Skip to main content

വഞ്ചന

ഈ വൈകിയ വേളയിൽ.... ഞാൻ ആ സത്യം തിരിച്ചറിയുന്നു..
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.
അതെ അവൾ... എന്റെ പുഴ.. ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ പുഴ, എന്റെ മാത്രം പുഴ!
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.. ജീവന് തുല്യം നിന്നെ സ്നേഹിക്കുന്നെന്ന് കാതിൽ കെട്ടിപ്പിടിച്ചു പറയുമ്പോഴും അവളെന്നെ ചതിക്കുകയായിരുന്നു..

നിനക്കിഷ്ടം എന്നെയോ എന്നിലെ വെള്ളത്തെയോ അതോ അടിയിലെ മണലിനെയോ? എന്നവൾ കളിയായി ചോദിക്കുമ്പോഴും.. ഞാൻ എന്റെ മുഖം തോണി കൊണ്ട് മറച്ചു അവളുടെ മാറിൽ തുഴയെറിഞ്ഞ് പരിഭവം കാണിച്ചു.

അവൾ മുങ്ങി പൊങ്ങുമ്പോൾ എല്ലാം, അവൾ കുടിച്ച വെള്ളം കുടിച്ചു വറ്റിച്ചു.. അവളുടെ ജീവന് വേണ്ടി..

ആഴം കുറയുമ്പോൾ എല്ലാം അവളുടെ വയറിൽ പതിയെ തടവി ഇക്കിളി ഇട്ടു ചിരിപ്പിച്ചു, അവൾ ശർദ്ദിച്ച മണൽ അവളറിയാതെ കോരി കളഞ്ഞു വൃത്തി ആക്കി.. എന്നിട്ടും അവളെ രക്ഷിക്കാനായ്‌ പിടിച്ചു കെട്ടുമ്പോഴും എനിക്ക് അസുഖമൊന്നുമില്ല ഞാൻ രോഗിയല്ല ഞാൻ ഭ്രാന്തി യാണോ ഇങ്ങനെ പിടിച്ചു കെട്ടാൻ എന്ന് അവൾ അലറി കുതറുന്നുണ്ടായിരുന്നു.

പിന്നെ സമൂഹം ഇവൾക്ക് ഭ്രാന്താണെന്ന് വിധി എഴുതുമ്പോഴും.. ഇനി അധികം ആയുസ്സില്ലെന്ന് അടക്കം പറയുമ്പോഴും അവൾ പൊട്ടി കരഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.. എന്നെ വിട്ടു കൊടുക്കല്ലേ എന്നെ കൊണ്ട് പോകരുതെന്ന് പറയൂ.....എന്ന് പറഞ്ഞു അവൾ അലമുറ ഇട്ടു.

അവസാനം അവളുടെ കരവലയത്തിൽ വീണുറങ്ങുമ്പോൾ അവളുടെ ഏങ്ങലുകൾക്ക്, അവളുടെ വീർപ്പുമുട്ടലുകൾക്ക് ഒരു ആശ്വാസം പോലെ അവളിൽ പറ്റിച്ചേർന്നു കിടന്നു..

എത്രനേരം  അങ്ങനെ കിടന്നു എന്നോർമയില്ല..

അബോധത്തിനും മരണത്തിനും ഇടയിലെ നേർത്തനിമിഷങ്ങൾക്കിടയിൽ. കണ്‍പോള ബലമായി തുറക്കാൻ ശ്രമിക്കുമ്പോൾ അറിയാത്ത കടൽക്കരയിലെത്തിയിരുന്നു!

ജീവനുണ്ടോ എന്ന് സ്വയം നോക്കാൻ നീട്ടിയ കയ്യിൽ അവളുടെ തണുത്ത വിറങ്ങലിച്ച ശരീരം!.. അപ്പോഴും അവൾ എന്നെ ഇറുകെ പുണർന്നിരുന്നു... അവളെപ്പോഴോ മരിച്ചിരുന്നു!.. മരണത്തിലും അവൾ എന്നെ കൈവിട്ടിരുന്നില്ല! മരണത്തിനു മുമ്പേ ഞാൻ അവളെ കൈവിട്ടല്ലോ എന്ന് ഓർക്കുന്നതിനിടയിൽ  ബാലിക്കാക്കയും കടൽക്കാക്കകളും കർമങ്ങൾക്ക് തിരക്ക് കൂട്ടുന്നത്‌ ഞാൻ അറിഞ്ഞു.

അവനോ, അവൾക്കോ ആദ്യം ശ്രാദ്ധം എന്ന് അവർ തർക്കിക്കുമ്പോൾ.. ആരോ ആ സംശയം ഉയർത്തി.. ചടങ്ങ് നടത്താൻ വരട്ടെ. കൊന്നത് അവനോ?   അതോ... അവളോ? 

Comments

  1. പുഴപോലെ എത്രയെത്ര ജീവിതങ്ങള്‍ ..
    നന്നായി എഴുതി..ആശംസകള്‍

    ReplyDelete
    Replies
    1. ആദ്യ വായനക്കും അകമഴിഞ്ഞ പ്രോത്സാഹനത്തിനും വല്യ നന്ദി
      സ്നേഹപൂർവ്വം

      Delete
  2. പുഴയെന്നാല്‍ എന്താ....??
    അടുത്ത തലമുറയിലെ മനുഷ്യര്‍ അങ്ങനെ ചോദിച്ചേക്കാം.

    ReplyDelete
    Replies
    1. അജിത്‌ ഭായ്? എങ്കിൽ അടുത്ത തലമുറ ഉണ്ടാവുമോ? ആ ചോദ്യം ചോദിയ്ക്കാൻ? അമ്മയില്ലാത്ത കുട്ടികൾ ഉണ്ടാവുമെങ്കിൽ ക്ലോണ്‍ ചെയ്യാൻ കഴിഞ്ഞാൽ അല്ലെ?

      അജിത്‌ ഭായ് കണ്ണ് നനഞ്ഞു. അമ്മയില്ലാതെ ക്ലോണ്‍ ചെയ്തു എനിക്കൊരു തലമുറ ഇനി ജീവിചിരിക്കണ്ട അജിത്ഭായ്.. അമ്മ ഒരു പുഴയാ അല്ലേ? സംസ്കാരങ്ങൾ പെറ്റു കൂട്ടിയ പുഴ. നമ്മൾ സംസ്കരിക്കുന്ന പുഴ

      Delete
  3. പുഴയെന്നും ഒരു നിത്യകാമുകിയായിരുന്നു....അവള്‍ നമ്മളെയല്ല... നമ്മള്‍ അവളെയാണ് വഞ്ചിച്ചത്

    ReplyDelete
    Replies
    1. വഞ്ചിക്കുന്നവൻ എന്നെങ്കിലും അത് തുറന്നു പറയുമോ? വഞ്ചിക്കുമ്പോഴും, ആ വഞ്ചനയുടെ കുറ്റം പോലും നമ്മൾ ഏറ്റെടുക്കാൻ തയ്യാറല്ല..മാത്രമല്ല ആ പഴി തിരിച്ചു ചാരാനും ആണ് ശ്രമിക്കുന്നത്

      അത് തന്നെയാണ് ഞാൻ പറയാൻ ശ്രമിച്ചതും

      ഇഞ്ചി ഇഞ്ചായി കൊല്ലുമ്പോഴും നമ്മൾ നല്ല പിള്ള തന്നെ

      നന്ദി അനു രാജ്

      Delete
  4. കൊള്ളാം എനിക്കിഷ്ടപെട്ടു

    ReplyDelete
    Replies
    1. അഭിപ്രായവും പേരും എനിക്കും... നന്ദി

      Delete
  5. പുഴയുടെ കഥ കൊള്ളാം. നന്നായിരിയ്ക്കുന്നു....

    ReplyDelete
    Replies
    1. വിനോദ് ആദ്യമായിട്ടാണ് വിനോദിന്റെ ഒരു കയ്യൊപ്പ് കാണുന്നത് ഈ ബ്ലോഗിൽ
      ആദ്യ വായനക്കും അകമഴിഞ്ഞ പ്രോത്സാഹനത്തിനും നന്ദി അറിയിക്കട്ടെ

      Delete
  6. പുഴയുടെ മരണം മനോഹരമായി അവതരിപ്പിച്ചു. ഇനി ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് വേണ്ടത് .കൂട്ടുനിന്നവരെയും കുറ്റവാളികളെയും എവിടെയും തിരയേണ്ട. നാമോരോരുത്തരും കൂട്ട്പ്രതികള്‍ തന്നെ..

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭൻ സാമൂഹിക പ്രസക്തികൂടി കണക്കിലെടുത്ത് വായനക്കും അഭിപ്രായത്തിനും വളരെ വലിയ നന്ദി ഉണ്ട് ഇതിൽ കൂട്ട് പ്രതി സ്ഥാനം എത്റെടുക്കുന്നതിനെക്കാൾ നമ്മൾ ഓരോരുത്തരും തെറ്റ് കാരനെന്നു തിരിച്ചറിയുന്നതാണ് കേസ് ദുര്ബലം ആകാതിരിക്കാൻ നല്ലത്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് എല്ലാവരും നല്ലവര ഒരു സമൂഹം ആവുമ്പോൾ ചിലപ്പോള ഒരുമിച്ചു മോശം ആകുന്ന ഒരു പ്രവണത അവൻ ചെയ്യട്ടെ നീ ചെയ്യ് എന്ന് പറയുമ്പോലെ ഒരു സോഷ്യൽ ഇഷ്യൂ കൂടി ഞാൻ പങ്കു വക്കുന്നു ഈ സംവേദനത്തിന് വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  7. പുഴയുടെ കഥ ഇഷ്ടമായി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വിരലുകൾ നഖങ്ങൾ മാത്രം അണയ്ക്കുന

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന