Skip to main content

വഞ്ചന

ഈ വൈകിയ വേളയിൽ.... ഞാൻ ആ സത്യം തിരിച്ചറിയുന്നു..
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.
അതെ അവൾ... എന്റെ പുഴ.. ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ പുഴ, എന്റെ മാത്രം പുഴ!
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.. ജീവന് തുല്യം നിന്നെ സ്നേഹിക്കുന്നെന്ന് കാതിൽ കെട്ടിപ്പിടിച്ചു പറയുമ്പോഴും അവളെന്നെ ചതിക്കുകയായിരുന്നു..

നിനക്കിഷ്ടം എന്നെയോ എന്നിലെ വെള്ളത്തെയോ അതോ അടിയിലെ മണലിനെയോ? എന്നവൾ കളിയായി ചോദിക്കുമ്പോഴും.. ഞാൻ എന്റെ മുഖം തോണി കൊണ്ട് മറച്ചു അവളുടെ മാറിൽ തുഴയെറിഞ്ഞ് പരിഭവം കാണിച്ചു.

അവൾ മുങ്ങി പൊങ്ങുമ്പോൾ എല്ലാം, അവൾ കുടിച്ച വെള്ളം കുടിച്ചു വറ്റിച്ചു.. അവളുടെ ജീവന് വേണ്ടി..

ആഴം കുറയുമ്പോൾ എല്ലാം അവളുടെ വയറിൽ പതിയെ തടവി ഇക്കിളി ഇട്ടു ചിരിപ്പിച്ചു, അവൾ ശർദ്ദിച്ച മണൽ അവളറിയാതെ കോരി കളഞ്ഞു വൃത്തി ആക്കി.. എന്നിട്ടും അവളെ രക്ഷിക്കാനായ്‌ പിടിച്ചു കെട്ടുമ്പോഴും എനിക്ക് അസുഖമൊന്നുമില്ല ഞാൻ രോഗിയല്ല ഞാൻ ഭ്രാന്തി യാണോ ഇങ്ങനെ പിടിച്ചു കെട്ടാൻ എന്ന് അവൾ അലറി കുതറുന്നുണ്ടായിരുന്നു.

പിന്നെ സമൂഹം ഇവൾക്ക് ഭ്രാന്താണെന്ന് വിധി എഴുതുമ്പോഴും.. ഇനി അധികം ആയുസ്സില്ലെന്ന് അടക്കം പറയുമ്പോഴും അവൾ പൊട്ടി കരഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.. എന്നെ വിട്ടു കൊടുക്കല്ലേ എന്നെ കൊണ്ട് പോകരുതെന്ന് പറയൂ.....എന്ന് പറഞ്ഞു അവൾ അലമുറ ഇട്ടു.

അവസാനം അവളുടെ കരവലയത്തിൽ വീണുറങ്ങുമ്പോൾ അവളുടെ ഏങ്ങലുകൾക്ക്, അവളുടെ വീർപ്പുമുട്ടലുകൾക്ക് ഒരു ആശ്വാസം പോലെ അവളിൽ പറ്റിച്ചേർന്നു കിടന്നു..

എത്രനേരം  അങ്ങനെ കിടന്നു എന്നോർമയില്ല..

അബോധത്തിനും മരണത്തിനും ഇടയിലെ നേർത്തനിമിഷങ്ങൾക്കിടയിൽ. കണ്‍പോള ബലമായി തുറക്കാൻ ശ്രമിക്കുമ്പോൾ അറിയാത്ത കടൽക്കരയിലെത്തിയിരുന്നു!

ജീവനുണ്ടോ എന്ന് സ്വയം നോക്കാൻ നീട്ടിയ കയ്യിൽ അവളുടെ തണുത്ത വിറങ്ങലിച്ച ശരീരം!.. അപ്പോഴും അവൾ എന്നെ ഇറുകെ പുണർന്നിരുന്നു... അവളെപ്പോഴോ മരിച്ചിരുന്നു!.. മരണത്തിലും അവൾ എന്നെ കൈവിട്ടിരുന്നില്ല! മരണത്തിനു മുമ്പേ ഞാൻ അവളെ കൈവിട്ടല്ലോ എന്ന് ഓർക്കുന്നതിനിടയിൽ  ബാലിക്കാക്കയും കടൽക്കാക്കകളും കർമങ്ങൾക്ക് തിരക്ക് കൂട്ടുന്നത്‌ ഞാൻ അറിഞ്ഞു.

അവനോ, അവൾക്കോ ആദ്യം ശ്രാദ്ധം എന്ന് അവർ തർക്കിക്കുമ്പോൾ.. ആരോ ആ സംശയം ഉയർത്തി.. ചടങ്ങ് നടത്താൻ വരട്ടെ. കൊന്നത് അവനോ?   അതോ... അവളോ? 

Comments

  1. പുഴപോലെ എത്രയെത്ര ജീവിതങ്ങള്‍ ..
    നന്നായി എഴുതി..ആശംസകള്‍

    ReplyDelete
    Replies
    1. ആദ്യ വായനക്കും അകമഴിഞ്ഞ പ്രോത്സാഹനത്തിനും വല്യ നന്ദി
      സ്നേഹപൂർവ്വം

      Delete
  2. പുഴയെന്നാല്‍ എന്താ....??
    അടുത്ത തലമുറയിലെ മനുഷ്യര്‍ അങ്ങനെ ചോദിച്ചേക്കാം.

    ReplyDelete
    Replies
    1. അജിത്‌ ഭായ്? എങ്കിൽ അടുത്ത തലമുറ ഉണ്ടാവുമോ? ആ ചോദ്യം ചോദിയ്ക്കാൻ? അമ്മയില്ലാത്ത കുട്ടികൾ ഉണ്ടാവുമെങ്കിൽ ക്ലോണ്‍ ചെയ്യാൻ കഴിഞ്ഞാൽ അല്ലെ?

      അജിത്‌ ഭായ് കണ്ണ് നനഞ്ഞു. അമ്മയില്ലാതെ ക്ലോണ്‍ ചെയ്തു എനിക്കൊരു തലമുറ ഇനി ജീവിചിരിക്കണ്ട അജിത്ഭായ്.. അമ്മ ഒരു പുഴയാ അല്ലേ? സംസ്കാരങ്ങൾ പെറ്റു കൂട്ടിയ പുഴ. നമ്മൾ സംസ്കരിക്കുന്ന പുഴ

      Delete
  3. പുഴയെന്നും ഒരു നിത്യകാമുകിയായിരുന്നു....അവള്‍ നമ്മളെയല്ല... നമ്മള്‍ അവളെയാണ് വഞ്ചിച്ചത്

    ReplyDelete
    Replies
    1. വഞ്ചിക്കുന്നവൻ എന്നെങ്കിലും അത് തുറന്നു പറയുമോ? വഞ്ചിക്കുമ്പോഴും, ആ വഞ്ചനയുടെ കുറ്റം പോലും നമ്മൾ ഏറ്റെടുക്കാൻ തയ്യാറല്ല..മാത്രമല്ല ആ പഴി തിരിച്ചു ചാരാനും ആണ് ശ്രമിക്കുന്നത്

      അത് തന്നെയാണ് ഞാൻ പറയാൻ ശ്രമിച്ചതും

      ഇഞ്ചി ഇഞ്ചായി കൊല്ലുമ്പോഴും നമ്മൾ നല്ല പിള്ള തന്നെ

      നന്ദി അനു രാജ്

      Delete
  4. കൊള്ളാം എനിക്കിഷ്ടപെട്ടു

    ReplyDelete
    Replies
    1. അഭിപ്രായവും പേരും എനിക്കും... നന്ദി

      Delete
  5. പുഴയുടെ കഥ കൊള്ളാം. നന്നായിരിയ്ക്കുന്നു....

    ReplyDelete
    Replies
    1. വിനോദ് ആദ്യമായിട്ടാണ് വിനോദിന്റെ ഒരു കയ്യൊപ്പ് കാണുന്നത് ഈ ബ്ലോഗിൽ
      ആദ്യ വായനക്കും അകമഴിഞ്ഞ പ്രോത്സാഹനത്തിനും നന്ദി അറിയിക്കട്ടെ

      Delete
  6. പുഴയുടെ മരണം മനോഹരമായി അവതരിപ്പിച്ചു. ഇനി ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് വേണ്ടത് .കൂട്ടുനിന്നവരെയും കുറ്റവാളികളെയും എവിടെയും തിരയേണ്ട. നാമോരോരുത്തരും കൂട്ട്പ്രതികള്‍ തന്നെ..

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭൻ സാമൂഹിക പ്രസക്തികൂടി കണക്കിലെടുത്ത് വായനക്കും അഭിപ്രായത്തിനും വളരെ വലിയ നന്ദി ഉണ്ട് ഇതിൽ കൂട്ട് പ്രതി സ്ഥാനം എത്റെടുക്കുന്നതിനെക്കാൾ നമ്മൾ ഓരോരുത്തരും തെറ്റ് കാരനെന്നു തിരിച്ചറിയുന്നതാണ് കേസ് ദുര്ബലം ആകാതിരിക്കാൻ നല്ലത്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് എല്ലാവരും നല്ലവര ഒരു സമൂഹം ആവുമ്പോൾ ചിലപ്പോള ഒരുമിച്ചു മോശം ആകുന്ന ഒരു പ്രവണത അവൻ ചെയ്യട്ടെ നീ ചെയ്യ് എന്ന് പറയുമ്പോലെ ഒരു സോഷ്യൽ ഇഷ്യൂ കൂടി ഞാൻ പങ്കു വക്കുന്നു ഈ സംവേദനത്തിന് വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  7. പുഴയുടെ കഥ ഇഷ്ടമായി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...