Skip to main content

Posts

Showing posts from February, 2016

ആഴത്തിൽ ഒരു കള്ളം

ഇറ്റുന്നതിനിടയിൽ ജലത്തിനെ തുള്ളിയായി ധ്യാനിക്കുന്ന ഒരാൾ മഴയായി അവൾ പ്രത്യക്ഷപ്പെടുന്നു അത്രയും ഉയരത്തിൽ ഭാരക്കുറവിന്റെ രണ്ടു  ഉടൽമേഘങ്ങൾ നിറങ്ങളിൽ ശലഭങ്ങളുടെ ആകാശപ്രജനനം മുകളിൽ നിശ്ചലതതിരിച്ചിട്ട നീലനിറത്തിന്റെ തണുതണുത്തതടാകം ഉലയുന്ന രണ്ടു  ജലയുമ്മകൾ ഒന്നെന്നിറ്റുന്ന രണ്ടു  മഴത്തുള്ളികൾ ഒന്നൂടെ ഒന്നായി ഒന്നിലേയ്ക്കു തുളുമ്പുന്ന രണ്ടുപേർ ഒരേതുള്ളിയുടെ രണ്ടറ്റങ്ങൾ തിരമാലകൾ കഴുത്തിലിട്ട് അവൾ വെയ്ക്കുന്ന ചലനരഹിത ജലനൃത്തങ്ങൾ കാലിൽ കൊലുസ്സായി തുളുമ്പുന്ന അവളുടെ കടൽ ജലം വെയ്ക്കുന്ന മീൻ ചുവടുകൾ സമയം അവളുടെ ജലപ്പൊട്ടിന്റെ ചോപ്പ് ഇനിയും എത്ര ആഴത്തിൽ  വെള്ളപ്പെടണം ഞാൻ ഇഷ്ടമാണെന്നൊരു കള്ളം അവളിൽ നനയുവാൻ…

പകൽ വിസ്മയം

ഒരു ദിവസം ഉറക്കമുണർന്ന് നോക്കുമ്പോൾ… കാണുന്നിടത്തെല്ലാം കൂരിരുട്ട് കൈയ്യിൽ കിട്ടിയ ഒരു തീക്കൊള്ളിയുരച്ചു നോക്കുമ്പോൾ, കാണുന്നു… വെളിച്ചത്തിൽ തെളിയുന്ന ചുറ്റുപാട് പോലെ തീപ്പട്ടികൂടിന്റെ വെളിയിൽ ഒട്ടിച്ചിരിക്കുന്ന ഒരു പകലിന്റെ ചിത്രം! ആ പകൽ വെളിച്ചത്തിൽ പുറത്തിറങ്ങിനോക്കുമ്പോൾ കാണുന്നു… ഒളിച്ചുകളിക്കുന്നതിനിടയിൽ ആരും കണ്ടുപിടിക്കാത്തത് പോലെ വീടിന്റെ പിറകിൽ തിളക്കം ഒളിപ്പിച്ച്, പമ്മിയിരിക്കുന്ന; ഒരു കൊച്ചുനക്ഷത്രം! ആ നക്ഷത്രത്തിനെ കണ്ടുപിടിച്ചത് പോലെ ചെന്ന് പതിയെ തൊടുമ്പോൾ… അതിനുള്ളിൽ ഒളിച്ചിരുന്നത് പോലെ, ഇറങ്ങിവരുന്ന.. ഒരു വല്യനീലാകാശവും പിറകെ തുരുതുരെ ഇറങ്ങിവരുന്നു ഒരു കുഞ്ഞുസൂര്യനും... മേഘങ്ങളും!

ഭാവിയിലെ തൊഴിൽ

പച്ചനിറമുള്ള തത്തയുമായി ഭാവി പ്രവചിക്കാനിരിക്കുന്ന ഒരാൾ അയാൾക്ക് തത്തയേക്കാൾ പച്ചനിറം പച്ചനിറം തന്നെ അയാൾ പ്രവചിച്ചതാണെന്ന ഭാവം പച്ചയുടെ ഭാവിയെന്നോണ്ണം അയാൾക്ക്‌ തത്തയേക്കാൾ ചുവന്ന ചുണ്ടുകൾ തത്ത അയാളുടെ ചുണ്ടുകൾ കൊണ്ട് മിണ്ടുന്നു സംസാരത്തിന്റെ ഭാവിപോലെ അയാൾ മിണ്ടാതിരിക്കുന്നു മൌനത്തിന്റെ ഭാഷ പോലെ ഭാവിയേതുമില്ലാത്ത ഞാൻ അയാളുടെ മുന്നിലൂടെ കടന്നു പോകുന്നു കടന്നു പോകുവാൻ ചീട്ടു പോലെ ഞാൻ എടുക്കുന്ന ഓരോ ചുവടും അയാളുടെ കൂട്ടിൽ കിടക്കുന്ന തത്തയുടെ പകർപ്പ് പച്ച നിറത്തിൽ എടുക്കുന്നു അതിനെ ചീട്ടെടുക്കുവാൻ പഠിപ്പിക്കാതെ ഇന്നലെയിലെയ്ക്ക് കാലം പറത്തിവിടുന്നു ഞാനിപ്പോൾ തത്തകൾ പറക്കുന്ന അത്രമേൽ ശൂന്യാമായ നീലാകാശം അങ്ങിങ്ങ് കാണപ്പെടുന്ന തെറ്റിയപ്രവചനങ്ങളുടെ മേഘങ്ങൾ പെയ്യാനും പെയ്യാതിരിക്കുവാനുമുള്ള ചില മഴസാധ്യതകൾ അയാൾ എന്റെ ആകാശത്തിനെ പച്ചനിറത്തിൽ അടുത്തേയ്ക്ക് വിളിക്കുന്നു ഞാൻ തത്തയെ പോലെ അയാളുടെ അടുത്തേയ്ക്ക് കൂടെ അദൃശ്യതയുടെ കൂട് പറന്നു പറന്നു കൂട്ടിലേയ്ക്ക്‌ ഞാൻ കയറുമെന്ന് ഭയന്ന് കൂട്ടിൽ കിടക്കുന്ന തത്ത ചീട്ടെടുക്കാൻ എന്ന വ്യാജേന പുറത്തേയ്ക്ക

വെയ്ക്കാത്ത വീട്ടിലേയ്ക്ക് ഒരു വഴി

വീട് എന്നെഴുതുവാൻ കാണുന്ന ഓരോ ചുവരുകളും പെൻസിൽ പോലെ നോക്കി കൂർപ്പിച്ച് അപേക്ഷയുമായി നടക്കുന്ന ഒരാൾ വീട് വെയ്ക്കുവാൻ പാടുപെട്ട് നടക്കുന്ന അയാളുടെ ഓരോ കാലടിപ്പാടിലും ഫയലുകൾപോലെ 'ഓരോ' കരിയിലകൾ കൂനകൂടിക്കിടക്കുന്നു തൂത്തുകൂട്ടിയാൽ ഒരു മുറ്റം കിട്ടുമായിരിക്കും കിട്ടിയാൽ തന്നെ ചുറ്റുമരങ്ങൾക്കെവിടെ പോകും ഇനിയും തേഞ്ഞുതീർന്നിട്ടില്ല വെട്ടിക്കളഞ്ഞ മരങ്ങളുടെ കൂർത്തഅറ്റങ്ങൾ വെട്ടിയ പെൻസിലിന്റെ ആകൃതിയുള്ള ചീളുകൾ പോലെ മാഞ്ഞുതീരാത്ത അവയുടെ തണലുകൾക്കിപ്പോൾ കൂടുതൽ തെളിഞ്ഞ മഞ്ഞനിറം ഇല്ലാത്ത പാടത്തേയ്ക്ക് ഉള്ള വരമ്പുകൾ പോലെ വഴി പായൽ പോലെ വിരലുകൾ പിടിച്ചു കിടക്കുന്ന വഴുക്കുന്ന കാലുകൾ ഓരോ ചുവടുകളിലും ഇടറുന്നു തെന്നുന്നു വഴുക്കുന്നു വീഴാതെ വഴികടന്നു മുറ്റം കടന്നു ചെരുപ്പഴിച്ചിട്ടിട്ട് സ്വന്തം വീട്ടിലേയ്ക്ക്കയറാൻ ചേരാത്ത സ്വന്തം കാലടിപ്പാടുകൾ ചോരാതെ ഓടിടാം എന്ന് വെച്ചാൽ പൊട്ടിപ്പൊളിഞ്ഞ തെരുവുകൾ കടന്നു വെയ്ക്കാത്ത വീടെത്തും വരെ പിടിക്കാൻ നടക്കുന്ന ഓരോ കാലുകളും പൊള്ളുന്ന വിധത്തിൽ ടാറിട്ടിരിക്കുന്നു!