Skip to main content

Posts

Showing posts from August, 2019

ചന്ദനമണമുള്ള ഏകാന്തത

ഏകാന്തത എന്ന ചന്ദനമരം അതിന്റെ തണുപ്പുള്ള തണൽ വേരിന്റെ ഉടലരച്ചിടുന്നു.. ആകാശവും പകുത്തു മണത്തിന്റെ പക്ഷിമടിയിൽ കിടക്കുന്നു. നിന്നിലേയ്ക്കുള്ള നിശ്ശബ്ദതയുടെ കാലടികൾ ഒഴുകിപ്പോകുന്ന ചുവടുകളിൽ കുഞ്ഞുവിരലൊഴുക്കിന്റെ തലയണ വെച്ചു കിടക്കുന്ന മീനാകുന്നു ഞാൻ. പെയ്യുന്ന ചുണ്ടുകൾക്കും മഴക്കോൾ മണമുള്ള മുലകൾക്കും താഴെ ഞാനൊരു ഒഴുകാൻ മടിച്ചു കിടക്കും കൊച്ചരുവി സുഷിരങ്ങളുടെ കടവുള്ള ഓടക്കുഴൽ സുഷിരങ്ങളും ഒഴുകുന്നു വായിക്കുന്തോറും അവളൊരു രാഗമാവുന്നു. മീൻകണ്ണുകിനിഞ്ഞ് ഒഴുകിപ്പോകുന്ന ദൂരത്തിൽ നോക്കി കിടക്കുന്നു. ഒരു നെടുവീർപ്പിൽ നിശ്ശബ്ദം കൊരുത്തെടുക്കുന്നു, പുഴയുടെ അഞ്ചിതളൊഴുക്ക് നോക്കിയിരിക്കുന്നു അഞ്ചിതൾനിശ്ശബ്ദത പൂവാകുന്നത് കൊഴിഞ്ഞുവീഴുന്ന ഒന്നിൽ കൊരുത്തിരിയ്ക്കുന്ന പൂവായിരുന്നു ഇനി ഇലകളിൽ നിന്നും പഠിയ്ക്കേണ്ടതുണ്ട് അപരിചിതനാകലിന്റെ കല. കഴിയുന്നില്ല ചോദ്യമൊരു വേരാവുന്നു ഉത്തരം ഒരു മരവും പൊരുതിയിരുന്നോ? ഉവ്വ് പൊരുതിയിരുന്നു.. നെടുവീർപ്പിന്റെ ശൽക്കങ്ങൾ പൊളിച്ചുകളഞ്ഞു കഴിഞ്ഞാൽ ഇതാ തെളിവുകൾ!

ഇരുട്ടിൽ സൂര്യന്റെ അനക്കം

വെളുക്കുമ്പോൾ സൂര്യകാന്തിപ്പൂവിലേയ്ക്കുള്ള പാലം കടക്കുന്ന സൂര്യൻ സൂര്യനേയും ഉദയത്തേയും ഒരുമിച്ച് പാലത്തിൽ കയറ്റാൻ കഴിയില്ലെന്ന് അടക്കം പറഞ്ഞൊഴിഞ്ഞു കിഴക്ക് താഴേയ്ക്ക് കാതിന്റെ കൊത്തുപണിചെയ്ത് കാതിലേയ്ക്ക് തിരിഞ്ഞുകഴിഞ്ഞു കിഴക്ക് മെല്ലെ മെല്ലെ ദിക്കിന്റെ കാതാവുന്നു കിഴക്ക് പക്ഷി കൊണ്ടുവന്നു മഷി കഥ പറഞ്ഞ പക്ഷിയ്ക്ക് കൊണ്ടുവരാൻ കഴിയാത്ത മഷിയുണ്ടോ കിഴക്കൊന്നു ചരിഞ്ഞു മഴ ഒഴിഞ്ഞുനിന്നു ആകാശം മഷിക്കുപ്പിയായി തൂവലിൽ മുക്കി പകലെന്നെഴുതി പക്ഷി. സൂര്യനൊരു പക്ഷിയായി മരത്തിൽ ചെന്നിരുന്നു ഇല കൊത്തിയിട്ടു പകലാക്കി പാതിയിലേയ്ക്കിറങ്ങി പകലിലേയ്ക്കിഴഞ്ഞു കയറി തീയതിയിലെ ഉറുമ്പ് മുറ്റത്ത്  ചിക്കിയിട്ട ഭാഷ കൊത്തു കൊണ്ട് കോഴികളും നോക്ക് കൊണ്ട് കാക്കകളും വന്ന് കൊത്തി ചാക്കിൽ വാരിക്കെട്ടി വെച്ചു വാക്കുകൾ ചുവരിൽ അനുസരണ എന്നെഴുതി കറുത്ത ബോർഡുണ്ടായി കവിത പകച്ചു. ഒമ്പതുമണിയുടെ വെയിലെന്തു ചെയ്തു എന്ന് പത്തുമണി മാത്രം ചോദിച്ചു. 2 മണികളിൽ മറുപടി കൊടുത്തു ഘടികാരം. ഉദയം ഇറത്തു പുറത്തുവെച്ചു സൂര്യൻ വെളിച്ചത്തിന്റെ കേസരം പുറത്തേയ്ക്കിട്ടു അകത്തേയ്ക്ക് ഉദിച്ചു സൂര്യൻ വെളിച

എന്നിട്ടോ?

അയാൾക്കുറങ്ങുവാൻ പതിവായി എന്റെ കണ്ണുകൾ വാങ്ങിക്കൊണ്ട് പോകുന്ന ഒരാൾ ഞാനെഴുതുവാൻ പോകുന്ന കവിതയിലെ ആദ്യവരികൾ അയാൾ ഉറങ്ങുന്നതിന് മുമ്പ് പറയാൻ പോകുന്ന കഥയിൽ ആദ്യം ചേർക്കും ഞാനുറങ്ങാതെ കിടക്കും കഥ പറഞ്ഞുപറഞ്ഞ് അയാളുടെ കഥ ചെമ്പുകലം പോലെ തിളയ്ക്കും അതിനടിയിലെ കൂ ട്ടിയിട്ട തീ പോലെ പൊള്ളും ഞാനെഴുതാൻ പോകുന്ന വരികൾ തുടർന്ന് അയാൾ അതിൽ വിതറും ബിരിയാണി ചെമ്പ് കഴുകുവാൻ വരുന്ന പെണ്ണിന്റെ തലയിൽ നിന്നും അതേ നിറമുള്ള അതേ മണമുള്ള തലേന്നത്തെ പൂവ് കഴുകിത്തീരുമ്പോഴേയ്ക്കും അവളിരുന്നതിന് പിന്നിൽ അയാൾക്ക് ചുറ്റും  ഉലഞ്ഞുലഞ്ഞ് താഴെവീണിരിയ്ക്കും അയാൾ കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും എന്നിട്ടോ  എന്ന വാക്ക് അവൾ പിന്നെയും പിന്നെയും ചേർക്കും അതിനിടയിൽ പിന്നെ എന്ന വാക്ക് അയാൾ നീളത്തിൽ മറ്റേതോ കറിയിൽ കീറിയിട്ട മുരിങ്ങാക്കായയാവും അവളത് പറയുന്തോറും അയാളാവാക്ക് കടിച്ചീമ്പി കഥയുടെ അരികിൽ വെയ്ക്കും അതിനിടയിൽ അയാൾ കഥ തുടരും അയാൾ തന്നെ അപ്പുറത്ത് ചെന്നിരുന്ന് കേൾക്കും എന്നിട്ടോ എന്ന് അയാൾ തിരിച്ചു ചോദിച്ച് ഇപ്പുറത്ത് വന്നിരുന്നു കഥ തുടരും മണ്ണും പൂക്കളും ഇലകളും കവിതയിലെ വരികളുമായി

നിശ്ശബ്ദതയുടെ പ്രതിഷ്ഠകൾ

ഉണ്ടാകേണ്ടതുണ്ട് നിശ്ശബ്ദതയ്ക്ക് തുടർച്ചകൾ അഥവാ തുടർച്ചയില്ലാത്തത് നിശ്ശബ്ദതയാകുന്നില്ല അഥവാ ആയാൽതന്നെ അത് തുളുമ്പുന്നു പാതിയിലേയ്ക്ക് പൂർണ്ണതയുടെ പരാതിയിലേയ്ക്ക് നിശ്ചലത പരാതിയുടെ വേരുള്ള ആൽമരം അതിൽ വേറൊരു നിശ്ശബ്ദത അതും ഉണ്ടങ്കിൽ തന്നെ പരാതിയുടെ കൂടുള്ള കിളി കിളികളുടെ തൂവലും സ്വാഭാവികമായി ആകാശവും തുളുമ്പുന്നു കിളികൾക്ക് തുളുമ്പുന്ന നിറം അവയ്ക്ക് തേനിലേയ്ക്കു തുളുമ്പുന്ന കൂവൽ ഇലകളിലേയ്ക്ക് ശിഖരങ്ങളിലേയ്ക്ക് അകലങ്ങളിലേയ്ക്ക് ചെരിയുന്ന കൂട് കിളികളിലേയ്ക്ക് ചെരിയുന്ന മരങ്ങൾ അവയ്ക്ക് മുമ്പിൽ ആകാശം തുളുമ്പി നീലിച്ച തുമ്പി അവിടെ നിശ്ശബ്ദതയ്ക്കും കിളികൾക്കും സ്വാഭാവികതയുടെ തുളുമ്പൽ തുളുമ്പുന്ന നിശ്ശബ്ദത നിശ്ചലമായാൽ ആകാശമായി. 2 ആകാശത്തേയ്ക്ക് തുളുമ്പിയ മരം അതിൽ പരാതികൾക്ക് അടയിരിയ്ക്കും കിളി വിരിഞ്ഞ് വരുന്നവയൊക്കെ പരാതിക്കുഞ്ഞുങ്ങൾ അവയ്ക്ക് പറന്നു പറ്റുമ്പോഴൊക്കെ പൂക്കളുടെ തീറ്റ കുഞ്ഞുങ്ങളില്ലാത്ത വസന്തം പൂവിന്റെ നിശ്ശബ്ദതയെ ഓമനിയ്ക്കുമ്പോലെ, ഓമനിയ്ക്കുവാനായി മാത്രം ഞാനൊരു ഉപമയെ  ഇവിടെവെച്ച് കവിതയിൽ എടുത്തുവളർത്തുന്നു 3 നിശ്ശബ്ദത ആകാശത്തിന്റ

തൂക്കണാം കുരുവിശിവൻ

നാരുകളുടെ സൂര്യൻ ശിവനെ ഒരു കിളിയാക്കുന്നു തൂക്കിയിട്ട നൃത്തം ഒരു കുരുവിക്കൂട് തൂക്കണാം കിളിക്കൂട്ടിൽ നിശ്ചലത ഒരു പറന്നുപറ്റുന്ന പക്ഷി കൂട്ടിനുള്ളിലെ ഇരുട്ട് അതേ പക്ഷിതൻ പുന:പ്രതിഷ്ഠ അപ്പുറത്ത് ശിവം എന്ന വാക്ക് വിടരുന്ന മുദ്ര, ഒരു നടരാജ വിഗ്രഹം. അത് കൊത്തുന്നു, നൃത്തം വെച്ച് ശിവനെന്ന കിളി.

ചിങ്ങമെന്ന ഒന്ന്

ഇന്നത്തെ രണ്ടാമത്തെ രാവിലെ മാവില പോലെത്തെ ഒന്ന് അഴിച്ചിറക്കുന്നു, സൂര്യനെന്നു പേരുള്ള ആദ്യത്തെ പയ്യിനെ ചുറ്റും തീയതികളുടെ കച്ചി അരികിൽ മാസത്തിന്റെ തുറു. കിഴക്ക്, മൂന്നാമത്തെ കാല് വീണ തൊഴുത്ത് തൊടിയിൽ ഇന്നലെ പെയ്ത മഴ, അതിൽ കർക്കിടകം, ഇനിയും കലക്കിക്കൊടുക്കുവാനാകാത്ത കാടി മട എന്നൊന്നുണ്ടായില്ല വീഴുവാൻ നടുക്ക്, നാല് വരമ്പുകൾ കൂട്ടിക്കെട്ടിയെടുത്ത പാടവും വെയിൽ, പയ്യിന്റെ കഴുത്തിൽ താഴേയ്ക്ക് വീണ ആട ഞാനതു മെല്ലേ തഴുകിയിരിയ്ക്കുന്നു. ചുറ്റിലും സമൃദ്ധി ചിങ്ങമാണ് ഇനിയും പച്ചകെട്ടിട്ടില്ലാത്ത ഇലയുടെ അറ്റത്ത് രണ്ട് കറികളുടെ മാത്രം കുറവുള്ള ദാരിദ്ര്യം ഉച്ചയാകുമായിരിയ്ക്കും.

ഒഴുക്കിന്റെ തേനീച്ചയോട് അകലത്തിന്റെ തേൻ ആവശ്യപ്പെടുന്നത്

അകലങ്ങളിൽ നിന്നും തേനീച്ച കൊണ്ടുവന്നു തേൻ വരളുന്ന ഒച്ച അതേ ഒച്ചയിൽ തട്ടി താഴേയ്ക്കും വീഴുന്ന വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നൂ, അകലങ്ങളിൽ. തേനീച്ചയിൽ തട്ടി താഴേയ്ക്ക് ആഴങ്ങളിലേയ്ക്ക് വീണൂ ഞാൻ. ചുറ്റും പരന്നൂ നിശ്ശബ്ദതയുടെ പരാഗരേണുക്കൾ. തേനാവുന്നതിൽ നിന്നും എന്നേത്തടഞ്ഞൂ പിന്നെയും പിന്നെയും നിശ്ചലത. ഒന്നുമുണ്ടായില്ലാ, ഒരിയ്ക്കലും നോവുകളിൽ നിന്നും വീഴ്ച്ചകളിൽ നിന്നും ആരേയും തടയുവാൻ. വല്യവീഴ്ച്ചകൾ മറയ്ക്കുവാൻ അനേമനേകം ചെറിയ വീഴ്ച്ചകളുണ്ടായി അവ പലപ്പോഴായി ഒഴുകിപ്പോയി ഒഴുകിപ്പോകും മുമ്പ് പലരും പകുത്തൂ അറകളിൽ അഥവാ എല്ലാം നഷ്ടപ്പെട്ടവർക്ക് മാത്രം എല്ലാക്കാലവും നൊന്തൂ അവർ മാത്രം ഒന്നുമില്ലാത്തവരായി തുടർന്നൂ എല്ലാക്കാലവും അവർ മാത്രം നട്ടൂ നോവുന്നവരുടെ അടരുകളിൽ വിരലുകൾ കൈകൾ വിളവെടുക്കാറായപ്പോൾ ആരോ മാറ്റിനട്ടൂ അവരുടെ ഉടലുകൾ തേനും തേനീച്ചയും മാത്രം പങ്കെടുക്കുന്ന ശവങ്ങളുടെ ശവം നിറങ്ങളിൽ തരിശ്ശിട്ട പൂക്കളുടെ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുന്നൂ വസന്തം. മനുഷ്യരുടെ തീരുമാനങ്ങളുടെ സംഭരണിയായി തുടർന്നൂ ഞാൻ കാണാം ദൂരെ ഒറ്റപ്പെടലുകളിൽ പങ്കെടുക്കുന്നവരുടെ മൊട്ട്.

മനുഷ്യനെന്ന പദം

ഇരുട്ടിന്റെ ഒരുണ്ട വീണ് ഉരുണ്ടുരുണ്ട് പോയി. താക്കോൽ പുഴുതിലൂടെ എന്നോ അകത്തേയ്ക്ക് വന്ന വെളിച്ചം പകലിന്റെ മഷിക്കുപ്പിയായി അകം കുഴച്ച് അകത്തിന്റെ തന്നെ ശിൽപ്പമുണ്ടാക്കി പുറത്തേയ്ക്ക് നോക്കി. പുറത്ത്, പുറംമ്പണിയ്ക്ക് വന്ന വെയിൽ നിശ്ശബ്ദതയുടെ നൂലിൽ നീളത്തിൽ കുരുങ്ങിത്തീർന്നു അകത്തേയ്ക്ക് വന്ന വെളിച്ചം വെളിച്ചം കൊരുക്കാൻ വിരലിന്റെ അറ്റത്ത് സമയത്തിന്റെ സൂചി സുഷിരത്തിനിടയിലൂടെ നിമിഷത്തിലേയ്ക്ക് നീണ്ടു വെറുതേ തിളങ്ങി. ആലിലക്കാലം, സൂചിയിലൂടെ വേര് കൊരുത്ത് ഒരാൽമരം ഉണ്ടാക്കി വിരഹങ്ങളുടെ മഴയമുന പിന്നിലേയ്ക്ക് ഒരൊറ്റ വിലാപം രണ്ടായി പിന്നി, അരയോളം നരച്ച് ഗാന്ധാരി ദൈവത്തിൽ നിന്നും അവധിയെടുത്ത്, എടുത്ത അവധി തലയിൽ വെച്ച് മയിൽപ്പീലിയാക്കി കൃഷ്ണനെ താഴേയ്ക്ക് തരിശ്ശിട്ട് മഴക്കാല കൃഷ്ണൻ കാൽ വരച്ച് അമ്പു തൊടുത്ത് കൊള്ളേണ്ടിടത്ത് വന്നിരുന്നുകഴിഞ്ഞു ചുമതലകളിൽനിന്നൊഴിഞ്ഞ കൃഷ്ണൻ ഒഴിയേണ്ട ഒന്നായി തോന്നിയില്ല കൊള്ളേണ്ട അമ്പ് പലതായിവന്നുകൊണ്ടുകൊണ്ടിരുന്നു കൊള്ളാതിരുന്ന അമ്പുകൾ കാലിൽ നിന്നും പുറപ്പെടാൻ അപ്പോഴും അനന്തമായി വൈകി വിരലുകളുടെ വേടൻ അപ്പോഴേയ്ക്കും ഉയരങ്ങളിൽ നി

എന്റെ കവിതയെക്കുറിച്ച് രണ്ട് വാക്ക്

എന്റെ കവിത ഒരിക്കലും ഒരു നാടകമല്ല അതിൽ ഒരിക്കലും ഒരു കഥ, ഇല്ലേയില്ല എന്നിട്ടും എന്റെ കവിതയിലെ കഥാപാത്രങ്ങൾ വിചിത്ര സ്വഭാവം കാട്ടുന്നു ഉദാഹരണത്തിന് കവിതയിലെ ശലഭം ഉണർന്ന് ചന്തയ്ക്ക് പോവുന്നു മീൻ വാങ്ങിയാലും ഇല്ലെങ്കിലും കറിവെയ്ക്കണോ വറുക്കണോ എന്ന് ചിന്തിയ്ക്കുന്നു. മീൻ വിൽക്കുന്ന പെണ്ണുമായി മണത്തിന് പോലും വിലപേശുന്നു. അവളുടെ നഗ്നത അതും അവൾ തീരെ പ്രദർശിപ്പിക്കാത്തത് മീൻകറിയിലിടാവുന്ന പുളിയാണെന്ന് എല്ലാ സഭ്യതകളും ലംഘിച്ച് പറഞ്ഞുവെയ്ക്കുമ്പോൾ മാത്രം ഞാനിടപെടുന്നു അപ്പോഴും അവളുടെ മണവുമായി ശലഭം, പുക്കളെ സമീപിയ്ക്കുക മാത്രം ചെയ്യുന്നു പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിയ്ക്കാറുണ്ട് ഞാൻ അവറ്റകളെ വന്നുവന്നു തെറ്റിദ്ധാരണകളുടെ അങ്ങേ അറ്റമാവുകയാണ് കവിത എനിയ്ക്ക് തെറ്റിദ്ധരിക്കാൻ തോന്നുമ്പോൾ ഞാൻ കവിതകളെഴുതുന്നു ഞാനനുഭവിക്കുന്ന എല്ലാ ആത്മസംഘർഷങ്ങളിലൂടെയും എന്റെ കവിത പൂമ്പാറ്റകളെ പോലെ കടന്നുപോകുന്നു എന്റെ കവിത തെരുവിൽ മറ്റൊരു കവിതയുമായി സംഘട്ടനത്തിൽ ഏർപ്പെടുന്നുണ്ട് അവ മുറിവുകൾ സ്വയം വെച്ചുകെട്ടുന്നു. ഇനിയും തുടങ്ങിയിട്ടില്ലാത്ത ഒരു നാടകത്തിലെ കഥാപാത്രത്തിന് തൊണ്