Skip to main content

Posts

Showing posts from June, 2018

നുകം

ഒരു നുകം കുറച്ച് പഴക്കം ചെന്നത് അതിന്റെ ഒരറ്റത്ത് മഴ മറ്റേ അറ്റത്ത് ആഴം മഴയ്ക്കും ആഴത്തിനും ഇടയിൽ അയാൾ നുകവും ആഴവും അയാളും മഴ കൊണ്ടുള്ളത് മഴയുടെ തോർച്ച മാത്രം മണ്ണുകൊണ്ടുണ്ടാക്കിയത് അയാളുടെ ഉടൽ നിറയെ എകാന്തത അച്ചുകുത്തിയ പാടുപോലെ മഴത്തുള്ളികൾ നൃത്തം കൊത്തിവെച്ചവ അയാൾക്കും നൃത്തത്തിനും ഇടയിൽ ചിലച്ചുകൊണ്ട് പറന്നുപോകുന്ന പക്ഷികൾ അതും ഒന്നും കൊത്താത്തവ അവയിലൊന്നും നിലത്തു വീഴുന്നില്ല എന്തൊരു നിശ്ശബ്ദതയാണ് ഇല്ല എന്ന വാക്കുകൾക്ക് ഇവിടെയൊന്നുമില്ല എന്ന് പറഞ്ഞ് പലതവണ കൊട്ടിയടച്ച വാതിലുകൾ തന്നെ സാക്ഷി ശരിയ്ക്കും എല്ലാ വാതിലുകളും ഒറ്റത്തവണ മാത്രം അടയുന്നവ പിന്നെ നടക്കുന്നവയെല്ലാം അതിന്റെ നഗ്നമായ അനുകരണങ്ങൾ അപ്പോൾ കതകുകൾ ഒരേസമയം പുറത്തേയ്ക്ക് പോയ കാലുകളെ വെറുതെ അനുഗമിക്കുന്നവ അതേസമയം അകത്തുള്ള കാലുകളെ ശരിയ്ക്കും അനുകരിക്കുന്നവ ഏത് സംഗീതവും ഉണ്ടാവുന്നതിന് മുമ്പുള്ള ആ ഒരു വല്ലാത്ത നിശ്ശബ്ദതയില്ലേ? ഒരു കാലും ഇട്ടുനോക്കിയിട്ടില്ലാത്ത കൊലുസ്സിന്റെ പണി ആദ്യമുത്തിൽ തുടങ്ങി മണി എന്ന് പേര് മനസ്സിലിട്ട് മനസ്സിലിട്ട് താലോലിച്ച് തുടങ്ങുന്ന കാലം അതേ.. പണ്

നീക്കത്തിന്റെ ദൈവം

രണ്ടിടവകകളിലും ഒഴിച്ചുവെയ്ക്കാവുന്ന പള്ളി ദൈവമാണെന്ന് മറന്ന് ദൈവത്തിന് പുറത്തിറങ്ങുന്ന ദൈവം ദൈവം കാണാതെ പഠിക്കുന്ന ദൈവത്തിന്റെ എഞ്ചുവടിയ്ക്കും ഒരകിടിന്റെ കടമുള്ള പശുവിനും ഇടയ്ക്ക് കറവക്കാരന്റെ വീട് തിരിച്ചിട്ടാൽ ഏറ്റവും ലളിതമായ ചെസ് ബോർഡാണ് പശുവിന്റെ അകിട് നാലോ അഞ്ചോ കരുക്കൾ കറക്കുമ്പോൾ കറവക്കാരനും കറക്കാത്തപ്പോൾ വെറുമെരു ചെസ് കളിക്കാരനുമാകുന്ന ഒരാൾ രണ്ട് ദേവാലയങ്ങൾ ഒരൊറ്റ മുറ്റം കാത്തിരിപ്പ് ഒരു നീക്കത്തിന്റെ ദൈവം... കരുക്കളുടെ നിറമെന്തായാലും നമ്മൾ കാണുന്നതിനേക്കാൾ ഇരുണ്ടതാണ് അവിടെ കരുവാകാൻ കാത്തിരിയ്ക്കുന്ന ഒരു കറുത്തപൂച്ചയുടെ ലോകം നേരത്തിന്റെ വെളുപ്പിലേയ്ക്ക് എത്തണമെങ്കിൽ പോലും അതിന് നടക്കേണ്ടിവരുന്ന ശരാശരി ദൂരമാണ് തൊലിപ്പുറത്തെ കറുപ്പ്.. വഴിയെത്ര കഴിഞ്ഞാലും വീടിനും മുറ്റത്തിനും ഇടയിൽ നമ്മൾ നടക്കാത്ത ഇടങ്ങളുണ്ട് ഉറപ്പ്.

തിരക്കിന്റെ പുസ്തകം

ഇടവേളകൾ കൊണ്ട് പൊതിയിട്ട പുസ്തകം ഷൂട്ട് ചെയ്യുവാൻ ഒന്നുമില്ലാത്തത് കൊണ്ട് പാട്ടെഴുതി കവിതയെന്ന് തിരുത്തി സിനിമയെന്ന് പേരിട്ട് വായിക്കുന്നതായി അഭിനയിക്കുന്നു പഴയൊരു കാത്തുനിൽപ്പിന്റേയും മാറ്റിനിയുടേയും അഭിനയത്തിന്റേയും ലായനി പാട്ടുവെച്ചുകെട്ടിയാൽ എങ്ങോട്ടുവേണമെങ്കിലും വളഞ്ഞുപോയേക്കാവുന്ന തീവണ്ടികളുടെ പേജുകളുടെ ഒരു കൂട്ടം നടന്നുപോകുമ്പോൾ കടന്നുപോകുന്ന തീവണ്ടിയുടെ ജാലകത്തിൽ കാൽതട്ടിവിഴുന്ന ഒരു കുട്ടിയുടെ ചിത്രമുണ്ട് മനസ്സിൽ തൊട്ടാവാടിയുടെ ഇലകൾ തൊട്ടുതൊട്ട് മടക്കിയത് തൽക്കാലം നടക്കുന്നിടത്തൊക്കെ പ്ലാസ്റ്റർ ഓഫ് പാരീസിൽ ഒരു തിരക്ക് മാത്രം തീർക്കുന്നു..

തിരിച്ചുവെയ്ക്കുന്നു

നീ കേട്ട ശേഷം ഞാൻ ശബ്ദം കുറച്ചുവെയ്ക്കുന്ന പാട്ട് അല്ലെങ്കിൽ നീ ഉറങ്ങിയ ശേഷം അത്രയും സാവകാശം ഞാൻ പിടിച്ചിട്ടേക്കാവുന്ന പുതപ്പ് എന്നിട്ടും ഒന്നും ചെയ്യുവാനാകാത്ത ക്രിയ പോലെ അധികം വരുന്ന ശേഷം എന്ന വാക്ക്. ഇപ്പോഴും വരുന്നുണ്ടാവും ആത്മഹത്യചെയ്ത ഒരാൾക്ക് പ്രണയത്തിന്റെ മേൽവിലാസത്തിൽ മരണശേഷം ഏതോ പെൺകുട്ടി എഴുതുന്ന കത്തുകൾ അറിയാം നേരം വെളുത്തുകഴിഞ്ഞാൽ വീണ്ടും പൂക്കളുടെ കാക്കിയിട്ട പോസ്റ്റുമാനായേക്കും വാക്കുകൾ തീരെ ശബ്ദമില്ലാതെ തീരെ വെളിച്ചമില്ലാതെ ഒരു മിന്നാമിന്നിയെ വായിച്ച് രണ്ടുപേർ തിരിച്ചുവെയ്ക്കുന്നു..

അതിഥി

ശലഭത്തിന്റെ അതിഥിയായിരുന്നു ഇന്നലെ പൂവിന്റെ ആകൃതിവേണമെന്ന് വാശിപിടിച്ചില്ല ഇടയ്ക്ക് ഇന്നലെയെ ഒഴിവാക്കിയിട്ടുണ്ട് ചുവരിലെ ജാലകം എല്ലായിടവും താഴുകൾ പിടിച്ചുകിടക്കുന്ന വാതിലുകൾ അതിനകത്താണ് വസന്തത്തിന്റെ പെയിൻറിംങുകൾ ശ്രദ്ധിച്ചു മുകളിലെ വരിയിൽ നിറമെന്നോ ചിത്രമെന്നോ തിരുത്തുവാൻ പോയിട്ടില്ല ഒരു ചുവരുകളും അതിനറിയാമായിരിക്കും ചിലവാക്കുകളിൽ മാത്രമുള്ള നിശബ്ദമായ വേദനകൾ അകത്തേയ്ക്ക് കയറിയില്ല പുറത്തേയ്ക്ക് ഇറങ്ങണമെന്ന് മാത്രം വാശി പിടിച്ചു ഇറങ്ങിയോ എന്ന് ഉറപ്പില്ല തല്ലിക്കൊഴിച്ച പൂക്കളുടെ മൃതദേഹത്തിൽ തട്ടിവീഴുന്ന കാറ്റിനെ രൂപമില്ലാതെ കണ്ടിരിയ്ക്കുന്നു..

നടത്തത്തിന്റെ കടം

നിനക്കൊരു ഉമ്മ തരുമ്പോൾ കടൽ വീണ്ടും തുളുമ്പുന്നു അപ്പോൾ നിന്റെ ചുണ്ടുകൾ രണ്ട് മുക്കുവർ കയറിപ്പോയ വഞ്ചികളാവുന്നു. ആകെയുള്ള ഒറ്റമുറിയ്ക്കുള്ള നീ പലവട്ടം ഓർമ്മിപ്പിച്ച ചോർച്ച ഞാൻ തിരഞ്ഞുപോകുന്നുണ്ട് അപ്പോഴൊക്കെ നമ്മൾ അടുത്തിരിയ്ക്കുമ്പോൾ വീടിന് പുറത്തിറങ്ങി നിൽക്കുന്ന മുറിയിലേയ്ക്ക് ചോർച്ച തിരഞ്ഞ് ഞാൻ നടക്കുന്നു മഴ ഇപ്പോൾ നനയ്ക്കുന്നത് നിന്നെയാണ് നമ്മുടെ മുറിയിലെ ചോർച്ച മറ്റൊരു വീടിന്റെ വാരിയിലൂടെ ഇറ്റുന്നു അതിറ്റുവീഴുന്ന മണ്ണിന്റെ നോവ് നിന്നിലൂടെ ഞാനറിഞ്ഞ് കിടക്കുന്നു നമ്മുടെ വീടിനകത്ത് നിന്ന് ജനലിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോ മഴ കാണണം കടല് കാണണം എന്ന നിന്റെ ആഗ്രഹത്തിന് എനിക്കറിയാം എന്റെ ഉമ്മയോളം പഴക്കമുണ്ട് അന്ന് ആ വരിയിൽ നീ ഉപയോഗിച്ചിരുന്ന വാക്ക് പുരയെന്നായിരുന്നു വർഷങ്ങൾ കൊണ്ട് ഞാൻ പുതുക്കി പണിതതാണ് അതിൽ വീടെന്ന വാക്ക് ചില ചിത്രങ്ങൾക്ക് മാത്രമേ വീട് പൂർത്തിയാക്കുവാനാവൂ എന്നത് അന്നും നിന്നോട് പറയാൻ മടിച്ച കവിതയിലെ വരികളായിരുന്നു നിന്റെ നെറ്റിയിലെ പൊട്ട് പല വെട്ടം എന്നിൽ അസ്തമിച്ച സൂര്യനായി കഴിഞ്ഞിരിക്കുന്നു വിയർപ്പിനും ഇരുട്ടിനും ഇടയിലെ മൂക്

രാ ഉടൽ

തുടക്കമന്വേഷിച്ചു നടക്കും, ഓരോ നിമിഷത്തിന്റേയും കടന്നുപോകും ഓരോ കവിതയുടേയും ഇര എന്നിട്ടും കാടായിട്ടില്ല ചുറ്റും നുള്ളിയിട്ട കാലടികൾ ഉടലാകെ തേൻകൂട് എന്നും സൂര്യന് ഉദിക്കുവാൻ വെളിച്ചം ഒഴിച്ചിട്ട കിഴക്ക് എന്നിട്ടും കടൽ താഴെയിട്ട് പിടയ്ക്കും മീനിനെപ്പോലെ പടിഞ്ഞാറിന്റെ ഉടൽപരിസരങ്ങൾ ഒരു വശം മൈദപ്പശ മറുവശം മതിലിനുമിടയിൽ ഏത് നിമിഷവും മനുഷ്യരുടെ ഇടയിൽ ഒട്ടിയ്ക്കപ്പെടാവുന്ന പോസ്റ്ററിന്റെ നിസ്സഹായത. അയാളിൽ നിന്നിറങ്ങി വെളിച്ചത്തിന്റെ ഓട്ടോറിക്ഷയ്ക്ക് കൈകാണിക്കുന്നു ഒരാന്തരീക കുരിശ്ശ് മുന്നിൽ മുറിവിന്റെ മണമുള്ള മനുഷ്യഭിത്തികെട്ടിയ ഒരുടൻ കടൽ പിന്നിൽ അയാൾ അതേ മനുഷ്യൻ.

ധ്യാനത്തിന്റെ കടക്കാരൻ

ബുദ്ധൻ വെച്ച നൃത്തത്തിന്റെ ചോട്ടിലിരിക്കുന്നു ധ്യാനത്തിന്റെ കടക്കാരൻ അരികിൽ വെള്ളച്ചാട്ടത്തിന്റെ ഉടലും വെള്ളത്തിന്റെ ചുവടുമുള്ള സന്ന്യാസി ഒരൽപ്പം ചെരിവുണ്ടായിരുന്നു ആർക്കെന്ന ചോദ്യത്തിന് ചെരിവ് പിടിച്ച്, നിവർത്തിവെച്ച് ഒരു ഘടികാരം കടത്തികൊണ്ടുപോകുന്ന രണ്ടുപേർ ആർക്കോ വഴികൊടുക്കുന്നത് പോലെ   അവർ രണ്ടുപേരും പൊടുന്നനെ പേരിന്റെ ഒരു വശത്തേയ്ക്ക് നീങ്ങിനിൽക്കുന്നു അവർ കയറിയിരുന്നെങ്കിൽ ഒരു വശത്തേയ്ക്ക് ചരിയുമായിരുന്ന വള്ളം അവരിൽനിന്നും അകന്ന് അത്രത്തോളം അകലത്തിൽ അവരുടെ പേരുകൾ വള്ളത്തിന് ഒരു സന്ന്യാസിയാകാമെങ്കിൽ അത് ഇപ്പോൾ ബുദ്ധനാണ് വഴികിട്ടിയമാതിരി ഭാരത്തിന്റെ കട്ടി ഉൾപ്പെടെ ഒരു ത്രാസ് കടത്തികൊണ്ട് പോകുന്ന ഒരു കൂട്ടം ആൾക്കാർ ഉയരങ്ങളിൽ ഉയരത്തിന്റെ അരികുകൊണ്ട് മുറിഞ്ഞ- നിലയിൽ ബുദ്ധൻ, ധ്യാനത്തിന്റെ കടക്കാരൻ..

ഖനിയേക്കുറിച്ച്

നിശ്ശബ്ദതയുടെ ഖനിയാണ് എന്റെ കാലുകൾ അവളുടെ കാലിലെ കൊലുസ്സ്, അതിലെ ഖനിതൊഴിലാളികളും എന്നാലും ഒരു സൈക്കിൾ ബെല്ല് കൊണ്ട് അടച്ചുവെയ്ക്കാവുന്ന നമ്മൾ നടന്നുതീർത്തദൂരങ്ങൾ, അതിന്റെ ആഴങ്ങളാവുന്നു.. തമ്മിൽ കാണാത്തപ്പോൾ ഒരു വളവിനപ്പുറം, അതിലെ ഖനിതൊഴിലാളികൾ ജോലി കഴിഞ്ഞുവരുന്ന ശലഭങ്ങളാവുന്നു...

മായ്ക്കുന്നു

തുറന്നുകിടക്കുന്ന വീട് പ്രസവിച്ച വാതിലിൽ നാലുപുലിക്കുട്ടികളെ വരയ്ക്കുന്നു മായ്ക്കുന്നു വിജാവരിയിൽ സുഷിരത്തിന്റെ പൂക്കൾ ഇരുട്ടിന്റെ മൊട്ടുകൾ വാതിലടച്ച് ഒരൊറ്റ പുലിയെ വരയ്ക്കുന്നു മായ്ക്കുമോ എന്ന് ഭയക്കുന്നു...

...

ബുദ്ധന്റെ വളർത്തുനിശ്ശബ്ദതയ്ക്ക് അജ്ഞാതമായ പേരിടുന്നു ആ പേരിന് കാവലിരിയ്ക്കുന്നു..

കാക്കയും വാക്കും

പുതിയകാലത്തെ വിശപ്പ് പഴയവിലയ്ക്ക് മറിച്ചുവിൽക്കുന്ന കറുപ്പിന്റെ മന്ത്രവാദിയാകുന്നു കാക്ക കാക്കയിലേയ്ക്ക് കയറിപോകാൻ പഴയകാലത്തിന് ദിവസേന മൂന്ന് പടവുകൾ അവ നെയ്യപ്പവും കുട്ടിയും പറ്റിച്ചേ എന്നീ മൂന്ന് വാക്കുകളാവുന്നു പടവുകളാണെങ്കിലും ഉയരം ക്രമീകരിച്ച് പതിവായ് അവ ഒരിടത്തിരിയ്ക്കുന്നു ഏതോ പഴയ ഓലടാക്കീസിലെ എന്നോ നിർത്തിവെച്ച പ്രദർശനങ്ങളുടെ സഞ്ചരിക്കുന്ന പരസ്യം പോലെ  കുറച്ച് ഉയരത്തിൽ മൈക്ക്സെറ്റ് വെച്ചുകെട്ടി അനൗൻസ്മെൻറ് നടത്തുന്ന വാഹനമാകുന്നു പുതുതലമുറയിലെ കാക്ക അതിന് പിറകെ  ഇപ്പോഴും ഓടിവരുന്ന കുറച്ചധികം മുതിർന്ന് പറ്റിച്ചേ എന്ന വാക്കോളം വയസ്സായ എത്രയോ വർഷങ്ങൾക്ക് മുമ്പുള്ള കുട്ടികൾ അവർക്ക് നോട്ടീസ് പോലെ പലനിറങ്ങളിൽ കാക്കയിപ്പോഴും  എറിഞ്ഞുകൊടുക്കുന്ന അയ്യോ എന്ന വാക്ക് ...

വേരെന്ന നാണയം

ഉയരം ഊറിവരുന്ന മരം, പയ്യേ പയ്യേ അത് ആകാശമാകുന്നു മരത്തിന്റെ ചോട്ടിൽ വന്ന് മുകളിലേയ്ക്ക് നോക്കിനിൽക്കുന്ന ആകാശത്തിന് ഒറ്റനോട്ടത്തിൽ അതിശയത്തിലേയ്ക്കുള്ള വഴികാണിക്കുന്നു വേരെന്ന വാക്ക് വാക്ക് താഴെ വീഴുവോളം മരച്ചോട്ടിൽ കറങ്ങിക്കറങ്ങി വേരെന്ന നാണയം..

പിരിയൻ കടൽ

ചരിച്ച് അത്രമേൽ ചരിഞ്ഞ് അവളുടെ ഉടലിന്റെപിരിയുള്ള പിരിയൻ കടൽ ഉടലിൽ പലയിടങ്ങളിൽ പലതവണ കൊണ്ടു കയറുന്ന പിരിയൻ ദിവസം ഞാനൊരു വരയൻ പുലരി കാടിന് പുറത്ത് അവളുടെ കാലടിപ്പാടുകൾ കിടന്നു കിടന്ന് ശംഖുകളാവുന്ന കടപ്പുറം ഉണർന്ന് എണീറ്റ് നിന്ന് ഒരു മരമാവുന്നു കിടന്ന് അതിന്റെ വേരും തണൽ മാത്രം സൂര്യൻ ചുമന്ന് കൊണ്ടുവരുന്നു ചുവരിൽ നിന്നിറങ്ങി ആ തണലിൽ ചാരിയിരിയ്ക്കുന്ന ഇടംകൈയ്യൻ കലണ്ടർ ആണി ഒരു ബസ് സ്റ്റാൻഡാവുന്നു...

ഒട്ടകത്തിന്റെ മുതുകുള്ള തീ

ഒട്ടകത്തിന്റെ മുതുകുള്ള തീ ഒരു കൂട്ടം പരദേശി മീനുകൾ തീ കായുവാൻ വരുന്ന പുഴയുടെ കരയിൽ ഞാൻ അവസാനം വരുന്ന മീനിന്റെ അടിവയർ അവിടെ അവൾ എവിടെയോ ഇരുന്ന് സ്വന്തം ചുണ്ടുകൾ കൊണ്ട് ഒരു കാത്തിരിപ്പിന്റെ പേരെഴുതുന്നു നെടുവീർപ്പുകൾ നനഞ്ഞ് മീനത് വെള്ളം തൊട്ട് മായ്ക്കുന്നു ഞാൻ ഇവിടെ പേരുകൊണ്ട് ഒരു ഈന്ത മരത്തിന്റെ ഒറ്റപ്പെട്ടുപോയ വേരിന്റെ കൂട്ടിരിപ്പുകാരൻ ഇവിടെ ഒട്ടകം ഒരു കെട്ടുകഥയാകുന്നു പുസ്തകത്തിലെ അകത്തെ ചിത്രത്തിൽ നിന്നും എന്നോ വീണുപോയ ഒരു കെട്ട് വിറക് ഇപ്പോൾ അങ്ങകലെ കടൽ തിരമാലകൾ നിറച്ച ഒരു കുപ്പി ഞാൻ ഭ്രാന്തിന്റെ മേൽപ്പാലം മുറിച്ചു കടക്കുന്ന നടന്നുനടന്നു കുറുകിപോയ ഒരു പ്രാവ് അതായത് ആരോ എവിടെയോ ഇരുന്നെഴുതുന്ന കവിതയുടെ രണ്ടാമത്തെ പൊക്കിൽകൊടി കളഞ്ഞുപോയ ഒരു പക്ഷേ ഇനിയാരും തെരഞ്ഞുവരുവാനില്ലാത്ത ഒരു വാക്ക്.

ദുശ്ശീലം

ഭ്രമണത്തിന്റെ തടാകം ഭൂമി ഒരു മീൻകുഞ്ഞാവുന്നു ഞാനതിന്റെ കണ്ണും എല്ലാ കാഴ്ച്ചകളും കാണുന്ന പക്ഷിയെ പോലെ ഒഴിച്ചിട്ടത് വൈകിയാണ് തുടങ്ങിയത് എല്ലാ ദുശ്ശീലങ്ങളും വൈകുന്നേരം തന്നെ ഒരു ദുശ്ശീലമായിരിക്കുന്നു ആകെ ഒരാശ്വാസം കാലുകളുടെ ഞൊറിയിട്ട രാത്രികൾ പാതി അസ്തമിച്ചതാണ് എന്നും ഉദിയ്ക്കുന്ന സൂര്യൻ ഇറ്റുവീഴുന്നത് ഇരുട്ടുതരികളുള്ള വെളിച്ചത്തിന്റെ തുള്ളികളും വെള്ളത്തിനും തുള്ളിയിക്കുമിടയിൽ കടൽകണ്ട് പനിയ്ക്കുകയാണ് അരക്കെട്ടിലെ മീൻ നനവുമാത്രം കൊടുത്തുവളർത്തുന്നത് അരഞ്ഞാണം പോലും തിന്നുന്നത് അതിന് ഭൂമിയുടെ കണ്ണുകൾ മീനമാസത്തിന്റെ അരക്കെട്ട് എന്നാലും ഞാനിനി എവിടെ കൊണ്ട് പൂഴ്ത്തും നൃത്തത്തിന്റെ കറപിടിച്ച എന്റെ കാലുകൾ..

തരിശ്ശിടാവുന്ന ഒരു മുഖം

നരച്ച താടിയുടെ ചിലങ്ക അണിഞ്ഞ മുഖം ഏതു നിമിഷവും വെച്ചേക്കാവുന്ന ഒരു നൃത്തം ഉടലിന് വെളിയിൽ ആ മുഖം കൊണ്ടുനടക്കുന്നു ജീവിതത്തിലെ പ്രണയം ഒരു മരണാനന്തരനൃത്തമാണെന്ന് മുഖത്തോടൊപ്പം അയാളും വിശ്വസിക്കുന്നു ആ വിശ്വാസത്തെ അരക്കിട്ട് ഉറപ്പിയ്ക്കുവാൻ ആവർത്തിച്ചാവർത്തിച്ച് അയാൾ ശ്വസിക്കുന്നു ശ്വസിയ്ക്കുക എന്നാൽ മറക്കുകയാണെന്ന് അയാൾ വിശ്വസിക്കുന്നു ജീവിയ്ക്കുവാൻ പ്രണയിക്കുവാൻ മരിയ്ക്കുവാൻ ശ്വസിക്കാത്തപ്പോൾ അയാൾക്ക് വേണ്ടി ശ്വസിക്കുവാൻ ജനാധിപത്യമാർഗ്ഗത്തിൽ ജനങ്ങളെ എന്നപോലെ, അതിന്റെ ചെകിളകളിലൂടെ ശ്വസിച്ച് അതിന്റെ ചെതുമ്പലുകൾ പുതച്ച് അയാൾ കൊണ്ടുനടക്കുന്ന മീൻ കടലിന്റെ ഉടമസ്ഥൻ അതിനേക്കാൾ അയാളുടെ ഭ്രാന്തിന്റെ അവകാശി അയാളുടെ വേദനകളുടെ അവകാശി എന്ന നിലയിൽ സമ്പന്നൻ ഉറപ്പ്, ശരീരം ഒരു ഹാഷ് ടാഗാണ് ഏത് വേദന തിരഞ്ഞെടുക്കണം എന്ന സൗകര്യത്തിന് മുമ്പിൽ മനസ്സില്ലാതെ മുഖമില്ലാതെ നിൽക്കുമ്പോൾ.