Skip to main content

Posts

Showing posts from July, 2017

ജാലകങ്ങൾക്ക് ശേഷം

കടന്നു പോകുന്ന തീവണ്ടിയുടെ ജാലകത്തിൽ കൃഷി ചെയ്യുന്ന ഒരാൾ പണ്ടെങ്ങോ ദൂരദേശത്ത് മറ്റൊരു കാലത്ത് പെയ്ത ജാലകത്തിലൂടെ ഒഴുകിവരുന്ന മഴയ്ക്ക് സ്വന്തം കവിളിലൂടെ ഒരു ചാലുകീറി കൊടുക്കുന്നുണ്ട് അയാൾ ആ ജാലകം കടന്നുപോകുമ്പോൾ തൊട്ടടുത്ത ജാലകത്തിൽ സ്വന്തം വിഷാദവും ഏകാന്തതയും വിദൂരതയും മേയ്ച്ച് നടക്കുന്ന മറ്റൊരാൾ കടന്നുപോകുന്ന തീവണ്ടി തട്ടിമറിച്ചിടുന്ന ഒച്ചയെ പെറുക്കി അടുക്കി വെയ്ക്കുന്ന വരണ്ട ചുമലുള്ള കറുത്ത, ഉടുപ്പിടാത്തകുട്ടിയും അയാൾ തന്നെയാണ് ആദ്യത്തെ ജാലകത്തിലെ കൃഷി നശിച്ചശേഷമാവണം അയാൾ രണ്ടാമത്തെ ജാലകത്തിലെ വിഷാദങ്ങളുടെ ഇടയനായത് ഇപ്പോൾ ആ രണ്ടുപേരെയും അയാളുടെ കുട്ടിക്കാലത്തേയും ശ്രദ്ധിക്കാതെ മൂന്നാമത്തെ ജാലകത്തിൽ പണ്ട് പെയ്ത മഴ നോക്കിയിരിക്കുന്ന പ്രണയം തകർന്ന പെൺകുട്ടി നിങ്ങൾക്ക് ശേഷം ഒരു പക്ഷേ കവിത വായിച്ചേക്കാവുന്ന മറ്റൊരാളാണ് അങ്ങനൊരു വായന നടന്നാൽ തട്ടി തകർന്നു വീണേക്കാവുന്ന നിശബ്ദത പെറുക്കി അടുക്കി വെയ്ക്കുന്ന മുമ്പേ പറഞ്ഞ കുട്ടി ഇപ്പോൾ ഈ കവിത തന്നെയാണ്!

പരിക്ക്

ഓരോ വായനയ്ക്കും വഴിമാറിക്കൊടുക്കുന്ന വരികൾ കൊണ്ടൊരു കവിതയെഴുതണം എന്ന് വിചാരിച്ചിരുന്നു വിചാരിച്ച് തീരും മുമ്പ് ഉടഞ്ഞ് വീഴുന്നു മടുപ്പിന്റെ ശിൽപ്പമെന്ന നിലയിൽ സമയം കൊണ്ടുനടന്നിരുന്ന ഉടലിന്റെ ആകൃതിയിൽ ചിതലെടുത്തൊരു മനസ്സ് ഇനിയെങ്കിലും വിശ്വസിക്കണം നീ ഞാനെന്ന നിലയിൽ എന്റെ ദൈവത്തിനേറ്റ പരിക്ക് സാരമുള്ളതാവില്ല!

ആരും വിളിക്കാത്ത പേര്

വീടിന് ബുക്കെന്ന് പേരിട്ട് ഒരു വാക്കായി അവിടെ കയറി താമസിക്കണമെന്നുണ്ടായിരുന്നു ഒരു വാക്കിന്റെ ഏകാന്തതയ്ക്ക് ആരോ പണിഞ്ഞു കൊടുത്തതാവണം കവിത എന്നിട്ടും അതിലൊരു വാക്കായി ഇരിയ്ക്കുവാൻ പരാജയപ്പെട്ടു പോകുന്നു ഇനി കവിതയിലേയ്ക്ക് വൈകി വരുന്ന വാക്കുകൾക്ക് താമസിക്കുവാൻ ഒഴിഞ്ഞുകൊടുക്കണം സ്വന്തം ഉടൽ  കിളിയായിട്ടെങ്കിലും അത്രമേൽ പ്രീയപ്പെട്ട ഒരാളുടെ അസാന്നിധ്യത്തിൽ ചാടിമരിച്ച മിന്നാമിന്നികളുടെ തീ പിടിച്ച ഉടലിന് ഇനി അത്രമേൽ നിശബ്ദമായി ആരും വിളിക്കാത്ത ഒരു പേരിടണം വെറുതെയിരിക്കണം!