Skip to main content

Posts

Showing posts from November, 2021

💙🍇 മുന്തിരിക്കുലയിലെ കറുത്ത പന്തി

മുന്തിരിക്കുലകൾക്ക് പിടിയ്ക്കുവാൻ ഇടം ഒഴിഞ്ഞുകൊടുക്കുന്നു പിറകിലേയ്ക്കെടുക്കുന്ന അതിന്റെ ചുരുളൻ വള്ളികൾക്ക്  സൈഡ് പറഞ്ഞുകൊടുക്കുന്നു   വിളമ്പിത്തുടങ്ങിയിട്ടുണ്ടാവില്ല മുന്തിരികൾക്ക് അപ്പൂപ്പന്താടിചലനങ്ങൾ കലർന്ന കറുത്ത നിറം  ആദ്യം  ഒരു തവി മതി വിളമ്പുന്നു പിന്നെ നിന്നെ വിളമ്പുന്നു നീ തുളുമ്പുന്നുണ്ട് നിന്റെ നുണക്കുഴി  അതും കറുത്തത് കറുത്ത മറുക് വിളമ്പാനാവാത്ത ഒന്ന് കാട്ടി കൊതിപ്പിച്ചിട്ടുണ്ട് ഒഴിച്ചുകറി മോതിരം മൂക്കൂത്തിയിലെ കല്ല് ഇളക്കി ഒഴിക്കുന്നതിനും ചുണ്ടിനും ഇടയിലെ നോട്ടത്തിൽ കോരി പിന്നെ തിര മീൻ കണ്ണിൽ വെച്ച് വിളമ്പും കടൽ മീനിനു മുമ്പിൽ വിളമ്പിവെച്ച കടൽ എന്റെ മുമ്പിലെ വിളമ്പാത്ത കടലിനോട് .... ശ്വാസത്തിൽ കൈ കഴുകി  നിശ്വാസത്തിൽ കൈതുടച്ച് നെടുവീർപ്പിൽ വന്നിരിയ്ക്കുന്ന കറുത്ത മുന്തിരികൾക്ക്  ഇലയിട്ട്,  കുലകളിൽ മുമ്പിൽ  വിളമ്പി വെയ്ക്കുന്ന ആകാശം വിശന്ന മുന്തിരികളുടെ അടുത്ത്  പന്തിയിൽ കറുത്ത നിറത്തിൽ ചേർന്നിരുന്നിട്ടുണ്ടോ?

തുറുപ്പുബീഡിക്കടൽ

പൊടിച്ച പുകയില പോലെ അകത്തുവെച്ച് ചുരുട്ടിയ മടക്കം അരക്കെട്ടിലെ പ്രണയനൂൽക്കെട്ട് ശരീരത്തിനും മനസ്സിനും ഇടയിലെ ഹാനീകരമായ ലഹരി നനവില കൊളുത്തുന്നതിനും കെടുത്തുന്നതിനും ഇടയിലെ ചുണ്ടെരിച്ചിൽ ഇണച്ചൂര് കനൽമണം കടൽ ഒരു തെറുപ്പുബീഡിയാണെങ്കിൽ അത് കാതിൽ വെച്ച തിരയാവുന്നു കവിത.

എഡിറ്റിങ് ടേബിളിലെ സൂര്യൻ

  വിരലറ്റങ്ങൾ നീറ്റലുകൾക്ക് വിട്ടുകൊടുത്ത് വിരിയുന്നതിലേക്ക് മടങ്ങും എന്റെ പൂക്കൾ വേട്ടയാടാൻ ഇറങ്ങും മുമ്പ് ഇരകളിലേയ്ക്ക് എത്തും മുമ്പ് വേട്ടമൃഗങ്ങൾ കൊണ്ട് നടക്കുന്ന എഡിറ്ററാവുന്നു സൂര്യൻ ഗോളാകൃതിയിൽ കറങ്ങുന്നുണ്ട്, വേട്ട വേട്ടമൃഗങ്ങളുടെ എഡിറ്റിങ്ങ് ടേബിളിൽ ഞാൻ വേട്ടമൃഗങ്ങളോട്  എഡിറ്റിങ്ങ് കടം വാങ്ങുന്നു എഡിറ്റിങുകളുടെ കടൽ മീൻ പഠിയ്ക്കുന്നുണ്ടാവണം അത് മുറിച്ചുമുറിച്ചിട്ട മണങ്ങൾ നഗ്നതയുടെ എഡിറ്ററേ എന്ന് നിന്റെ കാതിൽ ഞാൻ മൃഗമാവുകയായിരുന്നു കാട് പറഞ്ഞ രഹസ്യം രഹസ്യം സാക്ഷ്യപ്പെടുത്തിയ മൃഗം എന്ന് ചുരുക്കി, ഏറ്റവും ലളിതമായ മൃഗമാവുകയായിരുന്നു ലാളിത്യം നമുക്കരികിൽ മറ്റൊരു മൃഗം ആകാശം സാക്ഷ്യപ്പെടുത്തിയ കിളി എന്ന് മാത്രം പറന്നു ഉടലിനെ സാക്ഷ്യപ്പെടുത്താറുണ്ടോ എന്ന് ചോദിച്ചു അഴിഞ്ഞ കാത് ഒരു ഡേകെയർ സെന്ററാവുകയായിരുന്നു ചന്ദ്രൻ അത് നിലാവിന്റെ കുഞ്ഞുങ്ങളെ ഇല്ല എന്ന വാക്കു കൊണ്ട് സാക്ഷ്യപ്പെടുത്തിയ ഒന്നാവുകയായിരുന്നു കവിത കിട്ടിയില്ല മൃഗമാവാനുള്ള സമയം  കാട്ടിയില്ല വിശ്വസ്തത വിശ്വസ്തത കാട്ടും മുമ്പ്  മരിച്ചുപോയ നായ ഇനി കവിതയാകുമായിരിയ്ക്കും .

ഒരു നുള്ള് കാത്തിരിപ്പ്

ഒരു നുള്ള് കാത്തിരിപ്പ്  ഒരു തുള്ളിയിലെടുത്ത് വെച്ച് തോരുന്നതിൽ പിടിച്ചുനിൽക്കുന്ന മഴ അടയുന്നതിന്റെ മൈലാഞ്ചിയിട്ട തൊട്ടാവാടികൾ തുറന്നുകാട്ടും കൈകളിലെ ശലഭചലനങ്ങൾ തൊടുമ്പോഴേയ്ക്കും  ഉണങ്ങാത്ത മാതിരി  ചലനം ഇമകളിൽ പിൻവലിയ്ക്കും ഇലകൾ കാതിൽ ഒരു നുള്ളിന്റെ മൂളൽ കാത്തിരിപ്പ് ഒരു മുള്ളിലെടുത്ത് നോവ് കൊണ്ടൊരു പനിനീർപ്പൂവുണ്ടാക്കുകയായിരുന്നു അവൾ ഒരു തുടർച്ചയാവുന്നു കാത്തിരിപ്പ് അവൾക്ക് മുന്നിൽ തോർച്ച ഒരു തട്ടം  മഴ പിടിച്ചിടുന്നത് പൂത്തിറങ്ങും മിനുക്കം അലുക്ക് പോലെ പിടിച്ചിട്ട് ഇരുട്ടിനും പുറത്തിറങ്ങും മിന്നാമിനുങ്ങി മെല്ലേ ഒരു അലുക്കാവുന്നു കാത്തിരിപ്പ് അത് പിടിച്ചിട്ട്  അവൾ പുറത്തേയ്ക്കിറങ്ങുന്നു പടർന്നുകയറും കാത്തിരിപ്പിന്റെ വള്ളികൾ കാത്തിരിയ്ക്കുന്നതിനിടയിൽ കാത്തിരിയ്ക്കുന്നത് ആരെയാണെന്ന് മറന്നുപോകുന്ന ഒരാൾ എന്നിട്ടും കാത്തിരിപ്പിൽ തുടരുന്ന അയാൾ കാത്തിരിപ്പ് വന്ന് അയാളെ മൂടുന്നതാവണം അയാൾ കാത്തിരിപ്പിന്റെ കാട്  കേട്ടിട്ടുണ്ടോ? കാത്തിരിപ്പ് വന്ന് കാത്തിരിപ്പിൽ മുട്ടുന്ന സ്വരം ചാട്ടം കാത്തിരിയ്ക്കും പച്ചത്തുള്ളനെ പച്ചനിറത്തിൽ വന്ന് ചാട്ടം തൊടുമ്പോൾ ചാടാൻ മറന്നുപോകുന്നത് പോലെ അണിഞ്ഞിട്ടുണ്ടാവണം മഴ

കുഞ്ഞുവിരൽമൊട്ട് ഉറവയിറ്റിയ്ക്കുമിടം

രാവിലെ ആൽമരത്തിന്റെ ചോട്ടിലിരിയ്ക്കുവാൻ പോകും എന്റെ കാലിലെ കുഞ്ഞുവിരൽ വേരുകൾ ഉള്ള രാവിലെ  അത് കൂടെ കൊണ്ടുപോകുന്നു കടവ് ഉണരും മുമ്പ് കടത്തുകാരനായി ജോലിചെയ്യാൻ പോകും അതേ കാലിലെ കുരുക്കുത്തിവിരൽ കാലുകൾ പുഴ മറ്റൊരു വിരൽ വഞ്ചി  അതിന്റെ തൊട്ടടുത്ത വിരൽ കടവാകുന്നു . വെച്ച കാലടികളെല്ലാം വെള്ളാരങ്കല്ലുകൾ പുഴയുടെ കരയിലുള്ള നീലഗുൽമോഹറുകൾക്കുള്ളതാണ് പുഴയുടെ ആദ്യയൊഴുക്കുകൾ പുഴ ഉറവയിറുക്കുന്നു അവ പൂക്കളാവുന്നു.

അതിനിഗൂഢ ഛായാപടങ്ങൾ

നിറങ്ങളിൽ ഇറുത്തുവെച്ച കാറ്റടിയ്ക്കുമ്പോൾ  പൂക്കളിൽ പറന്നുപോകും മിസ്റ്റിസത്തിന്റെ മണമടിയ്ക്കും അതിന്റെ വിസ്സർഗ്ഗച്ചരിവുകളിൽ നീലപ്പൂക്കളിൽ കുനുകുനെ വിരിഞ്ഞിറങ്ങും ഒരു പാട്ടിനേ മുറുക്കെ പുണരുകയായിരുന്നു പാട്ടിന്റെ ഹൂക്കഴിയ്ക്കും വാക്കിൽ തനിയെ കുരുങ്ങുകയായിരുന്നൂ വിരൽ നൃത്തത്തിന്റെ നഗ്നതയുള്ളവൾ അവൾക്ക് പാട്ടിന്റെ അടിവസ്ത്രം മഞ്ഞിന്റെ അടിവസ്ത്രങ്ങൾ അവൾ നനവുകളിൽ ഊരിയിടും പാട്ട് അയ പോലെ അരികിൽ  അതേ ആകൃതിയുള്ള മേഘങ്ങൾ മുകളിൽ  അടിയിൽ മാനം കിടക്കുന്നു, അതിന്റെ ഭാരമില്ലായ്മകൾ പൊതിഞ്ഞ് മുനിഞ്ഞുകത്തും മെഴുതിരി ഓരോ കോശങ്ങളിലും, രതി പോലെ തൊട്ടിടും അരണ്ടവെളിച്ചം ആദ്യമഴത്തുള്ളി വീഴുമ്പോൾ, പുഴ എടുത്തുടുക്കുന്ന ഒഴുക്കിന്റെ തിരിച്ചറിവുകൾ അന്ധനായ മീനിന്റെ കൈ പിടിച്ച് വേനൽ കടന്നിട്ടുണ്ടാവണം പുഴ ഇരുകരകളിലും ഉരിയാടൽ കൊളുത്തിവെച്ച് മുനിഞ്ഞുകത്തുന്നതിലേയ്ക്ക് പിൻവാങ്ങുകയായിരുന്നു പുഴയിലെ ഒഴുക്കെന്ന വാക്ക് രതി ഒരു പിൻവാങ്ങലാണ് അത് മൺചെരാതുകൾ പോലെ രണ്ട് ഉടലുകളിൽ കൂടുതൽ രതികൾ കൊളുത്തിവെയ്ക്കുന്നു രതികഴിഞ്ഞ് ആദ്യമുടുക്കും പാതിവസ്ത്രം പോലെ ഒരു പാതി മരണമാവുകയാണ് കവിത  ദുഃഖമാണ് ഏറ്റവും നിഷേധിയായ കവിതയുടെ അടിവസ്ത്രം

കടൽ കൊന്തിത്തൊടും ഒരു മീൻ

1 ആരുടെ പക്ഷിയാണീ നാടൻപ്പാട്ടിൽ സൂക്ഷിയ്ക്കുമാകാശം പാട്ടുകളുടെ നാട് കാട്ടിലെ കവിതയേ അതിനുള്ളിലെ ഭാഷയെ ഒരു വാക്കിൽ സൂക്ഷിക്കും പോലെ പക്ഷി സൂക്ഷിയ്ക്കുമാകാശം അന്നന്നുള്ള പറപ്പാണ് അടുത്ത ദിവസത്തേയ്ക്ക് അത് പറക്കാറില്ല, ശരിയ്ക്കും പറഞ്ഞാൽ തികയാറില്ല മീനിനെപ്പോലെ അന്നന്നുപയോഗിച്ച് അധികം വന്ന കടൽ ഇട്ടുവെയ്ക്കും കുടുക്ക മറ്റൊരു കിളിയ്ക്ക് ആകാശമാവുന്നതാവാം രാത്രി ഒരു കുടക്കയാവുന്നു പകൽ ഒരു കൊയ്ത്തരിവാൾ അതിരാവിലെ ഒരു പകലിന്റെ മടമ്പ് കയറ്റി സൂര്യനത് പൊട്ടിയ്ക്കുന്നു 2 നീലനിറം പിടിച്ചു താഴേയ്ക്കിടുന്നു മാനം ഞൊറിഞ്ഞുടുത്ത പക്ഷി ഞൊറിഞ്ഞകടൽ ഞൊറിഞ്ഞുകുത്തുവാൻ അടിവയർ തിരഞ്ഞ് പോകുന്നതാവണം  ഓരോ മീനും അടിവയറുമെടുത്ത് കടലും നാഭിയുമായി ഞാനും കാലവും മീനിന്റെ പുറകേ പോകുന്നു പൂക്കൾ പിച്ച കാറ്റിനെ തൊടും മുമ്പ്, പൂക്കൾ ക്കൊന്തി തൊട്ടതിനും പിടിച്ചതിനുമൊക്കെ കാറ്റിനും കൊമ്പുണ്ട് മൊട്ടുണ്ട് ഞെട്ടുകളിലും   ഇതളുകളിലും  പൂക്കൾ എടുത്തുവെച്ച് കൊഴിയുവോളം സൂക്ഷിക്കും  വസന്തഞൊറിവ്, ഒരു ഞൊറിവിനും  സൃഷ്ടിയ്ക്കും വഴങ്ങാത്ത  ഏകാന്തതയുടെ അനാദിയായ യോനിയാവുന്നു. 3 ഒരു വിഭവമല്ല ചന്ദ്രൻ സ്വരവും ആരുടെ മെനുവാണീ നിലാവ് ? മണമുയർത്തുന്

പാതി ചാട്ടം തൊട്ടിടും പുൽച്ചാടി

നിലാവിൽ നിന്നും നിലാവിലേയ്ക്ക്  ചാടും  പുൽച്ചാടി കലയെന്ന തൊട്ടിടുന്ന വാക്കിന്റെ തിരുത്തിനാൽ ചന്ദ്രനാവുന്നത് പോലെ അതിൽ ഊറിക്കൂടും അപ്രതീക്ഷിതം എന്ന പദം, ചാട്ടം തൊട്ട് മാനം കലയാക്കുന്നു. പാതി ചാടിയ  ചാട്ടത്തിന്റെ ചന്ദ്രക്കല തൊട്ട് മാനം വാക്കിന്റെ മുകളിൽ വെയ്ക്കുന്നു നിശ്ചലതയുടെ ശിവനാക്കുന്നു ശബ്ദിയ്ക്കുന്നതിന് മുമ്പുള്ള ഡമരുകം അപ്രതീക്ഷിതം എന്ന വാക്കു കൊണ്ട്  നൃത്തത്തെ, അതിന്റെ നിശ്ചലതയുടെ പാതിയേ തൊട്ടതാകുമോ? 2 ചാട്ടം ഒഴിച്ചുവെച്ച നിശ്ചലതയുടെ കുപ്പി എന്റെ കൈകളിലെ പച്ചവിരൽ കാതിന്റെ പച്ചത്തുള്ളനെ മിനുങ്ങുന്നത് തൊട്ടിട്ട് മിന്നാമിനുങ്ങിനെ അനുഗമിയ്ക്കുന്ന കാത് ഓരോ വാക്കും നിശ്ശബ്ദം, പച്ചത്തുള്ളനെ ചുമക്കുന്നു അഴിച്ചേക്കാവുന്ന ഷൂലേയ്സാവുന്ന പച്ചത്തുള്ളൻ വെളിച്ചത്തിന്റെ ഷൂലേയ്സ് നിശ്ചലതയുടെ സുഷിരം നിശ്ചലതയിലേയ്ക്ക് തുളുമ്പുന്ന അതിന്റെ ചാട്ടം ഇരുഭാഗത്തേയ്ക്കും പിന്നി ചാട്ടം കെട്ടിവെയ്ക്കുന്നു ചാട്ടം കൊണ്ട്, ഒരു ശൂന്യത തുടച്ചുകളയാമെങ്കിൽ, കാപ്പിപ്പൊടി നിറമുള്ള ശൂന്യത അതിൽ ഉപയോഗിച്ച ആകാശം തൂക്കുന്നു തടഞ്ഞില്ല വിചാരത്തിന്റെ തൂവലുള്ള കിളി എരിയുന്ന മെഴുകുതിരിയുടുത്ത തിരക്കിന്റെ തിരുരൂപമേ, ശലഭങ്ങളുടെ

മീനിന്റെ ലൈബ്രററിയിലെ നീയെന്ന ബുക്ക്

ഉറക്കത്തിൽ  എന്റെ കണ്ണുകൾ കൊള്ളയടിച്ച മീനുകളെ തിരഞ്ഞു പോകുന്നു എന്റെ മുള്ള് മോഷ്ടിച്ച മീനിനെ ജലത്തിൽ നിന്നും എന്നെ വേർപെടുത്തിയ മീനിനെ മനസ്സ് കട്ടെടുത്ത മീനിനെ അതീവരഹസ്യമായി ഞാനൊരു മീനിന്റെ മോഷണ വസ്തുവാകുന്നു മീനിന്റെ  ആരും എടുക്കാത്ത ഷെൽഫിൽ ഇഷ്ടപ്പെട്ടു വാങ്ങിയ കവിതകളുടെ കൂട്ടത്തിൽ പുസ്തകം പോലെ ഞാൻ അതിൽ ഒരു കവിത പോലെ നീ കടൽ എന്ന കടത്തുകാരൻ. മിഠായി പോലെ  അലിഞ്ഞുപോകുന്ന വഞ്ചിയുള്ള  കണ്ണാടിസുഷിരങ്ങളുടെ സൂക്ഷിപ്പുകാരൻ ഉപ്പ് അവിടേയ്ക്കുള്ള തെരുവ് എന്റെ കാലുകൾ മിഠായികൾ ദൂരം അതിന്റെ മധുരം ആകാശത്തിലേയ്ക്ക് തിരിയുന്ന ഇടത്ത് ആഴ്ച്ചപ്പതിപ്പ് വാങ്ങുവാൻ മേഘങ്ങൾ ഇറങ്ങും കവല കവലമേഘങ്ങൾ ഒരു വഞ്ചി നിറയെ പുസ്തകവുമായി വായിക്കുവാൻ ആഴക്കടലിലേയ്ക്ക് തുഴഞ്ഞുപോകും മീൻ ഞാൻ  അതിന്റെ ഉദ്ദേശത്തെ ഉപ്പുപരലുകൾ കൊണ്ട് കെട്ടുന്നു ആത്മാവിനെ അനുഗമിയ്ക്കുന്നു.

ഒഴുക്കിന്റെ കത്തിലെ ഒരു വാക്ക്

അറിയാതെ കവിതയിലേയ്ക്കൊഴുകി പ്പോവുകയായിരുന്നു ഞാൻ കൂടെ മറ്റൊരു വാക്കും ഒഴുക്ക്, കരയിലേയ്ക്ക് കേറ്റി വെച്ച്  പുഴ, കഥ കേൾക്കും കടവിൽ വിരിയുന്നത് തൊട്ടിടും പൂക്കൾ. അവർ കളിയ്ക്കും വിരിയുന്നതിന്റെ അന്താക്ഷരി എഴുതിയ കവിതകളിൽ പിടിച്ചുകിടക്കുകയായിരുന്നു ഞാൻ എഴുതാത്ത കവിതകൾക്കൊപ്പം ഒഴുകിപ്പോകുന്നൂ, അവൾ, എത്തിനോക്കുന്ന ഒരു വാക്ക് ഇപ്പോൾ, അവൾ എഴുതാത്ത കവിതയിൽ ഒഴുക്കിന്റെ ശേഖരമുള്ള  പുഴയുടെ  ഒരു മുറിയാവുകയായിരുന്നു  അവൾ വെള്ളം ഒരു താക്കോൽ പഴുത് ഒരു മീൻ, മറ്റൊരു മീനിന്റെ പോസ്റ്ററൊട്ടിയ്ക്കുന്ന ഇടത്ത് അവളിപ്പോൾ  ഒഴുക്കുകളുടെ മാറ്റിനി വിട്ട മീനുക ളുടെ ജലതീയേറ്റർ ഒരു മീനിട്ട് തുറക്കാവുന്ന ഒഴുക്കിന്റെ താക്കോൽ വാതുക്കലിട്ടിരിയ്ക്കുന്ന നിശ്ശബ്ദതയുടെ ചവുട്ടിയിൽ ചവിട്ടാതെ അകത്തേയ്ക്ക് കയറും അവളുടെ വേനലിന്റെ ഉടലുള്ള മീൻ അതിന് വെയിലിന്റെ  അനന്തമായ ചെതുമ്പലുകൾ നെടുവീർപ്പിന്റെ മുള്ള് അവളിപ്പോൾ മീനുകളുടെ ദേവത. ഒരു മീൻ തുറന്നകത്തു കയറും കടലിന്റെ മുറി കടിവഴിപാട് കഴിഞ്ഞാൽ മീനുകൾ തൊഴാൻവരും ക്ഷേത്രവും നിങ്ങൾ വിശ്വസിയ്ക്കുമെങ്കിൽ മാത്രം ഞാനിപ്പോൾ ജലത്തിന്റെ അന:ധികൃത പൂജാരി എനിയ്ക്ക്, നഗ്നതയുടെ വിലക്കപ്പെട്ട പൂണൂൽ പൂക്