Skip to main content

Posts

Showing posts from February, 2018

നോവ്

ഓരോലക്കാലിനും അതിന്റെ ഈർക്കിലിനും ഇടയിൽ പച്ചയ്ക്കെടുത്ത തുരുമ്പ് പോലെ ഇന്നലെയുടെ നോവ് അവന്റെ അലച്ചിൽ നിലാവിന്റെ നെഞ്ചിൽ ഓരോലക്കാലാവുന്നു പക്ഷികൾ വന്നിരിക്കുമ്പോൾ വീണ്ടും ഉലയുന്നു അവനെ ഉലയ്ക്കാതെ അവനിൽ വന്നിരുന്ന പക്ഷി പറന്നകലുമ്പോൾ കാഴ്ച്ചയെങ്കിലും ഉലയ്ക്കാതിരുന്നെങ്കിൽ എന്ന ഒറ്റകൊമ്പുള്ള മാൻ തല ഉയർത്തി അവനെ നോക്കുന്നു അവനെ നഷ്ടപ്പെടുമ്പോൾ അവന്റെ മുഖം നഷ്ടപ്പെടുമ്പോൾ അവന്റെ ദുഃഖം നഷ്ടപ്പെടുമ്പോൾ മേയുന്നത് പോലെ തലതാഴ്ത്തുന്നു ഒറ്റനോട്ടം കൊണ്ട് മാനിന്റെ കണ്ണ് കാട്ടാറിൽ വെള്ളം കുടിക്കുന്ന അവന്റെ മീനിന്റെ കണ്ണിൽ അവസാനിക്കുന്നു... അവന്റെ വനവും അവന്റെ ദൈന്യതയുടെ മുഖവും ഒരാശ്ചര്യചിഹ്നത്തിൽ കടലെടുക്കുന്നു.

കടം

ഓരോ വരികളുടെ തുടക്കവും കംഗാരുവാകുന്നു തുടർച്ച അതിന്റെ സഞ്ചിയിലെ കുഞ്ഞും അവസാനത്തെ അത് ഗൗനിക്കുന്നേയില്ല ശരീരം, മനസ്സ് ഏതെടുക്കണമെങ്കിലും വിരൽ നീട്ടണം ആകെയുള്ളത് വിരലിനെ പോലെ അഞ്ച് പകലുകൾ മടക്കിയാൽ കൈപ്പിടിയ്ക്കുള്ളിലാണ് ഇരുട്ട് രാത്രി അതിന്റെ കുഞ്ഞ് പകൽ നീട്ടുന്നു വിരൽ നീട്ടി ദിവസത്തിലൊന്നിനെ തൊടുന്നു കുറച്ചകലെ സുഷിരങ്ങളുടെ തലോടലേറ്റ് ഓടക്കുഴലാവുന്നുണ്ട് വരികൾ ഒരു വിരലിന്റെ കടമുണ്ട് കനമെന്ന വാക്ക് കീറുന്നു എഴുതിയ വരികളിൽ ചാരി, വെറുതെ എന്ന വാക്കിന്റെ വറ്റൽ കൊറിച്ചിരിയ്ക്കുന്നു..

പിൻമാറ്റത്തെക്കുറിച്ച്

പുറത്ത് കാണാവുന്ന എല്ലാത്തിന്റെയും വേരാണ് അകത്തുള്ള എല്ലാറ്റിന്റേയും മരവും തുടർച്ച, അകലം എന്നിങ്ങനെ രണ്ടിടങ്ങളാണ് വശങ്ങൾ ഒരു വശം ചരിഞ്ഞെരിയുന്ന തീയാകുന്നു, അവൾ ഞാനതിന്റെ എല്ലാവശവും അധികകാലം ആത്മാവ് തരിശ്ശിടുന്നത് അവൾക്കിഷ്ടമല്ല വീണ്ടും വീണ്ടും എടുക്കാനാവാത്ത തീരുമാനമാവുന്നു, മരിച്ച മനുഷ്യന്റെ ആത്മാവ്. ഇലകളുടെ കൊലുസ്സ്, ജലത്തിന്റെ വേര് എല്ലാ കാലുകളും കുഞ്ഞാവുന്ന കാലം. ഒന്നിനുമല്ലാതെ തുടർച്ചയിൽ മാത്രം മുട്ടുന്നു.. നൊന്ത വേരിനെ പോലെ പിൻവാങ്ങുന്നു.

അവൾ

കൊത്തിവെയ്ക്കുവാൻ ഒരിടം ബാക്കിവെയ്ക്കാത്ത മഴയെപ്പോലെ ശിൽപ്പവൽക്കരിക്കപ്പെട്ടിരിക്കുന്ന അവൾ ജലത്തിന്റെ കക്ഷം പോലെ അവളിൽ വിയർത്ത് ചേർന്നിരിക്കുന്ന ഞാൻ ഞങ്ങളുടെ അരികത്തുകിടക്കുവാൻ മത്സരിക്കുന്ന തോർന്നമഴയുടെ ഇടവും വലവും വാക്കിന്റെ പരുത്തിയുമായി ചെമ്പരത്തികൾ അവൾ ഏതിലയുടെ മരം ഏത് വള്ളിച്ചെടിയുടെ വാരിയെല്ല് അവളുടെ എത്രാമത്തെ നഗ്നതയിലാണ് ആകാശം? ചുവടുകളുടെ ഉടും പാവും തുന്നിയ നൃത്തത്തിന്റെ പട്ടുടുത്ത് അവൾ നടക്കുമ്പോൾ ഞാൻ, അവൾ മുന്നോട്ടിട്ട പിൻകാല് മറുകാലെടുത്ത് നടക്കുന്ന എന്റെ മുകളിലിട്ട് എന്റെ അരികിൽ അവൾ ചേർന്നു കിടക്കുമ്പോൾ അവൾ എന്റെ മുകളിൽ നൃത്തം വെയ്ക്കുന്ന ഒരു പെൺനടരാജ വിഗ്രഹം... ഞാൻ ചലനങ്ങളുടെ ജട പിടിച്ച കിടക്കുമ്പോഴും നടക്കുന്ന ശിവൻ..

ശബ്ദം

പൊടിപിടിച്ച ചലനങ്ങൾ അടുക്കിവെച്ചിരിക്കുന്ന നിശബ്ദതയുടെ ലൈബ്രറി അത്രയും സാവകാശം നടന്നുപോകുന്ന ഒരാളുടെ കാലടികൾ അവിടെയുള്ളതിൽ വെച്ച് ഏറ്റവും പഴകിയ പുസ്തകമാവുന്നു വയസ്സായ ഒരാൾ അതിരുന്നു വായിക്കുന്നിടത്ത് വെച്ച് പുസ്തകത്തിന്റെയും ലോകത്തിന്റേയും അതിരുകൾ മടങ്ങിത്തുടങ്ങുന്നു അത് അരികുകളിലേയ്ക്ക് മാറ്റിവെച്ച പേജുകൾ വായനശാലയ്ക്ക് മുകളിലെ പ്രായമായ പ്രാവുകൾ അതിന്റെ കുറുകൽ പേജുകളുടെ അഴിഞ്ഞുതുടങ്ങിയ കുത്തിക്കെട്ടലുകൾ വായിച്ചുതുടങ്ങുന്ന ഒരാൾ അവിടെ ഏറെ നാൾ തുറന്നിടാതിരുന്ന ജന്നലാവുന്നു അവിടുന്ന് നടന്നു നടന്ന് ഏറെ നാൾക്ക് ശേഷം അത്തരം ജന്നൽ തുറന്നിടാൻ പറ്റിയ, ഏഴുമണിക്ക് മുമ്പുള്ള രാവിലത്തെ സമയമാകുന്നു. കാണാതിരുന്ന പകലുകൾ കൂട്ടിവെച്ച ഒരു പല്ലിയ്ക്ക് ചലനം ഓർത്തെടുക്കുവാൻ കൊടുക്കുന്ന സമയം ഘടികാരത്തിലേയ്ക്ക് നീങ്ങുന്ന നിലയ്ക്കുവാൻ മറന്നുപോയ സൂചികൾ പരുപരുത്ത സിമൻറ് പ്രതലത്തിൽ നിന്നും ബഞ്ചിലേയ്ക്ക് കാലുകൾ കിളിച്ചു വരുന്ന ഒച്ച ശ്രദ്ധിക്കൂ ഓരോ വരിയിലും ഇപ്പോൾ കേൾക്കാം കൃഷ്ണമണികൾ ഉരയുന്ന ശബ്ദം..