Skip to main content

Posts

Showing posts from October, 2018

ഉയിരിനെക്കുറിച്ച് ചില തിരുത്തലുകൾ

ഇടയ്ക്കിടെ കൊണ്ടുകളയുന്ന തെരുവിൽ രണ്ട് ഇടതുകാലുകളുടേതായിരുന്നു നടത്തം പലപ്പോഴും മുടങ്ങിയിരുന്നു ജീവിതം ഇടയ്ക്കിടയ്ക്ക് മുടന്തിയിരുന്നു നടത്തം തെരുവ് കൊണ്ടുകളയുന്നതിന് വീട്ടിൽ നിന്നും അടികിട്ടുന്ന കുട്ടിയായിരുന്നു നൃത്തം ഭക്ഷിച്ചു ജീവിയ്ക്കുന്ന മീനുകളോടൊപ്പമാണ് ഇപ്പം താമസം ചലനങ്ങൾ മാത്രം ഇട്ടു കൊടുത്താൽ മതിയായിരുന്നു എത്ര വേദനിച്ചാലും സഹതാപങ്ങളിൽ വിശ്വാസമില്ലാത്തവനായിരുന്നു വേദനിയ്ക്കുമ്പോഴെല്ലാം അളവില്ലാത്ത സഹതാപം ഒരു ലോറിനിറയെ കയറ്റി വരുന്നതിനിടയിൽ പരിധിയില്ലാതെ മറിഞ്ഞുപോയ ഇനിയും മറിഞ്ഞുതീരാത്ത ലോറിയിലെ മരിച്ചുപോയ ഡ്രൈവറായിരുന്നു എന്റെ ദൈവം.. ഇപ്പോൾ ദൈവത്തിലും വിശ്വാസമില്ലാതെയായി ശലഭങ്ങൾക്ക് മാത്രം കൊണ്ടുവരാൻ കഴിയുന്ന വസന്തത്തിന്റെ തരിയില്ലേ? ഉയിരിന്റെ എന്ന് തിരുത്തുവാൻ കഴിയുമോ എന്ന് നിശ്ശബ്ദമായി ആരായുക മാത്രമാണ് ഓരോ ഋതുവിലും ഞാൻ..

ഉടമ്പടി കവിതകൾ

നിലാവിന്റെ കളം കരുക്കളിലെ ചന്ദ്രൻ പകലിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റിവെയ്ക്കപ്പെട്ടിരിയ്ക്കുന്ന ഇന്നലെ വിരിയാനൊരിടം തേടി ഇരുട്ടിന്റെ മൊട്ടുള്ള കള്ളൻ എത്രയെത്ര പ്രതലങ്ങളാണ് നിശ്ശബ്ദതയ്ക്ക് സമതലത്തിലേയ്ക്കുള്ള ഏറ്റവും വലിയ അകലവും അളന്നുവാങ്ങി നടന്നുതുടങ്ങുന്ന രണ്ടുകാലുകളുടെ തുള്ളികൾ കേൾക്കുവാൻ എത്ര മനോഹരമാണ് ദൂരങ്ങളുടെ ശബ്ദങ്ങൾ അരികിൽ അതിലും ചെറിയ രണ്ട് ശബ്ദങ്ങളുടെ ഞാത്ത് അടുത്ത് വലതുഭാഗത്തിന്റെ മാത്രം പ്രതിമ അരയ്ക്ക് മുകളിൽ പ്രത്യക്ഷപ്പെടുന്ന ചെറിയൊരു പൊട്ടൽ കാലം കഴിയുന്തോറും കാണപ്പെടുന്ന വിള്ളൽ പോലെ പ്രതിമയിൽ വെളിച്ചം കലക്കിയൊഴിയ്ക്കപ്പെടുന്നു രണ്ടാമത്തെ നിശ്ശബ്ദത ഇരുട്ടുമായി ഇണചേർന്നുതളർന്ന നട്ടെല്ലിന്റ രണ്ടുവെള്ളച്ചാട്ടങ്ങൾ കിലുക്കം ഊരിവെച്ച രണ്ടരക്കാതത്തിന്റെ രണ്ടുകൊലുസ്സുകൾ നാലുകാലുകൾ കൊണ്ടലങ്കരിച്ച രതിയുടെ മൃതദേഹം. വരൂ ഇനി നമുക്ക് നരയ്ക്കാം നടത്തങ്ങൾ തിരുത്താം ഇനിയുള്ള ഉടമ്പടികൾ കവിതയിലാകട്ടെ..

അരയന്നപ്പാതി

തീരത്തിന് തീയിട്ട് കര കടക്കുകയാണ്.. ആയിരം അരയന്നങ്ങൾ മുറുകെപ്പിടിയ്ക്കുവാൻ ചോരയിലെഴുതിയ അതിന്റെ നിറത്തിന്റെ ഉറവ. അരുതാത്തതിന്റെ ചോര, ചിതലെടുക്കാത്ത കണ്ണീരുമുണ്ട് വിരൽ അതിന്റെ നഖത്തെ കടിച്ചെടുക്കുന്നു. എനിയ്ക്ക് നിന്റെ ജലത്തിന്റെ ശീലമാവണം നീ നനയുമ്പോഴൊക്കെ കരയണം.

ചാവിയും പാവയും

വാങ്ങിയിട്ടുണ്ട് ചാവി കൊടുക്കാവുന്ന ഒരു കടലിന്റെ പാവ കൈയ്യിലുള്ളത് നിലാവിന്റെ കീ ചെയ്ൻ പടരുന്നതും വളരുന്നതും കറക്കിക്കറക്കി നിൽക്കുന്നത് പകലിന്റെ വള്ളിച്ചെടികൾ അടുത്തുതന്നെയുണ്ട് കല്ലുകൊണ്ട് എറിയാൻ തുടങ്ങുന്ന ഒരാളുടെ വിഗ്രഹം കണ്ടിട്ട് ഉടലിന്റെ കടമുള്ള നടനാണ് ഉറങ്ങുമ്പോൾ മറിയുന്ന ഒരാളുടെ ഉപമ അയാളിൽ കൊത്തിവെച്ചിരിയ്ക്കുന്നു വെയിലും കിളികളും അത് കൊത്തികൊത്തി തിന്നുന്നു ഉപമയും തിരിയുമ്പോൾ മാത്രം മറിച്ചിലും ഓരോ വിരലുകളും അക്കരെ കടക്കാൻ കാത്തുനിൽക്കുന്ന കടവാണ് വിരലിന്റെ ഇടയ്ക്കുള്ള സ്ഥലം ഉടലുകൾ കൊത്തി തിന്നാൻ വരുന്ന ഇടവും ഉള്ളത് പിരിയനാഴം താഴെ മീൻ പലകകൾ വെറുതെ നിൽക്കുന്നില്ല ഞാനും കീറികീറി വെള്ളത്തിലേയ്ക്ക് ഇട്ടുകൊടുക്കുന്നുണ്ട് നിനക്ക് ഭ്രാന്താവുന്ന മണം അടുത്തടുത്ത് വരുന്നത് ശലഭങ്ങളുടെ ജങ്കാർ എപ്പോഴോ മുഴക്കിയിട്ടുണ്ടാവും അതിന്റെ വലിപ്പവും ഗാംഭീര്യവും സൂചിപ്പിയ്ക്കുന്ന ഒരു ഇടത്തരം ഹോൺ..

നിന്റെ ഭ്രാന്തിന്റെ പഞ്ഞി

എന്റെ മുറിവുകൾ നിന്റെ മനസ്സിൽ വെച്ച് മടങ്ങുകയായിരുന്നു ഞാൻ തിരികെ ഉടൽ നിറയെ നിന്റെ മുറിവിലേയ്ക്കുള്ള പഞ്ഞിയും കയറ്റി വരുന്ന ലോറിയാവുന്നു ഞാൻ രണ്ട് കിളികളാണ് ഡ്രൈവർമാർ അതിൽ ഒരാൾ മാത്രം വണ്ടിയോടിയ്ക്കുന്നു മറ്റയാൾ നീയെന്ന ചില്ലയിലിരിയ്ക്കുന്നു നിന്റെ തുടയിലേയ്ക്ക് കയറിപ്പോകുന്ന ഉറുമ്പ് അതാണിനി വണ്ടിയ്ക്ക് കയറുവാനുള്ള തേരി കടന്നുകഴിഞ്ഞത് നടുക്ക് ഒടിയ്ക്കാൻ പാടുള്ള പകലിന്റെ ഗുളിക കടലും ഒരു ഗുളിക കഴിക്കാൻ ഒറ്റരാത്രി മാത്രമുള്ളത് തീക്കൊള്ളികൾ ഏറെയുണ്ടെങ്കിലും തീപിടിയ്ക്കുവാനുള്ള സാധ്യത തീരെയില്ലാത്ത തെരുവാണ് ദൂരം വളവുകൾ തീരെയില്ല പുളയുന്നതിനിടയിൽ വളവുകൾ ഉണ്ടാക്കുകയാവും നിന്റെ വേദനകൾ  വിശ്വസിയ്ക്കൂ നീ പുറപ്പെടുകയും ചെയ്തു നിന്നിലേയ്ക്ക് എത്തിയിട്ടുമില്ലാത്ത രണ്ട് നേരങ്ങളാണ് നിന്റെ ഞാനെന്ന ഭ്രാന്തിന്റെ പഞ്ഞി..

കടുവ വരകളിൽ..

ഞാൻ ഓരോ വിളിയിലും കറുക്കുന്ന അയ്യപ്പൻ നിന്റെ ചുവക്കുന്ന അപകർഷതാബോധം നോക്കിയിരിയ്ക്കുന്നു എനിക്കറിയാമായിരുന്നു എന്റെ നിശ്ചലത തേടി നീ വരുമെന്ന് എന്റെ ഉത്തരങ്ങളിൽ നിനക്ക് കാത്തിരിപ്പിന്റെ കുത്തക എന്നിട്ടും ഒന്നും ചോദിച്ചതുവരെ നീ എന്ന നിശ്ശബ്ദതയാണ് നിനക്ക് എന്റെ ഏകാന്തത നിന്റെ ബാധ്യതയാകുന്നത് വരെ നിന്നേ മാത്രം കണ്ട് നീ വന്നുകൊണ്ടേയിരിയ്ക്കുക. അതു വരെ ഉറപ്പ് പുലിപ്പാൽ ഉറവയ്ക്ക് പുറത്ത് കടുവ വരകളിൽ മനുഷ്യൻ കടന്നുവരാത്ത കാടായിരിയ്ക്കും ഞാൻ..

അനന്തതയുടെ കൊള്ളക്കാരനായ ദൈവം

നിന്റെ അളന്നെടുത്ത നാലു ചുവടുകൾ കൊണ്ടുഞാൻ ദൈവത്തിന്റെ നൃത്തത്തിന്റെ ഖജനാവ് അനന്തമായി കൊള്ളയടിയ്ക്കുന്നു.. എല്ലാ ചലനങ്ങളും കഴിഞ്ഞ് എന്റെയും നിന്റേയും അവസാന അനക്കങ്ങൾക്ക്  ശേഷം നൃത്തങ്ങൾ നഷ്ടപ്പെട്ട ദൈവം ഇവിടെ ദൈവമില്ല എന്ന് എഴുതിവെയ്ക്കുമായിരിയ്ക്കും...

അപ്പൂപ്പന്താടിക്കപ്പങ്ങൾ

വെറുതെയെങ്കിലും ഞാനെന്റെ വിരലുകൾക്ക് കാടെന്ന് പേരിടുന്നു അതിന്റെ അരികിൽ പോയിരിയ്ക്കുന്നു ഉടലിലൂടെ ഒഴുകിപ്പോകാൻ ഒരു കാട്ടാറിന്  അവസരം കൊടുക്കുന്നു ഒഴുകുന്ന ശബ്ദമെടുക്കാൻ മറന്നുപോയത് പോലെ തിരിച്ചുപോകുന്ന കാട്ടാറ് അത്രമേൽ നിശ്ശബ്ദമായ് നീയാവുകയായിരുന്നു 2 നീ ഉവ്വെന്ന വാക്കുകളുടെ കാട് ഞാനും എന്റെ തുമ്പിയും നിന്റെ ഹൃദയമിടിപ്പുകളുടെ വെള്ളാരം കല്ലിനെ തഴുകിയിരിയ്ക്കുന്നു എന്തൊരു തുമ്പിത്വമാണ് നിനക്ക് എന്റെ ഉയിരിന്റെ പാതിയിൽ വന്നിരിയ്ക്കുമ്പോൾ അപ്പോൾ ഞാൻ നിന്റെ ഉവ്വെന്ന വാക്കിന്റെ പാതി നീ എന്റെ പരിസരങ്ങളിൽ അവസരങ്ങളുടെ കാട് എന്റെ വിരലുകളിൽ കുരുങ്ങുന്ന നമ്മുടെ ഇടവേളകൾ  3 എന്നെ വല്ലാതെ കൊതിപ്പിയ്ക്കുന്ന നിന്റെ കണ്ണിന്റെ വെള്ളയുടെ ഏകാന്തത കണ്ണടയ്ക്കുമ്പോഴൊക്കെ നിന്റെ ഉമ്മകൾ കൊടുക്കേണ്ടിവരുന്ന അപ്പൂപ്പന്താടിക്കപ്പങ്ങൾ അപ്പോഴൊക്കെ എന്റെ ചുണ്ടുകൾ നിന്റെ കണ്ണിന്റെ വെള്ളയുടെ സുഗന്ധം വായിക്കുവാൻ എടുത്തുവെച്ച രണ്ടു വായനശാലകൾ നിന്റെ കൃഷ്ണമണിയിലേയ്ക്ക് നടത്തുന്ന തീർത്ഥാടനങ്ങളാവുന്ന എന്റെ വായനകൾ കാടുകളും കടലും മടുപ്പും മടക്കിവെയ്ക്കുന്നു കിളികളുടെ കാലുകളിൽ തുടങ്ങ

ഇത്രയും

മഴ പെയ്തിരുന്നു എത്ര പെട്ടെന്നാണ് നിന്റെ കണ്ണിന് ചുറ്റും പകലുകൾ മീനുകളായത് അധികം വരുമോ? പെട്ടെന്ന് എന്നുള്ള വാക്ക്, എന്ന് ഭയന്നിരുന്നു ഭയം നിലനിന്നു. പെട്ടെന്ന് എന്നുള്ള വാക്ക് ഇരുട്ടായി ആരുടേതുമല്ലാത്ത രാത്രി ഒറ്റവാക്കിൽ നക്ഷത്രങ്ങൾ അവ വെളിച്ചം, വാക്യത്തിൽ പ്രയോഗിച്ചുകൊണ്ടേയിരുന്നു മറന്നത് പെയ്തിടത്ത് വെച്ച്, ആദ്യം പറഞ്ഞ മഴയാണ് മഴകൊണ്ട് പൂരിപ്പിച്ചത് നിന്നെയാണ് അത് ഓർത്തെടുക്കുവാൻ ഇത്രയും പറയേണ്ടി വന്നു... എന്നുമാത്രം.

ശാന്തത

എന്തൊരു ശാന്തതയാണ് നിന്റെ പേരിന് വെറുതെയെങ്കിലും നിന്റെ പേരിന്റെ അരികിൽ മരിച്ചുപോയി എന്നെഴുതിവെയ്ക്കാൻ തോന്നുന്നു അരികിലില്ലാത്ത കലണ്ടറിൽ പരതുന്ന ഒരു തീയതി കഴിഞ്ഞതാവുമോ? അറിയില്ല നീ കേൾക്കുന്നത് തായേ യശോദ എന്ന പാട്ട് അടുത്തു തന്നെ വരാനുള്ള ഒരു തീയതിയിൽ അറിയാതെ കുരുങ്ങുന്ന വിരൽ എന്ത് ഭംഗിയാണ് നിനക്ക് മരണം ജീവിച്ചിരിക്കുന്ന ഒരാൾക്ക് നീ ചേരില്ല എന്ന് പറഞ്ഞ് മരിച്ചു എന്ന വാക്കിലേയ്ക്ക് തീയതിയെഴുതാതെ തിരിഞ്ഞുനടക്കുന്ന ഞാൻ അപ്പോൾ ഞാൻ മരിച്ചാൽ നീ കരയുമോടാ എന്ന നിന്റെ ചോദ്യവും, എന്നെ കരയിപ്പിക്കാനായിട്ട് നീ മരിയ്ക്കുമോടീ എന്ന എന്റെ ചോദ്യവും നീ പോടാ കൊരങ്ങാ നീ ഓട്രി കൊരങ്ങി എന്ന വിളികൾക്കിടയിൽ തമ്മിൽ ഒരുമ്മയിൽ പുണരുന്നത് കാണുന്നു..