Skip to main content

Posts

Showing posts from June, 2015

രണ്ടു ദിവസം പഴക്കമുള്ള ഇന്നലെ

രണ്ടു ദിവസം പഴകിയ ഇന്നലെകളാണ് എന്റെ ജനാലകൾ ആ രണ്ടു ദിവസത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് എന്ന് മാത്രം കാരണം ഓരോ തവണയും ദിവസങ്ങളോളം കഴിഞ്ഞു തുറക്കുന്ന ജനാലയിൽ കൂടി കടന്നു വരുന്ന വെളിച്ചത്തിന് ജന്മങ്ങളുടെ പഴക്കമുണ്ട് അത് കൊണ്ട് ഞാനിന്നു തുറന്ന വാതിലിലൂടെ എന്നെ പുറത്താക്കുന്നതിനു മുമ്പ് നാളത്തെ വെയിലൊന്ന് കായട്ടെ മറ്റെന്നാൾ ആ വെയിലിനു കാവിച്ചുവ കാണില്ലെന്ന്; ആര് കണ്ടു?

ഒരു റബ്ബർ കർഷകൻ

മരത്തിനു തടമെടുക്കുകയായിരുന്നു അയാൾ വെയിൽ കൊണ്ട് വിയർത്തത് മഴയായി  നനയുന്നുണ്ട് എടുത്ത തടം മാറ്റിയിട്ടു അടുത്ത തടത്തിനു കുഴിയെടുക്കുന്നതിനിടയിൽ അയാൾ വെച്ച മരം അയാളോട് ചോദിക്കാതെ  പറയാതെ ഒന്ന് ഉൾവലിയുകയാണ് റബ്ബറാവുകയാണ് അത്രത്തോളം റബ്ബറായി റബ്ബർസ്റ്റാമ്പായി പോകുമോ എന്ന ഭയത്തിൽ ആദ്യം  മരം സ്വയം മായ്ക്കാൻ ശ്രമിക്കുകയാണ് പിന്നെ ആ ശ്രമം വെട്ടിമുറിച്ച് നട്ടകർഷകനെ  തന്നെ മായ്ച്ചുകളയാൻ ശ്രമിക്കുകയാണ്; ഒരു കരാറു പോലെ.. അപ്പോഴൊക്കെ ഓരോ തവണയും അയാൾ ഒഴിഞ്ഞു മാറുന്നുണ്ട് ആ തവണയൊക്കെ തിരഞ്ഞെടുപ്പ് വരികയാണ് അയാൾ വമ്പിച്ച ഭൂരിപക്ഷത്തിൽ കൃഷിക്കാരനായി വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണ് ഓരോ തവണയും തിരഞ്ഞെടുക്കപ്പെടുമ്പോൾ അയാൾ ഇറങ്ങി വന്ന വീട് തനിയെ അടഞ്ഞു  കുറച്ചു ദൂരം ഓടി ഒരു വിമാനം പോലെ   പറന്നുപോവുകയാണ് വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ് അയാൾ കൃഷി ചെയ്ത സ്ഥലം വിമാനത്താവളമായി പ്രഖ്യാപിക്കുകയാണ് പൂർണമായി വികസിച്ച ഒരു  മനുഷ്യനായി നാളെ അയാളെ  പ്രഖ്യാപിച്ചേക്കുമോ എന്ന് ഭയന്ന് പോവുകയാണ്   അതിന്റെ മറവിൽ അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട് ഭ

അന്ധമയിലും അതുവെച്ച നൃത്തവും

ഒരു മഴയ്ക്ക്‌ മാത്രം കഷ്ടിച്ച് കടന്നു പോകാവുന്ന വഴി അതിലൂടെ പീലികൾ അഴിച്ചിട്ടു മേലാകെ നൃത്തം അരച്ച്പുരട്ടിയ ഒരു അന്ധമയിൽ നടന്നു വരുന്നു അത് ചുവടുകൾ തെറ്റിച്ചു നൃത്തം വെച്ച് തുടങ്ങുന്നു  നിത്യ പൂജയില്ലാത്ത അടുത്തുള്ള കോവിലിൽ നിന്നും ദൈവത്തിന്റെ തിരക്കും ഭാരവുമില്ലാത്തൊരു   കൃഷ്ണൻ എന്നോകളഞ്ഞു പോയ മയിൽപീലി തിരഞ്ഞു നടന്നുവരുന്നു അന്ധമയിലിനെ കാണുന്നു അതു തെറ്റിച്ചുവെയ്ക്കുന്ന നൃത്തം നോക്കിനില്ക്കുന്നു ഓരോ തെറ്റിലും കൊഴിഞ്ഞു വീഴുന്ന പീലികളെണ്ണുന്നു അതുകുനിഞ്ഞെടുത്തു, അതിൽ;  കാഴ്ചയുള്ള കണ്ണുകൾ  തെളിച്ചുവരയ്ക്കുന്നു തെറ്റിച്ചുവെച്ച നൃത്തച്ചുവടുകൾ കുത്തിയിരുന്നു പെറുക്കിയെടുക്കുന്നു തെറ്റുതിരുത്തി തിരികെ വെച്ചുകൊടുക്കുന്നു കണ്ണടച്ച് മടിയിൽ പിടിച്ചുകിടത്തി  മയിലിന്റെ കണ്ണിൽ തെളിമയുള്ള കാഴ്ച നനച്ചു വരയ്ക്കുന്നു മയിലിനു കാഴ്ച  തിരിച്ചു കിട്ടുന്നു പെയ്തു തോർന്നുപോയ ഒരു മഴയെ തിരിച്ചുവിളിച്ചു ആ കാഴ്ച്ച  ഒറ്റത്തുള്ളിയിൽ   സാക്ഷ്യപ്പെടുത്തുന്നു കൃഷ്ണന്,  ഒരുപീലി, ആയിരം ജന്മത്തെയ്ക്കു മയിൽ; എഴുതി കൊടുക്കുന്നു കാഴ്ച കിട്ടിയ മയിൽ നനുത്ത ഓർമയ

കുലുക്കത്തിന്റെ വിത്ത് കുഴിച്ചിടുമ്പോൾ

തെരുവിൽ അത്രപെട്ടെന്ന് കാണപ്പെടുന്ന  ഒരു കുഴിയിലേയ്ക്ക്; ഒഴിവാക്കുവാനാകാത്തത് കൊണ്ട്, അത്രയും സൂക്ഷിച്ചിറക്കുന്ന വാഹനം; തിരിച്ചു കയറുന്നതിനിടയിൽ, നമ്മുടെ ഒരു കുലുക്കം; വിത്തുപോലവിടെ  കുഴിച്ചിടുന്നുണ്ട്.. പിന്നെയെപ്പോഴോ പെയ്തേക്കാവുന്ന  ഒരു  മഴ, നമ്മളെ പോലെ അത്രയും ധൃതിയുള്ളത്കൊണ്ട് കുറച്ചു നേരത്തെ പെയ്തത് പോലെ ആ  കുഴിയോടൊപ്പം; കുലുക്കവും, നമ്മൾ കുഴിച്ചിടും മുന്നേ നനച്ചിടുന്നുണ്ട്.. അത് മുളച്ചാണ്  നമ്മൾ മുന്നോട്ടു  പോകുന്തോറും കടന്നുവരുന്ന ഓടുന്ന വാഹനങ്ങൾ പോലും നമുക്ക് മുന്നേ; കിളിച്ചുനിൽക്കുന്നതായി കാണപ്പെടുന്നത്.. അപ്പോൾ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധമതി അതിൽ മരണമണമുള്ള ഒരു അപകടം പോലും അത്രയും പെട്ടെന്ന് മൊട്ടിട്ടു, പൂവിട്ടു.. റീത്ത്പോലെ നമ്മുടെ ദേഹത്ത്‌കേറി വല്ലാതെ പൂത്തുലയാൻ!   

തലവര

കഴിഞ്ഞ ജന്മത്തിലെ;  അണ്ണാനായിരുന്നു ഞാൻ.. അന്ന് ഞാൻ കയറിയ മരങ്ങളൊക്കെ ഈ ജന്മത്തിലെ  വെറും വരകളാണ് താമര പോലെ വെള്ളത്തിൽ വരച്ചതല്ല വിരിഞ്ഞതുമല്ല .. കരയിൽ തന്നെ ആരോ- വരച്ചെടുത്ത് വെച്ചവ.. ഇപ്പോ ആ വരയൊക്കെചേർന്ന് എന്റെ പുറത്തുകയറാൻ നടക്കുന്നു.. രാമന്റെ  പേരുംപറഞ്ഞു എന്നെ  ഭരിക്കുവാൻ ആരോ തിരഞ്ഞെടുത്തത് പോലെ...  എന്തൊരു തലവര! 

പരിഭവം

ശരിക്കും മനുഷ്യന്റെ വേരുകൾ  തന്നെയായിരുന്നു  മരങ്ങൾ മരം അത് ആരോടും പറഞ്ഞുമില്ല നാടാകെ വേരോട്ടമുണ്ടായിട്ടും വേരൊട്ടു മിണ്ടിപ്പറഞ്ഞുമില്ല   ചലിക്കുന്നുണ്ടെങ്കിലും ഇളകുന്നുണ്ടെങ്കിലും ആകാശത്തേയ്ക്ക് തുറക്കുന്ന  ജാലകങ്ങൾ തന്നെയായിരുന്നു ഇലകൾ ജലം അതൊട്ട് കണ്ടുമില്ല മഴയോട് മിണ്ടിപറഞ്ഞുമില്ല കണ്ടില്ലെങ്കിലും മിണ്ടിയില്ലെങ്കിലും ചിരിക്കാത്ത ചുണ്ടുകൾ  തന്നെയായിരുന്നു കിളികളുടെ കൂടുകൾ വിരിഞ്ഞിരുന്നെങ്കിലും പറന്നങ്ങു പോയിരുന്നെങ്കിലും കിളികളൊട്ടു   മുട്ടകളോട് പറഞ്ഞുമില്ല വിരിഞ്ഞ മൊട്ടൊട്ടു  പൂക്കളോട് ചോദിച്ചുമില്ല കാണാതിരുന്നിട്ടും മിണ്ടാതിരുന്നിട്ടും ശരിക്കും എന്റേത് തന്നെയായിരുന്നു നീ നിനക്കതറിയാമായിരുന്നിട്ടും എനിക്കതറിയാതിരുന്നിട്ടും നമ്മളൊട്ടു പരസ്പരം പറഞ്ഞുമില്ല നേരം പോയെങ്കിലും പ്രണയിക്കാൻ വൈകിയെങ്കിലും അതിന്റെ  പരിഭവം നമ്മളൊട്ടു പുറത്തൊട്ടുകാട്ടിയുമില്ല!

മറക്കേണ്ടവയുടെ പട്ടിക

ആകാശത്ത് പതിവായി  കിളികളെ കൃഷി-  ചെയ്തുകൊണ്ടിരുന്ന കർഷകൻ പറക്കൽ വിളവെടുക്കുവാനായി മരത്തിൽ കയറി ഭാരമില്ലായ്മയുടെ വിത്ത് വിതച്ചിട്ടിറങ്ങുന്നതിനിടയിൽ ആരോടും ഒന്നും മിണ്ടാതെ അപ്പോൾ കണ്ട ഒരു കിളിയിലെയ്ക്ക്പറന്നു പോകുന്നു കളകൾ പോലെ തോണികൾ കിളിച്ചു നില്ക്കുന്ന പുഴ കഞ്ഞിക്കലത്തിലെ പറ്റുകൾ പോലെ വറ്റിക്കിടക്കുന്ന കുറച്ചു വെള്ളം അതും കെട്ടിക്കിടക്കുന്നു തിളയ്ക്കുന്നു മുറിവുകളിലെയ്ക്കു മുള്ളുകൾ പെറുക്കിവെച്ചുകൊണ്ടിരുന്ന ഒരു മുക്കുവൻ പെറുക്കിവെയ്ക്കുന്നതിനിടയിൽ  ഒന്നും പറയാതെ നീന്തുന്ന മീനിലേയ്ക്ക് പിടച്ച്  പോകുന്നു കായലെന്ന ക്യാൻവാസിൽ പതിവ് പോലെ വരയ്ക്കപ്പെടുന്ന സൂര്യന്റെ ചിത്രം പറന്നകന്നു പോകുന്ന  രണ്ടുകിളികൾ  മീനുകൾക്കിടയിൽ വലയിൽ  മുക്കുവന്റെ ജഡം പതിവ് പോലെ  അയൽക്കാർ മെഴുതിരി വെളിച്ചത്തിൽ ഒരു ബൾബ്‌ കത്തിക്കിടക്കുന്നത് കാണുന്നു നാളെ മറക്കേണ്ടവയുടെ  പട്ടികയിൽ കൃഷിക്കാരനെയും മുക്കുവനെയും  എഴുതിച്ചേർത്തു ഒരാൾ അയാളുടെ കൂട്ടമായി  കൃത്യമായി ഉറങ്ങാൻ പോകുന്നു.. 

റീത്തുകൾ

വെള്ളത്തുള്ളികൾ വെച്ച് ശരിക്കും നടന്നു പോവുകയാണ് മഴ കൈ കാണിച്ചു നിർത്തി മേൽകൂരകൾ വെറുതെ കയറിപോവുകയാണ് ഒരുപക്ഷെ ചോരുന്നത് കൊണ്ടാവാം വീടുകൾ മുക്കുവരുടേതായത് കൊണ്ടാവാം വെള്ളത്തിൽ നിന്നും ചാർജ് ചെയ്തിരുന്ന മൊബൈലുകൾ ആയിരുന്നു മീനുകൾ നീന്തലിന്റെ ഒരു കൂട്ടം ജീവിക്കുവാൻ വേണ്ടി ജീവിതവുമായി ബന്ധപ്പെടുവാൻ മുക്കുവർ മാത്രം ഉപയോഗിച്ചിരുന്നത് നീന്തലിനെ മാത്രം കപ്പലുകൾ പിടിച്ചു കൊണ്ട് പോയപ്പോൾ ജീവിച്ചിരുന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് പിടഞ്ഞു മരിച്ചവർ മരിച്ചപ്പോൾ മീനുകൾ എന്ന് വിളി കൊണ്ട് റീത്ത് വെയ്ക്കപ്പെട്ടവർ ശരിക്കും മരിച്ച മനുഷ്യർക്ക്‌ വൈകി വെയ്ക്കുന്ന റീത്തുകളാണ് മഴകൾ ജീവിച്ചിരിക്കുന്നവരും അത് ഉപയോഗിക്കുന്നു എന്ന് മാത്രം 

ആ ദിവസങ്ങൾ

വിരിച്ച വെയിലിൽ രാവിലെ മുതൽ കിടന്നു ഉണങ്ങിപ്പോയ  സൂര്യനെ എടുത്തു ചാക്കിൽ കെട്ടിവെയ്ക്കുകയാണ് വൈകുന്നേരത്തെ പോലെ നരച്ച മുറ്റം കുറച്ചകലെ കേട്ട പാട്ടിൽ കൈകഴുകി ഒരു പശുവിലെയ്ക്ക് എണീറ്റ്‌ പൊയ്ക്കൊണ്ടിരിക്കുന്നു   ചാണകം വെച്ച്  കളിച്ചു കൊണ്ടിരുന്ന കുട്ടി വരമ്പിലൂടെ നടന്നു  അങ്ങ് തെരുവിലേയ്ക്ക് കയറിക്കഴിഞ്ഞിരുന്നു കൃഷിചെയ്യാൻ മറന്നു തരിശുകിടന്ന  പാടം ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ കൂടെ നടക്കുകയാണ് കൂടെ പഠിച്ച പെണ്ണിനെ പോലെ കെട്ടിയിട്ട തോണിയെ  അഴിച്ചു കളഞ്ഞ പുഴ കുടിച്ച പാലിന്റെ പാട പോലെ തൂത്തുകളഞ്ഞിട്ടും പറ്റിപ്പിടിച്ചിരിക്കുകയാണ്  മധുരത്തിനും പഞ്ചസാരയ്ക്കുമിടയിൽ വല്ലാതെ പിരിഞ്ഞു പോയ ആ ദിവസങ്ങൾ....