Skip to main content

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത
കാട്ടുമൃഗത്തിൻ്റെ 
ശരാശരി നോട്ടമാവും
മനുഷ്യന് മുന്നിൽപ്പെട്ടാൽ
കവിത എടുത്തുവെക്കുക

മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും
കവിതയാവുന്ന കാലമാണ്
ഏത് മൃഗത്തിനും അതറിയാം
മനുഷ്യനറിയാമോ?
കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം

എന്നാലും
മുന്നിൽ പെട്ടുപോയ
ഇരയുടെ അനുയോജ്യമായ നോട്ടം
കവിതയും മനുഷ്യനും 
പരസ്പരം വെച്ചുമാറും

മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും
കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന
കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട്
ഏത് മനുഷന് നേരെയും
കവിത അത് തിരഞ്ഞെടുക്കാം

എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം 
അതിൻ്റെ കാട്ടുമൃഗപ്പരതൽ
മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത
വായിച്ചെടുക്കും

അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ
ഉടൽ താഴ്ത്തിയാലും
ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും
പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും
മറഞ്ഞിരിക്കുന്നതിൻ്റെയും
സഹജമായ കടുത്തപാടുകൾ
മൃഗം അതിൻ്റെ ഉടലിൽ 
എടുത്തണിയുമ്പോലെ
എഴുതികഴിഞ്ഞ കറുത്ത പാട്
കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും

ഇനിയും കറുക്കാത്ത പാടുകളായി
വാക്കുകൾ, കവിയുടലിൽ 

അലസനോട്ടം നഷ്ടപ്പെട്ട
ഒരാളുടെ ശരീരഭാഷ
ഏതുനിമിഷം വേണമെങ്കിലും
കവിതക്ക്  എടുത്തണിയാം
പക്ഷേ കവിത അത് ചെയ്യില്ല
പകരം,

എതിരെ വരുന്ന എന്തിനേയും
വേട്ടക്കാരനായി പരിഗണിക്കുവാനുള്ള കവിതയുടെ അസാമാന്യകഴിവ്
വേട്ടക്കുള്ള ക്ഷണക്കത്ത്
എന്ന വിധം 
കവിതയുടെ അപരവായന

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം
റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നും
എന്നോ പുറത്ത് ചാടിയ 
മൃഗം കണക്കേ കവിത!



Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി