Skip to main content

Posts

Showing posts from August, 2017

ആത്മാഭിമാനത്തെക്കുറിച്ച്

എന്റെ കാക്കകൾക്ക് തീ പിടിച്ചിരിയ്ക്കുന്നു അവ ഞാൻ കാണാതിരിയ്ക്കാൻ തീ അണച്ചണച്ച് പറക്കുന്നു പൊതുവേ കാക്കകൾ എന്റെ പറക്കുന്ന രാത്രികൾ ഇരിക്കുമ്പോൾ  അവ എന്റെ സ്വകാര്യ പകലിൽ മനുഷ്യരുടെ കൊത്തുപണികൾ ചെയ്യുന്നു ഒരേ സമയം പറക്കുമ്പോൾ എന്റെ പരാതികളുടെ സ്വതന്ത്രമായ ആവിഷ്ക്കാരവും അതേ സമയം ഇരിക്കുമ്പോൾ എനിയ്ക്കുള്ള ഉത്തരങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച നിഷേധിയായ ചോദ്യചിഹ്നങ്ങളുമാവുകയാണ് കാക്കകൾ അവ പലപ്പോഴും പറന്നുവന്ന് എന്റെ എല്ലിന്റെ ചില്ലകളിലിരിയ്ക്കുന്നു അപ്പോൾ കറുപ്പ് കാക്കയിൽ നിന്നും  പറന്നകന്ന് എന്റെ തൊലിപ്പുറത്തിരിയ്ക്കുന്നു പിന്നെ വെയിലു കൊണ്ട് കറുത്ത നിറത്തിൽ ചോരയ്ക്ക് തീ പിടിയ്ക്കുമ്പോൾ മാത്രം അവ വീണ്ടും പറന്നു പോകുന്നു അണയുമ്പോൾ ഞരമ്പിന്റെ മരച്ചില്ലകളിലേയ്ക്ക്  തിരിച്ച് ചേക്കേറുന്നു അത്രമേൽ കറുത്ത് രാത്രിയാകുന്നു എന്റെ വെളുത്ത പകലിനെ കറുത്ത നിറത്തിൽ അഭിസംബോധന ചെയ്യാൻ എന്റെ പരിമിതികൾക്ക് പുറത്ത് ഞാൻ കൊണ്ട് നടക്കുന്ന ആത്മാഭിമാനമാണ് കാക്കകൾ! (23 ആഗസ്റ്റ് 2016)

വരികൾക്കിടയിൽ എരിയുന്ന ഒരു തിരി എന്ന നിലയിൽ അവൾ

എരിയുന്ന മെഴുകുതിരി പോലെ ശാന്തമായ ഒരുവൾ ശാന്തമല്ലാത്തപ്പോൾ ഒരിടവും മെഴുകുതിരിയും അവൾ അപ്പോൾ അവർക്ക് ആകെ വെയ്ക്കാനറിയാവുന്ന ഒച്ച വെളിച്ചമാകുന്നു ശരിയ്ക്കും ഒച്ചയാവില്ലത്, ഒളിപ്പിച്ചു വെച്ച പച്ച പുറത്ത് കാണിക്കാനാവാതെ ഉള്ളിൽ അടക്കിപ്പിടിച്ച പച്ചയാണല്ലോ ഇലകൾക്കെങ്കിലും അത്രമേൽ ഉച്ചത്തിൽ ഒച്ചയാവുക ഇലകളുടെ തേങ്ങലല്ലാതെ എന്താണ് പച്ച ഒരിലയായിരിക്കുമ്പോൾ പോലും കാറ്റിന്റെ അവഗണന അത്രമേലറിഞ്ഞവരായിരിക്കും ഉരുകിയുരുകി ഒരിക്കൽ മെഴുകുതിരികളാവുക അത് കൊണ്ട് തന്നെ ഇരുട്ടിനെ അവ വെറുക്കുന്നില്ല, അവഗണിക്കുന്നില്ല, തൊട്ടുകളിക്കുക മാത്രം ചെയ്യുന്നു ഇരുട്ടിനോളം അവഗണന അറിഞ്ഞവരാരുണ്ട്? അതുകൊണ്ടാവണം കളഞ്ഞുകിട്ടുന്ന പ്രകാശം പോലും അവ എടുത്തു വളർത്തുന്നത് മുതിരുമ്പോൾ ആരും കാണാതെ മിന്നാംമിന്നികളാക്കി പറത്തിവിടുന്നത് അവഗണനകളെ കാറ്റു പോലെ സ്നേഹിച്ച് സ്നേഹിച്ച് അവഗണനകൾക്ക് അടിമപ്പെട്ട് അവഗണിക്കപ്പെട്ടില്ലെങ്കിൽ കൈയ്യും മെയ്യും വിറച്ചു ഇലയാകപ്പെടുന്നവരും ഉണ്ടാവും, പൂക്കളുടെ ലോകത്തിൽ... ഒരർത്ഥത്തിൽ മനുഷ്യരുടെ നിസ്സഹായതകൾക്ക് പിടിച്ച വേരല്ലാതെ എന്താണ് മരം?

നൃത്തം കുട്ടി കവിത എന്നീ വരികൾ

നടന്നുകൊണ്ടിരിക്കുന്ന നൃത്തം വകഞ്ഞ് മാറ്റി കഴിഞ്ഞോ കഴിഞ്ഞോ എന്നൊരു എത്തിനോട്ടം സ്വയം നൃത്തം വെച്ചുകൊണ്ടിരിക്കുന്ന കുട്ടി തന്നെ ചെയ്യുന്നത് കണ്ടിട്ടില്ലേ? ആ കുട്ടി വെച്ചുകൊണ്ടിരിക്കുന്ന നൃത്തം എന്റെ ജീവിതമാണ് ആ കുട്ടിയാരാണെന്നറിയുവാനുള്ള എത്തിനോട്ടം ഒരു വായനകൊണ്ട് പോലും പൂരിപ്പിക്കാതിട്ടിരിക്കുന്ന ഈ കവിതയാണ് ഇനി ഞാനെന്തു പറഞ്ഞ് സമാധാനിപ്പിക്കും എന്റെ കവിതയിലെ ഉപമയേ!

തീവണ്ടിത്തണുപ്പ്

തയ്യൽക്കടകൾ കൂടിയാണ് റെയിൽവേ സ്റ്റേഷനുകൾ സമയത്തിന്റെ അളവെടുത്ത് കടന്നുപോകുന്ന തീവണ്ടികളുടെ ചക്രങ്ങൾ കറക്കി, അകലങ്ങളുടെ തുണിയിൽ ജാലകങ്ങളും വാതിലുകളും തുന്നിക്കൊടുക്കുന്നുണ്ട് അതിന്റെ കാത്തുനിൽപ്പ് നിനക്കറിയാം അവസാന തീവണ്ടിയും കടന്നുപോകുമ്പോൾ തോർന്നു തുടങ്ങിയ മഴ കുത്തിത്തുറന്ന് ഇന്നും ഞാൻ മോഷ്ടിച്ചേക്കും ആരുടേയോ കാത്തുനിൽപ്പുകളുടെ തണുപ്പ്!

പിൻകഴുത്ത് മോഷണം പോകുന്നു

ഒരു തുമ്പി വന്നിരിക്കുമ്പോൾ കുളമായി മാറുന്ന ഒരു കണ്ണാടിയുണ്ടായിരുന്നു ചുവരിൽ ഒന്നും എഴുതാനില്ലാത്തപ്പോൾ എന്റെ വിരലുകളായിരുന്നു ആ കുളത്തിലെ മീനുകൾ അപ്പോൾ കവിതകൾ കൊക്കുകളായി കുളമുണ്ടെങ്കിലും ജലമുണ്ടെങ്കിലും വിരലിന്റെ കരയിൽ നോക്കിയിരിക്കും അപ്പോൾ അവളുടെ പൊട്ടുകൾ കണ്ണാടിയുടെ പാതിയിൽ ഓളങ്ങൾ വിരിയ്ക്കും എന്നിട്ടും പൂക്കളുടെ കുറുമ്പ് കാട്ടി വിരിയാതിരിയ്ക്കും വിരിയാത്തതിലുള്ള പരാതി പറഞ്ഞിരിക്കുന്ന വിരലുകളിലെ നഖങ്ങൾ കാണാതെ എന്നിലൊളിച്ച് എന്നുള്ളിലേയ്ക്ക് കുളിച്ചുകയറുന്ന അവളുടെ പ്രതിബിംബത്തിന് കയറിപ്പോകുവാൻ പാകത്തിന് രാത്രിസമയം നോക്കി കണ്ണാടിയിൽ പടവുകൾ പണിയുവാൻ വരാറുണ്ടായിരുന്നു പകൽ ക്ഷേത്രമായി കാണപ്പെടുന്നൊരു നക്ഷത്രം അവിടെയും കണ്ണാടിയ്ക്ക് പോലും കണ്ണടച്ച് തള്ളിക്കളയാനാവാത്ത വിധം മറുകിന്റെ ആകൃതിയിൽ അതേ നക്ഷത്രം തുറന്നിട്ടിരിക്കുന്ന അവളുടെ പിൻകഴുത്ത് മോഷണം പോകുവാനുള്ള സാധ്യതകൾ!

ബുദ്ധനപ്പുറം

ബുദ്ധാ എനിക്ക് നിന്നോട് പറയുവാനുള്ളത് ഇത്രമാത്രം നീ എന്റെ മരം എനിക്കൊഴിഞ്ഞുതാ അതിലെ കിളിക്കൂട് ഒഴിഞ്ഞു പോ ബുദ്ധാ .. ഞാൻ, നീയിറങ്ങിപ്പോയ വീടുകളുടെ കരം പിരിക്കുവാൻ ചുമതലപ്പെട്ടവൻ 2 ഒരു പക്ഷിമാത്രം പറന്നുപോകുന്നു അല്ല പക്ഷിയല്ലത് ബുദ്ധനാവും മുമ്പ് നീ ഇറങ്ങിപ്പോയ രാത്രി അറിയാം ഇനി കൊഴിയുമൊരില ഇല്ല അതിലയാവില്ല കാത്തിരിപ്പ് നീ ഇറങ്ങിപോയപ്പോൾ തകർന്നവീടുകളുടെ പിരിഞ്ഞു കിട്ടുവാനുള്ള കരത്തിലേയ്ക്ക് എന്റെ വേരുകളുടെ കൈകളുടെ അനന്തമായ ചിതലെടുത്ത കാത്തിരിപ്പ് ! 3 അതാ ഒരാൾ തീയതികളുടെ ജാരൻ ചോരച്ചുവപ്പ് കൂട്ടി അസ്ഥിവെളുപ്പൊരിത്തിരികുറച്ചു ജീവിച്ചിരിക്കുന്നൊരാൾ ചെവികളിൽ ഈയം കൺകളിൽ മായം ചുണ്ടിൽ കാലാതിവർത്തിയാം മൗനം 4 ഇനി ഞാൻ അയാളിൽ ഒരാൾക്കൂട്ടം നിയമപരമായി ജീവിച്ചിരിക്കാം എന്നൊരു പ്രതീക്ഷപോലും നഷ്ടപ്പെട്ടവരുടെ ഒറ്റതിരിഞ്ഞകൂട്ടം ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന ഉറപ്പിൽ അനധികൃതമായി ജനാധിപത്യത്തിന് ഉപ്പും കപ്പവും കൊടുത്ത് ജീവിച്ചിരിക്കുന്നവർ!

മഴ രാമായണം

മുത്തശ്ശി വായിച്ചുനിർത്തിയിടത്തു നിന്നും രാമായണം തുടർന്നുവായിക്കുന്നത് മഴയാണ് മുത്തശ്ശി നനഞ്ഞിരിക്കുന്നു വിളക്ക് നനഞ്ഞിരിക്കുന്നു അന്നു പെയ്ത അതേ മഴ നനഞ്ഞ് പ്രായമായ സീതയിരിക്കുന്നു കൈയ്യിൽ പുസ്തക രൂപത്തിൽ മണ്ണ് മഴ മനസ്സ് ശീലങ്ങൾ പത്ത് തലയും നനഞ്ഞ് അടുത്ത് രാവണനിരിക്കുന്നു കണ്ണ് മാത്രം നനഞ്ഞ് രാമൻ മഴയത്ത് നിൽക്കുന്നു........

ജലമാകുന്നു

വിതറിയിട്ടുണ്ട് കുറച്ച് തിരക്ക് എങ്കിലും ഏത് നിമിഷവും വീണുപോയേക്കാവുന്ന ഒരാൾക്കൂട്ടത്തിന്റെ ചരിവിലാണ് പിടിച്ചുനിൽക്കുന്നത് കാണാതെ പോയ മിടിപ്പിലാണ് കാണുവാനായേക്കും നിങ്ങൾക്ക്, കുടിച്ചുകൊണ്ടിരിക്കുന്ന മഗ്ഗിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന ഒരാളെ ലഹരിയാണ് ആഴം കടൽ പോലും കുടിച്ച് കിടക്കുന്നത് എന്നിട്ടും കയറുകയാണ് ജലത്തിന്റെ കുന്ന് സമനില മറന്ന് അടുത്ത ജന്മമെങ്കിലും ജലമാകണം മഴയായി ഈ ജൻമം മീൻകണ്ണിന് മടുത്തിരിക്കുന്നു എന്നിട്ടും തുടങ്ങാത്ത ജീവിതത്തിന് ഹംമ്മിങ്ങ് പോലെ നിലതെറ്റിവരുന്ന കവിതകൾ!