Skip to main content

Posts

Showing posts from March, 2018

ഓർമ്മ കുറച്ചധികം ചേർത്ത..

ഒരു കുരുവിക്കൂടിലെ മൂന്നാമത്തെ കുരുവിക്കുഞ്ഞിനെ തൊടുന്നു, മൂന്നെന്ന അക്കം ഒഴിച്ചിട്ട എണ്ണൽ സംഖ്യയാകുന്നു ഏറെനാൾ പാട്ടുകളൊന്നും കേൾക്കാതിരുന്നിട്ട് പുതിയതായി കേൾക്കുമ്പോൾ, കേൾക്കുന്ന നാലാമത്തെ പാട്ടിനോട് തോന്നുന്ന അഞ്ചാമത്തെ അപരിചിതത്വം അവളെന്ന കുരുവിക്കുഞ്ഞാകുന്നു. ഞാനിപ്പോൾ സംഗീതം പോലെ അവളുടെ ഇന്നലെകൾ കുറച്ചധികം ചേർത്ത പാട്ട് പാട്ടിന് കുരുവിക്കുഞ്ഞിന്റെ കാലുകൾ, അകലത്തിന്റെ തൂവലുകൾ അവളുടെ കേട്ടുകേൾവിയുടെ തലോടലുകൾ അവളുടേതുമാത്രമായ അരികുകൾ ഓർമ്മ കുറച്ചധികം ചേർത്ത അവളെന്ന കുരുവിക്കുഞ്ഞിന് എന്നേ പോലെ രൂപമില്ലാത്ത ഒന്നിനെ അസ്തമിച്ച സൂര്യന്റെ അധികം വന്ന അതിശയത്തിന്റെ പൊടികൾക്കിടയിൽ തൊട്ടും തടവിയും കേട്ടും തിരിച്ചറിയുവാനുകുന്നില്ലല്ലോ..

കിളിയൊച്ചച്ചൂട്

ഉണർന്നാൽ മഴവില്ലാകണം തിരിഞ്ഞും മറിഞ്ഞും കിടന്ന് മേഘമായതാണ് ഉറക്കം തന്നെ അപ്പോഴും ആകാശം ഓലമേഞ്ഞ വാരിയിൽ നിന്നും വെള്ളം വീഴുന്ന ഇന്നലെകളുടെ കിളിയൊച്ച ഒരു കട്ടൻകാപ്പിയുമെടുത്ത് മഴ മാത്രം അതിന്റെ ചൂടിന്, വെളിയിൽ വന്നിരിയ്ക്കുന്നു..

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

പുതിയ സൂര്യൻ

ഞാനും മറ്റൊരാളുടെ നൃത്തവും ഒരിടത്തിരിക്കുന്നു ഇരുന്നിരുന്ന് നൃത്തം എൻറേതാവുന്നു ഞാൻ മറ്റൊരാളും.. അടുത്ത് അപ്പൂപ്പന്താടിമുഖമുള്ള ഒരുവൾ. അവൾക്ക് അണിവിരലിൽ പുഴ മറവിയുടെ ഉടൽ.. ഞാൻ അവൾ വെയ്ക്കുന്ന തൊട്ടാവാടിച്ചുവടുകൾ... എന്നിൽ ചാരിവെച്ച് അവളുടെ ഉടലിലേയ്ക്ക് കയറിപ്പോകുന്ന ചിത്രശലഭങ്ങൾ അവർക്ക് തുള്ളികളുടെ ഗോവണി കയറുന്തോറും പൂമ്പാറ്റക്കാലുകളിൽ നിന്നും അടർന്നുവീഴുന്ന കാലങ്ങളുടെ പൂമ്പാറ്റകൾ ഇറ്റുന്ന ആഴങ്ങൾ ശലഭങ്ങൾക്കും അവയുടെ ചിറകിനും പറക്കലിനും വെവ്വേറെ ഭ്രാന്തുകൾ ഉയരം അവയുടെ ഭ്രാന്ത് ഒരുമിച്ച് മായ്ച്ചുകളയുന്ന മായ്പ്പ്കട്ട അവൾ എന്റെ ഉയരം ഞാൻ അവളുടെ ആഴത്തിന്റെ നാലാം ചിറക് വെറും ശബ്ദംകൊണ്ട് ഉണ്ടാക്കാവുന്ന അനുകരണ കലയാവുന്നു അവളുടെ ഒറ്റപ്പെടലിന്റെ കടൽ പെയ്യുന്നതായി തകർത്ത് അഭിനയിക്കുകയാണ് ഞങ്ങളുടെ ഭ്രാന്തുകളുടെ മഴ നുരയും പതയും വരുന്നതിനിടയിൽ ഞാനതിന് ഒരു തുള്ളി കൊണ്ട് ഡബ്ബ് ചെയ്യുന്നു. എന്ന് വെച്ചാൽ ഒന്നുമില്ല, പറഞ്ഞാൽ കേൾക്കാത്ത ദിക്കുകൾ കടന്ന് കിഴക്കുദിക്കുമായിരിയ്ക്കും കൂടുതൽ കവിതകളടങ്ങിയ ഒരു പുതിയ സൂര്യൻ!

പൊതിച്ചോറ്

പൂവ് വിരിയാനെടുക്കുന്ന സമയത്തിന്റെ പൊതിച്ചോറ് പൂവിന്റെ അമ്മ അരച്ച് കൊടുത്തുവിട്ട ചമ്മന്തിയാകുന്നു മണം ദൂരെ വെള്ളത്തിന്റെ അറ്റത്ത് വേര് കൈ കഴുകുന്ന ശബ്ദത്തിന്റെ കൊതിയഴിക്കുന്ന മണ്ണ് മഴ മൈലാഞ്ചിയിട്ട അണ്ണാൻകുഞ്ഞാകുന്നു മണ്ണിന്റെ വിശപ്പ്..

പതിവില്ലാത്ത ശബ്ദങ്ങൾ

ഞാനീ കാറ്റിന്റെ അക്കരെ പെയ്യുന്നമഴയുടെ ഓരത്തും, ഒക്കത്തും, ഇറ്റുവിഴുന്ന തുള്ളികളുടെ വഴിയൊച്ചകളുടെ ഒരറ്റം നനഞ്ഞ് തോരുന്ന മഴയുടെ മറ്റേയറ്റം പുതച്ച്, ശരീരം മറച്ച് മറവികൾ മാത്രം പുറത്തേക്കിട്ട്, കറക്കി മുകളിലേയ്ക്കിട്ട മിടിപ്പിന്റെ തുട്ടിലെ ഉള്ളിൽ നിന്നും പുറത്തേയ്ക്ക് വരുന്ന ശ്വാസത്തിന്റെ മറുവശം കാത്തിരിക്കുന്നു. മുന്നിൽ എരിയുന്ന കരിയില കുറെ കാലങ്ങൾക്ക് മുമ്പുള്ള ഒരിന്നലെ അതിൽ അന്നത്തെ കുരുവി അതിന് ഓർമ്മയുടെ കണ്ണ് ആ കണ്ണുകളിൽ എന്റെ പ്രായത്തിന്റെ മുമ്പിൽ  മുടിയഴിച്ചിട്ട് പെണ്ണായി ഈര് നോക്കാൻ ചടഞ്ഞിരിയ്ക്കുന്ന കുരുവിയുടെ ഉയിര് ആ കിളിയ്ക്ക് കരുവിയെ കടന്ന് നാളെയുടെ ഉടലുകൾ വെളിച്ചത്തിന്റെ കണ്ണുകൾ അവയിൽ ഞാനുമായി പങ്കിടുന്ന കൃഷ്ണമണികൾ ചുറ്റിലും വാതിലുള്ള ജലം തുള്ളികളുടെ കൊളുത്ത് തോർത്തുന്ന കാഴ്ച്ചകൾ പതിവില്ലാത്ത ശബ്ദങ്ങൾ മഴ നനയുന്നു..

ഉടമസ്ഥപ്പെടുന്നു

ദൈന്യതയുടെ തപാൽസ്റ്റാമ്പ് പോലെ ആ മുഖം നാളെയുടെ ഓരോ മേൽവിലാസത്തിലും അത് നമ്മളെ തേടി മറവി എന്ന കത്തും കൊണ്ടുവരുന്നു അന്നും നമ്മൾ ആഘോഷിച്ചേക്കാവുന്ന അന്യന്റെ ദുഃഖം എന്ന വിശേഷം കാട് കടൽ തലോടൽ അന്നും നമ്മൾ ഓരോരുത്തരേയും തേടിവന്നേക്കാവുന്ന ഒരാരോരുമില്ലായ്മ.. പാട്ടിന്റെ വിധവ, അത് കഴിഞ്ഞു വരുന്ന നിശ്ശബ്ദത പ്രായം ഒരു മുറിഞ്ഞ തുമ്പിച്ചിറകാകുന്നു പകൽ ഒരു തുമ്പിയും തുമ്പിയാകാത്തപ്പോൾ പകൽ അതിന്റെ മുറിഞ്ഞ ചിറകിന്റെ പഴക്കമാകുന്നു പ്രായം പുതിയൊരാകാശവും സാവകാശം എന്ന വാക്ക് മെല്ലെ എന്ന നോക്ക് പുല്ലാങ്കുഴലിനെ മറികടന്ന കാറ്റ് കാലം, കുറച്ച് ദിവസം പഴക്കമുള്ള പത്രമാകുന്നു, അതിലെ തീരെ പുതുമ തോന്നാത്ത പഴക്കം ചെന്ന മരണങ്ങൾ, ചരമകോളങ്ങൾ പുതുതായി ഒന്നും ചെയ്യാനില്ലാത്ത അത്രയേറെ പഴകിതുടങ്ങിയ മരണങ്ങൾ കൊലപാതകങ്ങളാവുന്നു ആത്മീയത, ഓരോ മൗനത്തിലും പുതുക്കപ്പെടുന്ന നിശ്ശബ്ദത രണ്ടാമത് മാത്രം കാണപ്പെടാവുന്ന വിധത്തിൽ പുതുക്കപ്പെടുന്ന ആകാശം കണ്ടത് ആകാശമാണെന്ന് ഉറപ്പുണ്ടെങ്കിൽ, ആദ്യം കണ്ടമരണത്തിൽ അവനെ, ആ മുഖത്തിന്റെ മാത്രം ഉടമസ്ഥനെ അവിടെ, അവന്റേതല്ലാത്ത മരണത്തി

ടിപ്പ്

കാലുകളിൽ പതിവായി ശീലങ്ങൾ പണിഞ്ഞുവെയ്ക്കുന്ന കിളി നടക്കുന്നതിനിടയിൽ ചിറകുകുടയുന്നു ഭാരം ചരിച്ചുകളയുന്നു ശരീരം ഒരു കപ്പ് ബീയറാകുന്നു പറന്നുപോകുന്നു അകലം ഒരു ബെയററാണ് ചിറകടികൾ എടുത്ത് മടക്കിവെയ്ക്കുമ്പോഴും കാലടികൾ, കിളികൾ കൊടുക്കുന്ന ടിപ്പാവുന്നു..