Skip to main content

Posts

Showing posts from January, 2016

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു

രാത്രി മഞ്ഞ്

മഞ്ഞുണ്ടായിരുന്നു അത്രയും തണുപ്പിച്ച് ഓരോ അണുവിനേയും രാത്രി കെട്ടിപ്പുണരുന്നുണ്ടായിരുന്നു എനിക്ക് മുകളിൽ ഗുരുത്വാകർഷണത്തിന്റെ ഞെട്ട് പോലെ ഏതു നിമിഷവും ഞാനടർന്നു വീണേക്കാവുന്ന രണ്ടു ചുണ്ടുകൾ അടർന്നു വീണത്‌ പോലെ അവ ചുംബിച്ചു വാരി പുതച്ചു തണുത്തു വിറച്ചു അന്തരീക്ഷത്തിൽ അത്രയും ഉയരത്തിൽ പിടിച്ചുനിൽക്കുവാൻ ഞാൻ ശ്രമിക്കുന്നതിനിടയിൽ, അത്രയും ഉയരം കുറച്ചു വിഭജിക്കുവാനുള്ള അക്കം പോലെ എന്റെ അരികിലേയ്ക്ക് ആകാശത്തിനെ തന്നെ അവൾ താഴ്ത്തിയിറക്കുന്നു ജാലകത്തിന് വെളിയിൽ ചില്ലിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന മഞ്ഞുതുള്ളികൾ എന്നിലേയ്ക്കിറ്റിക്കുകയാണ് അവൾ എനിക്ക് ചൂടു പിടിച്ച്‌ തുടങ്ങിയിരിക്കുന്നു വെട്ടം കുറച്ചു അവളുടെ ഉടലിലാകെ ഞാൻ കൊളുത്തിവെയ്ക്കുന്ന മെഴുകുതിരികൾ ഉറങ്ങാത്തപ്പോൾ ഒക്കെ ഞങ്ങൾ ഇണചേർന്നിരുന്നത് പോലെ ഇണ ചേരാതിരുന്നപ്പോഴൊക്കെ അരണ്ടവെളിച്ചത്തിൽ ഞങ്ങൾ കണ്ടുകൊണ്ടിരുന്ന ഒരിക്കലും നിറം ഉണങ്ങാത്ത ചുവരിലെ ചിത്രങ്ങൾ സംസാരിക്കുന്ന ജലം പോലെ അവ ചുവരിലുലയുന്നു ഉറങ്ങുകയാണെന്ന് കരുതി ഞങ്ങൾ കാണാതെ ആ ചിത്രങ്ങൾ ശബ്ദമില്ലാതെ ഊരി വെച്ച്

വെളുത്ത പേരുള്ള നഗരം

വെളുത്ത പേരുള്ള നഗരം  -------------------  നേരം ഇരുട്ടിയിട്ടില്ല ഇതിൽ കൂടുതൽ ഇരുട്ടുമെന്ന് പ്രതീക്ഷയുമില്ല നഗരത്തിലെ ഇരുട്ടാണ്‌ ഇരുട്ടില്ലാതെ ഒരു നഗരവുമില്ല  പകലുപോലും  ഒഴിവാക്കുവാനാകാത്ത ബാധ്യതകളുടെ കുറ്റബോധമാണ്  മനസ്സിൽ ഒഴിക്കുവാനല്ലെങ്കിലും അരയിൽ ഒറ്റമണി ജപിച്ചുകെട്ടിയ ഇരട്ടഉടലുള്ളപെണ്ണിനെ നിർത്താതെ പൂജിക്കുകയാണ് ഞാൻ അവൾ ഇടയ്ക്കിടയ്ക്ക്  ചുമയ്ക്കുന്നുണ്ട് പൂജമുടക്കുന്നുണ്ട് അടുത്തുകൂടിനടന്നുപോയ പൂച്ചയെ എറിഞ്ഞുടയ്ക്കുന്നുണ്ട് നാളീകേരം പോലെ ഉരുണ്ടുരുണ്ട്  പൂച്ച മൂന്നു കണ്ണിൽ  ഒച്ചവെയ്ക്കുന്നു  ഓരോ ഒച്ചയും മീനുകൾ ആവുന്നുണ്ട് പിടിച്ചപ്പോഴേ  പുറമാകെ അരപ്പ്  അരച്ച് പുരട്ടിയിട്ടുള്ളത് പോലെ പിടയ്ക്കുന്നമീനുകൾ കണ്ണുകൾ പോലും ആരുടെയോ ചുവന്ന അരപ്പായിരുന്നുവെന്ന്‌ തിരിച്ചറിയുമ്പോൾ മരണം പോലും പൂർത്തിയാക്കാതെ  പിടപ്പ് പാതിയിൽ നിർത്തി കൊതിപ്പിക്കുന്ന മണം  പുറത്തു വിടുന്ന മീനുകൾ വെളുത്ത പേരുള്ള നഗരം പണ്ട് ഭരിച്ചിരുന്ന മരിച്ചുപോയ രാജാവ് മഴവില്ല് അനുവദിച്ചുകൊടുത്ത നഗരം  ആ മഴവില്ല്  നിലവിൽ വന്നിട്ടില്ല ആകാശത്തിന്‌ സ്ഥലമില്ലാത്തതാണ് കാരണം അതുക

മഴവില്ലിന്റെ കുഞ്ഞ്

ആകാശചെരുവിൽ  ഞാനും മഴവില്ലിന്റെ കുഞ്ഞും  തിത്തിരിപക്ഷികളുടെ പാട്ടിന്റെ ഭാഷയിൽ  കിലുകിലാ കുഞ്ഞു ചിരിക്കുന്നു  മഴവില്ലിന്റെ കുഞ്ഞിന്‌ ഉറക്കമില്ല  രാത്രിയെന്നും പകലെന്നും തീരെ ഇല്ലാത്ത ആകാശത്തിന്‌  കാണാത്ത കുഞ്ഞിനെ ഉറക്കണം എന്നൊട്ടുമില്ല  ചാന്ത് മാഞ്ഞുപോയ സന്ധ്യയുടെ നെറ്റിയിൽ തലേന്ന് പെയ്ത മഴത്തുള്ളികൾ വെച്ച് കളിക്കയാണ് കുഞ്ഞ്  വിരിയാറായ മന്ദാരമൊട്ടിൽ  വീണ് തുടങ്ങി.. മഞ്ഞ്  തണുപ്പിന്റെ ആദ്യതരി  ഞാനിനിയും മോഷ്ടിച്ച് കഴിഞ്ഞിട്ടില്ല  രണ്ട് നക്ഷത്രങ്ങൾ തികച്ച്  ഇന്നലെകൾ നിലാവിന് വിറ്റ് പലപ്പോഴായി മൂന്നുചന്ദ്രനെ വാങ്ങിയ വകയിൽ ഇനിയും തിരിച്ചുകൊടുക്കാനുണ്ട് അരചന്ദ്രന്റെ ബാക്കി  ഉറക്കം വരുന്നില്ല... നിറങ്ങൾ കാണാതെപഠിക്കുകയാണ് പുലരാറായിട്ടും; രാത്രി  ഇനി എന്നാണാവോ…  വസന്തത്തിന്റെ കേട്ടെഴുത്ത്!

ക്ഷേത്രങ്ങൾ പണിയുമ്പോൾ

ഗാന്ധിജിയുടെ മരണം ഒരു പരാജയപ്പെട്ട കൊലപാതകമായിരുന്നു കൊലപാതകി പോലും ഗാന്ധിജി കൊല്ലപ്പെടണം എന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ല ഗാന്ധിജിയെ കൊല്ലാനും വേണ്ടി കൊലപാതകി അന്ന് സ്വയം വളർന്നിട്ടുണ്ടായിരുന്നില്ല (പിന്നെ അയാളെ ഒരു രാഷ്ട്രത്തെ തന്നെ കൊല്ലാനും വേണ്ടി നമ്മൾ വിഷം/മതം കൊടുത്തു വളർത്തി അത് വേറെ കാര്യം) ഒന്ന് മുറിപ്പെടുത്തണം എന്നെ ഉദ്ധേശിച്ചിട്ടുണ്ടാവുള്ളൂ അത് കൊണ്ട് ഗാന്ധിജിയുടെ മരണം ഉറപ്പിക്കേണ്ടത് കുറെ പേരുടെ ആവശ്യമായിരുന്നു അത് കൊണ്ട് തന്നെ സത്യത്തിനു വേണ്ടി ഗാന്ധിജിയ്ക്ക് പിന്നെയും ജീവിച്ചിരിക്കേണ്ടി വന്നു എങ്ങിനെ ജീവിച്ചിരിക്കുന്നു എന്ന് ആരും ചോദിച്ചില്ല സത്യത്തിനു വേണ്ടി ആയതു കൊണ്ട് എന്തിനു ജീവിച്ചിരിക്കുന്നു എന്ന് ഗാന്ധിജിയും ചിന്തിച്ചില്ല പക്ഷെ മരണാനന്തര ജീവിതം ഗാന്ധിജിയ്ക്കും ചോദ്യചിഹ്നം തന്നെയായിരുന്നു പലർക്കു മുമ്പിലും ആയ കാലത്ത് ആ ജീവിതം ആശ്ചര്യ ചിഹ്നം ആയിരുന്നപ്പോഴും സഹനസമരം ചെയ്തപ്പോഴും എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് ഉത്ഘോഷിച്ചപ്പോഴും ഗാന്ധിജി ജീവിച്ചിരിക്കുവാൻ ഇത്ര ബുദ്ധിമുട്ടിയിരുന്നില്ല കുറേകാലം തപാൽ സ