Skip to main content

Posts

Showing posts from May, 2014

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

പിരിച്ചെഴുത്ത്

നട്ടുച്ചയെ സൂര്യനായും ആകാശമായും ഗതികേടിന്റെ  ഭാഷയിൽ പിരിച്ചെഴുതാം, സൂര്യനെ  വെയിലായും സമയമായും ഒന്നൂടി വെട്ടി വിയർത്ത് ക്രീയ ചെയ്യാം എന്നിട്ട് വെയിലിനെ മരം കൊണ്ട് ഭാഗിച്ചു വേണമെങ്കിൽ ശിഷ്ടം തണലായി താഴ്ത്തിറക്കാം പക്ഷെ അതിനു വേണ്ടി നാക്ക്‌ കുഴയാതെ ഒരു ഴ എങ്കിലും മലയാളി മഴു വീഴാതെ കേരളത്തിൽ ബാക്കി വയ്ക്കണം അല്ലെങ്കിൽ പുഴയ്ക്കും മഴയ്ക്കും ചേർത്ത് ചരമ കോളത്തിൽ ഒരൊറ്റ ചിത്രം കൊടുത്ത് സന്തപ്ത മലയാളികൾ എന്ന് ഏതെങ്കിലും അന്യ ഭാഷക്കാരൻ അങ്ങ് ചേർത്തെഴുതിയേക്കാം

സ്റ്റാറ്റസ് കവിതകൾ

(1) ആത്മഗതം ------------------- ഉത്തരം അറിയാത്ത കുട്ടിയെ പോലെ നീ  എന്റെ മുന്നിൽ മുടി അഴിച്ചിട്ട്  തലകുനിച്ച്  എഴുന്നേറ്റ് നില്ക്കുന്നു  ഗൃഹപാഠം ചെയ്യാത്ത കുറ്റത്തിന് വഴക്ക് പറയാതെ നോക്കി നോവിക്കാതെ ഇരിക്കുവാനുള്ള ആഗ്യം തകർന്ന മനസ്സുകൊണ്ട് നീ കാണാതെ കാട്ടി ഞാൻ അടുത്ത കുട്ടിയിലേയ്ക്ക് മെല്ലെ നടക്കുന്നു കൂടെ ചിഹ്നം നഷ്ടപ്പെട്ടിട്ടും പ്രസക്തി നഷ്ടപെടാത്ത ചോദ്യമായി എന്റെ പ്രണയവും തോല്ക്കാൻ എനിക്ക് മനസ്സില്ല എന്നുള്ളത് ബഹുവചനം നഷ്ടപ്പെട്ട ഒരു പഴയ പാട്ടിന്റെ വരികൾ മാത്രം അല്ല, സ്നേഹം കൊതിക്കുന്ന ഒരു ആത്മാവിന്റെ നിശബ്ദ ഗദ്ഗദം കൂടിയാണ് എന്നൊരു അശരീരി ആത്മഗതം പോലെ ഞാൻ മാത്രം കേൾക്കുന്നു (2) പ്രതീക്ഷ ________________ ഓരോ ഉച്ചയും പരാജയപ്പെട്ട പ്രഭാതങ്ങളാണ് പ്രഭാതങ്ങൾ ഉണരാൻ വൈകി പോയ നിഷ്കളങ്ക ബാല്യകൌമാരങ്ങളും ഉണർന്നു വിജയിച്ചു എന്ന് കരുതി എത്തപ്പെടുന്ന  സായന്തനങ്ങൾ ചിത വെട്ടം കൊളുത്തിയ സന്ധ്യകളാണ് അത് മരണഇരുട്ടിലേയ്ക്കുള്ള വെറും വഴികാട്ടികൾ എന്നാലും ജീവിതമേ ബാക്കി വച്ച ഓരോ പ്രഭാതവും പുനര്ജനികളാണ്, പ്രണയം നുകരാൻ സൌന്ദര്യം കാണാൻ വീണ്ടും ഒരു കൊച്ചു തെറ്റ് ചെയ്തു പശ്ചാത്തപിക്കാൻ ആ തെറ്റ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

വൈകുന്നേരം

വൈകുന്നേരം  സന്ധ്യ ആരുടെയോ  ചുണ്ടിന്റെ ചുവപ്പിലേക്ക്  ചേക്കേറുന്നു  പിടഞ്ഞകലുന്ന  ഒറ്റ ചിറകുള്ള  ചുംബനങ്ങൾ  രാത്രി കുപ്പായം ഊരി  രതിക്കുള്ള തയ്യാറെടുപ്പിലാണ്  വഴി വിളക്കുകൾ കത്തുന്നുണ്ട്  എങ്കിലും  വെളിച്ചത്തിന്  നാണത്തിന്റെ  നിറമാണ്   അവ എന്നെ നോക്കി ചിരിക്കുന്നുണ്ട്  ഞാൻ കണ്ടില്ലെന്നു നടിക്കുന്നു  വഴിയിലെ മരങ്ങൾ  വെളിച്ചം കടം വാങ്ങി  ചിരിച്ചു കാണിക്കുന്നു  തിരക്കിട്ട് ഞാൻ വീട്ടിലേയ്ക്ക്  എതിരെ വരുന്ന വാഹനങ്ങൾ  പിറകിലേക്കുള്ള   വഴി  ചോദിക്കുന്നു ഒറ്റ മുറിയുള്ള വീട്ടിൽ  അടുക്കള പിണങ്ങി നില്പ്പാണ്‌ വെട്ടമില്ലാതെ   ആ ഇരുട്ടിലാണ് എതിരെ വരുന്ന  ഏതോ വാഹനത്തിന്റെ  പ്രകാശനിറമുള്ള സ്വപ്ന ചിറകിൽ ഞാൻ  ഒറ്റ ചിരി വിരിച്ച്‌ ഒരു നീണ്ട രാത്രി നോക്കി ഉറങ്ങാൻ  കിടന്നത് ..