Skip to main content

Posts

Showing posts from 2014

കാതുകൾ കഥ പറയുന്നു

എന്റെ  കാതുകൾ ആരോ പൂമുഖത്തേയ്ക്കു  വലിച്ചെറിഞ്ഞ  പത്രങ്ങൾ പോലെ കാറ്റിലിളകി ആരും വായിക്കാതെ കിടക്കുന്നു കിടന്നു കിടന്നു മടുത്ത് ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ഒരുച്ചയിൽ അവ രണ്ടിലകളായി മാറി ചില്ലകളില്ലാത്ത മരത്തിൽ പ്രണയിക്കുന്ന രണ്ടു കിളികൾക്ക് തണലായി പോയിരിക്കുന്നു മഴയുള്ളപ്പോഴൊക്കെ ചെടിയുടെ  ഉടുപ്പെടുത്തിട്ടു ഇടവഴികളിൽ മഷിത്തണ്ടിനു പഠിക്കുന്ന മരങ്ങളുടെ തരള ബാല്യങ്ങളുടെ ചാറ്റൽ മഴക്കഥകൾ കേട്ടിരിക്കുന്നു പണ്ട് കേട്ട കൊതിയൂറുന്ന നല്ല  രണ്ടു പാട്ടുകളെ കണ്ണി മാങ്ങകളാക്കി കൊത്തി അവയിൽ കല്ലുപ്പ് ചേർത്ത് നാട്ടു മാവിൻ ചിലമ്പിച്ച ചില്ലകളിൽ കൊരുത്തിടുന്നു പിന്നെ രണ്ടു പക്ഷികളെ പോലെ മുമ്പും പിറകുമായി  മത്സരിച്ചു  പറന്ന്  ചെന്ന്  നിന്റെ ആടുന്ന കമ്മലുകളിൽ കരൾ  ചേർത്തിരിക്കുന്നു.. ഇനി എന്റെ കേൾവികളിലെയ്ക്ക് തിരികെ തളർന്നു ചെക്കേറുന്നതിനു മുമ്പ് നീ എന്നിൽ ചേർന്ന് നിൽക്കുമ്പോൾ കേൾക്കേണ്ട ഉടലുകൾ കിലുങ്ങുന്ന ഒച്ച കേൾക്കാൻ ഞാനെന്റെ കാതുകളെ നിശബ്ദത കൊണ്ട് ഉടച്ചു കളഞ്ഞ് നിന്റെ സ്വകാര്യങ്ങളിൽ ചിരി ചേർത്തുണ്ടാക്കിയ രണ്ടു ഓട്ടുമണികൾ കെട്ടി തൂക്കുന്നു

പേടി

അന്തസ്സോടെ  തല ഉയർത്തുന്നത്  തന്നെ   ഒരു കലയാണെന്ന് കരുതുന്ന നാട്ടിൽ തല  നഷ്ടപ്പെട്ട ഒരു കൂട്ടം കലാകാരന്മാർ കല  ആവശ്യമില്ലാത്ത   അവസ്ഥയിൽ ഇറ്റുവീഴുന്ന രക്തത്തുള്ളികൾക്ക്  മഴത്തുള്ളിയുടെ  നിറം  കൊടുക്കു കയാണ് ആകാശത്തിന്റെ അനന്ത സാദ്ധ്യതകൾ  പ്രയോജനപ്പെടുത്തി  മണ്ണിൽ വീഴുന്നതിനു മുമ്പ് തന്നെ  അന്തരീക്ഷത്തിൽ വച്ച് ചിതലെടുക്കുന്ന  മഴത്തുള്ളികൾ  ഒഴുക്ക് കൊണ്ട് പുഴയ്ക്കു  പുരട്ടുന്ന     മിന്നലിന്റെ   ചായം   കുറ്റപ്പെടുത്തലുകളുടെ ദിശാസൂചി  തറച്ചു തറച്ചു   ദിശകളിൽ നിന്ന്  അപ്രത്യക്ഷമാ യ വടക്ക് എന്നൊരു ദിക്ക്   തെക്ക് മാത്രം ഉള്ള ദിക്കുകൾ  വഴുതി വീണു പോയേക്കാവുന്ന ഒരു നേർത്ത വരമ്പിന്റെ  തെറ്റലിൽ നിന്ന്  ഓരോരുത്തരും   അവനവന്റെ മാത്രം നനഞ്ഞ ഉടലുകളെ  പേടിയോടെ വേർപെടുത്തുന്നു..     

ഉത്സവം സീസണ്‍ 2

ഒരുത്സവത്തിന്റെ ഒത്ത നടുക്ക് നിന്ന് ഒരു കൊച്ചു കുട്ടിയെ പോലെ കട്ടെടുക്കണം നെറ്റിപ്പട്ടം കെട്ടിയ ഒരു കൊമ്പനെ ഇരു ചെവി അറിയാതെ അവിടെ പകരം വയ്ക്കണം കയറ്റം കയറുന്ന ഒച്ച കയറ്റി കൊണ്ട് വരുന്ന ഒരു തടി ലോറിയെ തടിയെ ആനയോടൊപ്പം കാട്ടിലേയ്ക്ക് പറഞ്ഞയക്കണം ഇലകൾ കൊണ്ട് നെറ്റിപ്പട്ടം കെട്ടി മുറിച്ച മരങ്ങൾക്ക് തടി കൊണ്ട് മുടങ്ങി കിടക്കുന്ന ഉത്സവങ്ങൾ നടത്തുവാൻ!

മൂക്കൂത്തി

ഒരു മേഘത്തിന്റെ കുഞ്ഞു കുറുമ്പിലേയ്ക്ക് കൂടെ കൂടെ മുഖം തിരിക്കുന്ന വാവാചന്ദ്രൻ അതിനെ ഒരു താമരക്കുളിരിന്റെ ഒക്കത്തെടുത്ത്‌ നിലാവൂട്ടുന്ന അമ്മമാനം   ഇനി ഏതു സൌന്ദര്യത്തിന്റെ കാഴ്ചയിലേയ്ക്ക് മിന്നാമിന്നികൾ അണിഞ്ഞ മോതിര വിരൽ മടക്കി ആകാശം കുഞ്ഞു ചന്ദ്രന്റെ കൗതുകനേത്രങ്ങളുടെ ശ്രദ്ധ തിരിക്കും എന്നുള്ള ആശങ്ക നനഞ്ഞ എന്റെ തല നിന്റെ മുടികൊണ്ട്‌ തുവർത്തുന്നതിനിടയിൽ ആരും കാണാതെ എന്റെ കണ്ണിലൂടെ നിന്റെ മൂക്കൂത്തിയിലെയ്ക്ക് ഒലിച്ചിറങ്ങുകയാണ് ഒരു വൃശ്ചിക നക്ഷത്രം 

മഴപ്പാറ്റ

കവിതയുടെ ഭാഷയിൽ ഭ്രാന്ത് അർദ്ധനൃത്തം ചെയ്യുന്ന വൃത്താകൃതിയുള്ള തെരുവിൽ പുഷ്പങ്ങളുടെ കേടായ ഘടികാരങ്ങൾ ഉരുകുന്ന മെഴുകുതിരി വെളിച്ചത്തിൽ മിന്നാമിന്നികൾ നന്നാക്കിക്കൊടുക്കുന്ന കടയുടെ മുന്നിലൂടെ വായിലൂറുന്ന കൊതിവെള്ളവും ഇറക്കി കൈകൾ കൊണ്ട് കാലുകളും വരച്ചു വരകൾ കൊണ്ട് വഴിയും തെളിച്ചു വണ്ടിനെ പോലെ ഒരു മഴത്തുള്ളിയും ഉരുട്ടി കടന്നു പോവുകയാണ് മഴപ്പാറ്റ ഒരു മുല്ലപ്പൂവിന്റെ ചില്ലിട്ട വെട്ടത്തിൽ  ഉണക്കി     ഇരു ചിറകാക്കി  ഏതാനും മാത്ര  പറക്കുവാൻ   പാകത്തിന്  പരത്തി എടുക്കുവാൻ മാത്രം

പാലപ്പൂവും നിമിഷവും

സ്വന്തമായി സമയം കൃഷി ചെയ്തു നിമിഷങ്ങൾ മാത്രം  വിളവെടുക്കുന്ന പൂക്കളുടെ നാട്ടിൽ, വിരിഞ്ഞിരിക്കുന്ന ഒരു വേള പോലും പാഴാകാതിരിക്കുവാൻ ഞെട്ടിൽ നിന്നടർന്നു കഴിഞ്ഞാൽ കൊഴിഞ്ഞു താഴെ എത്തുന്ന ചെറുമാത്രകളിൽ പോലും കറങ്ങുന്ന ഒരു മേൽ പങ്കയായി ജോലി ചെയ്യുന്നുണ്ട് പാലപ്പൂവ് എന്നാൽ അതിൽ ഒരു ഘടികാരത്തിന്റെ നിലച്ചകുരുക്കിട്ടാവും പ്രണയിനിയുടെ സ്വകാര്യ ആകാശത്തിൽ ഒരു മഴയായി പെയ്യുവാൻ ഒന്നു ദുർബലമാക്കി തരണേ എന്ന് പ്രാർത്ഥിച്ചു കാത്തിരുന്ന "ഒരു വിരസ നിമിഷം" പ്രതീക്ഷകെട്ടു, പാലപ്പൂമണത്തിൽ മഞ്ഞിന്റെ തണുത്ത   ഭാഷയിൽ ഭയത്തിന്റെ  കുറിപ്പും എഴുതി വെച്ച് അറ്റകൈയ്ക്ക് ആത്മഹത്യ ചെയ്തിട്ടുണ്ടാവുക!

ഭ്രാന്ത് .. മരുന്നെന്നും പറയാം

ചില നൃത്തങ്ങളിൽ നേർപ്പിച്ച ഭ്രാന്തിന്റെ ചങ്ങലകളാണ് ചിലങ്കകൾ മുദ്രകൾ നിസ്സഹായതയുടെ അരങ്ങിൽ കോർത്ത മനസ്സിന്റെ മൂകഭാഷയും നൃത്തച്ചുവടുകളാകട്ടെ ചങ്ങലക്കിട്ട കാലുകളുടെ രക്ഷപ്പെടാനുള്ള താളനിബദ്ധമായ ശ്രമങ്ങളും സൂക്ഷിച്ചു നോക്കിയാൽ കാണാം രാത്രിയിൽ പോലും ചിലങ്കമണികളുടെ കണ്ണിൽ നിന്നൂറുന്ന കണ്ണീർ കിലുക്കങ്ങളായി സ്വയം ചമയം ഇടുന്നത് രാത്രിപോലും ചമയം ഇട്ട പകലാണെന്ന് നിലാവിന്റെ ഭാഷയിൽ കലാപരമായി പരിഭാഷപ്പെടുത്തുന്നത് മേൽവിലാസമില്ലാത്ത വേദനയുടെ ചെസ്സ്‌ നമ്പർ എപ്പോഴും നെഞ്ചിൽ രക്തത്തിന്റെ ആഴത്തിൽ കുത്തി വച്ചിരിയ്ക്കുന്നത് നൃത്തം കഴിഞ്ഞു തളർന്നിരിക്കുമ്പോൾ പോലും തിരിച്ചറിയാതിരിക്കുവാൻ തിരശ്ശീല താഴുമ്പോൾ ഉള്ള കയ്യടികളായി വേഷം മാറുന്നത് ഒരു മുറിവിന്റെ സർട്ടിഫിക്കറ്റിനായി അവസാനം മരണം വരെ വേദനിച്ചു കാത്തു നില്ക്കുന്നത് അതെ കലയുടെ ഭാഷയിൽ തലച്ചോറിൽ പൂക്കുന്ന ഓര്ക്കിഡ് പുഷ്പമാണ്‌ ഭ്രാന്ത് മഴത്തുള്ളികൾ പോലും വെള്ളം പോലെ  പരമ്പരാഗതമായി മരണം വരെ  നൃത്തം അഭ്യസിച്ച ഭ്രാന്ത് തന്നെയാണ്!

തീയെ പാചകം ചെയ്യുമ്പോൾ

കത്തികയറുന്ന വിശപ്പിന്റെ കുപ്പായത്തിലെ ഒരിളകിയ ഹൂക്ക്, ഉപ്പു- ചേർക്കുകയാണെന്റെ നാവിൽ പാകത്തിന് ഇലകളിൽ മഞ്ഞു തുള്ളികൾ തിളച്ചു തുടങ്ങിയിരിക്കുന്നു അതെ നമ്മൾ പാചകം ചെയ്യുകയാണ് നീ ഒരു ചിരി ചേർക്കുന്നു ഞാനാ ചിരിയിൽ വീണു കിടക്കുന്ന നിന്റെ മൂക്കൂത്തിയിലെ കല്ലു പെറുക്കുന്നു നീ ഒരു വിരിയിലെ ചുളിവു ചേർക്കുന്നു ഞാനൊരു ചിരിയിലെ വളവു നൂർക്കുന്നു നീ ഒരു മുല്ലപ്പൂവിന്റെ മണം ചേർക്കുന്നു ഞാനൊരു ആലിംഗനത്തിന്റെ മുറുക്കം ചേർക്കുന്നു അതെ നമ്മൾ പാചകം ചെയ്യുകയാണ് ഇപ്പോൾ തീ തന്നെ നമ്മൾ ചേർന്ന് പാചകം ചെയ്തു തുടങ്ങുന്നു നീ കടലിൽ നിന്ന് പിടിച്ച ഒരു പിടയ്ക്കുന്ന തിര വെള്ളം കളഞ്ഞു പിഴിഞ്ഞ് ചേർക്കുന്നു ഞാനൊരു നിലാവിന്റെ കുളിര് അരച്ച് പുരട്ടുന്നു നീ നേർപ്പിക്കാത്ത ഉമ്മനീര് നുണഞ്ഞുചേർക്കുന്നു ഞാൻ നേരം വെളുക്കാത്ത സമയം അലിച്ചുചേർക്കുന്നു ഇരുളിൽ പാചകം കണ്ടു ചേർന്ന് കിടന്നൊരു കട്ടിൽ അടുപ്പ് പോലെ വെന്തു തിളക്കുന്നു തിളച്ചു തിളച്ചു തന്ത്രികൾ വറ്റിയ വീണയാകുന്നു നമ്മളെ മാത്രം ഇരു തന്ത്രികൾ പോലെ കോർക്കുന്നു നമ്മൾ ഈണങ്ങൾ പോലെ ചലിക്കുന്നു വൈദ്യുതി സ്ഫുല്ലിംഗങ്ങൾ പ്രവഹിക്കുന്ന നാദ ധാര തീ കൊ

പിടച്ചിൽ

ജനൽ ഉപ്പിലിട്ടു വച്ചിരിക്കുന്ന ഒരു  ഭരണിയുണ്ട്  വീട്ടിൽ പകൽ വെയിലടിച്ചു കിറിഞ്ചുമ്പോൾ വെറുതെ ഒന്ന് തൊട്ടു നക്കാൻ വെളിച്ചം നാക്ക് നീട്ടുന്നതവിടെയാണ് അപ്പോൾ സൂര്യനൊരു പല്ലിയാവും വെയിൽ വെറുമൊരു വാലാവും മുറിച്ചിട്ട വെയിൽ രാത്രിയിലും എന്റെ മുറിയിൽ കിടന്നു പിടയ്ക്കും പിടച്ചിൽ അസ്സഹ്യമാകുമ്പോൾ നെഞ്ചിനെ അറുത്തിട്ടു ഞാൻ പിടച്ചിലിനെ സ്വതന്ത്രമാക്കും മരിച്ചവാതിലുകളെ ശരീരങ്ങളിൽ അടക്കം ചെയ്യുന്നതും ലോകത്തിലെ എല്ലാ ജനാലകളും ചിറടിച്ചു  പിറകെ വെളിച്ചത്തിലേയ്ക്കു പറന്നു  പോകുന്നതും ഭിത്തികളില്ലാത്ത മുറിയിൽ അന്നേരം  ഞാൻ വെറുതെ കിനാവ്‌ കാണും 

വിരലെഴുത്തുകൾ

1 കുറെ വീടുകളുടെ ജാലകം ചേർത്ത് വച്ച്  അതിൽ പല മുഖങ്ങളുടെ  ഇളകുന്ന തിരശ്ശീലയിട്ട്  ചില യാത്രകൾ തുന്നുന്നുണ്ട്  താളത്തിൽ കുലുങ്ങുന്ന തീവണ്ടി 2 ആകെ ഉണങ്ങിയ മരമാണ്  അപ്പൂപ്പൻ താടിയായി  വേഷം കെട്ടി ആകാശത്തേയ്ക്ക്  പറന്നു പോയി പിണങ്ങി നില്ക്കുന്ന മഴയ്ക്ക്‌  മടിച്ചു മടിച്ചു ഒരു വിത്തിന്റെ  ക്ഷണക്കത്ത് കൊടുക്കുന്നത് 3 മരം ഏതു സംഖ്യ കൊണ്ടാവും  തന്റെ ചില്ലകളെ വിഭജിച്ചിരിക്കുക  കാറ്റു ഒരു ഒറ്റ സംഖ്യ അല്ല  അത് ഇലകൾ തീർത്ത് പറയുന്നുണ്ട്  കാരണം അത് പലപ്പോഴും  ഒരു അനക്കം ശിഷ്ടം വയ്ക്കുന്നുണ്ട്‌ ഒച്ച പിച്ച വെച്ച് വരുന്ന വഴിയിൽ പോലും 4 മഴവെള്ളം  എടുത്തു  മീൻമുള്ള് കൃഷി ചെയ്യുന്ന  ഓരോ കടലും  എടുക്കുന്നുണ്ട്  തിരയറിയാതെ കരയിൽ നിന്ന് കടമായിട്ടെങ്കിലും വേനലിൽ കരയാനിത്തിരി  വിയർപ്പു ചേർന്ന കണ്ണീരുപ്പ് 5 അയലത്തെ മുറ്റത്ത്‌ കഴുകി ഇട്ടിരിക്കുന്ന ഉണങ്ങാത്ത പർദയിൽ  നിന്നിറ്റിറ്റു വീഴുന്ന  ജലത്തുള്ളികളെ  ഒളിഞ്ഞു നോക്കി പ്രണയിക്കുകയാണ് അടുത്ത വീട്ടിലെ സന്ധ്യവിളക്കിലെ മുനിഞ്ഞു കത്തി അണയാൻ മടിക്കുന്ന തിരിനാളം

മഴവട്ട്

വെറുമൊരു മഴക്കോള്  കാണുമ്പോൾ കൈവിട്ടു മാനത്തേയ്ക്ക്‌  പോകുന്ന മനസ്സ് തട്ടി തിരിച്ചു വരുന്നത്  നിന്നടുത്തേയ്ക്കാണ് പിന്നെ നിന്റെ കൈപിടിച്ച് ഒരേ വികാരത്തോടെ മഴയെ പ്രണയിച്ചു പ്രകോപിപ്പിക്കുകയാണ് നമ്മൾ ആ പ്രലോഭനത്തിൽ താഴേയ്ക്ക് വീണു പോകുന്ന തുള്ളികളിൽ ചവിട്ടി മഴയുടെ മുകളിലേയ്ക്ക് കയറിപോകുന്നത് നമ്മൾ ഒരുമിച്ചാണ് അപ്പോൾ വഴുതി വീഴാതെ പിടിക്കുവാൻ നീട്ടുന്ന  കൈകളുടെ  തിളക്കം വെട്ടിത്തിളങ്ങുന്ന മിന്നലാവുകയാണ്  മാഞ്ഞുപോകുവാൻ മടിച്ചു നെഞ്ചിടിപ്പോടെ മാനത്ത് പിടിച്ചു നില്ക്കുവാൻ ശ്രമിക്കുന്ന മിന്നലിന്റെ ആശങ്ക ഇടിയാവുകയാണ് നമ്മൾ മുകളിലെത്തി കഴിയുമ്പോൾ  പെയ്തുകൊണ്ടിരിക്കുന്ന മഴ നാണിച്ചു നിന്ന് പോവുകയാണ് പാതി പെയ്ത മഴത്തുള്ളികൾ താഴെ വീഴുവാനാകാതെ ആകാശത്ത് നിശ്ചല ദൃശ്യമാവുകയാണ് മഴ കീറി ഒട്ടിച്ച ആകാശം എന്ന് അടക്കം പറയുന്ന നമ്മൾ മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ മാഞ്ഞു പോകുവാനാകാതെ ആകാശത്ത് ഒട്ടിപ്പോവുകയാണ് കേട്ടെഴുത്തിൽ അക്ഷരം തെറ്റിച്ച നക്ഷത്രങ്ങൾക്ക്           വെളിച്ചം ഇമ്പോസിഷൻ എഴുതാൻ കൊടുത്ത് ആകാശത്തിൽ ഒരു കടലാഴത്തിന്റെ വിത്തും കുഴിച്ചിട്ടു ചി

മരങ്ങൾ ഇലകളിൽ ആത്മഹത്യ ചെയ്യുമ്പോൾ

മരങ്ങളിൽ കാടിന്റെ ഏറുമാടങ്ങൾ എന്നിട്ടും ഒരു മരം തന്നെ എത്ര തവണയാണ് സ്വന്തം ഇലകളിൽ പലസ്ഥലങ്ങളിൽ തൂങ്ങിനില്ക്കുന്നത് സ്വന്തം നഗ്നത പോലും സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞു മറയ്ക്കുവാൻ ഒന്നുമില്ലാതെ ഉള്ളതെല്ലാം കണ്ണാടിച്ചിറകിൽ കുഴിച്ചിട്ട തുമ്പികൾ പൂവിതൾ ക്രച്ചസ്സിൽ വികലാംഗ ശലഭം വെയിൽ കനത്തിൽ എങ്ങും തളം കെട്ടിക്കിടക്കുന്ന ദുഃഖം പച്ചനിറത്തിൽ  കാട് കത്തുന്നു

മഴത്തുള്ളികൾ

സമയം ധൂർത്തടിച്ച് പലപ്പോഴും വർഷങ്ങളായി പെയ്തോഴുകി പോകുന്ന മറവിയുടെ പെരുമഴകൾ അതിൽ നിന്നും മാറിയ ചില്ലറ പോലെ ഓർത്തെടുക്കുവാൻ ചില ചില്ലകൾ എടുത്തു വയ്ക്കുന്ന നിമിഷങ്ങളുടെ ചെറുതുള്ളികൾ വെറുതെ വന്നിരുന്നു പറന്നുപോകുന്ന   ചെറുകിളിയുടെ അലസചിറകടികൾ അപ്രതീക്ഷിതമായി അതും അടർന്നു  വീഴുമ്പോൾ ഉയർന്ന് താഴുന്ന തെങ്ങോലകൾ അതുതിർക്കുന്ന ചുടുനെടുവീർപ്പുകൾ ആ നെടുവീർപ്പ് അതെ ദു:ഖത്തോടെ കിനാവിലെയ്ക്ക് മഴത്തുള്ളികളോടെ എടുത്തുവയ്ക്കുന്ന ഞാൻ ഒരു ആലിംഗനത്തിന്റെ കുളിരിൽ കുതിർത്ത് ശരീരങ്ങളായി കീറി പ്രണയിനിയുടെ കാലുകൾ കൊണ്ട് മെടഞ്ഞ മടിയിൽ കിടന്നു ചുണ്ടുകൾ കോർത്ത്‌ തീർത്ത  ചുംബനസായാഹ്നത്തിലെയ്ക്ക് ചായുമ്പോൾ ഓർമ്മയുടെ ചോർച്ചയിൽ നനയുവാൻ മഴത്തുള്ളികൾ കൊണ്ടൊരു തോരാമഴയുടെ മേല്ക്കൂര മേയ്ഞ്ഞെടുക്കുവാൻ മാത്രം  

കൊഴിഞ്ഞു വീണ പ്രണയം

കൊഴിഞ്ഞു വീണ പൂവിന്റെ ഇതളിൽ മഞ്ഞു തുള്ളിയുടെ ആഴത്തിൽ ചോരയുടെ നിറം  കൊണ്ടെടുത്ത കുഴിയിൽ ഞാനെന്റെ പ്രണയം എന്ന നുണയുടെ അവസാനമണവും അടക്കി കഴിഞ്ഞു ഇനി വിഷത്തിന്റെ സ്വപ്നം കഴിച്ചു മരിച്ച എന്റെ ഉറക്കം കളഞ്ഞ് ഏകാന്തതയിലേക്ക് മാത്രം വളരുന്ന രാത്രി മരച്ചില്ലയിൽ ഈ വെട്ടം അണഞ്ഞ നിലാവിൽ ചാരി ഒരിത്തിരിനേരം നാളെ വെയിൽ ഇലയാക്കി ഈ രാമരങ്ങൾ വരൾച്ചയിലേക്ക് വേരാഴ്ത്തി  കത്തും മുമ്പേ മഴത്തുള്ളിയേറ്റു മരിച്ച തണുത്ത വെടിയുണ്ടയാകണം ജീവിതമേ നിന്റെ മാറിൽ തന്നെ

തൊട്ടാവാടി പൂച്ച

ഒച്ച കൊണ്ട് മ്യാവൂ ശിൽപ്പം തീർത്ത് ഒരുതൊട്ടാവാടിക്കരികിൽ  തൊട്ടുതൊട്ടില്ല എന്ന മട്ടിൽ അതിൽ  വിരിഞ്ഞ പൂ പോലെ കിടന്നുറങ്ങുന്ന കൊച്ചുപൂച്ച ആ പൂച്ച കാണുന്ന പൂപാത്രം നിറയെ നിറഞ്ഞു തുളുമ്പുന്ന വെളുത്ത പാലിന്റെ നിറമുള്ള അപ്പൂപ്പന്താടിസ്വപ്നം ആ സ്വപ്നത്തെ നക്കി തുടയ്ക്കുന്ന വെള്ളാരം കണ്ണുള്ള കുഞ്ഞുപൂച്ച പൂച്ചയുടെ നാവുതട്ടി ഇക്കിളികൊള്ളുന്ന പഞ്ഞിസ്വപ്നം ആ സ്വപ്നം തട്ടി ഞെട്ടി ഉണരുന്ന തൊട്ടാവാടി ആ തൊട്ടാവാടി പൂച്ചയെ പോലെ ഉണർന്ന് ഇലകളെ  ഉണർത്താതെ ഉറങ്ങുന്ന പൂച്ച അറിയാതെ ദേ  കൊള്ളുന്ന മുള്ളുകുടയുന്നു

വിധി

കൊഴിഞ്ഞു വീണ മുല്ലപ്പൂക്കൾ പെറുക്കി മാലകെട്ടുന്ന ലാഘവത്തോടെ ഒന്നും സംഭവിക്കില്ല എന്നൊരു പേടിയിൽ കണ്ണീരു കൊണ്ട് അണകെട്ടി ജീവിക്കുകയാണ് നമ്മൾ നിറഞ്ഞൊഴുകുന്ന പുഴയ്ക്കു മഴ കൊണ്ട് വേലികെട്ടി ഒഴുക്ക് തടഞ്ഞിടും പോലെ നമ്മുടെ ജാതകം കൊടുത്തു ആരുടെയോ തലയിലെഴുത്ത് വാങ്ങി സ്വന്തം തുരുത്തിൽ  വിഹ്വലതകൾക്ക്‌ കീഴെ ഒരു  വിധിയുടെ പുറത്തു പൂർണസുരക്ഷിതരാവുകയാണ് നമ്മൾ ചോർന്നുപോയ  വാക്കുകൾ കൊണ്ട് നിർമിച്ച ഒരു കരാറിന്റെ ചിതലെടുത്ത ഉറപ്പിന്റെ പുറത്തു പുഴയുടെ അസ്ഥി ഒഴുക്കുവാൻ കാത്തു വച്ചൊരു  സംസ്ഥാനമാവുകയാണ് നമ്മൾ ആശങ്ക അടിക്കണക്കിൽ അളന്നു പഴിക്കാനൊരു ദുർവിധി ബാക്കി വച്ച ദുരവസ്ഥയിലേയ്ക്കു നീറിനീറി തനിയെ ഒരു കടലുടൽ നിമജ്ജനം ചെയ്യുവാൻ ഒരുങ്ങുകയാണ് നമ്മൾ അതിവിശാലമായ ലോകത്ത് ജലത്തിന്റെ നിലവിളികൾക്കു താഴെ ജാഗരൂകരായി ജീവിക്കുവാൻ വിധിക്കപ്പെടുകയാണ് മരണ ഭയത്തോടെ കുറെയേറെ നിസ്സഹായമനുഷ്യർ നമ്മൾ

ധൂമ്ര വിഗ്രഹങ്ങൾ

പുലരികൾ! വീടകങ്ങളിൽ; അഴിച്ചു മാറ്റികെട്ടേണ്ടി വരുന്ന- ജനലുകൾ, പ്രകാശം.. വീടിന്റെ പിൻഭിത്തികൾ! മഴ, കണ്മുന്നിൽ ഇറയത്തു കൂടി- ഒലിച്ചുപോകുന്ന മുറികൾ! കവിൾ മുറ്റങ്ങൾ കണ്ണീരുകൾ, മനസ്സുകൊണ്ട്; ശരീരത്തിനെ തളച്ചിടുന്ന ചങ്ങലകൾ ബന്ധസ്നായുക്കൾ രാത്രികൾ! വികാര അപസ്മാരങ്ങൾ! താക്കോലായി പിടഞ്ഞു വീഴുന്ന ശരീരങ്ങൾ; താക്കോൽ പഴുതുകൾ.. വഴികൾ! കിളിപ്പാട്ടുകൾ.. സഞ്ചരിക്കുന്നതിനിടയിൽ പാട്ട് നിർത്തുന്ന കിളികൾ കൊഴിയുന്ന പൂക്കളിൽ പതിയുന്ന വാടിയ  കാൽപ്പാടുകൾ.. ചടങ്ങുകൾ! നെടുവീർപ്പുകൾ; ചന്ദനത്തിരിവിരിപ്പുകൾ മൌനങ്ങൾക്കിടയിലെ ജന്മഇടവേളകൾ.. ധൂമ്ര വിഗ്രഹങ്ങളിൽ കാക്കയുടെ കരച്ചിൽ  കോർത്ത്‌ കെട്ടിയിട്ട മാലകൾ വെയിലിന്റെ നേർനിഴലുകൾ!

ഒരു അപേക്ഷ

പുഴയുടെ വറ്റാത്ത  ഛായ യുമായി ഇന്നലെകൾ കണ്ണിൽ തറഞ്ഞു പോയ ഓർമ്മചങ്ങാടങ്ങൾ അതു പോലെ വരണ്ട മണ്ണിൽ തറഞ്ഞു പോയ വീടുകൾ തുരുത്തുകൾ വെള്ളം വറ്റിയ പുഴകൾ വരൾച്ച കൊണ്ട് വീട്ടിലേയ്ക്ക് വരയ്ക്കുന്ന വഴിനീളങ്ങൾ അവ വീട്ടിലെയ്ക്കൊഴുകുന്ന വെള്ളമില്ലാത്ത പുഴകൾ പണ്ട് പുഴയൊഴുക്കിലേയ്ക്ക് നീണ്ടിരുന്ന വീടിന്റെ വഴിവേരുകൾ വീടിനകത്തേയ്ക്ക് കയറി വന്നിരുന്ന കാറ്റ് പ്രകൃതിയുടെ ഋതു ഭേദങ്ങളുടെ ക്ഷണക്കത്തുകൾ   മുറ്റങ്ങൾ പുഷ്പങ്ങൾ വറ്റി ഇറ്റുവാൻ   ഇല്ലാതെ പോയ നറുതേൻമണങ്ങൾ ഇല്ലാതായ തണലുകൾ പറക്കുന്ന കിളികളുടെ ചിറകുകൾ കൊണ്ട് മരം വീശിയിരുന്ന വിശറികൾ ചെറുപ്പകാലം തൊഴിലിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ ചുറ്റപ്പെട്ട് നഷ്ടപ്പെട്ട ചുറുചുറുക്കുള്ള ദിനങ്ങൾ ഒരു ഗ്രാമം മുഴുവൻ ചുറ്റി വന്നിരുന്ന ഗണപതിമുഖമുള്ള ആലിലകൾ പടവുകൾ അരയാലുകൾ പകൽ പെയ്തിരുന്ന മഴ വെയിൽ കൊടുത്തു വിട്ടിരുന്ന അവധിക്കുള്ള അപേക്ഷകൾ അത് പറന്നു പോകാതെ എടുത്തു വച്ച കുഴിയാഴങ്ങൾ കിണറുകൾ മണ്ണിൽ കുഴിച്ചിട്ടിരുന്ന നീലജലാകാശം അതെ നമ്മൾ കാലാകാലങ്ങളായി പകുത്തു ശ്വസിച്ച പച്ചപ്പുള്ള ഗ്രാമീണശ്വാസം പക്ഷെ പിന്നെ എല

കാലുകളുടെ മൌനമാണ് നിൽപ്പ്

രായ്ക്ക് രാമാനം ഒരു കാട് വെളുപ്പിക്കുവാനുള്ള വെളുപ്പ്‌ എപ്പോഴുംചിരിയിൽ സൂക്ഷിക്കുന്ന ചില രാഷ്ട്രീയ നേതാക്കൾ അവരുടെ തുടർച്ചയായ ചിരിയിൽ വെളുത്തുപോയ കാടുകൾ അതിലെ ഉടയ്ക്കപ്പെട്ട ഊരുകൾ അതിലെ തകർന്ന കുടികൾ അവിടങ്ങളിൽ നിന്ന് കൂട്ടത്തോടെ കുടിയിറക്കപ്പെട്ടവർ വെറും കാലടി ഒച്ചകൊണ്ട്‌ പണ്ട് കാട്ടുമൃഗങ്ങളെ വരെ തിരികെ ഓടിച്ചിരുന്നവർ വെറും കിളികളുടെ ഒച്ച കൊണ്ട് പുരയിടത്തിനു  ചുറ്റും കിളിവേലി കെട്ടിയിരുന്നവർ ഇന്ന് സ്വന്തം കാലടി വെയ്ക്കുവാൻ മണ്ണില്ലാതെ ഭൂമിയില്ലാതെ മുന്നേ നടന്നു പോയ മനുഷ്യന്റെ കാലടിപാടുകൾ മൃഗങ്ങളുടെ കാൽപ്പാടുകളെ പരസ്യമായി പ്രസവിക്കുന്ന നഗരത്തിന്റെ പകലിൽ ചെടികൾ പോലും അടിവസ്ത്രം പോലെ പൂക്കൾ വരെ മാറ്റുന്ന സൂര്യൻ  വിയർത്ത  വെയിലിൽ ഭരണ സിരാ കേന്ദ്രത്തിനു വെളിയിൽ അപകടം  മാത്രം വില്ക്കുന്ന തകർന്ന തെരുവോരത്ത് പച്ച മണ്ണിനു വേണ്ടി നിലനിൽപ്പിനായി നിൽപ്പ് സമരം ചെയ്യുന്നു എന്നിട്ടും ഇതൊന്നും കണ്ടില്ലാന്നു നടിക്കുവോർ അവരുടെ പകലിനെ അന്യമാക്കി അവരുടെ പച്ചസൂര്യനെ സ്വന്തമാക്കി ഓരോ സന്ധ്യയിലും ആ സൂര്യനെ ബാറുകളിൽ കൊടുത്തു , നക്ഷത്രങ്ങളാക്കി ചില്ലറ മാറുന്നവർ , അ

സ്വപ്നം

നല്ല  തിരക്കുള്ള  സമയം റോഡിനു ഇരു വശത്തേക്കും നോക്കി കൈ വിട്ടുപോകാതെ ചേർത്ത്  പിടിച്ചു സൂക്ഷിച്ചു ഒരു കുട്ടിയെ പെട്ടെന്ന് തെരുവ് കടത്തുന്നത് പോലെ മുറിച്ചു  കടക്കാൻ ഒരു കട്ടിൽ മാത്രം ഉള്ള വിജനമായ മുറിയിൽ അപ്രതീക്ഷിതമായി ധൃതിയിൽ നീ എന്നെ ഒരു ചുംബനം കടത്തുന്നു കുട്ടിയെ പോലെ ഞാൻ പേടിച്ചരണ്ട എന്റെ കണ്ണുകൾ കൈകൾ പോലെ എന്റെ ചുണ്ടുകൾ പെട്ടെന്ന് രതി പോലെ ഒരു വാഹനം നമ്മളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഉച്ചത്തിൽ ഒച്ചയുണ്ടാക്കി വേഗത്തിൽ  കടന്നു പോകുന്നു പേടിച്ചു സ്തബ്ദയായി പോകുന്ന  നീ പല തരം   വികാരങ്ങൾ വാഹനങ്ങൾ പോലെ അവിടെ വന്നു ഒന്നിച്ചു കൂടി നമുക്ക് ചുറ്റും ഒച്ച വെച്ച് കടന്നു പോകുവാൻ തിരക്ക് കൂട്ടുന്നു ഉടനെ  തിരിച്ചു നിന്റെ കൈപിടിക്കുന്ന ഞാൻ പെട്ടെന്ന് നിശബ്ദമാകുന്ന തെരുവ് വിദേശത്ത് വച്ച് ഏതോ പൂന്തോട്ടത്തിൽ ചിത്രീകരിച്ച ഗാന രംഗത്തിലെയ്ക്ക് തെരുവ് മാറി ചുവടു വയ്ക്കുന്നു പൂക്കളെ പോലെ നിറമുള്ള വാഹനങ്ങൾ ഇതൾ വിടര്ത്തി സൌമ്യമായി ചക്രം എന്ന ചെടിയിൽ ചതുരത്തിൽ പാർക് ചെയ്യപ്പെടുന്നു വായുവിൽ കുറച്ചു പൊങ്ങി കാലുകൾ  ഉയർത്തി പരസ്പരം കെട്ടിപ്പുണർന്ന് നില്

സ്റ്റാറ്റസ് കവിതകൾ മൂന്നാം ഭാഗം

ഞാൻ മുള്ള്   നിന്നെ സ്നേഹിക്കുവാനായി  മാത്രം കൂർപ്പിച്ചവയാണ് ഭൂമിയിലെ എല്ലാ മുള്ളുകളും  എന്നെ പോലെ കണ്ണാടി നിന്റെ ചുണ്ടുകൾ  രഹസ്യമായി മുഖം നോക്കുന്ന  കണ്ണാടിയാണ്  എന്റെ കാതുകൾ തോരണം ഒഴുകുന്ന  പുഴയിൽ നിന്ന്  ഇരുകൈ കൊണ്ട്  ഉലയാതെ  കോരി എടുക്കണം  നിന്റെ നാണം കുണുങ്ങുന്ന  പ്രതിച്ഛായ  അതിൽ എനിക്കെന്റെ  മുഖം കൊണ്ട് തീർത്ത മഴമാല ചാർത്തണം ഒരിക്കലും അടങ്ങി കിടക്കാത്ത നിന്റെ കണ്‍പീലിയിൽ മഴവില്ലരച്ച് മയിൽപീലി വർണത്തിൽ മൈലാഞ്ചി പുതപ്പിക്കണം പിന്നെ എന്റെ കണ്ണിലെ ഇമകൾ തുറന്ന് എപ്പോഴും കാണുന്ന സ്വപ്നത്തിലെ മായാത്ത തോരണമാക്കണം മഴയിൽ കുഴിച്ചിടണം ആഴത്തിൽ കുഴിയെടുത്ത്  മഴയിൽ കുഴിച്ചിടണം  ജീവിച്ചു നശിപ്പിച്ച  ചവിട്ടി നിൽക്കേണ്ട മണ്ണുകൾ കണ്ണുകൾ കണ്ണുനീർ  തിളപ്പിക്കുന്ന അടുപ്പുകളാണ്  കണ്ണുകൾ വീടില്ലാത്ത വെയിൽ സന്ധ്യ ആയാലും  പോകുവാൻ  ഒരു വീട് പോലും ഇല്ലാത്ത  വെയിലുകളും ഉണ്ട്  അതാണ്‌ പിന്നെ ഏതെങ്കിലും  തെരുവ് വിളക്കുകളിൽ ബൾബോ ട്യൂബോ വിരിച്ചു  പ്രാണികളെയും ആട്ടി  ഉറക്കം വരാതെ  കിടക്കുന്നുണ്ടാവുക വെടിയുണ്ട തൊട്ടു തൊട്ടില്ല  എന്ന മട്ടിൽ വന്ന് മരണത്തിലേയ