Skip to main content

ഉടൽ മീൻ


തന്റെ ഒരു നേരത്തെ വിശപ്പിനു
ഉറ്റവർക്ക്‌ കൂടി ചേർത്ത്
കടലിലേയ്ക്ക്
ഇലയിടുന്ന മുക്കുവൻ;
വലയെറിയുവാൻ
തന്റെ ഉടലെടുക്കുമ്പോൾ
കൂടെ ഹൃദയം എടുക്കാറില്ല

ചാളത്തടി പോലെ മെലിഞ്ഞ
തന്റെ ദേഹത്ത്
അത് ഒരു ഭാരമാകാതിരിക്കുവാൻ
തീരത്തെ ഇല്ലാത്ത കുടിയിൽ
ഏതെങ്കിലും കട്ടമരത്തിന്റെ
അടിയിൽ അത് ജീവിതം പോലെ
കയറ്റി വച്ചിരിക്കും

പേരറിയാത്ത വിശപ്പിന്റെയോ
കാണാത്ത ഒരു  താലിച്ചരടിന്റെയോ
അതിലും പഴകിയ
എന്നാലും ശക്തമായ
ഒരു പൊക്കിൾക്കൊടിയുടേയോ
പ്രാർത്ഥനയുടെ ബലത്തിൽ
എന്നാലും അവൻ കടലിൽ
മീൻ പോലെ
സുരക്ഷിതനായിരിക്കും!
കടൽ അവനേക്കാൾ
പാവമായിരിക്കുന്നത് വരെ...

അതല്ലാത്തപ്പോൾ
അവനു പകരം തീരത്തേയ്ക്ക്
മടങ്ങി വരിക
ഒരു കടൽ തന്നെയായിരിക്കും!

പക്ഷെ കണ്ണീരു പോലെ
അത് ചെറുതായി
തീരത്ത് ഒരു മൈലാഞ്ചിപ്പാട് വരച്ചു
തിരിച്ചുപോകുന്നതും,
തിരിച്ചു പോകുമ്പോഴും,
കൂടെ കൊണ്ട് വന്ന ചിലതിരകൾ
എടുക്കാൻ മറന്നു
വെറും കയ്യോടെ 
മടങ്ങേണ്ടി വരുന്നതും
തീരത്തെ ഏതെങ്കിലും കുടിലിൽ
അപ്പോഴും പിടയ്ക്കുന്ന
സ്വന്തമായി 
മുള്ള് പോലുംഇല്ലാത്ത 
തലപോയ മീനുകളെ
കാണുമ്പോഴായിരിക്കും!

അപ്പോൾ കടലിൽ 
കാത്തിരിക്കുന്ന മറ്റുതിരകൾ 
വെറുതെ മീസാൻ കല്ലുകൾ 
വരച്ചു മായ്ക്കുന്നുണ്ടാവും ... 

Comments

  1. Thaan chathu meen pidikkunnavar !
    Best wishes.

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  2. അതല്ലാത്തപ്പോൾ
    അവനു പകരം തീരത്തേയ്ക്ക്
    മടങ്ങി വരിക
    ഒരു കടൽ തന്നെയായിരിക്കും

    അർഥവ്യാപ്തിയുള്ള വരികൾ.കടലോളം ആഴവും,പരപ്പും തിരമാലകളും നിറഞ്ഞ കുറേ മനസ്സുകളെ നന്നായി അവതരിപ്പിച്ചു.


    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഓരോ വരവും അഭിപ്രായവും പുതുമ ഉള്ളത് തന്നെ സൌഗന്ധികം നന്ദിയോടെ

      Delete
  3. അപ്പോൾ കടലിൽ
    കാത്തിരിക്കുന്ന മറ്റുതിരകൾ
    വെറുതെ മീസാൻ കല്ലുകൾ
    വരച്ചു മായ്ക്കുന്നുണ്ടാവും ...hmmm!!

    ReplyDelete
    Replies
    1. കീയകുട്ടി വായനയ്ക്ക് അഭിപ്രായത്തിനു നന്ദി അറിയിക്കുന്നു

      Delete
  4. നിശ്വാസത്തിലെ കവിതകളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകാലികങ്ങളിലെ കവിതകളെ വെല്ലുന്ന ആ നിലവാരത്തിലേക്ക് ഈ കവിത ഉയർന്നില്ല എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവാം.....

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ ഇതാണ് ശരിക്കും ഗുരുകൃപ ഗുരുകടാക്ഷം തീര്ച്ചയായും ഉഴപ്പിയാൽ മാഷ് കണ്ടു പിടിക്കും സ്നേഹത്തോടെ തിരുത്താം വളരെ നന്ദി പ്രദീപ്മാഷേ

      Delete
  5. കടലിനെപ്പോഴും അവനെക്കാള്‍ പാവമായിരിക്കാനാണിഷ്ടം. പക്ഷെ...

    ReplyDelete
    Replies
    1. ഇത് തന്നെയാണ് ഇതിൽ എനിക്ക് ഇഷ്ടപെട്ട വരി അജിത്‌ ഭായ് സന്തോഷം അത് തന്നെ എടുത്തു പറഞ്ഞതിൽ നന്ദിപൂർവ്വം

      Delete
  6. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. അനുഗ്രഹം പോലെ സ്വീകരിക്കുന്നു തങ്കപ്പൻചേട്ടാ സ്നേഹം

      Delete
  7. മുള്ളുപോലുമില്ലാത്ത തലപോയ
    മീനുകളാണല്ലോ നാമും അല്ലേ ഭായ്

    ReplyDelete
    Replies
    1. അനുഭവത്തിന്റെ മഹാ ഭണ്ടാരം എഴുത്തിലും ജീവിതത്തിലും ശരിയാണ് മുരളി ഭായ് താങ്കളുടെ എഴുത്തിൽ കൂടി ജീവിതം അറിയുന്നു ഇവിടെ ഈ അഭിപ്രായവും നന്ദിപൂർവ്വം

      Delete
  8. എന്‍റെ ഗ്രാഹ്യത്തിനും അപ്പുറമാണോ കവിത. മൊത്തമായി പിടിതരുന്നില്ല.

    ReplyDelete
    Replies
    1. ഒന്നുമില്ല ജോസ് ഇത് വെറും കുത്തി വരകൾ യഥാർത്ഥ ജീവിതം എത്രയോ കഠിനമാണ് അവരുടെ. അതും തലമുറകളായി.. മീൻ നമ്മൾ എത്ര തിന്നു അവരെത്ര പിടിച്ചു അഭിപ്രായത്തിനു നന്ദി

      Delete
  9. കടല്‍ത്തിരകളില്‍ മരണവും ജീവിതവും കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. മുഹമ്മദ്‌ ഭായ് വായനയ്ക്ക് അഭിപ്രായത്തിനു നന്ദി പൂർവ്വം

      Delete
  10. കവിതയാകുമ്പോള്‍ പല തരത്തില്‍ ചിന്തിച്ചുപോകും.
    ഈ വഴുക്കലുള്ള മീന്‍ പോലെ.
    ചിലപ്പോള്‍ തലപോയി ഉടല്‍ മാത്രമായ ചാള പോലെ.
    മറ്റുചിലപ്പോള്‍ മുള്ളുപോലുമില്ലാത്ത....
    സംഭവം ലളിതമായ ശക്തന്‍ തന്നെ.

    ReplyDelete
    Replies
    1. റാംജി ഭായ് വളരെ സന്തോഷം ഈ വാക്കുകൾക്ക് നന്ദിയോടെ

      Delete
  11. നന്നായിരിക്കുന്നു .

    ReplyDelete
    Replies
    1. ഫൈസൽ വളരെ സന്തോഷം ഈ വരവിൽ വായനയ്ക്ക് അഭിപ്രായത്തിനു നന്ദിയോടെ

      Delete
  12. ചാളത്തടി പോലെ മെലിഞ്ഞ
    തന്റെ ദേഹത്ത്
    അത് ഒരു ഭാരമാകാതിരിക്കുവാൻ
    തീരത്തെ ഇല്ലാത്ത കുടിയിൽ
    ഏതെങ്കിലും കട്ടമരത്തിന്റെ
    അടിയിൽ അത് ജീവിതം പോലെ
    കയറ്റി വച്ചിരിക്കും.............പാവം ഹൃദയം..

    ReplyDelete
    Replies
    1. സന്തോഷപൂർവ്വം നന്ദി ഹബി

      Delete
  13. തിരകൾ വരച്ചു മായ്ക്കുന്ന മീസാൻകല്ലുകൾ. ജീവിതം ക്ഷണികമാണെന്ന് കാണിച്ചു തരുന്നു.

    ReplyDelete
    Replies
    1. ദാസേട്ട നന്ദി സ്നേഹം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  14. കടല്‍ ഇപ്പോഴും എപ്പോഴും അവനെക്കാള്‍ പാവം ആയിരിക്കട്ടെ!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...