Skip to main content

പ്രണയ ശ്വാസം ..മദ്ധ്യവയസ്സ് കഴിഞ്ഞത്


ജീവൽ പ്രണയമേ .. നീ ഇന്നെവിടെയാണ്‌?
വഴിയോരം വിരിയുന്ന വെളുത്ത പുഷ്പങ്ങളിൽ
പുലരിയുടെ നറും മഞ്ഞു പെയ്തു തോർന്നിട്ടും
വിധിയുടെ പൂക്കൾ കൊഴിഞ്ഞങ്ങു വീണിട്ടും
ഞാനിന്നറിയുന്നു നീ ഇന്നലെയും വന്നിരുന്നില്ലെന്ന്
എനിക്കിനിയും നിന്നോട് പരിഭവമില്ലെന്നും
നിനക്കോ? പിണക്കവും അതൊട്ട്‌ മാറിയിട്ടുമില്ലെന്ന്

വർഷങ്ങൾക്ക് മുമ്പ് ഒരു ശിശിര കാല പകൽമയക്കത്തിൽ
നിന്റെ കണ്ണ് വെട്ടിച്ചു, നീ പുല്കിയ കരം പിരിച്ചു
ഒരു കുഞ്ഞിനെപ്പോലെ  ഊർന്നിറങ്ങി ഇഴഞ്ഞു നടന്ന ഞാൻ
ഒരു ഉറങ്ങുന്ന കുഞ്ഞിനെ പോലെ തന്നേ തിരിച്ചുകിട്ടുമ്പോൾ
വഴിതെറ്റി തിരിച്ചണഞ്ഞ കുഞ്ഞാടിനെ പ്പോലെ  കൂടെ കൂട്ടുമോ
മൃദുലമാം മുടിയിഴകളിൽ വിരലാൽ തലോടി
തഴുകി  മാറിൽ ചേർത്ത് അമർത്തി  പിടിക്കുമോ?

സന്ധ്യയായി പൊഴിയുന്ന ഓരോ ദിനത്തിലും ഖിന്നമായി കൊഴിയുന്ന ഓരോ വയസ്സിലും 
ആരും അറിയാതെ കാത്തിരിക്കുന്നു ഞാൻ നീ എന്നെങ്കിലും ഈ വഴി തേടി വരുംമെന്നോർത്തു മാത്രം
നീ അറിയാതെ തനിയെ വന്ന ഞാൻ, ഇനി എങ്ങിനെ സ്വയം നിന്നെടുത്തെത്താൻ? നീ എന്നെടുത്തെത്തി എന്നോ തിരികെ വിളിക്കാതെ?
ഞാനറിയാതെ ഉറങ്ങിയ തെറ്റിന് നീ അറിയാതെ ഇറങ്ങിയ വാശിയിൽ 
ഞാനിന്നും തള്ളി നീക്കുന്നതീ  ജന്മം, നീ വിളിക്കാതെ വരില്ലെന്നൊരു വാശിയും മാത്രമാക്കി 
നീ വരുമെന്നറിയാം എനിക്കിന്നും, വരാതിരിക്കുവാനാവില്ല നിനക്കെന്നും 
പക്ഷെ അതെന്നെന്നുള്ള കാത്തിരിപ്പിനു ഒരഅവസാന മെന്നെന്ന് എനിക്കിനി? 

നോക്കൂ ഞാൻ നിനക്കായി കരുതിയ പുഷ്പങ്ങളെ
അറിയൂ നിനക്കായ്‌ കരുതുന്ന ശ്വാസവും 
നിന്നെ കണ്ടടയ്ക്കുവാൻ കൊതിക്കുന്ന മിഴികളും 
കാൽക്കൽ അർപ്പിക്കാൻ  കരുതുന്ന ഹൃദയവും 

ചെയ്ത തെറ്റിന് കഴുകാൻ കരുതിയ സങ്കടത്തിലൂറിയ കണ്ണുനീർത്തുള്ളിയും    
വാടാത്ത പുഷ്പങ്ങൾ നെഞ്ചോടടക്കിയ കത്തുന്ന ജീവിത നെയ്തിരിവെട്ടവും സാക്ഷിയാക്കി മാപ്പിരന്നിരിക്കാം ഞാൻ, പിരിയില്ല ഇനിയില്ലെന്നൊരു ജന്മ വാക്കും- 
ഇനിയൊരു ശ്വാസം നിന്നനുവാദമായി നീ അറിഞ്ഞത്  പകർന്നു തരും വരെ  

ഒരു കുഞ്ഞു സൂചിയുടെ ഉറുമ്പരിക്കും വേദന ശിക്ഷയായി തന്നു
ഒരു പഞ്ഞി പൂവ് ആശ്വാസമായി തിരുകി കൈകാൽ കൊരുത്ത്
എന്നെ കൂട്ടി മടങ്ങാൻ എത്ര വൈകിയാലും കാത്തിരിക്കും ഞാൻ
കണ്ണു തുടച്ചു നീ ഈ മിഴി അടച്ചു പിടിക്കും വരെ
അത് വരെ പിടക്കുമീ ഹൃദയവും ശ്വാസവും
നീ വരുവാൻ വൈകുന്ന ഓരോ ദിനത്തിലും

എന്നാലും അന്നോളം ഒരു പൂവായ് കരുതുമീഹൃദയം
ഇതളുകൾ എന്നോ കൊഴിഞ്ഞതാണെങ്കിലും
നിന്നെ കൂട്ടി  കൂട്ടിലെക്കെന്നോ തിരികെ വരും ദിനം
ഒരു പനിനീര് മലരായ് നിനക്കതഅർപ്പിച്ചു
മനം തുറന്നൊന്നു ചിരിക്കാൻ കഴിയും വരെ! 



Comments

  1. പ്രണയ ശ്വാസം ..മദ്ധ്യവയസ്സ് കഴിഞ്ഞത്

    (എന്നെപ്പറ്റിയല്ല എന്തായാലും!!)

    ReplyDelete
    Replies
    1. അല്ലേ അല്ല അജിത്ഭായ് ക്ക് വേണ്ടി കൗമാര പ്രണയം എഴുതീട്ട് കൈ വിറച്ചു നിരത്തിയത

      Delete
  2. ഉദ്യാനപാലകൻ എന്ന സിനിമയുടെ ക്ലൈമാക്സിൽ നായകൻ നായികയോട് പറയുന്ന ഒരു ഡയലോഗുണ്ട്.ആ സിനിമയിലെ അവസാന ഡയലോഗ്.
    ഹൃദയസ്പർശിയായ രംഗം.കവിതയുടെ ക്ലൈമാക്സെത്തിയപ്പോൾ അതാണെനിക്കോർമ്മ വന്നത്.കവിത വളരെ നന്നായി അവതരിപ്പിച്ചു.

    ശുഭാശംസകൾ....


    ReplyDelete
    Replies
    1. ഞാൻ കണ്ട സിനിമയാ പക്ഷെ ക്ലൈമാക്സ്‌ ഒന്നൂടി കാണണം എന്ന് തോന്നി
      കണ്ടിട്ടാണ് ഈ മറുപടി
      ഹരികുമാറിന്റെ ഫിലിം ജാലകം എന്റെ ഫവൗരിറ്റെ ഫിലിം ആണ്
      നന്ദി സൌഗന്ധികം വളരെ വളരെ നന്ദി ഒര്മാപ്പെടുത്തിയത്തിനു
      ചില ഓർമകൾക്ക് അത് നടന്ന നിമിഷങ്ങളെ ക്കാൾ ശക്തി ഉണ്ടാകും
      ഓര്മ അത് തന്നെ അല്ലേ ഏറ്റവും വല്യ ശക്തി ജീവിച്ചിരുന്നു എന്നുള്ള ഓര്മ പോലെ ജീവിതത്തെക്കാൾ വല്യ ഓർമ്മകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...