Skip to main content

പ്രണയത്തിൽ നാണിച്ച വരികൾ

പ്രണയത്തെ കുറിച്ച്
കവിതയെഴുതുവാൻ
വരികൾ തേടിത്തിരയുമ്പോൾ
തട്ടിത്തടഞ്ഞു
മുമ്പിൽ വന്നുപ്പെട്ടുപോകുന്ന
ആദ്യവരികൾക്ക്
മുന്നോട്ടു വരാൻ
കഴിയാത്തവിധം
കള്ളനാണം

ആ നാണം കാലിന്റെ
പെരുവിരലിലൊന്നിൽ
കണ്ടു ഞാൻ പിടിക്കുമ്പോൾ
പിടഞ്ഞകന്നു മാറി
ഇമകളെ പോലെ
ഒളിച്ചു കളിക്കുന്നു
അത് കണ്ണുകളിൽ

എന്നാൽ അറിയാതെ
പിന്നിലൂടെ ചെന്ന്
കണ്ണുപൊത്തി
എത്തിപ്പിടിക്കാൻ
നോക്കുമ്പോൾ

നെഞ്ചിൽ
പിടയ്ക്കുന്ന കണ്ണാടിയിൽ
വൃത്തം
ഒരു വട്ടം നോക്കാതെ
ഉപമ
അലങ്കാരശങ്ക ഇല്ലാതെ

വെറുമൊരുവിരലിന്റെ
അറ്റം മുറിച്ചൊരു
അധരവർണ്ണ പൊട്ടുംകുത്തി
മുഖമൊന്നു
വെട്ടിത്തിരിച്ചു..
മുടി
ഒരു വശത്തേക്ക്
മുന്നോട്ടു
നീട്ടിയെഴുതി
മുമ്പിലേക്ക് തിരിയുന്നു
ഒരു കടലാസിലും
എഴുതുവാൻ കഴിയാത്തൊരു
അതി മനോഹര
പ്രണയകാവ്യം

അത് അധരം കൊണ്ട്
വായിച്ചു
കണ്ണടച്ച് കട്ടെടുത്തെഴുതുമ്പോൾ
ആരുടെയോ
കാൽപ്പെരുമാറ്റം കേട്ട്
മനസ്സില്ലാമനസ്സോടെ
ഒരു ഉമ്മ വെച്ച്
അത് മായ്ച്ചു കളഞ്ഞു
ഹൃദയം പറിച്ചെടുത്തു
ചുരുട്ടി കൂട്ടി
നെഞ്ചിൽ
ഇട്ടു
കളയേണ്ടി വരുന്നു



  

Comments

  1. പ്രണയത്തെ കുറിച്ച് കവിതയെഴുതുവാൻ ഇരുന്നാല്‍ വരികള്‍ ഇങ്ങനെ നീളും ഒന്നിന് പുറകേ ഒന്നായി വന്നു കൊണ്ടേയിരിക്കും....

    ReplyDelete
  2. വ്യത്യസ്ഥമായൊരു പ്രണയകവിത.....

    ReplyDelete
  3. പ്രണയം... പ്രണയത്തെക്കുറിച്ച് പറയാൻ നാവു നൂറ്...... ഇവിടെ പ്രത്യേകമായൊരു പ്രണയം...
    ആശംസകൾ.

    ReplyDelete
  4. വാക്കിനുപോലുമൊരു ലജ്ജാഭംഗി

    ReplyDelete
  5. കാൽപ്പെരുമാറ്റമെല്ലാം കൊളമാക്കിയല്ലേ? ഹ...ഹ..ഹ..സാരമില്ല ബാക്കിഭാഗം പിന്നെഴുതാം.കേട്ടാ.? :)


    ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
  6. വരികള്ക്ക് നാണം വന്നാല് പേടിക്കേണ്ട......പ്രണയകവിത ഉഷാറാകും....

    ReplyDelete
  7. കൊള്ളാം പ്രണയ കവിതയ്കും നാണം

    ReplyDelete
  8. ആദ്യത്തെ കത്തിന്റെ അവതാരപരിണാമങ്ങൾ നന്നായെഴുതി.

    ReplyDelete
  9. കാത്തി
    പ്രദീപ്‌ മാഷ്
    ഡോക്ടർ
    അജിത്‌ ഭായ്
    സൌഗന്ധികം
    അനുരാജ്
    നിധീഷ്
    the man to walk with
    ശശി കുമാർ
    വളരെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ