Skip to main content

കലുങ്കുകാലം

ജീവിതം അന്നും ഉറക്കമുണർന്നു
കിളികൾ കലാലയമുറ്റങ്ങളിലേക്കു പറന്നു പോയി
ഓർമകൾക്ക്  മുറ്റത്തു ഒറ്റക്കിരുന്നു ചെറുതായി മുഷിവും തോന്നിത്തുടങ്ങി
ലുങ്കി എടുത്തുടുത്തു പിറകിലൂടെ വെറുതെ കലുങ്കിൽ ചെന്ന് ഇരുന്നു

വെള്ളം കലുങ്കിന്റെ അടിയിലൂടോഴുകി
അതിൽ കുറച്ചു വെള്ളം മാറി എന്തിനോ എവിടെയോ ശങ്കിച്ചു നിന്നു
വെള്ളം അടിച്ചവർ കലുങ്കിൽ മാറി ഇരുന്നു ശങ്ക തീർത്തു
സമയം എന്നിട്ടും സൂചി കുത്തി  അതിലൂടെയും ഇതിലൂടെയും  കടന്നുപോയി
കുറെ കഴിഞ്ഞു കലുങ്കും വന്നവഴി എന്തിനോ എണീറ്റുപോയി
ഞാൻ മാത്രം അപ്പോഴും അവിടെ ബാക്കിയായി
കലുങ്കിരുന്ന കല്ലിൽ വെറും പായലായി

പിന്നെ വന്നവര്ക്കു ഞാൻ വെറുംകലുങ്ക് മാത്രമായി
എന്നെ ചവുട്ടി അവർ കടന്നു പോയി
തോട്ടിലെ അവസാന വെള്ളത്തുള്ളിയും
കുളിച്ചു തലതോർത്തി യാത്രയായി
തോട് അവിടെ ഒരു  പഴങ്കഥയായി
കലുങ്ക് അവിടെ ഒരു പുരാവസ്തുവായി
ഞാൻ അവിടെ ഒരു നോക്കുകുത്തിയായി
ജീവിതം വെറുമൊരു   കടങ്കഥയുമായി

കലുങ്കിലൂടെ ബസ്സുകൾ പോയിരുന്നു
അതിൽ അവസാന ബസ്‌ അച്ഛനായിരുന്നു
അവസാന ബസ്‌ പോയാൽ പിന്നെ നടക്കണമായിരുന്നു
നടന്നു ചെന്നാൽ വഴിയിൽ കിടക്കണമായിരുന്നു
അതുകൊണ്ട് അവസാന ബസ്‌ പോകുന്നതിനു മുമ്പ്
വീട്ടിലേക്കു തനിയെ നടക്കുമായിരുന്നു

നടത്ത ഒഴിവാക്കുവാനാണ് കലുങ്ക് പിന്നെ വീട്ടിൽ കൊണ്ട് കുഴിച്ചിട്ടത്
കുഴിച്ചിട്ട കലുങ്ക് ആണ് വീട്ടിൽ പിന്നെ വളര്ന്നു വലിയ കിണറായത്
കലുങ്കിലെ  വെള്ളം  കിണറിൽ വീണു നിറഞ്ഞു പല തൊടിവെള്ളമായി
കലുങ്ക്മതിൽ ചുരുട്ടി ഉരുട്ടി  കൈകുത്തിഇരിക്കുവാൻ കൈവരിയുമാക്കി
ഇരുന്നിരുന്നു കിണറു കലുങ്ക് കാണാതെയായി
കലുങ്ക് കാണാതെ കിണറിനു ദാഹവുമായി 

ദാഹിച്ച കിണർ മരുഭൂമിയായി
മരുഭൂമിയിൽ ഞാൻ പ്രവാസിയായി
കിണർ ഇരുന്നിടത്ത്  പൈപ്പുവെള്ളവുമായി
പൈപ്പുവെള്ളം കുടിച്ചു കിണർ ദാഹം തീർത്തു
ഞാൻ ഇങ്ങും കിണർ  അങ്ങും ഞങ്ങൾ  വളരെ ദൂരെയായി
എന്റെ ദാഹം അപ്പോഴും  ബാക്കിയായി
വല്ലപ്പോഴും കിട്ടുന്ന ഒരു ഫ്ലൈറ്റ്
നാട്ടിലെ കലുങ്കിലേക്കു ദാഹം തീർക്കുവാൻ
വെറുമൊരു ഫ്ലൈഓവർ മാത്രമായി

Comments

  1. വായിച്ചപ്പോള്‍....വെള്ളമടിച്ച പോലെ ഒരു തോന്നല്‍. ഞാന്‍ തലകുടഞ്ഞു.അപ്പോളതാ മുടിയില്‍ നിന്നും ഞാന്‍ അന്വേഷിച്ച വെള്ളം സുനാമി പോലെ നാലുപാടും നാല്പതടി ഉയരത്തില്‍....
    ആ കടലില്‍ ഞാന്‍ ഇതാ ഒഴുകി ഒഴുകി ഏഴാം കടലിനക്കരെ....
    ഇനിയും വരാം...ഇപ്പൊ പോണ്‌ട്ടോ :)

    ReplyDelete
    Replies
    1. നന്ദി അക്ക
      പക്ഷെ തല തോർത്താനും മറന്നു ല്ലേ.. രാസ്നാദി എങ്കിലും തിരുമാൻ മറക്കണ്ട

      Delete
  2. കലുങ്ക് - തനി നാടൻ!
    കലുങ്കിനെ ചുറ്റിപ്പറ്റിയുള്ള വരികൾ നന്നായിരിക്കുന്നു
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ഡോക്ടര ഒരു കലുങ്ക് നാട്ടിന്പുറത്തു ജീവിച്ചവര്ക്ക് മറക്കുവാനാവില്ല അതിന്റെ ഒരു പരിസരവും മണവും വെള്ളവും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും വയലിലേക്കു നീളുന്ന വരമ്പും ചിലപ്പോൾ ദൂരെ കാണുന്ന ഒരു ഷാപ്പും

      Delete
  3. ആശംസകള്‍
    ഫ്ലൈഓവറിലൂടെ കലുങ്കിലെത്താന്‍ ടോള്‍.....

    ReplyDelete
    Replies
    1. ടോൽ ഇല്ലാത്ത പരിപാടി ഇപ്പൊ ഇല്ല ശരിയാണ് തങ്കപ്പൻചേട്ടൻ ഓർമിപ്പിച്ചത്

      നന്ദി ചേട്ടാ

      Delete
  4. കലുങ്കില്‍ ഇരുന്നതിന് ഒരു പൊലീസ് ഓടിച്ചപ്പോള്‍ ഓടിയ ഓട്ടം ഞാന്‍ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍.......!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഓടുന്നതിന് മുമ്പ് ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ആ ഓട്ടം കാണാൻ എങ്കിലും ഒന്ന് വരാമായിരുന്നു. ഒളിമ്പിക്സ് കാണാൻ ഭാഗ്യം കിട്ടും എന്ന് പ്രതീക്ഷയും ഇല്ല! നന്ദി അജിത്ഭായ് ഈ സരസമായ അഭിപ്രായത്തിനു

      Delete


  5. ഭായീ. നല്ല കവിതയാ.കേട്ടോ? ഗൗരവമുള്ള കാര്യങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.ഇഷ്ടമായി.

    ശുഭാശംസകൾ.....

    ReplyDelete
  6. കലുങ്ക് എന്നാല്‍ പോലീസ് ഭാഷ്യത്തില്‍ പൂവാലന്മാരുടെ വൈകുന്നേരത്തെ ഇരിപ്പു കേന്ദ്രങ്ങളാണ്. ഈ ബോധ്യമുളളതുകൊണ്ടാണ് ഓടേണ്ടിവരുന്നത്.....

    ReplyDelete
    Replies
    1. ഈ 100 സി സി ബൈക്ക് ഒക്കെ കണ്ടുപിടിക്കുന്നതിനു മുമ്പ് പൂവാലന്മാർക്ക് ഇരിക്കുവാൻ കണ്ടുപിടിച്ചതായിരുന്നു കലുങ്ക് ബൈക്ക്
      നന്ദി അനുരാജ്

      Delete
  7. നന്നായിട്ടുണ്ട് കലുങ്ക് കവിത!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...