Skip to main content

പ്രണയം ഒരു ദ്വിത്വസന്ധി

ഒരു മേഘമുള്ള മാനത്തു നിന്നും
ഒരു തുള്ളിയുള്ളോരു മഴ പൊഴിഞ്ഞു
ഒരു ദളം മാത്രം ഉള്ളൊരു പൂവിന്റെ
നെഞ്ചത്ത് തന്നെ അത് പതിച്ചു

ഒരു നിമിഷം മാത്രം നിശ്ചലമായി
ഒരു ഹൃദയം വീണ്ടും മിടിച്ചു നിന്നു
ഒരു രക്തം മാത്രം ഒഴുകിയ ഹൃദയത്തിൽ
മറ്റൊരു രക്തമായി നീ ഒഴുകി

ഒരു കാറ്റു മാത്രം വീശിയ നേരത്ത്
ഒരു സാന്ത്വനമായി നീ വന്നു നിന്നു
ഒരു ജീവൻ മാത്രം ഉള്ളൊരു ദേഹത്ത്
മറ്റൊരു ജീവനായി നീ മിടിച്ചു

ഒരു സൂര്യൻ മാത്രം ഉള്ളൊരീ ഭൂമിയിൽ
ഒരു ചന്ദ്രനായി നീ വന്നുദിച്ചു
ഒരു വെയിൽ കൊണ്ട് തളര്ന്നോരീ മേനിയിൽ
ഒരു നിലാവായി നീ കുളിരുനല്കി

ഒരു മണം മാത്രം ഉള്ളൊരു പൂവിന്റെ
ഒരു നിറമായി നാം ഒന്നുചേർന്നു
ഒരു ഞെട്ടിൽ പൂത്തുവിടർന്ന പരാഗം
നമുക്കൊരു പ്രജനന പരാഗണമായ്

ഒരു വായു മാത്രം ശ്വസിച്ചൊരു ജന്മത്ത്
ഒരു ജീവനായി നാം ഇണയായി
ഒരു ചുംബനം  മാത്രം അറിയുന്ന  അധരത്തിൽ
മറ്റൊരു അധരമായി നീ മുദ്ര വച്ചു

ഒരു വിയർപ്പു മാത്രം അറിഞ്ഞൊരു മേനിയിൽ
ഒരു രോമാഞ്ചമായി നീ തഴുകി
ഒരു രുചി മാത്രം അറിഞ്ഞൊരു നാവിൽ
മറ്റൊരു രുചിയായി നീ കിനിഞ്ഞിറങ്ങി 

Comments

  1. നല്ല ഭാവന - ഒന്നിൽ മറ്റൊന്നായി പ്രണയം തിളങ്ങുന്നു!
    ആശംസകൾ

    ReplyDelete
    Replies
    1. ഈ കയ്യോപ്പിലൂടെ ഡോക്ടർ ഇപ്പോഴും സൂക്ഷിക്കുന്ന യുവത്വവും പ്രണയവും ഞാൻ അറിയുന്നു ഒരുപാടു നന്ദിയുണ്ട് ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  2. മനൊഹരമായ പ്രണയം .

    ReplyDelete
    Replies
    1. ഒരുപാടു ബ്ലോഗുകളുടെ ജാലകങ്ങളിൽ കണ്ടു പരിചയമുള്ള ഒരു മുഖം ഇവിടെ കാണുമ്പോൾ സന്തോഷം നീലിമ വായനക്കും അഭിപ്രായത്തിനു നന്ദിയും

      Delete
  3. ഒന്നിലേക്ക്..മറ്റൊന്ന്..വീണ്ടുമൊന്നായിത്തന്നെ തുടരാൻ..!!മ്മിണി ചന്തമുള്ള ഒന്ന്..!!

    ഭാവന കലക്കി ഭായ്..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായന കലക്കി എന്ന് ഞാൻ പറയട്ടെ എഴുതിന്നതിനപ്പുറം മനസ്സ് വായിക്കുന്നതാണ് കവിത അവിടെ എഴുതുന്നതിനെക്കാൾ വായനക്കാരന്റെ ശക്തിയാണ് മിടുക്കാണ് ഇവിടെ എഴുത്തിനെക്കാൾ വായന വിജയിച്ചു എന്ന് അനുവാദത്തോടെ തിരുത്തട്ടെ

      Delete
  4. Replies
    1. ഭാവനക്ക് ചിറകു മുളക്കുക എന്ന് കേട്ടിട്ടുണ്ട് അങ്ങിനെ ചില ചിറകുകൾ മുളചിട്ടുന്ടെന്നു അജിത്ഭായ് പറയുന്നുണ്ടെങ്കിൽ അതിനു ഒരു പേരിടാം എങ്കിൽ ആ ചിറകിനു അതിന്റെ ശക്തിക്ക് അജിത്‌ഭായിയുടെ പേരായിരിക്കും ഞാൻ കൊടുക്കുക നന്ദി അജിത്‌ ഭായ് വളരെ വളരെ നന്ദി

      Delete
  5. Vayikkumbozhum niswasam ithiri aswasam.

    ReplyDelete
    Replies
    1. സതീശൻ O P ഇന്നലെ findonliners അവിടെയും കണ്ടിരുന്നു ഇവിടെ കണ്ടത്തിൽ സന്തോഷം വായനക്കും അഭിപ്രായത്തിനും വെവ്വേറെ

      Delete
  6. പ്രണയം കൊടുക്കുംന്തോറും ഇരട്ടിക്കുന്നു...ദിത്വ സന്ധിയെപ്പോലെ...

    ReplyDelete
    Replies
    1. അതെ ഇരട്ടിക്കും ചുരുങ്ങും പകുതിയാകും എല്ലാം പ്രണയം നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!