Skip to main content

പ്രണയം ഒരു ദ്വിത്വസന്ധി

ഒരു മേഘമുള്ള മാനത്തു നിന്നും
ഒരു തുള്ളിയുള്ളോരു മഴ പൊഴിഞ്ഞു
ഒരു ദളം മാത്രം ഉള്ളൊരു പൂവിന്റെ
നെഞ്ചത്ത് തന്നെ അത് പതിച്ചു

ഒരു നിമിഷം മാത്രം നിശ്ചലമായി
ഒരു ഹൃദയം വീണ്ടും മിടിച്ചു നിന്നു
ഒരു രക്തം മാത്രം ഒഴുകിയ ഹൃദയത്തിൽ
മറ്റൊരു രക്തമായി നീ ഒഴുകി

ഒരു കാറ്റു മാത്രം വീശിയ നേരത്ത്
ഒരു സാന്ത്വനമായി നീ വന്നു നിന്നു
ഒരു ജീവൻ മാത്രം ഉള്ളൊരു ദേഹത്ത്
മറ്റൊരു ജീവനായി നീ മിടിച്ചു

ഒരു സൂര്യൻ മാത്രം ഉള്ളൊരീ ഭൂമിയിൽ
ഒരു ചന്ദ്രനായി നീ വന്നുദിച്ചു
ഒരു വെയിൽ കൊണ്ട് തളര്ന്നോരീ മേനിയിൽ
ഒരു നിലാവായി നീ കുളിരുനല്കി

ഒരു മണം മാത്രം ഉള്ളൊരു പൂവിന്റെ
ഒരു നിറമായി നാം ഒന്നുചേർന്നു
ഒരു ഞെട്ടിൽ പൂത്തുവിടർന്ന പരാഗം
നമുക്കൊരു പ്രജനന പരാഗണമായ്

ഒരു വായു മാത്രം ശ്വസിച്ചൊരു ജന്മത്ത്
ഒരു ജീവനായി നാം ഇണയായി
ഒരു ചുംബനം  മാത്രം അറിയുന്ന  അധരത്തിൽ
മറ്റൊരു അധരമായി നീ മുദ്ര വച്ചു

ഒരു വിയർപ്പു മാത്രം അറിഞ്ഞൊരു മേനിയിൽ
ഒരു രോമാഞ്ചമായി നീ തഴുകി
ഒരു രുചി മാത്രം അറിഞ്ഞൊരു നാവിൽ
മറ്റൊരു രുചിയായി നീ കിനിഞ്ഞിറങ്ങി 

Comments

  1. നല്ല ഭാവന - ഒന്നിൽ മറ്റൊന്നായി പ്രണയം തിളങ്ങുന്നു!
    ആശംസകൾ

    ReplyDelete
    Replies
    1. ഈ കയ്യോപ്പിലൂടെ ഡോക്ടർ ഇപ്പോഴും സൂക്ഷിക്കുന്ന യുവത്വവും പ്രണയവും ഞാൻ അറിയുന്നു ഒരുപാടു നന്ദിയുണ്ട് ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  2. മനൊഹരമായ പ്രണയം .

    ReplyDelete
    Replies
    1. ഒരുപാടു ബ്ലോഗുകളുടെ ജാലകങ്ങളിൽ കണ്ടു പരിചയമുള്ള ഒരു മുഖം ഇവിടെ കാണുമ്പോൾ സന്തോഷം നീലിമ വായനക്കും അഭിപ്രായത്തിനു നന്ദിയും

      Delete
  3. ഒന്നിലേക്ക്..മറ്റൊന്ന്..വീണ്ടുമൊന്നായിത്തന്നെ തുടരാൻ..!!മ്മിണി ചന്തമുള്ള ഒന്ന്..!!

    ഭാവന കലക്കി ഭായ്..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായന കലക്കി എന്ന് ഞാൻ പറയട്ടെ എഴുതിന്നതിനപ്പുറം മനസ്സ് വായിക്കുന്നതാണ് കവിത അവിടെ എഴുതുന്നതിനെക്കാൾ വായനക്കാരന്റെ ശക്തിയാണ് മിടുക്കാണ് ഇവിടെ എഴുത്തിനെക്കാൾ വായന വിജയിച്ചു എന്ന് അനുവാദത്തോടെ തിരുത്തട്ടെ

      Delete
  4. Replies
    1. ഭാവനക്ക് ചിറകു മുളക്കുക എന്ന് കേട്ടിട്ടുണ്ട് അങ്ങിനെ ചില ചിറകുകൾ മുളചിട്ടുന്ടെന്നു അജിത്ഭായ് പറയുന്നുണ്ടെങ്കിൽ അതിനു ഒരു പേരിടാം എങ്കിൽ ആ ചിറകിനു അതിന്റെ ശക്തിക്ക് അജിത്‌ഭായിയുടെ പേരായിരിക്കും ഞാൻ കൊടുക്കുക നന്ദി അജിത്‌ ഭായ് വളരെ വളരെ നന്ദി

      Delete
  5. Vayikkumbozhum niswasam ithiri aswasam.

    ReplyDelete
    Replies
    1. സതീശൻ O P ഇന്നലെ findonliners അവിടെയും കണ്ടിരുന്നു ഇവിടെ കണ്ടത്തിൽ സന്തോഷം വായനക്കും അഭിപ്രായത്തിനും വെവ്വേറെ

      Delete
  6. പ്രണയം കൊടുക്കുംന്തോറും ഇരട്ടിക്കുന്നു...ദിത്വ സന്ധിയെപ്പോലെ...

    ReplyDelete
    Replies
    1. അതെ ഇരട്ടിക്കും ചുരുങ്ങും പകുതിയാകും എല്ലാം പ്രണയം നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...