Skip to main content

പ്രണയം ഒരു ദ്വിത്വസന്ധി

ഒരു മേഘമുള്ള മാനത്തു നിന്നും
ഒരു തുള്ളിയുള്ളോരു മഴ പൊഴിഞ്ഞു
ഒരു ദളം മാത്രം ഉള്ളൊരു പൂവിന്റെ
നെഞ്ചത്ത് തന്നെ അത് പതിച്ചു

ഒരു നിമിഷം മാത്രം നിശ്ചലമായി
ഒരു ഹൃദയം വീണ്ടും മിടിച്ചു നിന്നു
ഒരു രക്തം മാത്രം ഒഴുകിയ ഹൃദയത്തിൽ
മറ്റൊരു രക്തമായി നീ ഒഴുകി

ഒരു കാറ്റു മാത്രം വീശിയ നേരത്ത്
ഒരു സാന്ത്വനമായി നീ വന്നു നിന്നു
ഒരു ജീവൻ മാത്രം ഉള്ളൊരു ദേഹത്ത്
മറ്റൊരു ജീവനായി നീ മിടിച്ചു

ഒരു സൂര്യൻ മാത്രം ഉള്ളൊരീ ഭൂമിയിൽ
ഒരു ചന്ദ്രനായി നീ വന്നുദിച്ചു
ഒരു വെയിൽ കൊണ്ട് തളര്ന്നോരീ മേനിയിൽ
ഒരു നിലാവായി നീ കുളിരുനല്കി

ഒരു മണം മാത്രം ഉള്ളൊരു പൂവിന്റെ
ഒരു നിറമായി നാം ഒന്നുചേർന്നു
ഒരു ഞെട്ടിൽ പൂത്തുവിടർന്ന പരാഗം
നമുക്കൊരു പ്രജനന പരാഗണമായ്

ഒരു വായു മാത്രം ശ്വസിച്ചൊരു ജന്മത്ത്
ഒരു ജീവനായി നാം ഇണയായി
ഒരു ചുംബനം  മാത്രം അറിയുന്ന  അധരത്തിൽ
മറ്റൊരു അധരമായി നീ മുദ്ര വച്ചു

ഒരു വിയർപ്പു മാത്രം അറിഞ്ഞൊരു മേനിയിൽ
ഒരു രോമാഞ്ചമായി നീ തഴുകി
ഒരു രുചി മാത്രം അറിഞ്ഞൊരു നാവിൽ
മറ്റൊരു രുചിയായി നീ കിനിഞ്ഞിറങ്ങി 

Comments

  1. നല്ല ഭാവന - ഒന്നിൽ മറ്റൊന്നായി പ്രണയം തിളങ്ങുന്നു!
    ആശംസകൾ

    ReplyDelete
    Replies
    1. ഈ കയ്യോപ്പിലൂടെ ഡോക്ടർ ഇപ്പോഴും സൂക്ഷിക്കുന്ന യുവത്വവും പ്രണയവും ഞാൻ അറിയുന്നു ഒരുപാടു നന്ദിയുണ്ട് ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  2. മനൊഹരമായ പ്രണയം .

    ReplyDelete
    Replies
    1. ഒരുപാടു ബ്ലോഗുകളുടെ ജാലകങ്ങളിൽ കണ്ടു പരിചയമുള്ള ഒരു മുഖം ഇവിടെ കാണുമ്പോൾ സന്തോഷം നീലിമ വായനക്കും അഭിപ്രായത്തിനു നന്ദിയും

      Delete
  3. ഒന്നിലേക്ക്..മറ്റൊന്ന്..വീണ്ടുമൊന്നായിത്തന്നെ തുടരാൻ..!!മ്മിണി ചന്തമുള്ള ഒന്ന്..!!

    ഭാവന കലക്കി ഭായ്..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായന കലക്കി എന്ന് ഞാൻ പറയട്ടെ എഴുതിന്നതിനപ്പുറം മനസ്സ് വായിക്കുന്നതാണ് കവിത അവിടെ എഴുതുന്നതിനെക്കാൾ വായനക്കാരന്റെ ശക്തിയാണ് മിടുക്കാണ് ഇവിടെ എഴുത്തിനെക്കാൾ വായന വിജയിച്ചു എന്ന് അനുവാദത്തോടെ തിരുത്തട്ടെ

      Delete
  4. Replies
    1. ഭാവനക്ക് ചിറകു മുളക്കുക എന്ന് കേട്ടിട്ടുണ്ട് അങ്ങിനെ ചില ചിറകുകൾ മുളചിട്ടുന്ടെന്നു അജിത്ഭായ് പറയുന്നുണ്ടെങ്കിൽ അതിനു ഒരു പേരിടാം എങ്കിൽ ആ ചിറകിനു അതിന്റെ ശക്തിക്ക് അജിത്‌ഭായിയുടെ പേരായിരിക്കും ഞാൻ കൊടുക്കുക നന്ദി അജിത്‌ ഭായ് വളരെ വളരെ നന്ദി

      Delete
  5. Vayikkumbozhum niswasam ithiri aswasam.

    ReplyDelete
    Replies
    1. സതീശൻ O P ഇന്നലെ findonliners അവിടെയും കണ്ടിരുന്നു ഇവിടെ കണ്ടത്തിൽ സന്തോഷം വായനക്കും അഭിപ്രായത്തിനും വെവ്വേറെ

      Delete
  6. പ്രണയം കൊടുക്കുംന്തോറും ഇരട്ടിക്കുന്നു...ദിത്വ സന്ധിയെപ്പോലെ...

    ReplyDelete
    Replies
    1. അതെ ഇരട്ടിക്കും ചുരുങ്ങും പകുതിയാകും എല്ലാം പ്രണയം നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...