ഉടൽ എന്നാൽ അകലങ്ങൾ എന്നാണ്
മേഘം ഒരു മേശവിരിയാകുന്നിടത്ത്
കാത്തിരിപ്പുകൾക്ക് കുരുവികൾ
എന്ന് പേരിട്ട്
അവ കൊത്തിത്തിന്നതിൻ്റെ
ബാക്കിക്ക്
തീയതികൾ എന്നും
എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി
അവ പേരാവുന്നില്ല
എന്നാലും
ഒരു ജാലകവിരി നേർപ്പിക്കുവാൻ
കാലമെടുക്കുന്ന സമയം
എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു
മാറിലെ താലി പോലെ
തീയതികൾ മാറിക്കിടക്കും
കലണ്ടർ
കലണ്ടറിലെ താളിളക്കങ്ങൾ
എഴുതിപ്പോയേക്കാവുന്ന
കവിതകളുടെ തടവിൽ കിടക്കുന്നു
ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന
വാക്കുകളിൽ മുഖം പൊത്തുന്നു
അകലങ്ങൾ ചുരുണ്ടുകിടക്കുന്ന
ആകാശത്തോട് കൂടുതൽ ചേർന്ന്
വേനൽച്ചൂരുള്ളവളേ
വരണ്ട് കിടക്കുന്ന കാടിന്
കാട്ടുതീ പിടിക്കും മുമ്പ്
കിതക്കുവാൻ
ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ
നഖമുള്ള ജലത്തിനെ
വിരൽ എന്ന് വിളിക്കുവാൻ അവൾ
നിർബന്ധിക്കുന്നത് പോലെ
തൊടുന്നു
അനുഗമിക്കുന്നവരുടെ
പിൻവലിക്കുന്നിടത്തെ ഉടലിൽ
തുടരുന്നു
പിൻ കഴുത്തുകളിൽ മാത്രം
ഉദിക്കും സൂര്യനെ
നനുത്ത രോമങ്ങൾ ഉള്ള
കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു
മുത്തങ്ങളുടെ മോചനദ്രവ്യം
എന്ന് അവളുടെ മാത്രം പകലുകൾ
ചൂടുള്ളപ്പോൾ വെയിലത്ത്
വെളിച്ചത്തിനെ
മുരിങ്ങയിലവൃത്തങ്ങൾ
കൂടുതൽ ശുദ്ധീകരിക്കുന്നത് പോലെ
നഖം വെയിലാകുന്നിടത്ത്
വിരൽ ചെന്ന് നിൽക്കുന്നു
തേടുന്നവരുടെ കാതുകൾ
എന്ന് പാട്ടുകൾ
ചുംബനങ്ങൾ
മൂളിപ്പാട്ടുകളേക്കുറിച്ചുള്ള
പഠനങ്ങൾ എന്ന് അവൾ
ഉടൽ ചുംബനങ്ങളുടെ ആല
ഒപ്പം ആയയും
ചുംബനങ്ങളുടെ ദ്വീപസമൂഹം
ഉപദ്വീപ് ആയി പണിയെടുക്കും ഉടൽ
അകമുന്തിരികളുടെ കുലകൾ
എന്ന് അകലങ്ങളിൽ നമ്മൾ
പ്രണയിക്കുന്നവർ ഉള്ളിൽ
ഉടലിൽ മുന്തിരികൾ
വളർത്തുന്നു
ചന്ദ്രനിൽ ചവിട്ടി നിന്നിട്ടില്ല ഒരിക്കലും
പ്രണയിക്കുന്നവരുടെ തലക്കും മുകളിൽ
അകലം ഒരു കലയാവുന്നു
വിരലുകളുടെ അകലം ഒഴുകി നടക്കും ജലം
എന്ന് ഉടലിനെ!
Comments
Post a Comment