Skip to main content

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ്
മേഘം ഒരു മേശവിരിയാകുന്നിടത്ത്
കാത്തിരിപ്പുകൾക്ക് കുരുവികൾ
എന്ന് പേരിട്ട്
അവ കൊത്തിത്തിന്നതിൻ്റെ 
ബാക്കിക്ക്
തീയതികൾ എന്നും

എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി
അവ പേരാവുന്നില്ല
എന്നാലും

ഒരു ജാലകവിരി നേർപ്പിക്കുവാൻ
കാലമെടുക്കുന്ന സമയം
എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു

മാറിലെ താലി പോലെ
തീയതികൾ മാറിക്കിടക്കും
കലണ്ടർ
കലണ്ടറിലെ താളിളക്കങ്ങൾ

എഴുതിപ്പോയേക്കാവുന്ന
കവിതകളുടെ തടവിൽ കിടക്കുന്നു
ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന
വാക്കുകളിൽ മുഖം പൊത്തുന്നു

അകലങ്ങൾ ചുരുണ്ടുകിടക്കുന്ന
ആകാശത്തോട് കൂടുതൽ ചേർന്ന് 

വേനൽച്ചൂരുള്ളവളേ
വരണ്ട് കിടക്കുന്ന കാടിന്
കാട്ടുതീ പിടിക്കും മുമ്പ് 
കിതക്കുവാൻ
ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ

നഖമുള്ള ജലത്തിനെ
വിരൽ എന്ന് വിളിക്കുവാൻ അവൾ
നിർബന്ധിക്കുന്നത് പോലെ
തൊടുന്നു

അനുഗമിക്കുന്നവരുടെ
പിൻവലിക്കുന്നിടത്തെ ഉടലിൽ
തുടരുന്നു

പിൻ കഴുത്തുകളിൽ മാത്രം
ഉദിക്കും സൂര്യനെ
നനുത്ത രോമങ്ങൾ ഉള്ള 
കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു
മുത്തങ്ങളുടെ മോചനദ്രവ്യം
എന്ന് അവളുടെ മാത്രം പകലുകൾ

ചൂടുള്ളപ്പോൾ വെയിലത്ത്
വെളിച്ചത്തിനെ 
മുരിങ്ങയിലവൃത്തങ്ങൾ
കൂടുതൽ ശുദ്ധീകരിക്കുന്നത് പോലെ
നഖം വെയിലാകുന്നിടത്ത്
വിരൽ ചെന്ന് നിൽക്കുന്നു

തേടുന്നവരുടെ കാതുകൾ
എന്ന് പാട്ടുകൾ

ചുംബനങ്ങൾ 
മൂളിപ്പാട്ടുകളേക്കുറിച്ചുള്ള
പഠനങ്ങൾ എന്ന് അവൾ
ഉടൽ ചുംബനങ്ങളുടെ ആല
ഒപ്പം ആയയും

ചുംബനങ്ങളുടെ ദ്വീപസമൂഹം
ഉപദ്വീപ് ആയി പണിയെടുക്കും ഉടൽ

അകമുന്തിരികളുടെ കുലകൾ
എന്ന് അകലങ്ങളിൽ നമ്മൾ

പ്രണയിക്കുന്നവർ ഉള്ളിൽ
ഉടലിൽ മുന്തിരികൾ
വളർത്തുന്നു

ചന്ദ്രനിൽ ചവിട്ടി നിന്നിട്ടില്ല ഒരിക്കലും

പ്രണയിക്കുന്നവരുടെ തലക്കും മുകളിൽ
അകലം ഒരു കലയാവുന്നു
വിരലുകളുടെ അകലം ഒഴുകി നടക്കും ജലം
എന്ന് ഉടലിനെ!

Comments

ജനപ്രിയ പോസ്റ്റുകൾ

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

മേഘത്തഴമ്പുള്ള വാങ്ക്

വാങ്കിന്റെ തൂവലിന് താഴെ പറന്നുവന്ന് തങ്ങിയിരിക്കും അമ്പളിക്കല ഭാരത്തിന് താഴെ ഒരു തൂവലാവും നിസ്ക്കാരം ഭ്രമണത്തഴമ്പുള്ള ഭൂമി മിനാരത്തൂവലുള്ള പള്ളി വിരൽമടക്കുകൾ നിസ്ക്കാരപ്പായ. മഴ വകഞ്ഞ്നിസ്ക്കരിക്കും ഒരു മഴത്തുള്ളി  ഭ്രമണനിസ്ക്കാരം മഴത്തുള്ളിത്തഴമ്പ് മഴ അതിന്റെ മിനാരങ്ങളുള്ള പളളി കല നിലത്തിട്ട്, കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ കലയുടെ നിസ്ക്കാരപ്പായ വാക്ക് ഒരു ഭാഷയുടേതും എന്ന്, വാങ്ക് വരയും ചിത്രം ഒരു തുള്ളി നിസ്ക്കാരത്തഴമ്പ് മഴത്തുള്ളിപ്പായ വാങ്കിന്റെ തഴമ്പുള്ള കാറ്റ് നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്, വിരിയും വാങ്കിന്റെ പൂവ്  മിനാരത്തിന്നരികിൽ  വിസ്മയത്തിന്റെ വള്ളിച്ചെടിയാവും മിനാരത്തഴമ്പുള്ള പള്ളി മിനാരഗന്ധി പറക്കുന്നതിന്റെ അറ്റത്ത് ചെന്ന് കിളിവിരിയുമ്പോലെ വാങ്കിന്റെ അറ്റത്ത് ചെന്ന് ഒരു നിസ്ക്കാരം വിരിയുന്നു മേഘനിർവൃതി!