Skip to main content

വിസർഗം മറന്ന ദുഃഖം

കൌമാരം കൊഴിഞ്ഞു യൗവ്വനം വളർന്നു  മോഹം ശരീരത്തിൽ കൂട്ടുകൂടി
ഇലകൾ കൊഴിഞ്ഞു മരമോന്നുലഞ്ഞു കിളികൾ വീണ്ടും കൂടുകൂട്ടി
മഴയൊന്നു പെയ്തു ഇലയോന്നനങ്ങി എവിടെയോ പൂത്ത പൂ കൊഴിഞ്ഞു
കാറ്റൊന്നടിച്ചു മരമോന്നനങ്ങി കൂട് വെറുതെ നിലത്തണഞ്ഞു

മനസ്സിന്റെ മൂല്യം പലതവണ പേശി പ്രണയമായി  വിലയിട്ടുറപ്പിച്ചു
മുഖമൊന്നു കുനിഞ്ഞു താലിചരട് മുറുകി  എവിടെയോ ജീവിതം കൂട്ടിലായി
ശരീരം തൂക്കി  മറിച്ചങ്ങു  വിറ്റു വിലയോ രതിയായ് കൈമാറി.
മാനം കറുത്ത് നാണം നനഞ്ഞു സ്ത്രീത്വം ഏതോ കരയ്ക്കടിഞ്ഞു
ആലിംഗനം അയഞ്ഞു നാണം മരിച്ചു ദാമ്പത്യം എങ്ങിനെയോ പൂർണമായി

ഹൃദയം  കലങ്ങി അധരം വിതുമ്പി കണ്ണിന്നു ചുറ്റും കരിപുരണ്ടു
മനസ്സ് തടുത്തു മേഘമായ് കനത്തു കണ്ണീർ വീണ്ടും അണപൊട്ടി
മധുരം നുണഞ്ഞു ഹൃദയം മദിച്ചു ജീവിതം എന്തിനോ മടിച്ചു നിന്നു
നിലാവ് നിൽക്കേ സൂര്യനുദിച്ചു  വിസർഗം മറന്നു.. ദുഃഖം കിടന്നുറങ്ങി!

Comments

  1. ഈ വിസ്സര്‍ഗ്ഗം എന്നാല്‍ " മോക്ഷമെന്നല്ലേ " സഖേ ..?
    അങ്ങനെയൊരു ഓര്‍മ്മ ..
    തുടിപ്പില്‍ തുടങ്ങി , ഇല വന്ന് കായ് വന്ന്..
    അവസ്സാനം മഴുകൊണ്ട് തീരുന്ന ചില ജീവിതങ്ങള്‍ ..
    തൊത് കൂടി വരുന്നുണ്ട് .. ലോകം അസ്ത്ഥിരമാകുന്നു ..

    ReplyDelete
    Replies
    1. റിനി തുറന്നു പറയാല്ലോ എനിക്ക് അങ്ങിനെ ഒരു സംഭവം അറിയില്ല. നിസ്സർഗം എന്നൊരു വാക്കും റിനി പറഞ്ഞപ്പോൾ ഒരു ഓര്മ വരുന്നു. നമ്മുടെ അജിത്‌ ഭായ് തിരക്കാണെന്ന് തോന്നുന്നു വല്ലാതെ മിസ്സ്‌ ചെയ്യുന്നു പുള്ളി ആണ് ഇതുപോലുള്ള ഡൌട്ട് ക്ലിയർ ചെയ്യാൻ പറ്റിയത്
      ഏതിനും വായനക്കും അഭിപ്രായത്തിനും സ്നേഹപൂർവ്വം നന്ദി റിനി

      Delete
  2. എങ്ങനെയൊക്കയെ ജനിച്ച്, എങ്ങനെയൊക്കയോ ജീവിച്ച്, ഒടുവില്‍ എങ്ങനെയോക്കയോ മരിക്കുന്നു.....

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ വളരെ നന്ദി അനുരാജ്

      Delete
  3. കൌമാരം കൊഴിഞ്ഞു യൗവ്വനം വളർന്നു മോഹം ശരീരത്തിൽ കൂട്ടുകൂടി
    ഇലകൾ കൊഴിഞ്ഞു മരമോന്നുലഞ്ഞു കിളികൾ വീണ്ടും കൂടുകൂട്ടി
    മഴയൊന്നു പെയ്തു ഇലയോന്നനങ്ങി എവിടെയോ പൂത്ത പൂ കൊഴിഞ്ഞു
    കാറ്റൊന്നടിച്ചു മരമോന്നനങ്ങി കൂട് വെറുതെ നിലത്തണഞ്ഞു...
    Athe, prakruthi niyamangal.... :)

    ReplyDelete
    Replies
    1. ഡോക്ടർ ആദ്യമായിട്ടാണ് എന്റെ വരികൾക്ക് ഡോക്ടറുടെ ഒരു അഭിപ്രായവും വായനയും വളരെ വളരെ സന്തോഷം നന്ദിയും

      Delete
  4. എന്തായലും ദുഃഖം അതിന്റെ പാട്ടിനു പോട്ടെ, അല്ലേ ഭായ്? ഓന് നല്ല നമസ്ക്കാരം.

    നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അതേ എപ്പോവരും പോകും എന്ന് പറയാൻ പറ്റില്ല ദുഃഖം
      നന്ദി സൌഗന്ധികം

      Delete
  5. ഹഹ...
    രണ്ടുമാസം മുമ്പ് “ദുഃഖത്തിനിടയിലെന്തിനാ ഈ രണ്ട് കുത്ത്” എന്നൊരു ചര്‍ച്ച വന്നിരുന്നു.
    വിസര്‍ഗം എന്ന വാക്കിന് തൊണ്ടയില്‍ നിന്ന് ഉരുവാകുന്ന ഒരു ശബ്ദം എന്നും മോചനം, പുറന്തള്ളല്‍, പ്രകാശം, നിര്‍മാണം എന്നൊക്കെ അര്‍ത്ഥമുണ്ട്. വേറേയും അര്‍ത്ഥം കണ്ടേക്കാം.

    ReplyDelete
    Replies
    1. അറിവിന്റെ സംവാദത്തിനു വളരെ നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...