Skip to main content

സ്വാതന്ത്ര്യത്തിനു ശേഷം

തോക്ക്;  പാറാവ്‌ നിൽക്കുന്ന ഇരുളിൽ
സ്വാതന്ത്ര്യം കുട പിടിച്ചു നനയാറുണ്ട്
കാഴ്ച ഇരുട്ടിൽ പിച്ചവെക്കുന്ന നാട്ടിൽ
കണ്ണീർ; കണ്ണട വയ്ക്കാറുണ്ട്
മഴക്കഞ്ഞിവെള്ളം  തിളയ്ക്കുന്ന തെരുവിൽ-
മഴവെള്ളം കുടിലുകൾ കുടിക്കാറുണ്ട്.
പരസ്യങ്ങൾ പ്പൂക്കുന്ന പാതയോരങ്ങളിൽ
കരിയിലപ്പൂക്കളം തീർക്കാറുണ്ട്,
വൈദ്യുതി മിന്നി മുറിയും  പുരകളിൽ
പുക; ചായം പുരട്ടും മുറികളുണ്ട്.
ഗോൾഫുകൾ ഉരുളുന്ന  മിനുങ്ങുന്ന പുല്ലിൽ
ഗോലികൾ മുട്ട് മടക്കാറുണ്ട്.
ക്രിക്കറ്റ്‌ പന്തുകൾ ഉരുളുന്ന വഴിയിൽ
കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
ചൂലുകൾ മൂലകൾ വാഴാറുണ്ട്.
സൂര്യൻ ഉദിച്ചു നില്ക്കുന്ന  പകലിൽ
വെളിച്ചം കടക്കാത്ത വാതിലുണ്ട്
എന്നോ ഉപേക്ഷിച്ച ജയിലിന്നറകളിൽ
ജനങ്ങൾ പരോളിലിറങ്ങാറുണ്ട്‌.
സ്വാതന്ത്ര്യക്കൊടിയേറ്റം നടക്കും മുഹൂർത്തങ്ങളിൽ
അടിമകളെ സ്വതന്ത്രർ എന്ന് ആട്ടാറുണ്ട്! 

Comments

  1. നമ്മള്‍ നേടിയെന്ന് പറയുന്നത് ..
    മനസ്സുകള്‍ ഇന്നും അടിമത്വത്തിന്റെ അഴികളിലാണ് ...
    കൂടെ പലതും മാറി, പലതും വന്നൂ
    അതിന്റെ കൂടെ മൂലയില്‍ ഒതുങ്ങിയതൊക്കെ
    പൊടി പിടിച്ചില്ലാണ്ടായി , കൂടെ ഇച്ചിരി നന്മകളും ..
    സ്വാതന്ത്ര്യത്തിന്റെ വര്‍ണ്ണപൊലിമകളില്‍
    നെഞ്ചില്‍ കൈവച്ചുറക്കേ " വന്ദേമാതരം " വിളിക്കുമ്പൊഴും ..
    പിന്നില്‍ ചിതറി പൊകുന്നത് പലതും കണ്ടില്ലെന്ന് നടിക്കാനേ കഴിയുന്നുള്ളു ..
    ഒരു എം കേ ലൈന്‍ ഉണ്ടേട്ടൊ .. ഇഷ്ടായി .

    ReplyDelete
    Replies
    1. ഉപയോഗിക്കും തോറും തിളക്കം കൂടുന്ന ഒരു സ്വർണം ആയെങ്കിൽ സ്വാതന്ത്ര്യം
      നന്ദിയുണ്ട് റിനി വാക്കുകളുടെ സ്നേഹത്തിനു ചിന്തകളുടെ ഐക്യ ധാർട്ട്യത്തിനു

      Delete
  2. ക്രിക്കറ്റ്‌ പന്തുകൾ ഉരുളുന്ന വഴിയിൽ
    കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
    വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
    ചൂലുകൾ മൂലകൾ വാഴാറുണ്ട്.
    സൂര്യൻ ഉദിച്ചു നില്ക്കുന്ന പകലിൽ
    വെളിച്ചം കടക്കാത്ത വാതിലുണ്ട്


    നല്ല ചിന്തയുള്ള വരികൾ

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് അതിലുപരി സ്വന്തം അഭിപ്രായം കൂടി വരികളിൽ ചേർത്ത് തിരിച്ചെഴുത്തുകൾക്ക്

      Delete
  3. സ്വാതന്ത്ര്യത്തിനുശേഷം ചിലത് മരിച്ചു. ചിലത് ജനിച്ചു

    ReplyDelete
    Replies
    1. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ചവർ ജീവിച്ചിരിക്കണം
      എന്നും അവർ മാത്രമേ ജീവിച്ചിരിക്കൂ ജീവിച്ചിരിക്കാവൂ
      സ്വാതന്ത്ര്യം കിട്ടി ജീവിച്ചവർ അത് അനുഭവിക്കുന്നവർ
      അനുഭവിച്ചു കണ്ണടച്ച് സുഖിക്കുന്നവർ മരിച്ചു പോകും
      മരിച്ചു പോകണം
      നന്ദി അജിത്‌ ഭായ്

      Delete
  4. ഒരുപാടു ചിന്തകൾ ഉയർത്തുന്ന വരികൾ
    മനുഷ്യൻ ചിന്തിക്കുവാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ വഴി ഇടറുമ്പോൾ
    ഈ വരികൾ ചില തുറന്നെഴുത്തുകളുടെ നിയോഗം പേറുന്നു
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ വളരെ നന്ദി സ്വാതന്ത്ര്യം ജനകീയമാകട്ടെ ഭരണകൂട സ്വാതന്ത്ര്യം ജനങ്ങളിലേക്ക് പരക്കട്ടെ. ജനം ഭരണത്തിന് ശക്തി പകരട്ടെ. സ്വാതന്ത്ര്യം കിട്ടി 67 വര്ഷം കഴിഞ്ഞിട്ടും ഭരണകൂടത്തിന്റെ സുബ്സിടി കിട്ടി ജനം ജീവിക്കേണ്ട അവസ്ഥ. ഭരണത്തിന്റെ ശക്തിയിൽ കരുണയിൽ ജനം ജീവിക്കേണ്ട അവസ്ഥ അത് മാറാതെ സ്വാതന്ത്ര്യം നിരർഥകം അല്ലെ?
      വളരെ നന്ദി ഭായ് വായനക്ക് അഭിപ്രായത്തിനു

      Delete
  5. സ്വാതന്ത്ര്യത്തിന് ചിലപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും.....

    ReplyDelete
    Replies
    1. അത് എല്ലാവര്ക്കും ഒരുപോലെ വേണം അതാണല്ലോ സ്വാതന്ത്ര്യം നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...