Skip to main content

കള്ളക്കഥകൾ

പ്രാർത്ഥന
പാടങ്ങൾ പോലെ പകുത്ത രാജ്യങ്ങളുടെ അതിരുകൾ..
നേർത്ത വരമ്പായി  സ്നേഹ മഴയിൽ വീണ  മടപോലെ
ഒലിച്ചു പോയെങ്കിൽ....
പ്രാർത്ഥിച്ചത്‌ അതിർത്തിയിൽ നോക്ക് കുത്തിയായി പാറാവ്‌ നിന്ന് തളർന്ന തോക്ക് 

മിന്നൽ പുഴ
ഭൂമിയിലെ മിന്നലായിരുന്നു പുഴ
ഓരോ വർഷ കാലത്തും ഒന്ന് കനത്തു
മിന്നി വളഞ്ഞു പുളഞ്ഞു ഒഴുകി
കണ്ണിനു മുന്നിൽ കണ്ണീരു പോലെ ഒലിച്ചു പടർന്നു മാഞ്ഞു പോയി

കണ്ണും കാതും
കണ്ണ് മുഖത്തുനിന്നു എപ്പോഴും പുറപ്പെട്ടു പോകും
അത് കൊണ്ടാവും വെളിച്ചം കണ്ണായി അവതാരം എടുത്തപ്പോൾ വെളിച്ചം നിയന്ത്രിക്കുന്ന  ജാലക വാതിൽ ഇമയായി കൂട്ട് വന്നത് അതിൽ പ്രതിഷേധിച്ചാവും  കറുപ്പിലും വെളുപ്പിലും കണ്ണ് ഇപ്പോഴും ജീവിക്കുമ്പോൾ നിറമുള്ള കാഴ്ചകൾ കണ്ടതായി കളവു പറയുന്നത്..
കാതു ആരു വന്നാലും എന്ത് കേട്ടാലും സ്വീകരിക്കും
അതാവും എവിടെയും വിളിക്കാതെ കയറി വരുന്ന കാറ്റു
കാതായി അവതാരം എടുത്തത്‌  

മനുഷ്യന്റെ വാല് 
മനുഷ്യന് എന്തേ വാലു കിട്ടിയില്ല?
തലയിരുന്നിട്ടും ആട്ടുവാൻ വാലില്ലാതെ
തല കുത്തിയിരുന്ന് ആലോചിച്ചു
വളഞ്ഞു പുളഞ്ഞു തല ആട്ടിയും ചരിച്ചും ചിന്തിച്ചു
അപ്പോഴും നേരെ നിന്ന് ചിന്തിച്ചില്ല
അവസാനം ഒരു ഉത്തരവും നേരേ നില്ക്കുന്നില്ല
എന്ന് കണ്ടപ്പോൾ കുഴലിൽ ഇടാൻ മിനക്കെടാതെ
ഉത്തരം ഉറപ്പിച്ചു.
ഇനി എന്തിനു മറ്റൊരു വാൽ? തലയും നട്ടെല്ലും കാലും കയ്യും മുഖവും ഉണ്ടെങ്കിലും
ഒരിക്കലും നേരേ ആവാത്ത ആരുടെയെങ്കിലും വാലു തന്നെ അല്ലേ മനുഷ്യൻ

ഇസങ്ങൾ
ദൈവത്തിന്റെ പരസ്യം ഉണ്ടെന്നു കരുതി
മതം മുതലാളിത്തം നടപ്പിലാക്കിയാൽ കമ്മ്യൂണിസത്തിനും അത്
ആത്മീയം.
കറുപ്പ് പണ്ടായിരുന്നു ഇപ്പൊ സുഖശീതളിമയുടെ ബഹുരാഷ്ട്ര കളറിൽ കാണുമ്പോൾ മതം ആത്മീയം.
മനുഷ്യന്റെ പരസ്യം കൊടുത്തു മതം നടപ്പിലാക്കിയാൽ അത് കമ്മ്യൂണ'ലി'സം.

മതം ഏതായാലും കമ്മ്യൂണിസം നന്നായാൽ മതി എന്ന് ജാഥ നടത്തിയാൽ അത് സോഷ്യലിസം.

മനുഷ്യൻ ഇല്ലെങ്കിലും സമ്പത്ത് ഉണ്ടായാൽ മതി എന്ന് മേലനങ്ങാതെ പറഞ്ഞാൽ അത് മുതലാളിത്തം.

വിധിയുടെ ലിപി 
ഒന്നുമില്ലാത്ത "പൂജ്യവും" എല്ലാറ്റിലും ഉള്ള "ഒന്നും" ചേർന്ന് ബൈനറി ഭാഷയിൽ ലളിതമായി എഴുതിയിട്ടും..വെളുപ്പും കറുപ്പും നിറങ്ങൾ ആയിട്ടും നിറങ്ങൾ തേടുന്ന വിധിക്ക് മാത്രം ഇരുട്ടിൽ വായിക്കാൻ കഴിയുന്ന ബ്രൈലി ലിപി തന്നെ ജീവിതം

പുഴയുടെ വ്യാകരണം
പുഴ ആദ്യം ഒരു വല്യ അതിശയം തന്നെ ആയിരുന്നു!!!
പിന്നെ എന്തേ അത് വളഞ്ഞു പുളഞ്ഞു ഒരു  ചോദ്യ ചിഹ്നം?
പിന്നെ ഒഴുക്കിന്  ഒരു വിരാമം ആയി.
പിന്നെ ഒരു കണ്ണീർപാട് അവശേഷിപ്പിച്ചു തേങ്ങൽ പോലെ ഇല്ലാതെയായി

കാലന്റെ പാസ്റ്റ് ടെൻസ് കാമൻ
കാമൻ കാലന്റെ ഭൂതമാണ്‌
തൊഴിലുറപ്പ് പദ്ധതി പ്രകാരം കാലന്റെ പണി ഉറപ്പിക്കുന്ന വർത്തമാനം
കാമനേയും കാലനേയും ദേവനായി കണ്ടു ഒരു പോലെ വരച്ച വരയിൽ നിർത്തുന്ന ശിവനാണ് ജീവിതം 


Comments

  1. കഥ!!
    പിന്നേം വിചിത്രം

    ReplyDelete
  2. അജിത്‌ ഭായ് വളരെ വളരെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...