Skip to main content

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ,
കറങ്ങുന്നതിനിടയിൽ,
ഭൂമിക്കു ഒന്ന്; നിർത്തിയിടണം-
എന്ന് തോന്നുന്നു..
ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു.
ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി
മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,
 എന്റെ കൊച്ചു വീട്ടു മുറ്റം..
ആ  വീടിന്റെ മുറ്റത്ത്‌,
ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ,
കുറച്ചു നിരപ്പ് മാത്രം ഉള്ള,
മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്-
കറക്കത്തിന്റെ വേഗത കുറച്ചു,
ഒരു കുലുക്കത്തോടെ,
എന്നെ ഒന്ന് ഭയപ്പെടുത്തി
ഭൂമി കയറ്റി നിർത്തുന്നു ...
അതിൽ നിന്ന് ആദ്യം ഞാനിറങ്ങി
എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു..
ആ സമയത്ത്,
വീടുകളിലെ ഘടികാരങ്ങൾ;
പെട്ടെന്ന് നിലക്കുന്നു.
സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു,
അതിലൊരു ഘടികാരം താഴെ വീഴുന്നു,
ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ;
ഒരു തിരക്ക് പോലെ;
പുറത്തേയ്ക്കിറങ്ങുന്നു.
അത് വിവിധ രാജ്യക്കാരാകുന്നു,
അവർ പല ഭാഷ പറയുന്നു,
അവരവരുടെ മതക്കാരെ കുറിച്ച് മാത്രം;
രഹസ്യമായി തിരക്കുന്നു.
മാദ്ധ്യമങ്ങളിൽ; കേരളത്തിൽ-
ഭൂമി ഇറങ്ങിയ കാര്യം,
ദ്രുത വാർത്തയായി;
കടന്നു പോകുന്നു..
അത് ഒരു തീവണ്ടി ആണെന്ന്,
ആരും തെറ്റിദ്ധരിക്കുന്നില്ല.
അത് കൊണ്ട് കേരളം പെട്ടെന്ന്;
പാളം തെറ്റുന്നുമില്ല.
പക്ഷെ തീവണ്ടി ചക്രങ്ങൾ; പുതുതായി,
ചതുരത്തിന് പഠിച്ചു തുടങ്ങുന്നു.
പൊടുന്നനെ-
കേരളത്തിലെ എല്ലാ വീടുകളും,
'കടകൾ' എന്ന് നാമകരണം ചെയ്യപ്പെടുന്നു,
തങ്ങളെ ഒഴിച്ച്,
ഓരോരുത്തരും കയ്യിലുള്ളതെല്ലാം,
വില്പ്പനയ്ക്ക് വെയ്ക്കുന്നു.
ആഗോള വല്ക്കരണം എന്ന് ചാനൽ ചർച്ച
വൈകി ഉണരുന്ന ഭരണകൂടം,
മുതലാളിമാർ  അവസരം മുതലെടുക്കുന്നു.
എല്ലാവരും തിരിച്ചു കയറി പോകാൻ,
തയ്യാറെടുക്കുന്ന ഭൂമിയിലേയ്ക്ക്,
റിയൽ എസ്റ്റേറ്റ്‌ കഷ്ണങ്ങളായി മുറിച്ച
കടലാസുമായി, അവർ-
വില്പ്പനയ്ക്ക് കയറുന്നു..
ഓരോരുത്തരുടെയും മടിയിലിട്ടു
കാശിനു കൈ നീട്ടുന്നു..
കാശു വാങ്ങി ഇറങ്ങുന്നതിനു മുമ്പ്,
ഭൂമി മുമ്പോട്ടെടുക്കുന്നു...
മുന്നോട്ടെടുത്ത ഭൂമിയിൽ;
കേരളം പറ്റിപിടിച്ചുപോയ വാർത്ത‍,
നാളത്തെ പത്രത്തിൽ..
ഇന്നേ ഒട്ടിപ്പിടിച്ചു തുടങ്ങുന്നു!

Comments

  1. ആദ്യഭാഗം വളരെ ഇഷ്ടമായി കേട്ടോ...ചില വരികള്‍ ഞാന്‍ കുറിച്ചുവെച്ചിട്ടുണ്ട് തരം പോലെ പ്രയോഗിക്കാന്‍....

    //ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി
    മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,//

    //മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്-//

    മനോഹരം!

    ReplyDelete
  2. ഭൂമി കറക്കം നിറുത്തിയിട്ടും നമ്മുടെ ചാനൽക്കാരൊന്നും അറിഞ്ഞില്ലേയാവോ....?

    ReplyDelete
  3. വിചിത്രം നിന്റെ ഭാവനകള്‍!!
    സ്നേഹാധിക്യം അറിയിക്കട്ടെ

    ReplyDelete
  4. നല്ല ചിന്ത ...നന്നായി ...!

    ReplyDelete
  5. നന്നായിരിക്കുന്നു.

    ReplyDelete
  6. അതിന് ഒരു പാർക്കിങ്ങ് ഏരിയ കിട്ടണ്ടേ..?

    ReplyDelete

  7. മുന്നോട്ടെടുത്ത ഭൂമിയിൽ;
    കേരളം പറ്റിപിടിച്ചുപോയ വാർത്ത‍,
    നാളത്തെ പത്രത്തിൽ..
    ഇന്നേ ഒട്ടിപ്പിടിച്ചു തുടങ്ങുന്നു!
    ഭേഷായി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...