Skip to main content

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" എന്ന് പേരുള്ള പൂച്ചയും ഞാനും

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" 
എന്ന് പേരുള്ള പൂച്ചയും, 
പിന്നെ ഞാനും..
ഞങ്ങൾ ഒരു കുറുമ്പിലേയ്ക്ക്;
പരസ്പരം മുറിച്ചു കടക്കാനുള്ള
രണ്ടുപേർ മാത്രമുള്ള, 
മത്സരത്തിനു കാത്തു നില്ക്കുന്നു..
ഞാൻ എന്ന് പറയുന്ന ഇടവേളയിൽ;
പൂച്ചയുടെ പുച്ഛം നിറഞ്ഞ തിരിഞ്ഞു നോട്ടത്തിൽ,
പട്ടി എന്ന പദം-
അടങ്ങിയിട്ടില്ല; എന്ന് വിശ്വസിക്കുവാൻ,
ഒരു നിമിഷം ഞാൻ കൂടുതൽ എടുക്കുന്നില്ല..
രണ്ടു പേരെ ഉള്ളു എങ്കിലും;
മത്സര സമയം ആകുവാൻ,
കടന്നു പോകേണ്ട ഓരോ നിമിഷവും,
ഒരു മത്സരാർഥി ആണെന്ന്;
ഒരു യുവ കവിയെ പോലെ ഞാൻ; സങ്കല്പ്പിക്കുന്നുമില്ല...
അതിനിടയിൽ
മുടി അഴിച്ചിട്ടു; എന്റെ മുമ്പിലൂടെ-
കടന്നു പോകുന്ന പെണ്‍കുട്ടിയെ ഞാൻ; നോക്കുന്നുണ്ട്;സമയം പോലെ.. കൂടെ കൂടെ..
അവളോടൊപ്പം പോകുന്ന;
ആണിന്;
എന്നേക്കാൾ സമയം ഉണ്ടല്ലോ,
എന്ന് അതിശയിക്കുന്നുമുണ്ട്..
ആ അതിശയത്തിനിടയിൽ നോക്കുമ്പോൾ;
എന്റെ വാച്ചിൽ നിന്നും-
അവന്റെ വാച്ചിലേയ്ക്ക്;
നടന്നു പോകുന്ന;
രണ്ടു മൂന്നു മണിക്കൂറുകളും;
ഞെട്ടലോടെ കാണുന്നു..
പിന്നെ കണ്ടില്ലെന്നു നടിക്കുവാൻ തീരുമാനിക്കുന്നു!
അതിനിടയിൽ ഞാൻ തള്ളി നീക്കുന്ന,
വിരസ നിമിഷങ്ങളെ;
ആരും കാണാതെ; പൂച്ച-
ഒരു മ്യാവൂ ശബ്ദത്തിൽ,
എന്റെ സമയത്തിൽ തന്നെ,
കൊണ്ടൊട്ടിക്കുന്നുമുണ്ട്..
രണ്ടു പേര് മാത്രം ഉള്ളൂ-
എന്നുള്ളത്കൊണ്ട് തന്നെ;
കാത്തിരിപ്പിൽ ഉടനീളം;
ആംഗലേയ ഭാഷയിലെ-
ക്യൂ എന്ന അക്ഷരം;
കുറച്ചു വില കൂടുതൽ കിട്ടാൻ വേണ്ടി,
ഞാൻ ഒഴിവാക്കുകയാണ്..
അതിനിടയിൽ,
കുറച്ചു വിലയ്ക്ക് വേണ്ടിയല്ലേ-
മനുഷ്യനെന്ന നിലയിൽ
നമ്മളൊക്കെ കഷ്ടപ്പെടുന്നത്?
എന്നുള്ള എന്റെ എഴുത്തിന്റെ ലിപിയിലുള്ള, ആത്മഗതം;
അച്ചടി ഭാഷയിൽ ചോരുന്ന ഒച്ച;
ഞാൻ കേൾക്കുന്നു..
അതിനിടയ്ക്ക് നടക്കുന്ന മത്സരത്തിനെ;
ഒരു സമ്മേളനം,
എന്ന് ആരൊക്കെയോ; തെറ്റിദ്ധരിക്കുന്നുണ്ട്..
അത് അവര്ക്ക്-
ഈ മത്സരത്തെ കുറിച്ച്;
ഒരു ചുക്കും;
അറിയാത്തത് കൊണ്ടാണെന്ന്- സമാധാനപ്പെടുന്നുമുണ്ട്..
ജയിച്ചു കുറുമ്പിൽ എത്തിയാൽ,
ആ കുറുമ്പുകളെ വെറും;
ഉറുമ്പുകൾ ആക്കാം...
മധുരത്തിലെയ്ക്ക് പോലും..
വരി വരിയായി നടത്താം...
എന്നും ഞാൻ വീമ്പു പറയുന്ന പോസ്റ്റർ;
ഒട്ടിച്ചു കഴിഞ്ഞിരിക്കുന്നു!
പൂച്ചയോട് മത്സരിക്കുന്ന,
മനുഷ്യൻ എന്ന നിലയിൽ,
തലയുയർത്തി നിൽക്കുന്നതിനിടയിൽ;
ഞാൻ പങ്കെടുക്കുന്നതിനു മുമ്പ്തന്നെ-
മത്സരം തുടങ്ങുകയാണ്...
എന്റെ തലയ്ക്കു മുകളിലൂടെ,
പൂച്ച ചാടി കടന്നു പോകും;
എന്നുള്ള;
എല്ലാവരുടെയും പ്രതീക്ഷകളെ,
അസ്ഥാനത്താക്കി,
പൂച്ച തന്റെ;
വില തന്നെ കളഞ്ഞുകുളിച്ച്,
എന്റെ കാലിന്റെ ഇടയിലൂടെ-
വിജയം എന്ന് വിളിക്കുവാനാകാത്ത;
ജയത്തിലെയ്ക്ക്; കുറുക്കെ-
നടന്നു കയറുകയാണ്..
മനുഷ്യൻ എന്ന വില,
കളയാനാവാത്തത് കാരണം;
ഞാൻ പങ്കെടുക്കാതെ തന്നെ;
തോറ്റു കൊടുക്കുന്നു..
മനുഷ്യൻ എന്ന വില-
നിലനിർത്തിയെങ്കിലും;
തോറ്റത് കാരണം;
കുറെയേറെ പേര്; അവരുടെ വില കളഞ്ഞു-
എന്നെ പട്ടിയെന്ന് വിളിക്കുന്നു..
തോറ്റെങ്കിലും;
മനുഷ്യനെന്ന നിലയിൽ;
ജയിച്ചത്‌ കാരണം;
ഇനി മത്സരം പട്ടിയോടായിരിക്കും എന്ന് തിരിച്ചറിഞ്ഞു;
കുരയ്ക്കുവാൻ പഠിക്കുവാൻ വയ്യാതെ;
ഞാൻ മത്സരത്തിൽ നിന്ന്; പിൻമാറുന്നു..
തോറ്റു പോയെങ്കിലും;
പങ്കെടുത്തില്ല എന്നുള്ള തെറ്റ് പോലും
എന്റേതല്ല; എന്നുള്ള ദാർഷ്ട്യത്തിൽ-
നാളെ കൂടി നീണ്ടു നിന്നെക്കാവുന്ന;
ഈ മത്സരത്തിന്റെ പന്തൽ;
ഇന്നേ ഞാൻ അഴിച്ചു തുടങ്ങുന്നു...

Comments

  1. ശ്ശോ...ഇവനെക്കൊണ്ട് ഞാന്‍ തോറ്റു എന്ന് പറഞ്ഞ് ഞാന്‍ മടങ്ങുന്നു. ബിംബങ്ങളൊന്നുമങ്ങോട്ട് വിളങ്ങുന്നില്ല

    ReplyDelete
  2. എല്ലാവരുടെയും പ്രതീക്ഷകളെ,
    അസ്ഥാനത്താക്കി,
    പൂച്ച തന്റെ;
    വില തന്നെ കളഞ്ഞുകുളിച്ച്,
    എന്റെ കാലിന്റെ ഇടയിലൂടെ-
    വിജയം എന്ന് വിളിക്കുവാനാകാത്ത;
    ജയത്തിലെയ്ക്ക്; കുറുക്കെ-
    നടന്നു കയറുകയാണ്..

    ReplyDelete

  3. കുറെയേറെ പേര്; അവരുടെ വില കളഞ്ഞു-
    എന്നെ പട്ടിയെന്ന് വിളിക്കുന്നു...
    ഇതെനിക്കും തോന്നാറുണ്ട്...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...