Skip to main content

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ,
കറങ്ങുന്നതിനിടയിൽ,
ഭൂമിക്കു ഒന്ന്; നിർത്തിയിടണം-
എന്ന് തോന്നുന്നു..
ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു.
ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി
മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,
 എന്റെ കൊച്ചു വീട്ടു മുറ്റം..
ആ  വീടിന്റെ മുറ്റത്ത്‌,
ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ,
കുറച്ചു നിരപ്പ് മാത്രം ഉള്ള,
മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്-
കറക്കത്തിന്റെ വേഗത കുറച്ചു,
ഒരു കുലുക്കത്തോടെ,
എന്നെ ഒന്ന് ഭയപ്പെടുത്തി
ഭൂമി കയറ്റി നിർത്തുന്നു ...
അതിൽ നിന്ന് ആദ്യം ഞാനിറങ്ങി
എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു..
ആ സമയത്ത്,
വീടുകളിലെ ഘടികാരങ്ങൾ;
പെട്ടെന്ന് നിലക്കുന്നു.
സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു,
അതിലൊരു ഘടികാരം താഴെ വീഴുന്നു,
ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ;
ഒരു തിരക്ക് പോലെ;
പുറത്തേയ്ക്കിറങ്ങുന്നു.
അത് വിവിധ രാജ്യക്കാരാകുന്നു,
അവർ പല ഭാഷ പറയുന്നു,
അവരവരുടെ മതക്കാരെ കുറിച്ച് മാത്രം;
രഹസ്യമായി തിരക്കുന്നു.
മാദ്ധ്യമങ്ങളിൽ; കേരളത്തിൽ-
ഭൂമി ഇറങ്ങിയ കാര്യം,
ദ്രുത വാർത്തയായി;
കടന്നു പോകുന്നു..
അത് ഒരു തീവണ്ടി ആണെന്ന്,
ആരും തെറ്റിദ്ധരിക്കുന്നില്ല.
അത് കൊണ്ട് കേരളം പെട്ടെന്ന്;
പാളം തെറ്റുന്നുമില്ല.
പക്ഷെ തീവണ്ടി ചക്രങ്ങൾ; പുതുതായി,
ചതുരത്തിന് പഠിച്ചു തുടങ്ങുന്നു.
പൊടുന്നനെ-
കേരളത്തിലെ എല്ലാ വീടുകളും,
'കടകൾ' എന്ന് നാമകരണം ചെയ്യപ്പെടുന്നു,
തങ്ങളെ ഒഴിച്ച്,
ഓരോരുത്തരും കയ്യിലുള്ളതെല്ലാം,
വില്പ്പനയ്ക്ക് വെയ്ക്കുന്നു.
ആഗോള വല്ക്കരണം എന്ന് ചാനൽ ചർച്ച
വൈകി ഉണരുന്ന ഭരണകൂടം,
മുതലാളിമാർ  അവസരം മുതലെടുക്കുന്നു.
എല്ലാവരും തിരിച്ചു കയറി പോകാൻ,
തയ്യാറെടുക്കുന്ന ഭൂമിയിലേയ്ക്ക്,
റിയൽ എസ്റ്റേറ്റ്‌ കഷ്ണങ്ങളായി മുറിച്ച
കടലാസുമായി, അവർ-
വില്പ്പനയ്ക്ക് കയറുന്നു..
ഓരോരുത്തരുടെയും മടിയിലിട്ടു
കാശിനു കൈ നീട്ടുന്നു..
കാശു വാങ്ങി ഇറങ്ങുന്നതിനു മുമ്പ്,
ഭൂമി മുമ്പോട്ടെടുക്കുന്നു...
മുന്നോട്ടെടുത്ത ഭൂമിയിൽ;
കേരളം പറ്റിപിടിച്ചുപോയ വാർത്ത‍,
നാളത്തെ പത്രത്തിൽ..
ഇന്നേ ഒട്ടിപ്പിടിച്ചു തുടങ്ങുന്നു!

Comments

  1. ആദ്യഭാഗം വളരെ ഇഷ്ടമായി കേട്ടോ...ചില വരികള്‍ ഞാന്‍ കുറിച്ചുവെച്ചിട്ടുണ്ട് തരം പോലെ പ്രയോഗിക്കാന്‍....

    //ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി
    മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,//

    //മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്-//

    മനോഹരം!

    ReplyDelete
  2. ഭൂമി കറക്കം നിറുത്തിയിട്ടും നമ്മുടെ ചാനൽക്കാരൊന്നും അറിഞ്ഞില്ലേയാവോ....?

    ReplyDelete
  3. വിചിത്രം നിന്റെ ഭാവനകള്‍!!
    സ്നേഹാധിക്യം അറിയിക്കട്ടെ

    ReplyDelete
  4. നല്ല ചിന്ത ...നന്നായി ...!

    ReplyDelete
  5. നന്നായിരിക്കുന്നു.

    ReplyDelete
  6. അതിന് ഒരു പാർക്കിങ്ങ് ഏരിയ കിട്ടണ്ടേ..?

    ReplyDelete

  7. മുന്നോട്ടെടുത്ത ഭൂമിയിൽ;
    കേരളം പറ്റിപിടിച്ചുപോയ വാർത്ത‍,
    നാളത്തെ പത്രത്തിൽ..
    ഇന്നേ ഒട്ടിപ്പിടിച്ചു തുടങ്ങുന്നു!
    ഭേഷായി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...