Skip to main content

തീവണ്ടിയുടെ ഒച്ചയിൽ പച്ചപ്പ്‌ തലവെയ്ക്കുന്നു!


കേരളത്തിൽ നിന്ന്
തെക്കോട്ടേയ്ക്ക് പോകുന്ന
പതിവ് തീവണ്ടി
അതിന്റെ ഒറ്റപ്പെട്ട മൂലയിൽ
കൃഷി ഉപേക്ഷിച്ച
അവസാന കൃഷിക്കാരൻ
അയാൾ ഉപേക്ഷിച്ച കൃഷിക്കും
ചെയ്യുന്ന യാത്രക്കും ഇടയിലെ
ഒഴിഞ്ഞ ഏക ഇരിപ്പിടം
പാടത്തിന്റെ ഭൂപടം
കൃഷിക്കാരനിൽ നിന്നും
യാത്രക്കാരനിലേയ്ക്കുള്ള
കുറയുന്ന ദൂരം
ജനൽകമ്പിയിൽ
ഇരിപ്പിടം കിട്ടാത്ത
തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
അവസാനമഴയും ഉപേക്ഷിച്ച
വെള്ളത്തുള്ളികൾ
ഓരോ ജാലക കാഴ്ചയിലും
വിടപറയാൻ മടിച്ച്
കൂടെ വരുന്ന ശലഭങ്ങൾ, കൃഷിസ്ഥലങ്ങളുടെ
ചിത്രങ്ങൾ
അതിലെ കരിയാൻ മടിക്കുന്ന
പച്ചപ്പുകൾ
ഒരു ഒരു നീണ്ടചൂളംവിളിയിൽ
അതിർത്തി കടക്കുന്ന
തീവണ്ടി
അതിർത്തി കടക്കുവാനാവാതെ
തളർന്നു വീഴുന്ന
കേരളത്തിന്റെ സ്വന്തം
പച്ചപ്പുകൾ
കടന്നു പോയ
തീവണ്ടിയുടെ
കടകട ഒച്ചയിൽ ഗത്യന്തരമില്ലാതെ
തലവെയ്ക്കുന്ന അവസാനകർഷകനും
ഉപേക്ഷിച്ചു പോയ പച്ചപ്പ്‌
പച്ചപ്പിന്റെ രക്തം പതിച്ചു
കേരളത്തിലേയ്ക്ക്
തെളിയുന്ന ചുവപ്പിന്റെ
ഒരു പുതിയ വെളിച്ചം!

Comments

  1. അതിർത്തി കടക്കുവാനാവാതെ
    തളർന്നു വീഴുന്ന കേരളത്തിന്റെ സ്വന്തം
    പച്ചപ്പുകൾ..., അതിന്റെ ഒറ്റപ്പെട്ട മൂലയിൽ
    കൃഷി ഉപേക്ഷിച്ച അവസാന കൃഷിക്കാരന്റെ യാത്ര

    ReplyDelete
    Replies
    1. മുരളി ഭായ് സ്നേഹപൂർവ്വം നന്ദി വളരെ സത്യം പച്ചപ്പുകൾ ഓരോ മൂലയിൽ ഒതുങ്ങുന്നു

      Delete
  2. ജനൽകമ്പിയിൽ
    ഇരിപ്പിടം കിട്ടാത്ത
    തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
    അവസാനമഴയും ഉപേക്ഷിച്ച
    വെള്ളത്തുള്ളികൾ...
    മനോഹരം. ആശംസകൾ.

    ReplyDelete
    Replies
    1. കൊച്ചു ഗോവിന്ദൻ സ്നേഹപൂർവ്വം നന്ദി ആ കാഴ്ച എഴുതുമ്പോ ഞാനും വല്ലാതെ ആസ്വദിച്ചിരുന്നു, ഒന്ന് കൂടി ഓർത്തു ഇരിപ്പിടത്തിൽ വീണു കിടക്കുന്ന മഴത്തുള്ളികളെ നമ്മൾ പലപ്പോഴും തൂത്ത് കളഞ്ഞു ഇരിക്കുന്നത് എണീപ്പിച്ചു വിടുന്നത് പോലെ കൃത്യമായ നിരീക്ഷണം സ്നേഹ പൂർവ്വം

      Delete
  3. പുതുപ്പുതുവെളിച്ചങ്ങള്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  4. കാറ്റിലലയും തോണി.....

    ReplyDelete
  5. മനോഹരമായിരിയ്ക്കുന്നു. അർത്ഥ വത്തായ വരികൾ. പാടത്തിന്റെ ഭൂപടം ഒഴിഞ്ഞ ഒരേ ഒരു ഇരിപ്പിടം ആക്കിയത് ഭംഗിയായി. ജനലിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ തൂങ്ങി നിൽക്കുന്ന യാത്രക്കാരൻ ആക്കിയത് സുന്ദരമായി. അത് പോലെ കൃഷി സ്ഥലങ്ങളെ ചിത്ര ശലഭങ്ങൾ ആയും ചിത്രീകരിച്ചത് ഭാവനാ സംപുഷ്ട്ടമായി. കേരളം കടക്കാൻ ,മടിയ്ക്കുന്ന പച്ചപ്പും എല്ലാം ഇതൊരു നല്ല കവിതയാക്കി. വണ്ടി തെക്കോട്ട്‌ ആക്കിയതു എന്തിനു? ഏതായാലും ഒരു നല്ല വായന നടത്തിയ സന്തോഷം.

    ReplyDelete
    Replies
    1. ബിപിൻ ചേട്ടായി വരികൾ അത് ഒരു സിനിമ പോലെ തന്നെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്ന് തോന്നി ചേട്ടായിയുടെ ആസ്വാദനം വായിച്ചപ്പോൾ എഴുതുമ്പോ അനുഭവിക്കുന്ന സുഖം അയവിറക്കാൻ പറ്റി പിന്നെ തെക്കോട്ട്‌ അത് തെക്കോട്ട്‌ എടുക്കുക എന്ന ഒരു പ്രയോഗം അതിന്റെ ഫീൽ കൊണ്ട് വരാൻ ചേർത്തതാണ് പിന്നെ കേരളത്തില ഇപ്പൊ ബാക്കി യുള്ള പച്ചപ്പ്‌ വടക്കാണല്ലോ കൂടുതൽ എന്നൊരു ചിന്ത കൂടി ചേർത്തു വളരെ വളരെ നന്ദി. ഈ അഭിപ്രായം വായിച്ചു ഒരു പ്രസിദ്ധീകരണത്തിന് അയച്ചു കൊടുക്കാനുള്ള ധൈര്യം കൂടി കിട്ടി എന്ന് കൂടി സ്നേഹപൂർവ്വം അറിയിക്കട്ടെ അവർ പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും

      Delete
  6. നല്ല ആശയം ,,,നന്നായി ...!

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...