Skip to main content

തണൽ ചുമന്നു കൊണ്ടിടുകയാണ് ഉറുമ്പുകൾ

ഇലകൾ നഷ്ടപ്പെട്ട ഒരു മരത്തിന്റെ
ചോട്ടിലേയ്ക്ക്
മറ്റൊരു മരത്തിന്റെ ചുവട്ടിൽ നിന്നും
തണൽ ചുമന്നു കൊണ്ടിടുകയാണ്
ഉറുമ്പുകൾ
ഞാൻ ആ ഉറുമ്പുകളെ ചുമക്കുന്ന
ചുമട്ടുകാരൻ
നീ ആ ചുമട് എന്റെ തലയിൽ
താങ്ങി തരുന്ന തൊഴിലാളി
നമ്മൾ കഠിനമായി അധ്വാനിച്ചു ജീവിക്കുന്നു
അധ്വാനത്തിന്റെ ഇടവേളകളിൽ
നമ്മൾ ഉറുമ്പുകളെ വരിതെറ്റാൻ
പഠിപ്പിക്കുന്നു
പക്ഷെ അവ ഉമ്മ വെച്ച് കളിക്കുന്നു
നമ്മൾക്ക് വഴി തെറ്റുന്നു
ഒച്ച പിച്ചയെടുത്ത് നമ്മൾ കഷ്ടപ്പെട്ട്
വാങ്ങിയ നിന്റെ കാലിലെ
ഇതുവരെ കിലുങ്ങിയിട്ടില്ലാത്ത
കടലാസ്കൊലുസ്സ് പെട്ടെന്ന് കിലുങ്ങുന്നു
ഉറുമ്പുകൾ അത് കേട്ട്ചിതറിയോടുന്നു
അത് കണ്ട്
തണൽ ഒരു നിമിഷത്തേയ്ക്ക്
അലിഞ്ഞു വെള്ളമാകുന്നു
മരം പൊടുന്നനെ
പൂത്തു തളിർക്കുന്നു........

Comments

  1. വളരെ നല്ല പോസ്റ്റ്‌ ആണ്.. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എന്റെ ബ്ലോഗ്‌ കാണാം. http://goo.gl/EkAjTD . നിങ്ങളുടെ വളരെ വിലപിടുപ്പുള്ള അഭിപ്രായവും മറ്റും പ്രതീക്ഷിക്കുന്നു

    www.keralaphotos.in

    ReplyDelete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  3. മരം പൊടുന്നനെ
    പൂത്തു തളിർക്കുന്നു........ ഇഷ്ടം..

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി Habby Sudhan

      Delete
  4. പക്ഷെ അവ ഉമ്മ വെച്ച് കളിക്കുന്നു
    നമ്മൾക്ക് വഴി തെറ്റുന്നു...:)

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി കീയക്കുട്ടി

      Delete
  5. അധ്വാനത്തിന്റെ ഇടവേളകളിൽ
    നമ്മൾ ഉറുമ്പുകളെ വരിതെറ്റാൻ
    പഠിപ്പിക്കുന്നു
    പക്ഷെ അവ ഉമ്മ വെച്ച് കളിക്കുന്നു
    നമ്മൾക്ക് വഴി തെറ്റുന്നു

    ReplyDelete
  6. മുഴുവനായി മനസിലാക്കാനുള്ള ത്രാണിയില്ല ബിജു.
    ഇ ചിന്തകള്‍ക്ക് എന്റെ വലിയ സലാം.

    ReplyDelete
    Replies
    1. ജോസ് ലെറ്റ് സ്നേഹ പൂർവ്വം ഈ പേര് കാണുമ്പോ തന്നെ താങ്കളുടെ നർമവും ബാലസാഹിത്യവും ആ ഒരു സസ്പെൻസ് കഥയും വായിച്ചതു ഓര്മ വരുന്നു അതല്ലേ പരസ്പരം അക്ഷരം വായന കൊണ്ട് പരിചയപ്പെടുന്നത് കൊണ്ടുള്ള ഗുണം നന്ദി സ്നേഹം

      Delete
  7. ചിലര്‍ക്കാകട്ടെ ഒരു ഉറുമ്പിന്‍‌തണല്‍ പോലുമില്ല

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി ശരിയാണ് തണൽ അതിനു എന്നും പച്ച നിറമാണ് അല്ലെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.