Skip to main content

തീവണ്ടിയുടെ ഒച്ചയിൽ പച്ചപ്പ്‌ തലവെയ്ക്കുന്നു!


കേരളത്തിൽ നിന്ന്
തെക്കോട്ടേയ്ക്ക് പോകുന്ന
പതിവ് തീവണ്ടി
അതിന്റെ ഒറ്റപ്പെട്ട മൂലയിൽ
കൃഷി ഉപേക്ഷിച്ച
അവസാന കൃഷിക്കാരൻ
അയാൾ ഉപേക്ഷിച്ച കൃഷിക്കും
ചെയ്യുന്ന യാത്രക്കും ഇടയിലെ
ഒഴിഞ്ഞ ഏക ഇരിപ്പിടം
പാടത്തിന്റെ ഭൂപടം
കൃഷിക്കാരനിൽ നിന്നും
യാത്രക്കാരനിലേയ്ക്കുള്ള
കുറയുന്ന ദൂരം
ജനൽകമ്പിയിൽ
ഇരിപ്പിടം കിട്ടാത്ത
തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
അവസാനമഴയും ഉപേക്ഷിച്ച
വെള്ളത്തുള്ളികൾ
ഓരോ ജാലക കാഴ്ചയിലും
വിടപറയാൻ മടിച്ച്
കൂടെ വരുന്ന ശലഭങ്ങൾ, കൃഷിസ്ഥലങ്ങളുടെ
ചിത്രങ്ങൾ
അതിലെ കരിയാൻ മടിക്കുന്ന
പച്ചപ്പുകൾ
ഒരു ഒരു നീണ്ടചൂളംവിളിയിൽ
അതിർത്തി കടക്കുന്ന
തീവണ്ടി
അതിർത്തി കടക്കുവാനാവാതെ
തളർന്നു വീഴുന്ന
കേരളത്തിന്റെ സ്വന്തം
പച്ചപ്പുകൾ
കടന്നു പോയ
തീവണ്ടിയുടെ
കടകട ഒച്ചയിൽ ഗത്യന്തരമില്ലാതെ
തലവെയ്ക്കുന്ന അവസാനകർഷകനും
ഉപേക്ഷിച്ചു പോയ പച്ചപ്പ്‌
പച്ചപ്പിന്റെ രക്തം പതിച്ചു
കേരളത്തിലേയ്ക്ക്
തെളിയുന്ന ചുവപ്പിന്റെ
ഒരു പുതിയ വെളിച്ചം!

Comments

  1. അതിർത്തി കടക്കുവാനാവാതെ
    തളർന്നു വീഴുന്ന കേരളത്തിന്റെ സ്വന്തം
    പച്ചപ്പുകൾ..., അതിന്റെ ഒറ്റപ്പെട്ട മൂലയിൽ
    കൃഷി ഉപേക്ഷിച്ച അവസാന കൃഷിക്കാരന്റെ യാത്ര

    ReplyDelete
    Replies
    1. മുരളി ഭായ് സ്നേഹപൂർവ്വം നന്ദി വളരെ സത്യം പച്ചപ്പുകൾ ഓരോ മൂലയിൽ ഒതുങ്ങുന്നു

      Delete
  2. ജനൽകമ്പിയിൽ
    ഇരിപ്പിടം കിട്ടാത്ത
    തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
    അവസാനമഴയും ഉപേക്ഷിച്ച
    വെള്ളത്തുള്ളികൾ...
    മനോഹരം. ആശംസകൾ.

    ReplyDelete
    Replies
    1. കൊച്ചു ഗോവിന്ദൻ സ്നേഹപൂർവ്വം നന്ദി ആ കാഴ്ച എഴുതുമ്പോ ഞാനും വല്ലാതെ ആസ്വദിച്ചിരുന്നു, ഒന്ന് കൂടി ഓർത്തു ഇരിപ്പിടത്തിൽ വീണു കിടക്കുന്ന മഴത്തുള്ളികളെ നമ്മൾ പലപ്പോഴും തൂത്ത് കളഞ്ഞു ഇരിക്കുന്നത് എണീപ്പിച്ചു വിടുന്നത് പോലെ കൃത്യമായ നിരീക്ഷണം സ്നേഹ പൂർവ്വം

      Delete
  3. പുതുപ്പുതുവെളിച്ചങ്ങള്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  4. കാറ്റിലലയും തോണി.....

    ReplyDelete
  5. മനോഹരമായിരിയ്ക്കുന്നു. അർത്ഥ വത്തായ വരികൾ. പാടത്തിന്റെ ഭൂപടം ഒഴിഞ്ഞ ഒരേ ഒരു ഇരിപ്പിടം ആക്കിയത് ഭംഗിയായി. ജനലിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ തൂങ്ങി നിൽക്കുന്ന യാത്രക്കാരൻ ആക്കിയത് സുന്ദരമായി. അത് പോലെ കൃഷി സ്ഥലങ്ങളെ ചിത്ര ശലഭങ്ങൾ ആയും ചിത്രീകരിച്ചത് ഭാവനാ സംപുഷ്ട്ടമായി. കേരളം കടക്കാൻ ,മടിയ്ക്കുന്ന പച്ചപ്പും എല്ലാം ഇതൊരു നല്ല കവിതയാക്കി. വണ്ടി തെക്കോട്ട്‌ ആക്കിയതു എന്തിനു? ഏതായാലും ഒരു നല്ല വായന നടത്തിയ സന്തോഷം.

    ReplyDelete
    Replies
    1. ബിപിൻ ചേട്ടായി വരികൾ അത് ഒരു സിനിമ പോലെ തന്നെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്ന് തോന്നി ചേട്ടായിയുടെ ആസ്വാദനം വായിച്ചപ്പോൾ എഴുതുമ്പോ അനുഭവിക്കുന്ന സുഖം അയവിറക്കാൻ പറ്റി പിന്നെ തെക്കോട്ട്‌ അത് തെക്കോട്ട്‌ എടുക്കുക എന്ന ഒരു പ്രയോഗം അതിന്റെ ഫീൽ കൊണ്ട് വരാൻ ചേർത്തതാണ് പിന്നെ കേരളത്തില ഇപ്പൊ ബാക്കി യുള്ള പച്ചപ്പ്‌ വടക്കാണല്ലോ കൂടുതൽ എന്നൊരു ചിന്ത കൂടി ചേർത്തു വളരെ വളരെ നന്ദി. ഈ അഭിപ്രായം വായിച്ചു ഒരു പ്രസിദ്ധീകരണത്തിന് അയച്ചു കൊടുക്കാനുള്ള ധൈര്യം കൂടി കിട്ടി എന്ന് കൂടി സ്നേഹപൂർവ്വം അറിയിക്കട്ടെ അവർ പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും

      Delete
  6. നല്ല ആശയം ,,,നന്നായി ...!

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം