Skip to main content

നമ്മൾ ഇരുകൊമ്പിൽ മാങ്ങകളായി പിടിക്കുന്നു പരസ്പരം തിന്നുന്നു

ഒരു തിങ്കളാഴ്ച ആണെന്നുള്ള
ആലസ്യത്തിൽ മാനത്ത്
കുറച്ചു വൈകി ഉദിക്കുന്ന അലസചന്ദ്രൻ
താഴെ വിജനതയിൽ ഒഴുകുന്ന തെളിനീർപുഴ
കരയിലെ ഒരൊറ്റ മരം 
നിലാവിന്റെ വെട്ടത്തിൽ; പുഴ-
ഓളങ്ങളിൽ തെറ്റി കാണുന്ന
വെട്ടിത്തിളങ്ങുന്ന സ്വപ്നം
അതിൽ മരം;
ചേറ്റിൽ തെറ്റി വിരിഞ്ഞ രാതാമര
പുഴയോ; പൂത്തുലയുന്ന രാത്രി മഴ!
നനയുന്ന ഇതൾ നാണങ്ങൾ
തീപിടിച്ച ജലത്തുള്ളികൾ
ജലശീൽക്കാരങ്ങൾ
തോരാത്ത മഴയിൽ ഇടയ്ക്കിടെ
നിർവൃതി കുട നിവർത്തി
ഇതൾ കുടയുന്ന താമര
തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ..
ആകാശം ആ സ്വപ്നം
അരണ്ട വെളിച്ചത്തിൽ ഒളിച്ചു കണ്ട മാതിരി
മേഘങ്ങൾ മാനത്ത്
ഉരുണ്ടു കൂടുന്നു
ഇടയ്ക്കിടെ തെളിയുന്ന ഒറ്റനക്ഷത്രത്തിന്റെ
മൂക്കൂത്തിത്തിളക്കം
അഴിച്ചിട്ട മുടിപോലെ ഇളകുന്ന മേഘങ്ങൾ
ആരോ മുത്തി കുടുക്കഴിച്ച പോൽ
താഴേക്കിറ്റുവീഴുന്ന ജലത്തുള്ളികൾ
അതിന്റെ മുലയാഴങ്ങളിൽ
ആരോ പരതിയ പോൽ
തെളിയുന്ന വിരിയാൻ കൊതിക്കുന്ന
ഞെട്ടറ്റ പൂമൊട്ടുകൾ..
അത് തട്ടിയെന്ന പോൽ
പെട്ടെന്ന് ഇരു സ്വപ്നങ്ങളിൽ
നിന്ന് ഒരുമിച്ച് ഞെട്ടി ഉണരുന്ന
നമ്മൾ
അടുത്തടുത്ത്‌ മുട്ടിഉരുമി നില്ക്കുന്ന
മകരമാവിലെ
ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ
അതിൽ പെട്ടെന്ന് നമ്മൾ രണ്ടു മാങ്ങകളായി പിടിക്കുന്നു
വെളുക്കുവോളം ഉപ്പുമ്മ ചേർത്ത്
പരസ്പരം കടിച്ചു തിന്നുന്നു!

Comments

  1. ഈ മാങ്ങകള്‍ പ്രേമാങ്ങകള്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി വളരെ നന്ദി അജിത്‌ ഭായിയുടെ ഒരു അഭാവം വ്യക്തമായി ഫീൽ ചെയ്തിരുന്നു പക്ഷെ എന്താ അജിത്‌ ഭായ് വരാത്തത് എന്ന് ചോദിക്കാനുള്ള ഒരു ധൈര്യം എഴുത്തിൽ ഇപ്പോഴും ഇല്ല, അത് കൊണ്ട് ഫേസ് ബുക്കിൽ വരും അജിത്‌ ഭായ് ഹാപ്പി ആയി ഇരിക്കുന്നോ എന്ന് ശ്രദ്ധിക്കും തിരിച്ചു പോരും സന്തോഷം കാണുമ്പോൾ അത് പോലെ ഓര്ക്കുന്ന മറ്റൊരു പേര്, തങ്കപ്പൻ ചേട്ടൻ, പിന്നെ സൌഗന്ധികം ഡിസംബർ കഴിഞ്ഞു കാണാം എന്നൊരു സന്ദേശം എവിടെയോ കണ്ടിരുന്നു സുഖായി ഇരിക്കുന്നു എന്ന് കരുതുന്നു

      Delete
  2. ഇത്രയും നല്ല ഒരു രാത്രിയുടെ ഭംഗി മുഴുവൻ ആസ്വദിയ്ക്കാതെ, കുടുക്കഴിച്ച മുലയാഴങ്ങളും വിരിയാൻ കൊതിയ്ക്കുന്ന പൂമൊട്ടുകളും കളഞ്ഞ് മാങ്ങകളായി മാറിയത് കഷ്ട്ടമായി പ്പോയി.

    ReplyDelete
    Replies
    1. തുറന്നു പറയാല്ലോ ബിപിൻ ചേട്ടായി കവിതയിൽ ഇപ്പോഴും സദാചാര വാദിയാണ് എന്നിലെ എഴുത്തുകാരൻ മുല എന്ന പദം ഉപയോഗിക്കാൻ (എഴുത്തിൽ ആണേ ) ഇന്നും നാണമാണ്
      മറ്റൊരു കവിതയിൽ മാത്രമേ ആ പദം ഞാൻ ഉപയോഗിച്ചിട്ടുള്ളൂ അതും കുറെ കഴിഞ്ഞു വന്നു എഡിറ്റ്‌ ചെയ്തു ഇടുകയായിരുന്നു അത് തലവച്ച തീവണ്ടി പാളം പ്രണയിനിയുടെ മുലകൾ പോലെ മ്രുദുലമായതു എന്ന വരികൾ അവിടെ മാറിടം എന്ന് എഴുതി ആണ് പോസ്റ്റ്‌ ചെയ്തത് എഡിറ്റിനു മുമ്പ് പക്ഷെ മുലയ്ക്കു ഒരു ആഴം എന്ന സങ്കല്പം മനസ്സിൽ തോന്നി അതാണ്‌ ആ വാക്കിന്റെ ഭംഗിയും വളരെ സ്നേഹം ഈ ആധികാരികമായ വിലയിരുത്തലിനു

      Delete
  3. ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ
    അതിൽ പെട്ടെന്ന് നമ്മൾ രണ്ടു മാങ്ങകളായി പിടിക്കുന്നു
    വെളുക്കുവോളം ഉപ്പുമ്മ ചേർത്ത്
    പരസ്പരം കടിച്ചു തിന്നുന്നു!

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി ഈ വായനയ്ക്ക് എന്നും തരുന്ന സ്നേഹ പ്രോത്സാഹന പിന്തുണയ്ക്ക്‌

      Delete
  4. നനയുന്ന ഇതൾ നാണങ്ങൾ
    തീപിടിച്ച ജലത്തുള്ളികൾ
    ജലശീൽക്കാരങ്ങൾ
    തോരാത്ത മഴയിൽ ഇടയ്ക്കിടെ
    നിർവൃതി കുട നിവർത്തി
    ഇതൾ കുടയുന്ന താമര
    തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...