പേരുകൾ പൂക്കുന്ന
ഇടങ്ങളിൽ
തീയതികൾ അടർത്തി
നിനക്ക് ഞാൻ ഡിസംബർ എന്ന്
പേരിടും
ഇറ്റുവീഴുന്നതെല്ലാം
ചുവപ്പിൽ
പൂക്കളുടെ അഞ്ചുതുള്ളികളാവുന്നിടത്ത്
വസന്തത്തിന്റെഭാഷയിൽ
പ്രണയം പകരും
ഒരു മൊട്ടുവന്ന്
നിന്നിൽ ഉളളിൽ നിന്ന് തൊടും വരെ
നിന്റെ വിരലുകളിൽ
ജീവിച്ചിരിയ്ക്കും
എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു
അങ്ങിനെ പ്രത്യേകിച്ച് ഒന്നും
തോന്നിയില്ല
ഡിസംബർ
അണച്ചുവെച്ച ഒരു കുതിരയാണെന്നും
കലണ്ടർ അതിന്റെ
കുളംമ്പടിയൊച്ചയാണെന്നും
മാത്രം പറഞ്ഞു
നോക്കിനിൽക്കേ
പങ്കിട്ടെടുത്ത രതിയിലെ
കാലം കരുതിവെച്ച നോവിലെ
ഒരു തുള്ളി അരുതാവുകയായിരുന്നു
അവൾ...
പ്രാണ ജലം അരുതാത്ത ഒരു തുള്ളി ...
ReplyDelete