Skip to main content

പിരിയൻ സുതാര്യതയേക്കുറിച്ച്

അത്രമേൽ ആഴത്തിൽ നിന്നും
പൊട്ടിച്ചെടുത്ത നിശ്ശബ്ദതയുമായി
നിശ്ശബ്ദതയുടെ ഖനിയിൽ നിന്നും
കയറിവരുന്ന മനുഷ്യൻ

നോവ്,
ടാറിടാത്ത ഒരു റോഡ്
അയാൾക്ക്
തുടർന്നുനടക്കേണ്ടത്.

ചെല്ലേണ്ടത്
ഇനിയും എടുക്കാത്ത തീരുമാനം
എന്ന ഇടത്തേയ്ക്ക്

നോക്കിനിൽക്കേ
ഉടൽ കടന്നുപോയിരിക്കുന്നു
അയാളുടെ
മനസ്സ്

ഇനിയുള്ള നടത്തം
കുറച്ച് ഉയരത്തിലേയ്ക്ക്

കയറിപ്പോകുന്തോറും
അയാൾ
കയറുന്ന വാക്കിന്റെ
കുഞ്ഞാവുന്നു

അപ്പോൾ
അയാൾ വായിക്കുന്ന വാക്ക്
നിലത്തുവെയ്ക്കുന്നു

കാണുന്നതെല്ലാം
മനുഷ്യരെന്ന അവകാശവാദങ്ങൾ
അവരുടെ കൈയ്യിൽ
ആരും കൈപ്പറ്റാനില്ലാത്തവരുടെ
സമൻസുകൾ

ചിലവാക്കുകൾ പ്രയോഗം കൊണ്ട് ഉപയോഗിയ്ക്കുന്ന സമയത്തെ
ഒപ്പിയെടുക്കുന്നതാവുന്നു

സമൻസ്
ഒരു വാക്കാണ്
അത് കൈപ്പറ്റാതിരിയ്ക്കുവാനുള്ള
സന്ദർഭത്തെ
പൊതിഞ്ഞെടുത്തിരിയ്ക്കുന്നു

വാക്ക്
അധികം അഴിയ്ക്കുവാനാകാത്ത
പൊതിയാവുന്നു

വായിലിട്ട്
ചില സന്ദർഭങ്ങൾ മാത്രം
ചവച്ചുനോക്കുന്നത്.

തീയതികളുടെ വെള്ളച്ചാട്ടമുള്ള കലണ്ടർ

മുറുക്കം പുതച്ചുകിടക്കുന്ന ഒരാണി

ആഴ്ച്ചകളുടെ താഴ്ച്ചകളിൽ
ഒഴിവാക്കിയത് എല്ലാം ചുവരുകളായതാവണം

അറിയില്ല
ഇനി
എന്തോരം നടക്കണം
വെറുതെ എന്ന വാക്ക് ചേർക്കുവാൻ

തിരക്കെന്ന് പേരുള്ള പൂക്കളുണ്ട്
കയറി നിൽക്കുന്നില്ല

നടത്തങ്ങളുടെ മ്യൂസിയമാവണം

തൽക്കാലം
കാണാവുന്നത്
വിരലുകൾ ഇട്ടു വെയ്ക്കാവുന്ന
ഭരണി

തുറന്നെടുക്കുവാനായേക്കും
ഉടൽ

അത് കഴിഞ്ഞാൽ
എവിടെ കൊണ്ട് വെയ്ക്കാനാണ്,
കുപ്പിയും
കഴുത്തും

കാണാനാവുന്നത്
ഒരു മാതിരി
പിരിയൻ സുതാര്യത

നിശ്ശബ്ദതയും
ആഴവും ഖനിയും
അയാളും വന്നുചേരുന്ന
നാൽക്കവല

കുറച്ച് തിരക്കുള്ള നിലാവ്

അതു തന്നെയാവുന്നു
തിരക്കും
തിരച്ചിലും

ശലഭത്തിന്റെ കണ്ണിലേയ്ക്ക്
എന്നോ മാറ്റിവെച്ച വസന്തത്തിന്റെ
ശേഖരം

എന്നെങ്കിലും
ഹൃദയമായിട്ട്
ഉപയോഗിയ്ക്കുവാനാകുമായിരിയ്ക്കും..

Comments

  1. ആഴ്ച്ചകളുടെ താഴ്ച്ചകളിൽ
    ഒഴിവാക്കിയത് എല്ലാം ചുവരുകളായതാവണം
    അറിയില്ല
    ഇനി എന്തോരം നടക്കണം
    വെറുതെ എന്ന വാക്ക് ചേർക്കുവാൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം