Skip to main content

സ്ഥലകാലങ്ങളെ കുറിച്ച്

സ്ഥലകാലങ്ങളിൽ
തെറ്റിയ സമനിലകളിൽ

നൃത്തത്തെ ഉമ്മവെച്ച്
നിശ്ചലമാക്കുന്ന
ഇടങ്ങളിൽ
ജീവിച്ചിരിയ്ക്കുവാൻ
ഒരിത്തിരി സ്ഥലം മതി
സ്വയം ഒരു ഭ്രാന്തന്

സ്ഥലം സമയമാക്കുന്ന കലയാണ്

അതുകൊണ്ട്
ഭ്രാന്ത് പലപ്പോഴും
ഒരു തെരഞ്ഞെടുപ്പാവുകയാണ്
പലർക്കും

ഇറക്കി വെയ്ക്കാൻ
കൂടെ കാണും
ആകെ
നോട്ടങ്ങളുടെ ഒരു കെട്ട്

2

ഇവിടെ
ഭ്രാന്ത് ഒരു കവലയാണ്

നിരോധിക്കപ്പെട്ട ഇടത്തേയ്ക്കോ
അനുവദിക്കപ്പെട്ട വലത്തോട്ടൊ
സ്റ്റേറ്റ് എന്ന അവസ്ഥ
നിശ്ചയിച്ചിരിയ്ക്കുന്ന അളവിൽ
അനിയന്ത്രിതമായി തിരിയാനും
നിയന്ത്രിതമായി ചിരിയ്ക്കാനും
ശബ്ദം പുരട്ടി
നിശ്ശബ്ദമായി മാത്രം കരയാനും
അനുവാദമുള്ള ഇടം

എത്രത്തോളം
ഭ്രാന്തനെന്ന വിളിയ്ക്ക്
ഉടമയാണെങ്കിലും

എത്രമാത്രം
ഭ്രാന്തിന്റെ ദൗർബല്യങ്ങൾക്ക്
അടിമയാണെങ്കിലും

ചുറ്റുമാരുമില്ലെന്ന്
ഉറപ്പാക്കേണ്ട കടമ
ഭ്രാന്തന്റെ മാത്രം തോളിൽ

ഇവിടെ ഭ്രാന്ത്
ഉം എന്ന വാക്കും കൂട്ടി മുറുക്കി
വീണ്ടും വീണ്ടും
ഒരാളുടെ കഴുത്തിൽ മാത്രം
ഉച്ചത്തിൽ
മുറുക്കാവുന്ന കുരുക്കാവുന്നു

ഒരു കൂട്ടം ആൾക്കാർക്ക്
വായിൽ ഒരുമിച്ചിട്ട് ചവയ്ക്കാവുന്ന
മുറുക്കാനും

തുപ്പാനുള്ള ഇടം മാത്രം
സാവകാശം എന്ന് പറയാവുന്ന
അവകാശങ്ങൾ കൊണ്ട്
ചിലർക്കുമാത്രം സാധ്യമാവുന്ന
വെറുമൊരു തിരഞ്ഞെടുപ്പ്

പൊതുയിടമാണ്

തെരഞ്ഞെടുപ്പെന്ന്
എടുത്തെഴുതുമ്പോൾ
തിരുത്തുവാനാകുന്നില്ല
ഭ്രാന്തർ
ഭ്രാന്തരാൽ
ഭ്രാന്തരെ

3

ചിലയിടങ്ങൾ
ഒരാൾക്ക് മാത്രം
ഒറ്റയ്ക്ക്
പിൻവലിയ്ക്കാവുന്ന
ഭ്രാന്തിന്റെ എടിഎം കൗണ്ടറുകൾ

അപ്പോൾ
അയാൾ
അയാളുടെ കൂട്ടങ്ങൾ സൃഷ്ടിച്ച്
വരിയുടെ ഒരറ്റത്ത്
കാത്തുനിൽപ്പുകൾ കൂട്ടിവെച്ച്
പലപ്പോഴും ഒന്നേന്നുതുടങ്ങേണ്ടി
ഇഴയലച്ചിലുകളിൽ
അതിശയങ്ങളുടെ
പലയക്ഷര ബിനാലേ

ഒറ്റപ്പെട്ട ഒരാൾ
പലപ്പോഴായി കൂട്ടിവെയ്ക്കാൻ
വിധിയ്ക്കപ്പെട്ട
പൊതുജനകൂട്ടം

ഉണ്ടായിയെന്ന് വരില്ല
എല്ലാ കാത്തുനിൽപ്പുകൾക്കും
തുടക്കവും ഒടുക്കവും

കാത്തുനിൽക്കുമ്പോൾ
കാത്തുനിൽക്കുന്നയാൾ
കാത്തുനിൽപ്പിന്റെ ഇടവേളകളിൽ
കാത്തുനിൽക്കുന്ന ഇടങ്ങളിൽ
കാത്തിരിപ്പിന്റെ തത്തകളെ
പലനിറങ്ങളിൽ വരച്ചും
പാലും പഴവും കൊടുത്ത് വളർത്തിയും
ഒറ്റനിറത്തിൽ കാക്കകളെ
വരച്ച് ഉപേക്ഷിച്ചും
ഇടങ്ങളെ വരയ്ക്കാതെയും
തരിശ്ശായി ഇടാവുന്ന ഇടങ്ങളാവുന്നു

വരച്ചാൽ
അതിന്റെ കറുപ്പ്
കൂട്ടുകയും കുറയ്ക്കുകയും
ചെയ്യുന്നത്
കാക്കയിലെ കാലത്തിന്റെ ഇഷ്ടം
നിറങ്ങളിലെ വരയവശിഷ്ടങ്ങൾ

കാലം ഇവിടെ
കൂട്ടിവെച്ചമരത്തിന്റെ
പലനിറയിലകൾ

എല്ലാ കൂട്ടലുകൾക്കും
കൂട്ടങ്ങളുടെ കുറവുകൾക്കുമിടയിൽ
ഒറ്റപ്പെട്ടവരുടെ കറുത്ത ഉപമകളാവുകയാണ്
കാക്കകൾ

കറുപ്പ്
ഒറ്റപ്പെടാൻ പുരട്ടിയെടുക്കുന്ന
കാലുകളുടെ കുറച്ചുകൊടുക്കലുകളുടെ മാത്രം
നിറമല്ല

ഏറ്റവും ഭാരമുള്ള
നിറമെന്ന നിലയിൽ
കറുപ്പ് പുരട്ടികൊടുക്കില്ലെന്ന്
പറയാനുള്ള ഉറപ്പുമില്ല

കറുത്തജനങ്ങളുടെ
ഒഴുകുന്ന നട്ടെല്ലുകളുടെ
ഇടയിലൂടെ നടന്നുപോകുന്ന
ജനാധിപത്യരാജ്യത്ത്

ഉറപ്പും കറുപ്പുമെല്ലാം
സ്വയം നിറയ്ക്കുന്നതിനിടയിൽ
സ്വയം ഉണ്ടായിപ്പോകുന്നതാവണം
കാക്കകൾ

ഉയരത്തിൽ
ഒരു കൊടിയുടേയും നിറമില്ലാതെ
ഉയർന്നുപറക്കാൻ വേണ്ടി മാത്രം

രക്തമെത്ര പഴകിയാലും
പാഴായിപ്പോയാലും
പാഴായിപ്പോവില്ലായിരിക്കും
കറുപ്പ് കൂട്ടിവെയ്ക്കാൻ
പലപ്പോഴും സ്വയം മറക്കുന്ന
ചുവപ്പ്

എത്തി നോക്കുന്ന
നിറത്തിന് പോലും
നിറം കറുത്തത് കൊടുത്ത്
ശീലിച്ചുപോയതാവണം
കണ്ണുകൾ

ഓരോ കാക്കയ്ക്കിടയിലും
കറുപ്പിലും വെളുപ്പിലും
കാണാവുന്ന
രണ്ടുനിറങ്ങളുടെ കാലങ്ങൾ

മരണത്തിന് മുമ്പുള്ളതും
ജീവിതത്തിന് ശേഷമുള്ളതും

ക്രിയ കർമ്മങ്ങളിൽ കുറച്ചുവെച്ചത്
ഉരുള വെളുപ്പുകളിൽ കൂട്ടിയുരുട്ടിവെച്ചത്

കൈകൊട്ടി
ശബ്ദം കൊണ്ടുണ്ടാക്കിയെടുക്കുന്ന
ആകാശത്തിൽ
എന്നാലും അവസാനം
സമാധാനത്തിന്റെ പേരിൽ
പറക്കുവാനുള്ള അവകാശം
പറത്തിവിടുന്നവരുടെ
കൈകൾക്ക് കീഴിൽ
പറന്നു നല്ല പരിചയമില്ലാത്ത
പ്രാവുകൾക്ക് മാത്രം സ്വന്തം

4

കറുപ്പ് കാലങ്ങളായി കുറഞ്ഞുകഴിഞ്ഞാൽ
ഒഴുകിപ്പോകുന്ന നരയുടെ
ഭാരം സ്വാഭാവികമായി
ചുമക്കുന്നവയാകും പുഴകൾ

പുഴകൾ
പ്രായമാകുന്ന ഗ്രാമത്തിലെ
വയസ്സായ
താമസക്കാരൻ

വറ്റിപ്പോയ
കാലടികളുള്ള
നടക്കുന്ന ഒരു മനുഷ്യൻ

അത്
നോക്കുവാൻ
ആരോരുമില്ലാത്തിടത്തെത്തുമ്പോൾ
ഇരുവശത്തേയ്ക്കും നോക്കി
ഇരുകരയുണ്ടാക്കി
ഒഴുകാൻ തുടങ്ങുന്നു

ഒരു വശത്ത്
കൂട്ടിവെച്ച എല്ലുകൾ
മറുവശത്ത്
എല്ലുകൾ പൊട്ടി ഒഴുകിപ്പോകുന്ന
ശബ്ദം

ശബ്ദത്തിനും
ശരീരത്തിനും
ഇടയിലാണ്
ഒഴുക്ക്

എത്തേണ്ടയിടം വെച്ച്
അപ്പോഴും പുഴ
സ്വയം കത്തിയെരിയുന്ന ഒരു കത്ത്

കൂട്ടിവെച്ചിരുന്ന
ഏതോ കാലത്തെ
മേൽവിലാസങ്ങളുടെ കാട്

ഒഴിച്ചിട്ടതാവണം
തിരക്കിട്ടെഴുതാൻ ഒരിത്തിരി ഇടം

കാലാവസ്ഥകളിൽ
മഴയുടെ ഉറപ്പുള്ള
ജലത്തിന്റെ മുറുക്ക്

ഇപ്പോൾ
വറ്റിപ്പോയ കാറ്റിന്റെ വറ്റൽ
കൊറിച്ചിരിയ്ക്കുന്ന
മറ്റൊരു കടൽ

ചുറ്റും
കാഴ്ച്ചകൾ മുരടിയ്ക്കുന്ന ഒച്ചയാണ്

വരുന്നത്
കറുത്ത നടത്തങ്ങളുടെ നൃത്തം
ഈ ഒച്ചയും കടന്നുപോകുമായിരിയ്ക്കും.....

Comments

  1. ചുറ്റും
    കാഴ്ച്ചകൾ മുരടിയ്ക്കുന്ന ഒച്ചയാണ്

    വരുന്നത്
    കറുത്ത നടത്തങ്ങളുടെ നൃത്തം
    ഈ ഒച്ചയും കടന്നുപോകുമായിരിയ്ക്കും...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...