Skip to main content

സ്ഥലകാലങ്ങളെ കുറിച്ച്

സ്ഥലകാലങ്ങളിൽ
തെറ്റിയ സമനിലകളിൽ

നൃത്തത്തെ ഉമ്മവെച്ച്
നിശ്ചലമാക്കുന്ന
ഇടങ്ങളിൽ
ജീവിച്ചിരിയ്ക്കുവാൻ
ഒരിത്തിരി സ്ഥലം മതി
സ്വയം ഒരു ഭ്രാന്തന്

സ്ഥലം സമയമാക്കുന്ന കലയാണ്

അതുകൊണ്ട്
ഭ്രാന്ത് പലപ്പോഴും
ഒരു തെരഞ്ഞെടുപ്പാവുകയാണ്
പലർക്കും

ഇറക്കി വെയ്ക്കാൻ
കൂടെ കാണും
ആകെ
നോട്ടങ്ങളുടെ ഒരു കെട്ട്

2

ഇവിടെ
ഭ്രാന്ത് ഒരു കവലയാണ്

നിരോധിക്കപ്പെട്ട ഇടത്തേയ്ക്കോ
അനുവദിക്കപ്പെട്ട വലത്തോട്ടൊ
സ്റ്റേറ്റ് എന്ന അവസ്ഥ
നിശ്ചയിച്ചിരിയ്ക്കുന്ന അളവിൽ
അനിയന്ത്രിതമായി തിരിയാനും
നിയന്ത്രിതമായി ചിരിയ്ക്കാനും
ശബ്ദം പുരട്ടി
നിശ്ശബ്ദമായി മാത്രം കരയാനും
അനുവാദമുള്ള ഇടം

എത്രത്തോളം
ഭ്രാന്തനെന്ന വിളിയ്ക്ക്
ഉടമയാണെങ്കിലും

എത്രമാത്രം
ഭ്രാന്തിന്റെ ദൗർബല്യങ്ങൾക്ക്
അടിമയാണെങ്കിലും

ചുറ്റുമാരുമില്ലെന്ന്
ഉറപ്പാക്കേണ്ട കടമ
ഭ്രാന്തന്റെ മാത്രം തോളിൽ

ഇവിടെ ഭ്രാന്ത്
ഉം എന്ന വാക്കും കൂട്ടി മുറുക്കി
വീണ്ടും വീണ്ടും
ഒരാളുടെ കഴുത്തിൽ മാത്രം
ഉച്ചത്തിൽ
മുറുക്കാവുന്ന കുരുക്കാവുന്നു

ഒരു കൂട്ടം ആൾക്കാർക്ക്
വായിൽ ഒരുമിച്ചിട്ട് ചവയ്ക്കാവുന്ന
മുറുക്കാനും

തുപ്പാനുള്ള ഇടം മാത്രം
സാവകാശം എന്ന് പറയാവുന്ന
അവകാശങ്ങൾ കൊണ്ട്
ചിലർക്കുമാത്രം സാധ്യമാവുന്ന
വെറുമൊരു തിരഞ്ഞെടുപ്പ്

പൊതുയിടമാണ്

തെരഞ്ഞെടുപ്പെന്ന്
എടുത്തെഴുതുമ്പോൾ
തിരുത്തുവാനാകുന്നില്ല
ഭ്രാന്തർ
ഭ്രാന്തരാൽ
ഭ്രാന്തരെ

3

ചിലയിടങ്ങൾ
ഒരാൾക്ക് മാത്രം
ഒറ്റയ്ക്ക്
പിൻവലിയ്ക്കാവുന്ന
ഭ്രാന്തിന്റെ എടിഎം കൗണ്ടറുകൾ

അപ്പോൾ
അയാൾ
അയാളുടെ കൂട്ടങ്ങൾ സൃഷ്ടിച്ച്
വരിയുടെ ഒരറ്റത്ത്
കാത്തുനിൽപ്പുകൾ കൂട്ടിവെച്ച്
പലപ്പോഴും ഒന്നേന്നുതുടങ്ങേണ്ടി
ഇഴയലച്ചിലുകളിൽ
അതിശയങ്ങളുടെ
പലയക്ഷര ബിനാലേ

ഒറ്റപ്പെട്ട ഒരാൾ
പലപ്പോഴായി കൂട്ടിവെയ്ക്കാൻ
വിധിയ്ക്കപ്പെട്ട
പൊതുജനകൂട്ടം

ഉണ്ടായിയെന്ന് വരില്ല
എല്ലാ കാത്തുനിൽപ്പുകൾക്കും
തുടക്കവും ഒടുക്കവും

കാത്തുനിൽക്കുമ്പോൾ
കാത്തുനിൽക്കുന്നയാൾ
കാത്തുനിൽപ്പിന്റെ ഇടവേളകളിൽ
കാത്തുനിൽക്കുന്ന ഇടങ്ങളിൽ
കാത്തിരിപ്പിന്റെ തത്തകളെ
പലനിറങ്ങളിൽ വരച്ചും
പാലും പഴവും കൊടുത്ത് വളർത്തിയും
ഒറ്റനിറത്തിൽ കാക്കകളെ
വരച്ച് ഉപേക്ഷിച്ചും
ഇടങ്ങളെ വരയ്ക്കാതെയും
തരിശ്ശായി ഇടാവുന്ന ഇടങ്ങളാവുന്നു

വരച്ചാൽ
അതിന്റെ കറുപ്പ്
കൂട്ടുകയും കുറയ്ക്കുകയും
ചെയ്യുന്നത്
കാക്കയിലെ കാലത്തിന്റെ ഇഷ്ടം
നിറങ്ങളിലെ വരയവശിഷ്ടങ്ങൾ

കാലം ഇവിടെ
കൂട്ടിവെച്ചമരത്തിന്റെ
പലനിറയിലകൾ

എല്ലാ കൂട്ടലുകൾക്കും
കൂട്ടങ്ങളുടെ കുറവുകൾക്കുമിടയിൽ
ഒറ്റപ്പെട്ടവരുടെ കറുത്ത ഉപമകളാവുകയാണ്
കാക്കകൾ

കറുപ്പ്
ഒറ്റപ്പെടാൻ പുരട്ടിയെടുക്കുന്ന
കാലുകളുടെ കുറച്ചുകൊടുക്കലുകളുടെ മാത്രം
നിറമല്ല

ഏറ്റവും ഭാരമുള്ള
നിറമെന്ന നിലയിൽ
കറുപ്പ് പുരട്ടികൊടുക്കില്ലെന്ന്
പറയാനുള്ള ഉറപ്പുമില്ല

കറുത്തജനങ്ങളുടെ
ഒഴുകുന്ന നട്ടെല്ലുകളുടെ
ഇടയിലൂടെ നടന്നുപോകുന്ന
ജനാധിപത്യരാജ്യത്ത്

ഉറപ്പും കറുപ്പുമെല്ലാം
സ്വയം നിറയ്ക്കുന്നതിനിടയിൽ
സ്വയം ഉണ്ടായിപ്പോകുന്നതാവണം
കാക്കകൾ

ഉയരത്തിൽ
ഒരു കൊടിയുടേയും നിറമില്ലാതെ
ഉയർന്നുപറക്കാൻ വേണ്ടി മാത്രം

രക്തമെത്ര പഴകിയാലും
പാഴായിപ്പോയാലും
പാഴായിപ്പോവില്ലായിരിക്കും
കറുപ്പ് കൂട്ടിവെയ്ക്കാൻ
പലപ്പോഴും സ്വയം മറക്കുന്ന
ചുവപ്പ്

എത്തി നോക്കുന്ന
നിറത്തിന് പോലും
നിറം കറുത്തത് കൊടുത്ത്
ശീലിച്ചുപോയതാവണം
കണ്ണുകൾ

ഓരോ കാക്കയ്ക്കിടയിലും
കറുപ്പിലും വെളുപ്പിലും
കാണാവുന്ന
രണ്ടുനിറങ്ങളുടെ കാലങ്ങൾ

മരണത്തിന് മുമ്പുള്ളതും
ജീവിതത്തിന് ശേഷമുള്ളതും

ക്രിയ കർമ്മങ്ങളിൽ കുറച്ചുവെച്ചത്
ഉരുള വെളുപ്പുകളിൽ കൂട്ടിയുരുട്ടിവെച്ചത്

കൈകൊട്ടി
ശബ്ദം കൊണ്ടുണ്ടാക്കിയെടുക്കുന്ന
ആകാശത്തിൽ
എന്നാലും അവസാനം
സമാധാനത്തിന്റെ പേരിൽ
പറക്കുവാനുള്ള അവകാശം
പറത്തിവിടുന്നവരുടെ
കൈകൾക്ക് കീഴിൽ
പറന്നു നല്ല പരിചയമില്ലാത്ത
പ്രാവുകൾക്ക് മാത്രം സ്വന്തം

4

കറുപ്പ് കാലങ്ങളായി കുറഞ്ഞുകഴിഞ്ഞാൽ
ഒഴുകിപ്പോകുന്ന നരയുടെ
ഭാരം സ്വാഭാവികമായി
ചുമക്കുന്നവയാകും പുഴകൾ

പുഴകൾ
പ്രായമാകുന്ന ഗ്രാമത്തിലെ
വയസ്സായ
താമസക്കാരൻ

വറ്റിപ്പോയ
കാലടികളുള്ള
നടക്കുന്ന ഒരു മനുഷ്യൻ

അത്
നോക്കുവാൻ
ആരോരുമില്ലാത്തിടത്തെത്തുമ്പോൾ
ഇരുവശത്തേയ്ക്കും നോക്കി
ഇരുകരയുണ്ടാക്കി
ഒഴുകാൻ തുടങ്ങുന്നു

ഒരു വശത്ത്
കൂട്ടിവെച്ച എല്ലുകൾ
മറുവശത്ത്
എല്ലുകൾ പൊട്ടി ഒഴുകിപ്പോകുന്ന
ശബ്ദം

ശബ്ദത്തിനും
ശരീരത്തിനും
ഇടയിലാണ്
ഒഴുക്ക്

എത്തേണ്ടയിടം വെച്ച്
അപ്പോഴും പുഴ
സ്വയം കത്തിയെരിയുന്ന ഒരു കത്ത്

കൂട്ടിവെച്ചിരുന്ന
ഏതോ കാലത്തെ
മേൽവിലാസങ്ങളുടെ കാട്

ഒഴിച്ചിട്ടതാവണം
തിരക്കിട്ടെഴുതാൻ ഒരിത്തിരി ഇടം

കാലാവസ്ഥകളിൽ
മഴയുടെ ഉറപ്പുള്ള
ജലത്തിന്റെ മുറുക്ക്

ഇപ്പോൾ
വറ്റിപ്പോയ കാറ്റിന്റെ വറ്റൽ
കൊറിച്ചിരിയ്ക്കുന്ന
മറ്റൊരു കടൽ

ചുറ്റും
കാഴ്ച്ചകൾ മുരടിയ്ക്കുന്ന ഒച്ചയാണ്

വരുന്നത്
കറുത്ത നടത്തങ്ങളുടെ നൃത്തം
ഈ ഒച്ചയും കടന്നുപോകുമായിരിയ്ക്കും.....

Comments

  1. ചുറ്റും
    കാഴ്ച്ചകൾ മുരടിയ്ക്കുന്ന ഒച്ചയാണ്

    വരുന്നത്
    കറുത്ത നടത്തങ്ങളുടെ നൃത്തം
    ഈ ഒച്ചയും കടന്നുപോകുമായിരിയ്ക്കും...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...