Skip to main content

പിരിയൻ സുതാര്യതയേക്കുറിച്ച്

അത്രമേൽ ആഴത്തിൽ നിന്നും
പൊട്ടിച്ചെടുത്ത നിശ്ശബ്ദതയുമായി
നിശ്ശബ്ദതയുടെ ഖനിയിൽ നിന്നും
കയറിവരുന്ന മനുഷ്യൻ

നോവ്,
ടാറിടാത്ത ഒരു റോഡ്
അയാൾക്ക്
തുടർന്നുനടക്കേണ്ടത്.

ചെല്ലേണ്ടത്
ഇനിയും എടുക്കാത്ത തീരുമാനം
എന്ന ഇടത്തേയ്ക്ക്

നോക്കിനിൽക്കേ
ഉടൽ കടന്നുപോയിരിക്കുന്നു
അയാളുടെ
മനസ്സ്

ഇനിയുള്ള നടത്തം
കുറച്ച് ഉയരത്തിലേയ്ക്ക്

കയറിപ്പോകുന്തോറും
അയാൾ
കയറുന്ന വാക്കിന്റെ
കുഞ്ഞാവുന്നു

അപ്പോൾ
അയാൾ വായിക്കുന്ന വാക്ക്
നിലത്തുവെയ്ക്കുന്നു

കാണുന്നതെല്ലാം
മനുഷ്യരെന്ന അവകാശവാദങ്ങൾ
അവരുടെ കൈയ്യിൽ
ആരും കൈപ്പറ്റാനില്ലാത്തവരുടെ
സമൻസുകൾ

ചിലവാക്കുകൾ പ്രയോഗം കൊണ്ട് ഉപയോഗിയ്ക്കുന്ന സമയത്തെ
ഒപ്പിയെടുക്കുന്നതാവുന്നു

സമൻസ്
ഒരു വാക്കാണ്
അത് കൈപ്പറ്റാതിരിയ്ക്കുവാനുള്ള
സന്ദർഭത്തെ
പൊതിഞ്ഞെടുത്തിരിയ്ക്കുന്നു

വാക്ക്
അധികം അഴിയ്ക്കുവാനാകാത്ത
പൊതിയാവുന്നു

വായിലിട്ട്
ചില സന്ദർഭങ്ങൾ മാത്രം
ചവച്ചുനോക്കുന്നത്.

തീയതികളുടെ വെള്ളച്ചാട്ടമുള്ള കലണ്ടർ

മുറുക്കം പുതച്ചുകിടക്കുന്ന ഒരാണി

ആഴ്ച്ചകളുടെ താഴ്ച്ചകളിൽ
ഒഴിവാക്കിയത് എല്ലാം ചുവരുകളായതാവണം

അറിയില്ല
ഇനി
എന്തോരം നടക്കണം
വെറുതെ എന്ന വാക്ക് ചേർക്കുവാൻ

തിരക്കെന്ന് പേരുള്ള പൂക്കളുണ്ട്
കയറി നിൽക്കുന്നില്ല

നടത്തങ്ങളുടെ മ്യൂസിയമാവണം

തൽക്കാലം
കാണാവുന്നത്
വിരലുകൾ ഇട്ടു വെയ്ക്കാവുന്ന
ഭരണി

തുറന്നെടുക്കുവാനായേക്കും
ഉടൽ

അത് കഴിഞ്ഞാൽ
എവിടെ കൊണ്ട് വെയ്ക്കാനാണ്,
കുപ്പിയും
കഴുത്തും

കാണാനാവുന്നത്
ഒരു മാതിരി
പിരിയൻ സുതാര്യത

നിശ്ശബ്ദതയും
ആഴവും ഖനിയും
അയാളും വന്നുചേരുന്ന
നാൽക്കവല

കുറച്ച് തിരക്കുള്ള നിലാവ്

അതു തന്നെയാവുന്നു
തിരക്കും
തിരച്ചിലും

ശലഭത്തിന്റെ കണ്ണിലേയ്ക്ക്
എന്നോ മാറ്റിവെച്ച വസന്തത്തിന്റെ
ശേഖരം

എന്നെങ്കിലും
ഹൃദയമായിട്ട്
ഉപയോഗിയ്ക്കുവാനാകുമായിരിയ്ക്കും..

Comments

  1. ആഴ്ച്ചകളുടെ താഴ്ച്ചകളിൽ
    ഒഴിവാക്കിയത് എല്ലാം ചുവരുകളായതാവണം
    അറിയില്ല
    ഇനി എന്തോരം നടക്കണം
    വെറുതെ എന്ന വാക്ക് ചേർക്കുവാൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...