Skip to main content

ശലഭശിവൻ

മഴ
ഇറ്റിറ്റു വീഴുന്ന
തുള്ളികൾ ചേർത്ത്
കല്ലുമാലകൾ കോർക്കുകയായിരുന്നു
ജലം

അടയക്കാ നിറങ്ങളിൽ
വെറ്റില ചവച്ചു ചുവന്ന് നിൽക്കുന്ന
തളിരിലകൾ

ജലപാതയിലൂടെ
ഭാരം പേറി
തോണിയായി
നീങ്ങുന്ന മനസ്സ്

പെയ്ത മഴയുടെ
ശീലം പോലെ
ഒഴുകിപ്പോകുന്ന
അതേജലം

കാണാതെ പോയ
നീളം തിരഞ്ഞ്
വീതിയിൽ കലങ്ങിയൊഴുകുന്ന
പുഴകൾ

നിശ്ചലത പച്ചകുത്തിയ പായൽ

ഒളിച്ചു മുഖം നോക്കുന്ന കുളങ്ങൾ

വെള്ളം കുടിച്ച പാടുകളിൽ
തെന്നി വീണു കിടക്കുന്ന
മിന്നൽ

കടലിന്റെ
അരക്കെട്ട് പോലെ
പാതിനഗ്നനത
ഉണക്കിയെടുത്തുടുക്കുന്ന
തിരമാലകൾ

അഗ്നിയുടെ
സുതാര്യത കയറിയിറങ്ങിയ
ചിറകുകൾ
വെറുതെ എടുത്തുടുത്ത് പറക്കുന്ന
തുമ്പികൾ

പൂന്തോട്ടത്തിലേയ്ക്കിറങ്ങും
മുമ്പ്
അച്ചടിച്ച പൂക്കൾ നോക്കുന്ന
ചെടികൾ

അവ പലപല നിറങ്ങളിൽ
പൂക്കുന്ന വായനശാലകൾ

ഒരേസമയം
നൂലും സൂചിയുമായി
വാക്കും പ്രവർത്തിയും കോർക്കുന്ന
തുന്നൽ

നിറയെ നിറങ്ങളിൽ
പൂത്ത് വിടർന്നു നിൽക്കുന്ന
പൂക്കളുടെ മൊട്ട് തിരിഞ്ഞ്
ചെടികളുടെ ഇന്നലെകളിൽ കൂടി
നിലാവിനെ പോലെ
തുളുമ്പുന്ന നമ്മൾ

വസന്തമെഴുതി
തെറ്റിച്ച തെറ്റിന്
വിരിയാത്ത പൂക്കളുടെ
മൊട്ടുകൾക്ക്
കേട്ടെഴുത്തിട്ടു
കൊടുക്കുന്നു, മരിച്ച മനുഷ്യരെ
ആരും കാണാതെ
സമയമാക്കി മാറ്റുന്ന
പൂക്കൾ

അത് കണ്ടെഴുതുന്ന ഘടികാരങ്ങൾ

ഢമരുകം മറിഞ്ഞ്
നിലയില്ലാതെ കാലം
ഒഴുകുന്ന വഴി

അവിടെ വന്ന്
നിലയില്ലാതെ
നിൽക്കുന്ന
സമയം

ഒറ്റ മൊട്ടിനെ നൃത്തം പഠിപ്പിച്ച്
ലോകമായ് വിരിയിച്ച്
നോക്കിന്റെ സർപ്പമില്ലാതെ
വാക്കിന്റെ ഗംഗയാക്കി
അവൻ ....

ശലഭശിവൻ!

(16th April 2016)

Comments

  1. Replies
    1. നന്ദി സ്നേഹം ഹേബി കാണാറേ ഇല്ലല്ലോ

      Delete
  2. എന്‍റെ ശിവനേ...
    ഗംഗാപ്രവാഹംതന്നെ,,,
    ആശംസകള്‍

    ReplyDelete
  3. ജലപാതയിലൂടെ ഭാരം പേറി തോണിയായി
    ശലഭയാനം പോലുള്ള നീങ്ങുന്ന മനസ്സ് ...

    ReplyDelete
    Replies
    1. മുരളി ഭായ് ഏറെ സന്തോഷം സ്നേഹപൂർവം

      Delete

Post a Comment