Skip to main content

ആരവങ്ങൾ ഉണ്ടാവുന്ന വിധം



ബുദ്ധന്റെ മജ്ജയിൽ നിന്നും
ഇറ്റുവീഴുന്ന കാട്ടുതീയുടെ ഒരു തുള്ളി

ബോധി മരത്തിന്റെ
അസംഖ്യം ഇലകളിലൊന്നിൽ
മാത്രം
പച്ച നിറത്തിൽ
തീപിടിയ്ക്കുന്നു.

ഒന്നുമുണ്ടായില്ല
ബുദ്ധനുണരുന്നു
ഒരു കനലെരിയുന്നത് പോലെ
കണ്ണുയരുന്നു
പുരികം ചിതറുന്നു

കണ്ണുകൾക്ക്
ശിവന്റെ ഛായ

മരങ്ങളിൽ ആദ്യമായി
ബോധിമരത്തിൽ
പുതിയൊരു
തണലുണ്ടാവുന്നു

തണൽ വീണു വീണ്
തീയണയുന്നു

തീ പിടിയ്ക്കും
എന്ന് കരുതിയ ബോധിയിൽ
പിടിച്ചുതുടങ്ങുന്ന
ഇന്നലെയുടെ കായ്കൾ

അന്നത്തെ കാലത്തിലൂടെ
കുറച്ച് വൈകി കടന്നുപോകുന്ന
അനേകം ജാലകങ്ങളുള്ള
ഇന്നത്തെ തീവണ്ടി

അതിന്റെ
അവസാനബോഗിയിൽനിന്നും
പുറത്തേയ്ക്ക്
തെറിച്ചുവീണ വെളിച്ചത്തിൽ
അന്നത്തെ രാത്രിയ്ക്ക്
ചെറിയ ഒരു പൊള്ളലോടെ
ഇന്ന് പുതുതായി തീ പിടിയ്ക്കുന്നു

ഒറ്റ മുറിവിന് തീയിട്ട്
എരിയുന്ന നാളങ്ങൾ ഓരോന്നായി
അന്ന് ഇരുന്ന്
ഊതിയണയ്ക്കുന്ന
നിർവ്വാണ ബുദ്ധൻ

ഓർമ്മയെന്ന നിലയിൽ
ബോധിമരം
ബോധോദയത്തോടൊപ്പം
ബുദ്ധനിൽ നിന്നും
ഒരു നിമിഷം
റദ്ദു ചെയ്യപ്പെടുന്നു

ചോദ്യചിഹ്നങ്ങളുടെ
ഒരു പിടിച്ചാരം

വിരലുകളുടെ വേലി കെട്ടിത്തിരിച്ച
രണ്ടുടുലുകളിലൊന്നിൽ
പുതിയ ബുദ്ധന്റെ പാതി

അതിൽ അർദ്ധബുദ്ധന്
പാതിനനഞ്ഞ ഗണപതീഛായ

ഏകാന്തതയുടെ വിഗ്രഹത്തെ
എടുത്തുകൊണ്ട് പോകുന്ന
ആൾക്കാരുടെ ഒരു കൂട്ടം

നിമജ്ജനം ചെയ്യാൻ
ബുദ്ധന്റെ ഉടലിൽ കടലിന്റെ ഒരു ശിൽപ്പം
ചെയ്യുന്നതിന്റെ സാധ്യതകൾ
അവർ ഉറക്കെ ആരായുന്നതിന്റെയാവാം;
ഉയരുന്ന ആരവങ്ങൾ!

Comments

  1. ഉത്തരം വേണ്ടാത്ത ചോദ്യാരവങ്ങളല്ലോ ചൂറ്റും....
    ആശംസകള്‍

    ReplyDelete
  2. തീ പിടിയ്ക്കും എന്ന് കരുതിയ
    ബോധിയിൽ പിടിച്ചുതുടങ്ങുന്ന ഇന്നലെയുടെ കായ്കൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം