Skip to main content

ആരവങ്ങൾ ഉണ്ടാവുന്ന വിധം



ബുദ്ധന്റെ മജ്ജയിൽ നിന്നും
ഇറ്റുവീഴുന്ന കാട്ടുതീയുടെ ഒരു തുള്ളി

ബോധി മരത്തിന്റെ
അസംഖ്യം ഇലകളിലൊന്നിൽ
മാത്രം
പച്ച നിറത്തിൽ
തീപിടിയ്ക്കുന്നു.

ഒന്നുമുണ്ടായില്ല
ബുദ്ധനുണരുന്നു
ഒരു കനലെരിയുന്നത് പോലെ
കണ്ണുയരുന്നു
പുരികം ചിതറുന്നു

കണ്ണുകൾക്ക്
ശിവന്റെ ഛായ

മരങ്ങളിൽ ആദ്യമായി
ബോധിമരത്തിൽ
പുതിയൊരു
തണലുണ്ടാവുന്നു

തണൽ വീണു വീണ്
തീയണയുന്നു

തീ പിടിയ്ക്കും
എന്ന് കരുതിയ ബോധിയിൽ
പിടിച്ചുതുടങ്ങുന്ന
ഇന്നലെയുടെ കായ്കൾ

അന്നത്തെ കാലത്തിലൂടെ
കുറച്ച് വൈകി കടന്നുപോകുന്ന
അനേകം ജാലകങ്ങളുള്ള
ഇന്നത്തെ തീവണ്ടി

അതിന്റെ
അവസാനബോഗിയിൽനിന്നും
പുറത്തേയ്ക്ക്
തെറിച്ചുവീണ വെളിച്ചത്തിൽ
അന്നത്തെ രാത്രിയ്ക്ക്
ചെറിയ ഒരു പൊള്ളലോടെ
ഇന്ന് പുതുതായി തീ പിടിയ്ക്കുന്നു

ഒറ്റ മുറിവിന് തീയിട്ട്
എരിയുന്ന നാളങ്ങൾ ഓരോന്നായി
അന്ന് ഇരുന്ന്
ഊതിയണയ്ക്കുന്ന
നിർവ്വാണ ബുദ്ധൻ

ഓർമ്മയെന്ന നിലയിൽ
ബോധിമരം
ബോധോദയത്തോടൊപ്പം
ബുദ്ധനിൽ നിന്നും
ഒരു നിമിഷം
റദ്ദു ചെയ്യപ്പെടുന്നു

ചോദ്യചിഹ്നങ്ങളുടെ
ഒരു പിടിച്ചാരം

വിരലുകളുടെ വേലി കെട്ടിത്തിരിച്ച
രണ്ടുടുലുകളിലൊന്നിൽ
പുതിയ ബുദ്ധന്റെ പാതി

അതിൽ അർദ്ധബുദ്ധന്
പാതിനനഞ്ഞ ഗണപതീഛായ

ഏകാന്തതയുടെ വിഗ്രഹത്തെ
എടുത്തുകൊണ്ട് പോകുന്ന
ആൾക്കാരുടെ ഒരു കൂട്ടം

നിമജ്ജനം ചെയ്യാൻ
ബുദ്ധന്റെ ഉടലിൽ കടലിന്റെ ഒരു ശിൽപ്പം
ചെയ്യുന്നതിന്റെ സാധ്യതകൾ
അവർ ഉറക്കെ ആരായുന്നതിന്റെയാവാം;
ഉയരുന്ന ആരവങ്ങൾ!

Comments

  1. ഉത്തരം വേണ്ടാത്ത ചോദ്യാരവങ്ങളല്ലോ ചൂറ്റും....
    ആശംസകള്‍

    ReplyDelete
  2. തീ പിടിയ്ക്കും എന്ന് കരുതിയ
    ബോധിയിൽ പിടിച്ചുതുടങ്ങുന്ന ഇന്നലെയുടെ കായ്കൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...