Skip to main content

നിറങ്ങൾക്ക് പുറത്ത്

നിറങ്ങളിൽ ഊർജം
നിറയ്ക്കുകയായിരുന്നു
അവൾ

നീലയിൽ മാത്രം
കണ്ണുകളാവണം
ഒരു തുള്ളി തുളുമ്പാതെ
വെള്ളം നിറച്ചു വെച്ചിരിയ്ക്കുന്നു

നിറം മാറുന്നോ എന്ന
സാധ്യതകളിലേയ്ക്ക്
നോക്കി നിന്നാവണം
അത്രമേൽ കറുക്കേണ്ട രാത്രി
പലദിവസങ്ങളിലും
ഒരോന്തായി പോകുന്നുണ്ട്

ഏകാന്തതയും ശൂന്യതയും
നിറയ്ക്കുവാനാകാത്ത
രണ്ട് നിറങ്ങളാണെന്ന്
അവൾ തിരിച്ചറിഞ്ഞത്
സ്വയം നിറഞ്ഞാവണം

എന്നിട്ടും ഒരു കൊളളിയിൽ
തീ നിറച്ച്
അന്നന്ന് അവൾ
അടുപ്പ് വരയ്ക്കുന്നുണ്ട്

വെള്ളം കൊണ്ട്
മേൽക്കൂര നിർമ്മിച്ച മുറിയിൽ
അവൾ ഇപ്പോൾ തനിച്ചാണ്

അതേ
കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി

അടുക്കളയിൽ
ആകാശം
അടച്ചു വെച്ചിരുന്ന കുപ്പികൾ
ഏതാണ്ട്
ഒഴിഞ്ഞിരിയ്ക്കുന്നു

അതിൽ അടപ്പില്ലാത്ത
രണ്ടു മൂന്ന് ജനാലകൾ മാത്രം
സ്ഥാനം തെറ്റിച്ച് കാലം
തുറന്നുവെച്ചിട്ടുണ്ട്

അല്ലെങ്കിലും
പല വീടിന്റേയും
തുറക്കുന്നതും അടയുന്നതുമായ
എല്ലാ വാതിലുകളും
പണ്ടേ
അടുക്കളയിലാണല്ലോ

പൊതിയഴിയ്ക്കാത്ത നിലയിൽ
രാത്രി വാങ്ങിക്കൊണ്ട് പോകുന്നുണ്ട്
രണ്ട് മൂന്ന്
പെൺമിന്നാമിന്നികൾ

ദൂരെ
നിലാവിനെ ആദരിയ്ക്കുന്ന
കറുത്ത പക്ഷി

അതിന്റെ തൂവലിൽ
പറ്റിയിരിയ്ക്കുന്ന
അവളുടെ അനാഥത്വത്തിന്റെ
ഉറക്ക്പാട്ട് കാണുന്നു!

Comments

  1. നൊമ്പരത്തിന്‍റെ അനുരണനങ്ങള്‍ വരികളില്‍....
    നല്ല കവിത
    ആശംസകള്‍




    ReplyDelete
    Replies
    1. തങ്കപ്പേട്ടാ സ്നേഹം സന്തോഷം

      Delete
  2. അതേ
    കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...