Skip to main content

ഒരു റബ്ബർ കർഷകൻ

മരത്തിനു തടമെടുക്കുകയായിരുന്നു
അയാൾ

വെയിൽ കൊണ്ട് വിയർത്തത്
മഴയായി  നനയുന്നുണ്ട്

എടുത്ത തടം മാറ്റിയിട്ടു
അടുത്ത തടത്തിനു കുഴിയെടുക്കുന്നതിനിടയിൽ
അയാൾ വെച്ച മരം
അയാളോട് ചോദിക്കാതെ
 പറയാതെ
ഒന്ന് ഉൾവലിയുകയാണ്

റബ്ബറാവുകയാണ്

അത്രത്തോളം റബ്ബറായി
റബ്ബർസ്റ്റാമ്പായി പോകുമോ
എന്ന ഭയത്തിൽ
ആദ്യം  മരം സ്വയം മായ്ക്കാൻ ശ്രമിക്കുകയാണ്

പിന്നെ ആ ശ്രമം വെട്ടിമുറിച്ച്
നട്ടകർഷകനെ  തന്നെ
മായ്ച്ചുകളയാൻ ശ്രമിക്കുകയാണ്;
ഒരു കരാറു പോലെ..

അപ്പോഴൊക്കെ
ഓരോ തവണയും
അയാൾ ഒഴിഞ്ഞു മാറുന്നുണ്ട്

ആ തവണയൊക്കെ തിരഞ്ഞെടുപ്പ് വരികയാണ്
അയാൾ വമ്പിച്ച ഭൂരിപക്ഷത്തിൽ
കൃഷിക്കാരനായി
വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണ്

ഓരോ തവണയും തിരഞ്ഞെടുക്കപ്പെടുമ്പോൾ
അയാൾ ഇറങ്ങി വന്ന വീട്
തനിയെ അടഞ്ഞു
 കുറച്ചു ദൂരം ഓടി
ഒരു വിമാനം പോലെ
  പറന്നുപോവുകയാണ്

വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ്
അയാൾ കൃഷി ചെയ്ത സ്ഥലം
വിമാനത്താവളമായി
പ്രഖ്യാപിക്കുകയാണ്

പൂർണമായി വികസിച്ച ഒരു  മനുഷ്യനായി
നാളെ അയാളെ  പ്രഖ്യാപിച്ചേക്കുമോ
എന്ന് ഭയന്ന് പോവുകയാണ്  

അതിന്റെ മറവിൽ
അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട്
ഭൂമി കയ്യേറുന്നുണ്ട്  
കൃഷി ചെയ്യാതെ ഭൂമി മാത്രം കച്ചവടം
ചെയ്യുന്ന അയൽക്കാർ
സമ്പന്നരായി അയാളിൽ നിന്ന്
അകന്നു പോവുകയാണ്

അവസാനം ഗത്യന്തരമില്ലാതെ
ഒറ്റപ്പെട്ടു അയാൾ എടുത്ത തടത്തിൽ
 മറ്റൊരു മരമാവുകയാണ്

വേരിറങ്ങി കഴിയുമ്പോൾ
സ്ലോട്ടെർ വെട്ടാറായ മരം പോലെ
അയാൾ തന്നെ
 അയാളെ അടയാളപ്പെടുത്തി
കത്തി കൊണ്ട് വരഞ്ഞു
റബ്ബർപോലെ രക്തം,
ചിരട്ടയിൽ എടുത്തു തുടങ്ങുന്നു!


Comments

  1. വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ്
    അയാൾ കൃഷി ചെയ്ത സ്ഥലം വിമാനത്താവളമായി
    പ്രഖ്യാപിക്കുകയാണ്



    അതിന്റെ മറവിൽ അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട്
    ഭൂമി കയ്യേറുന്നുണ്ട് കൃഷി ചെയ്യാതെ ഭൂമി മാത്രം കച്ചവടം
    ചെയ്യുന്ന അയൽക്കാർ സമ്പന്നരായി അയാളിൽ നിന്ന്
    അകന്നു പോവുകയാണ് ....

    ReplyDelete
  2. അയാള്‍ എന്നാണിനി ആത്മഹത്യ ചെയ്യുന്നതെന്ന് മാത്രമേ നോക്കാനുള്ളു

    ReplyDelete
  3. മനുഷ്യാ നീ ഭൂമിയുടെ ഉപ്പാകുന്നു!
    ആശംസകള്‍

    ReplyDelete
  4. ആത്മഹത്യക്കും നിലനില്‍പ്പിനുമിടക്ക് പോരാടാന്‍ മറന്നവര്‍......അവര്‍ സ്ലോട്ടറിങ്ങിന് സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു......
    മനോഹരമായി മാഷേ..... ആശംസകൾ....

    ReplyDelete
  5. നേരിന്‍റെ മുഖചിത്രം.!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ