Skip to main content

ആ ദിവസങ്ങൾ


വിരിച്ച വെയിലിൽ
രാവിലെ മുതൽ
കിടന്നു ഉണങ്ങിപ്പോയ  സൂര്യനെ
എടുത്തു ചാക്കിൽ കെട്ടിവെയ്ക്കുകയാണ്
വൈകുന്നേരത്തെ പോലെ നരച്ച മുറ്റം

കുറച്ചകലെ
കേട്ട പാട്ടിൽ കൈകഴുകി
ഒരു പശുവിലെയ്ക്ക് എണീറ്റ്‌
പൊയ്ക്കൊണ്ടിരിക്കുന്നു  
ചാണകം വെച്ച്
 കളിച്ചു കൊണ്ടിരുന്ന കുട്ടി

വരമ്പിലൂടെ നടന്നു
 അങ്ങ് തെരുവിലേയ്ക്ക്
കയറിക്കഴിഞ്ഞിരുന്നു
കൃഷിചെയ്യാൻ മറന്നു
തരിശുകിടന്ന  പാടം

ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും
ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ
എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ
കൂടെ നടക്കുകയാണ്
കൂടെ പഠിച്ച പെണ്ണിനെ പോലെ
കെട്ടിയിട്ട തോണിയെ  അഴിച്ചു കളഞ്ഞ പുഴ

കുടിച്ച പാലിന്റെ പാട പോലെ
തൂത്തുകളഞ്ഞിട്ടും പറ്റിപ്പിടിച്ചിരിക്കുകയാണ്
 മധുരത്തിനും പഞ്ചസാരയ്ക്കുമിടയിൽ
വല്ലാതെ പിരിഞ്ഞു പോയ
ആ ദിവസങ്ങൾ....

Comments

  1. ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും
    ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ
    എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ
    കൂടെ നടക്കുകയാണ്
    കൂടെ പഠിച്ച പെണ്ണിനെ പോലെ
    കെട്ടിയിട്ട തോണിയെ അഴിച്ചു കളഞ്ഞ പുഴ'

    എത്രമാത്രം ഭാവനകളാണ് ഭായിയുടെ
    മനസിലേക്ക് ഓളങ്ങൾ പോലെ ഇങ്ങിനെ വന്ന് കൊണ്ടിരിക്കുന്നത്...!

    ReplyDelete
  2. വാക്കുകളുടെ അടുക്കിവക്കലിലൂടെ പ്രകൃതിയുടെ സൗന്ദര്യവും നേര്‍ക്കാഴ്ചയുടെ പരുപരുത്ത യാഥാര്‍ത്യങ്ങളും പണിതുവച്ച സൃഷ്ടി..

    ReplyDelete
  3. തരിശുപാടങ്ങളൊക്കെ തെരുവ് കയ്യേറുന്നു
    കവിതയൊക്കെ ഭാവന കയ്യേറുന്നു

    ReplyDelete
  4. നല്ല കവിതക്ക് നല്ല നമസ്കാരം

    ReplyDelete
  5. ബിംബങ്ങള്‍ക്കിടയില്‍ക്കിടന്ന് കവിതയ്ക്ക് ശ്വാസം മുട്ടുന്നതായി അനുഭവപ്പെടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?