Skip to main content

ഒരു റബ്ബർ കർഷകൻ

മരത്തിനു തടമെടുക്കുകയായിരുന്നു
അയാൾ

വെയിൽ കൊണ്ട് വിയർത്തത്
മഴയായി  നനയുന്നുണ്ട്

എടുത്ത തടം മാറ്റിയിട്ടു
അടുത്ത തടത്തിനു കുഴിയെടുക്കുന്നതിനിടയിൽ
അയാൾ വെച്ച മരം
അയാളോട് ചോദിക്കാതെ
 പറയാതെ
ഒന്ന് ഉൾവലിയുകയാണ്

റബ്ബറാവുകയാണ്

അത്രത്തോളം റബ്ബറായി
റബ്ബർസ്റ്റാമ്പായി പോകുമോ
എന്ന ഭയത്തിൽ
ആദ്യം  മരം സ്വയം മായ്ക്കാൻ ശ്രമിക്കുകയാണ്

പിന്നെ ആ ശ്രമം വെട്ടിമുറിച്ച്
നട്ടകർഷകനെ  തന്നെ
മായ്ച്ചുകളയാൻ ശ്രമിക്കുകയാണ്;
ഒരു കരാറു പോലെ..

അപ്പോഴൊക്കെ
ഓരോ തവണയും
അയാൾ ഒഴിഞ്ഞു മാറുന്നുണ്ട്

ആ തവണയൊക്കെ തിരഞ്ഞെടുപ്പ് വരികയാണ്
അയാൾ വമ്പിച്ച ഭൂരിപക്ഷത്തിൽ
കൃഷിക്കാരനായി
വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണ്

ഓരോ തവണയും തിരഞ്ഞെടുക്കപ്പെടുമ്പോൾ
അയാൾ ഇറങ്ങി വന്ന വീട്
തനിയെ അടഞ്ഞു
 കുറച്ചു ദൂരം ഓടി
ഒരു വിമാനം പോലെ
  പറന്നുപോവുകയാണ്

വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ്
അയാൾ കൃഷി ചെയ്ത സ്ഥലം
വിമാനത്താവളമായി
പ്രഖ്യാപിക്കുകയാണ്

പൂർണമായി വികസിച്ച ഒരു  മനുഷ്യനായി
നാളെ അയാളെ  പ്രഖ്യാപിച്ചേക്കുമോ
എന്ന് ഭയന്ന് പോവുകയാണ്  

അതിന്റെ മറവിൽ
അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട്
ഭൂമി കയ്യേറുന്നുണ്ട്  
കൃഷി ചെയ്യാതെ ഭൂമി മാത്രം കച്ചവടം
ചെയ്യുന്ന അയൽക്കാർ
സമ്പന്നരായി അയാളിൽ നിന്ന്
അകന്നു പോവുകയാണ്

അവസാനം ഗത്യന്തരമില്ലാതെ
ഒറ്റപ്പെട്ടു അയാൾ എടുത്ത തടത്തിൽ
 മറ്റൊരു മരമാവുകയാണ്

വേരിറങ്ങി കഴിയുമ്പോൾ
സ്ലോട്ടെർ വെട്ടാറായ മരം പോലെ
അയാൾ തന്നെ
 അയാളെ അടയാളപ്പെടുത്തി
കത്തി കൊണ്ട് വരഞ്ഞു
റബ്ബർപോലെ രക്തം,
ചിരട്ടയിൽ എടുത്തു തുടങ്ങുന്നു!


Comments

  1. വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ്
    അയാൾ കൃഷി ചെയ്ത സ്ഥലം വിമാനത്താവളമായി
    പ്രഖ്യാപിക്കുകയാണ്



    അതിന്റെ മറവിൽ അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട്
    ഭൂമി കയ്യേറുന്നുണ്ട് കൃഷി ചെയ്യാതെ ഭൂമി മാത്രം കച്ചവടം
    ചെയ്യുന്ന അയൽക്കാർ സമ്പന്നരായി അയാളിൽ നിന്ന്
    അകന്നു പോവുകയാണ് ....

    ReplyDelete
  2. അയാള്‍ എന്നാണിനി ആത്മഹത്യ ചെയ്യുന്നതെന്ന് മാത്രമേ നോക്കാനുള്ളു

    ReplyDelete
  3. മനുഷ്യാ നീ ഭൂമിയുടെ ഉപ്പാകുന്നു!
    ആശംസകള്‍

    ReplyDelete
  4. ആത്മഹത്യക്കും നിലനില്‍പ്പിനുമിടക്ക് പോരാടാന്‍ മറന്നവര്‍......അവര്‍ സ്ലോട്ടറിങ്ങിന് സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു......
    മനോഹരമായി മാഷേ..... ആശംസകൾ....

    ReplyDelete
  5. നേരിന്‍റെ മുഖചിത്രം.!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...