Skip to main content

ഒരു റബ്ബർ കർഷകൻ

മരത്തിനു തടമെടുക്കുകയായിരുന്നു
അയാൾ

വെയിൽ കൊണ്ട് വിയർത്തത്
മഴയായി  നനയുന്നുണ്ട്

എടുത്ത തടം മാറ്റിയിട്ടു
അടുത്ത തടത്തിനു കുഴിയെടുക്കുന്നതിനിടയിൽ
അയാൾ വെച്ച മരം
അയാളോട് ചോദിക്കാതെ
 പറയാതെ
ഒന്ന് ഉൾവലിയുകയാണ്

റബ്ബറാവുകയാണ്

അത്രത്തോളം റബ്ബറായി
റബ്ബർസ്റ്റാമ്പായി പോകുമോ
എന്ന ഭയത്തിൽ
ആദ്യം  മരം സ്വയം മായ്ക്കാൻ ശ്രമിക്കുകയാണ്

പിന്നെ ആ ശ്രമം വെട്ടിമുറിച്ച്
നട്ടകർഷകനെ  തന്നെ
മായ്ച്ചുകളയാൻ ശ്രമിക്കുകയാണ്;
ഒരു കരാറു പോലെ..

അപ്പോഴൊക്കെ
ഓരോ തവണയും
അയാൾ ഒഴിഞ്ഞു മാറുന്നുണ്ട്

ആ തവണയൊക്കെ തിരഞ്ഞെടുപ്പ് വരികയാണ്
അയാൾ വമ്പിച്ച ഭൂരിപക്ഷത്തിൽ
കൃഷിക്കാരനായി
വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണ്

ഓരോ തവണയും തിരഞ്ഞെടുക്കപ്പെടുമ്പോൾ
അയാൾ ഇറങ്ങി വന്ന വീട്
തനിയെ അടഞ്ഞു
 കുറച്ചു ദൂരം ഓടി
ഒരു വിമാനം പോലെ
  പറന്നുപോവുകയാണ്

വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ്
അയാൾ കൃഷി ചെയ്ത സ്ഥലം
വിമാനത്താവളമായി
പ്രഖ്യാപിക്കുകയാണ്

പൂർണമായി വികസിച്ച ഒരു  മനുഷ്യനായി
നാളെ അയാളെ  പ്രഖ്യാപിച്ചേക്കുമോ
എന്ന് ഭയന്ന് പോവുകയാണ്  

അതിന്റെ മറവിൽ
അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട്
ഭൂമി കയ്യേറുന്നുണ്ട്  
കൃഷി ചെയ്യാതെ ഭൂമി മാത്രം കച്ചവടം
ചെയ്യുന്ന അയൽക്കാർ
സമ്പന്നരായി അയാളിൽ നിന്ന്
അകന്നു പോവുകയാണ്

അവസാനം ഗത്യന്തരമില്ലാതെ
ഒറ്റപ്പെട്ടു അയാൾ എടുത്ത തടത്തിൽ
 മറ്റൊരു മരമാവുകയാണ്

വേരിറങ്ങി കഴിയുമ്പോൾ
സ്ലോട്ടെർ വെട്ടാറായ മരം പോലെ
അയാൾ തന്നെ
 അയാളെ അടയാളപ്പെടുത്തി
കത്തി കൊണ്ട് വരഞ്ഞു
റബ്ബർപോലെ രക്തം,
ചിരട്ടയിൽ എടുത്തു തുടങ്ങുന്നു!


Comments

  1. വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ്
    അയാൾ കൃഷി ചെയ്ത സ്ഥലം വിമാനത്താവളമായി
    പ്രഖ്യാപിക്കുകയാണ്



    അതിന്റെ മറവിൽ അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട്
    ഭൂമി കയ്യേറുന്നുണ്ട് കൃഷി ചെയ്യാതെ ഭൂമി മാത്രം കച്ചവടം
    ചെയ്യുന്ന അയൽക്കാർ സമ്പന്നരായി അയാളിൽ നിന്ന്
    അകന്നു പോവുകയാണ് ....

    ReplyDelete
  2. അയാള്‍ എന്നാണിനി ആത്മഹത്യ ചെയ്യുന്നതെന്ന് മാത്രമേ നോക്കാനുള്ളു

    ReplyDelete
  3. മനുഷ്യാ നീ ഭൂമിയുടെ ഉപ്പാകുന്നു!
    ആശംസകള്‍

    ReplyDelete
  4. ആത്മഹത്യക്കും നിലനില്‍പ്പിനുമിടക്ക് പോരാടാന്‍ മറന്നവര്‍......അവര്‍ സ്ലോട്ടറിങ്ങിന് സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു......
    മനോഹരമായി മാഷേ..... ആശംസകൾ....

    ReplyDelete
  5. നേരിന്‍റെ മുഖചിത്രം.!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

ബുദ്ധഒപ്പ്

പുലരിയെ പാലൂട്ടും പകൽ, എടുത്തുവെക്കും പുലരികൾ ഗർഭകാലമോ പേറ്റുനോവോ ഒന്നും എടുത്ത് വെക്കാതെ ഒരു തൂവൽ മറ്റൊരു തൂവലിനെ പ്രസവിക്കുന്നത് പോലെ അനുഭവിക്കാമെങ്കിൽ ഏകാന്തത ഒരു തൂവൽ ഒരു പുലരി മറ്റൊരു പുലരിയേ ഭാവനയുടെ ഗർഭകാലം പേറ്റുനോവില്ലാത്ത കലകൾ അതിൻ്റെ പടരുന്ന ആകൃതികൾ ചലനങ്ങളിൽ ഒതുക്കി ഒരു മേഘം പലതായി പൂർണ്ണചന്ദ്രനേ പാലൂട്ടും മാനത്തേ കടന്നുപോകുന്നു ഇപ്പോൾ, പല മാനങ്ങൾക്ക് പല കലകൾ ഞാനും ഒതുക്കുന്നുണ്ട് മേഘത്തേപ്പോലെ  നിൻ്റെ പരിസരങ്ങളിലേക്ക്  പടർന്ന് പോയേക്കാവുന്ന  എൻ്റെ നിരന്തര ചലനങ്ങൾ  ഏകാന്തത എന്ന അതിൻ്റെ ആകൃതികളിൽ ഒരു തീയതിയേ നിർത്തി കലണ്ടറിൽ, മാസങ്ങൾ കടന്ന് പോകുന്നുണ്ടോ? വർഷങ്ങൾ അതിൻ്റെ ആകൃതികൾ? മുലയൂട്ടലോ പ്രസവമോ  ഒന്നും പുറത്ത് കാണിക്കാതെ ഒരു ഏകാന്തത മറ്റൊരു എകാന്തതയേ എടുത്തുവളർത്തുന്നു ആരും കാണാതെ തൂവലാക്കുന്നു ഒപ്പുകൾ മുന്നേ നടന്നുപോകും കാലം ബുദ്ധമാസമേ ധ്യാനത്തിൻ്റെ തീയതിയേ ബുദ്ധൻ വെച്ച ഒപ്പ് പതിയേ ധ്യാനമാകുന്നു പക്ഷികൾ എങ്ങുമില്ലാത്ത പുലരിയിൽ ഏകാന്തത എടുത്തുവളർത്തും തൂവൽ പോലെ  തങ്ങിനിൽക്കലുകളിൽ തട്ടി നിലത്തുവീഴും പുലരി എന്ന്  എഴുതി നിർത്താം എന്ന് തോന്നു...