Skip to main content

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ
മരങ്ങളിൽ
പിടയ്ക്കുന്നു


 ഇനിയും
തിരിച്ചു വന്നിട്ടില്ല
മൈലാഞ്ചി അരച്ചിടാൻ
ഒരു കുരുവിയും കൂട്ടി
തെരുവിലേയ്ക്ക്
 പോയ പച്ചിലകൾ

കത്തിക്കിടക്കുന്ന
ചുവന്ന വെളിച്ചങ്ങൾ
കെട്ടുകഴിഞ്ഞാൽ
വാഹനങ്ങളെ; നിങ്ങൾ
തെരുവിലെ തിരക്കിലേയ്ക്ക്
തുളുമ്പരുതേ..
അനങ്ങരുതേ

നടക്കാനിരിക്കുന്നത്
തെരുവുകളെ;
 മരങ്ങളായി
പ്രഖ്യാപിക്കുന്ന ചടങ്ങാണ്

ചലിച്ചു കഴിഞ്ഞാൽ
നിങ്ങളാവും പിന്നെ
ആ മരങ്ങളിലെ
ഇലകൾ

വെയിലിനെ നേരിട്ട് തണലാക്കുന്ന
സാങ്കേതിക വിദ്യയെ കുറിച്ച്
കേട്ടിട്ടുണ്ടോ

മരങ്ങളുടെ ആവശ്യമില്ലിനി
വീതികൂടിയ തെരുവുകൾക്ക്‌
മരങ്ങളുടെ പേര് മതി

അതാ മഹാഗണി തെരുവ്
അശോക തൈതെരുവ്
ചുവന്ന തെരുവിന്
ഒരു പേരിന്റെ  ആവശ്യമേ ഇല്ല

ഇതൊന്നും കേട്ട് ഭയക്കരുത്
ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന
കറുത്തപുകയാണ്

നല്ലൊരു നാളയെ പോലും
ഭൂമുഖത്തുനിന്നും
കത്തിച്ചു  കളയാൻ
നിങ്ങൾ ഭയക്കുന്ന ആ പുക
മാത്രം മതി


വികസനം  അതിന്
 നല്ലൊരു  മറയാണ്! 

Comments

  1. വെയിലിനെ നേരിട്ട് തണലാക്കുന്ന
    സാങ്കേതിക വിദ്യയെ കുറിച്ച്
    കേട്ടിട്ടുണ്ടോ...?
    പലതും കേള്‍ക്കേണ്ടി വരുമിനി ..
    വികസനത്തിന്റെ പേരിലേക്ക്
    കുതിച്ചുയരുമ്പൊള്‍ , മരമേ എന്ന്
    വേവലാതി പെടുന്നവരുടെ വായില്‍
    മണ്ണിടാന്‍ മുന്നിലേക്ക് എറിഞ്ഞ്
    കൊടുക്കുന്ന മധുരമുള്ള നാളേയുടെ
    അപ്പ കഷ്ണങ്ങളാകും ഇത്തരം
    പുതു കേള്‍വികള്‍ .. മരത്തിന് സമമാകാന്‍
    ഒരു മനുഷ്യനുപൊലും ആവില്ലെന്നിരിക്കേ
    നമ്മുക്ക് ഇങ്ങനെ ഭയത്തിന്റെ പുക മറകള്‍
    തീര്‍ത്ത് നേര്‍കണ്ണുകളേ മറച്ച് പിടിക്കാം .....!
    അന്നുമിന്നുമെന്നും വരികളില്‍ പ്രകൃതിയോട് ,
    മരത്തൊട് പ്രണയം സൂക്ഷിക്കുന്ന , വിലപിക്കുന്ന
    ഒരു കവി മനസ്സ് മാഷിലെപ്പൊഴും കാണാറുണ്ട്

    ReplyDelete
  2. കുറുക്കുവഴികള്‍ ....!

    ReplyDelete
  3. തെരുവിലേയ്ക്ക്
    പോയ പച്ചിലകൾ
    ഓരോ വരിയിലും നേരിന്‍റെ തുടിപ്പുകള്‍.....
    ആശംസകള്‍

    ReplyDelete
  4. ഭയപ്പെടുത്തുന്ന വികസനം.... !! ഭയപ്പെടുത്തിക്കൊണ്ടുള്ള വികസനം..... !!! ഭൂമുഖം തന്നെ തുടച്ചുനീക്കാനുള്ള വികസനം...അല്ലേ ഭായ് ? വികസനത്തിന്റെ മനുഷ്യത്വരഹിതമായ ഭീകരമുഖം നന്നായി വരച്ചുകാട്ടുന്നു ഈ കവിത. ഇഷ്ടം.

    ശുഭാശംസകൾ......

    ReplyDelete
  5. നല്ല കവിത.. (y)

    ReplyDelete
  6. ചലിച്ചു കഴിഞ്ഞാൽ
    നിങ്ങളാവും പിന്നെ
    ആ മരങ്ങളിലെ
    ഇലകൾ
    പിടയുന്ന നമ്മള്‍

    ReplyDelete
  7. നല്ല കവിത....

    ReplyDelete
  8. വികസനം അതിന് നല്ലൊരു മറയാണിത്...... ബൈജുഭായി...... വായിച്ചു വരുമ്പോള്‍ മനസ്സില്‍ വരുന്ന കമന്‍റ് ..... താങ്കള്‍ അവസാനവരിയായി എഴുതിയിരിക്കും.....
    മനോഹരമായ കവിത .....ആശംസകൾ......

    ReplyDelete
  9. ഒരു മരണപ്പിടപ്പിൽ പോയ ഇലകളെ കാത്തിരിക്കുന്ന മരത്തേയും, പുതിയ മരത്തിന്റെ ഇലകളായേക്കാവുന്ന വണ്ടികളേയും, ഭയമെന്ന കറുത്ത പുകയേയും കുറേ ഇഷ്ടമായി.
    എന്നാലും ചുവന്ന തെരുവിന് ഒരു പേരിന്റെ ആവശ്യം ഇല്ലേ. എവിടെങ്കിലും തൂങ്ങിക്കിടക്കുന്ന വള്ളിയോ പറ്റിപ്പിടിച്ചു കിടക്കുന്ന പായലോ എങ്കിലും.
    കവിത എപ്പോഴത്തേയും വളരെ നന്നായി ഭായ്. ഇഷ്ടം.

    ReplyDelete
  10. വികസനത്തിന്റെ മറയിൽ
    ഇനി വരുവാൻ പോകുന്ന ഒരു കാറ്റ് പോലും
    കടക്കാത്ത മരത്തിന്റെ പേര് മാത്രം ഉള്ള റോഡുകൾ , തെരുവുകൾ...

    ReplyDelete
  11. വെയിലിനെ തണലാക്കുന്ന വിദ്യയുടെ കഴുത്തില്‍ത്തന്നെ പിടിച്ചു.
    എല്ലാപേര്‍ക്കും വികസനം മാത്രം.
    അതിന്‍റെ ക്രൂരതയിലേക്ക് ചൂണ്ടിയതിന് നന്ദി.

    ReplyDelete
  12. ബൈജു ഭായ്,

    നാട്ടില്പ്പോയോ.? ഞാനേ വീണ്ടുമൊന്നു മുങ്ങുവാ. ഇനി അടുത്ത ഓണത്തിനു കാണാട്ടാ..? റിനു ഭായിയോടും പറഞ്ഞേക്ക്. നുമ്മളെ മറന്നു കളയല്ലേ. :) സ്നേഹത്തോടെ തത്ക്കാലം നിർത്തുന്നു

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...