Skip to main content

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി
നിശ്ചലതയുടെ ശുചിമുറിയിൽ
നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല
അത്

ചാരിയിട്ടുണ്ടാവണം വസന്തം
ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ 
ശുചിമുറി നോക്കി
വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു

ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ
ഒരു ഋതുചാരൽ 
അതിൻ്റെ കുന്തിച്ചിരിപ്പ്
നെടുവീർപ്പിൻ്റെ സാക്ഷ
ഒന്നും ഉണ്ടാവില്ല

ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ
ചുണ്ടും കാതും ചാരി
അവ ഞൊറിഞ്ഞുടുക്കും
മൂളിപ്പാട്ടുകൾ 

വീടിന് ചുറ്റും 
ജലം ഒഴുകുന്ന പോലെ ഉണ്ടാവും
ജാലകങ്ങൾ

രണ്ട് ഉപമകൾക്കിടയിൽ
വലിച്ച് കെട്ടിയ പകൽ
സമനില വഴങ്ങിയ 
പശപശപ്പുള്ള സൂര്യൻ

ഇതളുകളിലായാലും
ഉടുത്തിരിക്കുന്നതിലേക്കുള്ള
നടപ്പാണ്
നഗ്നതകളാവും കാലടികൾ

ഇന്നലെ ഒരു മൂളലായി
കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും
മൂളിപ്പാട്ടുള്ള സൂര്യൻ

വായന കഴിഞ്ഞും വിരിയും 
വാക്കിൻ്റെ അവസാന മൊട്ട്,
കവിതയിൽ 
അടങ്ങിയിരിക്കുന്നത് പോലെ
മണമുള്ള ഒരു താരാട്ട് 
മുല്ലപ്പൂക്കളിൽ 
അപ്പോഴും തങ്ങിനിൽക്കുന്നു

ചാരിയിട്ടുണ്ടാവുമോ ആകാശം
തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല,
മേഘങ്ങൾ

പ്രാവുകൾക്കില്ല
എവിടെയും നീലനിറങ്ങളിൽ 
ചാരനിറങ്ങൾക്കുള്ളയത്രയും
ശുചിമുറികൾ.

ഇരുട്ടിൻ്റെ മൊട്ടുള്ള,
ഒരിത്തിരി ഇറുകിയ സന്ധ്യ
ഉടലിനെ ഉണർത്താതെ ഉറങ്ങും
നഗ്നതകൾ 

അസ്തമയത്തിൻ്റെ ഷോക്കേയ്സാവും
വിഷാദം
ഇത്തിരി കുറുകിയ പകൽ മാത്രം
പ്രാവിൻ്റെ കണ്ണിൽ ഇറുത്തുവെക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...