Skip to main content

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ
മരങ്ങളിൽ
പിടയ്ക്കുന്നു


 ഇനിയും
തിരിച്ചു വന്നിട്ടില്ല
മൈലാഞ്ചി അരച്ചിടാൻ
ഒരു കുരുവിയും കൂട്ടി
തെരുവിലേയ്ക്ക്
 പോയ പച്ചിലകൾ

കത്തിക്കിടക്കുന്ന
ചുവന്ന വെളിച്ചങ്ങൾ
കെട്ടുകഴിഞ്ഞാൽ
വാഹനങ്ങളെ; നിങ്ങൾ
തെരുവിലെ തിരക്കിലേയ്ക്ക്
തുളുമ്പരുതേ..
അനങ്ങരുതേ

നടക്കാനിരിക്കുന്നത്
തെരുവുകളെ;
 മരങ്ങളായി
പ്രഖ്യാപിക്കുന്ന ചടങ്ങാണ്

ചലിച്ചു കഴിഞ്ഞാൽ
നിങ്ങളാവും പിന്നെ
ആ മരങ്ങളിലെ
ഇലകൾ

വെയിലിനെ നേരിട്ട് തണലാക്കുന്ന
സാങ്കേതിക വിദ്യയെ കുറിച്ച്
കേട്ടിട്ടുണ്ടോ

മരങ്ങളുടെ ആവശ്യമില്ലിനി
വീതികൂടിയ തെരുവുകൾക്ക്‌
മരങ്ങളുടെ പേര് മതി

അതാ മഹാഗണി തെരുവ്
അശോക തൈതെരുവ്
ചുവന്ന തെരുവിന്
ഒരു പേരിന്റെ  ആവശ്യമേ ഇല്ല

ഇതൊന്നും കേട്ട് ഭയക്കരുത്
ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന
കറുത്തപുകയാണ്

നല്ലൊരു നാളയെ പോലും
ഭൂമുഖത്തുനിന്നും
കത്തിച്ചു  കളയാൻ
നിങ്ങൾ ഭയക്കുന്ന ആ പുക
മാത്രം മതി


വികസനം  അതിന്
 നല്ലൊരു  മറയാണ്! 

Comments

  1. വെയിലിനെ നേരിട്ട് തണലാക്കുന്ന
    സാങ്കേതിക വിദ്യയെ കുറിച്ച്
    കേട്ടിട്ടുണ്ടോ...?
    പലതും കേള്‍ക്കേണ്ടി വരുമിനി ..
    വികസനത്തിന്റെ പേരിലേക്ക്
    കുതിച്ചുയരുമ്പൊള്‍ , മരമേ എന്ന്
    വേവലാതി പെടുന്നവരുടെ വായില്‍
    മണ്ണിടാന്‍ മുന്നിലേക്ക് എറിഞ്ഞ്
    കൊടുക്കുന്ന മധുരമുള്ള നാളേയുടെ
    അപ്പ കഷ്ണങ്ങളാകും ഇത്തരം
    പുതു കേള്‍വികള്‍ .. മരത്തിന് സമമാകാന്‍
    ഒരു മനുഷ്യനുപൊലും ആവില്ലെന്നിരിക്കേ
    നമ്മുക്ക് ഇങ്ങനെ ഭയത്തിന്റെ പുക മറകള്‍
    തീര്‍ത്ത് നേര്‍കണ്ണുകളേ മറച്ച് പിടിക്കാം .....!
    അന്നുമിന്നുമെന്നും വരികളില്‍ പ്രകൃതിയോട് ,
    മരത്തൊട് പ്രണയം സൂക്ഷിക്കുന്ന , വിലപിക്കുന്ന
    ഒരു കവി മനസ്സ് മാഷിലെപ്പൊഴും കാണാറുണ്ട്

    ReplyDelete
  2. കുറുക്കുവഴികള്‍ ....!

    ReplyDelete
  3. തെരുവിലേയ്ക്ക്
    പോയ പച്ചിലകൾ
    ഓരോ വരിയിലും നേരിന്‍റെ തുടിപ്പുകള്‍.....
    ആശംസകള്‍

    ReplyDelete
  4. ഭയപ്പെടുത്തുന്ന വികസനം.... !! ഭയപ്പെടുത്തിക്കൊണ്ടുള്ള വികസനം..... !!! ഭൂമുഖം തന്നെ തുടച്ചുനീക്കാനുള്ള വികസനം...അല്ലേ ഭായ് ? വികസനത്തിന്റെ മനുഷ്യത്വരഹിതമായ ഭീകരമുഖം നന്നായി വരച്ചുകാട്ടുന്നു ഈ കവിത. ഇഷ്ടം.

    ശുഭാശംസകൾ......

    ReplyDelete
  5. നല്ല കവിത.. (y)

    ReplyDelete
  6. ചലിച്ചു കഴിഞ്ഞാൽ
    നിങ്ങളാവും പിന്നെ
    ആ മരങ്ങളിലെ
    ഇലകൾ
    പിടയുന്ന നമ്മള്‍

    ReplyDelete
  7. നല്ല കവിത....

    ReplyDelete
  8. വികസനം അതിന് നല്ലൊരു മറയാണിത്...... ബൈജുഭായി...... വായിച്ചു വരുമ്പോള്‍ മനസ്സില്‍ വരുന്ന കമന്‍റ് ..... താങ്കള്‍ അവസാനവരിയായി എഴുതിയിരിക്കും.....
    മനോഹരമായ കവിത .....ആശംസകൾ......

    ReplyDelete
  9. ഒരു മരണപ്പിടപ്പിൽ പോയ ഇലകളെ കാത്തിരിക്കുന്ന മരത്തേയും, പുതിയ മരത്തിന്റെ ഇലകളായേക്കാവുന്ന വണ്ടികളേയും, ഭയമെന്ന കറുത്ത പുകയേയും കുറേ ഇഷ്ടമായി.
    എന്നാലും ചുവന്ന തെരുവിന് ഒരു പേരിന്റെ ആവശ്യം ഇല്ലേ. എവിടെങ്കിലും തൂങ്ങിക്കിടക്കുന്ന വള്ളിയോ പറ്റിപ്പിടിച്ചു കിടക്കുന്ന പായലോ എങ്കിലും.
    കവിത എപ്പോഴത്തേയും വളരെ നന്നായി ഭായ്. ഇഷ്ടം.

    ReplyDelete
  10. വികസനത്തിന്റെ മറയിൽ
    ഇനി വരുവാൻ പോകുന്ന ഒരു കാറ്റ് പോലും
    കടക്കാത്ത മരത്തിന്റെ പേര് മാത്രം ഉള്ള റോഡുകൾ , തെരുവുകൾ...

    ReplyDelete
  11. വെയിലിനെ തണലാക്കുന്ന വിദ്യയുടെ കഴുത്തില്‍ത്തന്നെ പിടിച്ചു.
    എല്ലാപേര്‍ക്കും വികസനം മാത്രം.
    അതിന്‍റെ ക്രൂരതയിലേക്ക് ചൂണ്ടിയതിന് നന്ദി.

    ReplyDelete
  12. ബൈജു ഭായ്,

    നാട്ടില്പ്പോയോ.? ഞാനേ വീണ്ടുമൊന്നു മുങ്ങുവാ. ഇനി അടുത്ത ഓണത്തിനു കാണാട്ടാ..? റിനു ഭായിയോടും പറഞ്ഞേക്ക്. നുമ്മളെ മറന്നു കളയല്ലേ. :) സ്നേഹത്തോടെ തത്ക്കാലം നിർത്തുന്നു

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..