Skip to main content

ഉറങ്ങുന്നത് പോലെ നടക്കുന്നു

സമയം എത്രയായി എന്ന് പോലും
അളക്കാൻ കഴിയാത്ത  നേരത്ത്

നിങ്ങൾ ക്ക് തോന്നുന്ന ഏതോ സമയത്ത്

നിങ്ങൾ നടക്കാനിറങ്ങുകയാണ്;
ഉറങ്ങാൻ തുടങ്ങുന്നത് പോലെ...

ആദ്യം നിങ്ങൾ എഴുന്നേൽക്കുന്നു
കിടക്കാൻ തുടങ്ങുന്നത് പോലെ...

കാലുകൾ നിവർത്തുന്നു
കണ്ണുകൾ അടയ്ക്കുന്ന  പോലെ

സാവധാനം നിങ്ങൾ ഒരു നടത്തത്തിലേയ്ക്ക്
ഹിപ്നോട്ടൈസ് ചെയ്യപ്പെടുകയാണ്

ഇപ്പോൾ നിങ്ങൾ പുറത്തിറങ്ങുകയാണ്‌
ഉറങ്ങുന്നത് പോലെ

നിങ്ങൾ പുറം ലോകം കാണുകയാണ്
സ്വപനം പോലെ

നിങ്ങൾ തെരുവിലൂടെ
നടക്കുകയാണ്
ഒരു സ്വപ്നാടനത്തിലെന്ന പോലെ


തിരക്കുകൾ നിങ്ങളെ ഒഴിഞ്ഞു പോകുന്നു..

നിങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണ്
തെരുവിലെ തിരക്കുകൾ
നിങ്ങൾ അറിയുന്നില്ല

തെരുവ് വിളക്കുകൾ നിങ്ങളെ
തിരിച്ചറിയുന്നില്ല

അതിനടിയിൽ ഇരുട്ട്
വെളിച്ചവുമായി  ചെയ്യുന്ന
പ്രകൃതിവിരുദ്ധ ദൃശ്യങ്ങളും
നിങ്ങൾ കാണുന്നില്ല

നിങ്ങൾ ഇപ്പോൾ സ്വതന്ത്രനാണ്
ഒറ്റയ്ക്കാണ്
കാലുകൾ പോലും നിങ്ങളെ അലട്ടുന്നില്ല

നിങ്ങൾ നടക്കുകയാണ്

നിങ്ങൾക്ക് നിങ്ങൾ നഗ്നനാണ്
അന്യർക്ക്  വസ്ത്രം  ധരിച്ചപോലെ

ഇനി നടത്തത്തിന്റെ വേഗത കുറയ്ക്കുക
ചലിക്കുന്നത് പോലെ

ചലന നിയമങ്ങൾ പോലും
കാറ്റിൽപറത്തി
ഇലകൾ പോലും
നിശ്ചലമായിരിക്കും

പിന്നെ ഇലകളെ പോലെ
നടത്തത്തിൽ നിന്ന് മാറി
ഒരിടത്ത് നില്ക്കുക
 മരത്തിനെ പോലെ

കാലുകൾ മടക്കുക
കണ്ണുകൾ അടയ്ക്കും പോലെ

ഇരിക്കുക വേരിനെ പോലെ

അപ്പോൾ ഒരില വന്നു
നിങ്ങളുടെ മുന്നിൽ വീഴും
നെഞ്ചിടിപ്പ് പോലെ

ചലിക്കാതിരിക്കുക

അത് പോയി നിങ്ങളുടെ
നടന്ന കാലൊച്ചകൾ പോലും പെറുക്കിക്കളയും
ഒച്ചിനെ  പോലെ

അവസാന ഒച്ചയും
മാഞ്ഞു പോകുന്ന നിശബ്ദതയിൽ
എന്തോ വന്നു വീഴുന്ന
ഒച്ച നിങ്ങൾ
ഉള്ളുകൊണ്ടറിയും

അത് നിങ്ങളുടെ കണ്ണിനു മുമ്പിലായിരിക്കും

അതെടുത്തു കുലുക്കി നോക്കുക
ശബ്ദം ഇല്ലാതെ അത് കിലുങ്ങുന്നുണ്ടായിരിക്കും

അത് ഒന്ന് ഉടച്ചു നോക്കുക

അതിൽ നിങ്ങളുടെ ചെവിയായിരിക്കും
അതിനുള്ളിൽ  നിങ്ങൾ
ഒരു ഗർഭസ്ഥ ശിശുവായിരിക്കും

വെളുക്കുവോളം
ജീവിച്ചിരിക്കുവോളം
നിങ്ങൾ വെറും കുഞ്ഞായിരിക്കും

പ്രകൃതി പ്രപഞ്ചം ആ നിമിഷത്തിൽ
മണിക്കൂറുകളോളം,
മരിക്കുവോളം
നിങ്ങൾക്ക് അമ്മയായിരിക്കും...


Comments

  1. യോഗവും,ധ്യാനവും.....
    എന്തൊരു നിര്‍വൃതി!
    ആശംസകള്‍

    ReplyDelete
  2. വിഭ്രമാത്മകം ശാന്തം

    ReplyDelete
  3. ഉറങ്ങാതെ ഉറങ്ങുന്നതിലും നടക്കാതെ നടക്കുന്നതിലും ഉപരി ഉറവിലേക്ക് ഉറങ്ങിയപോലെ നടക്കാന്നും വേണം ഒരുത്സാഹം.

    ReplyDelete
  4. നിങ്ങള്‍ തെരുവില്‍ലൂടെ
    നടക്കുകയാണ്
    ഒരു സ്വപ്നാടനത്തിലെന്നപോലെ
    ഈ അനുഭവം ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്.....

    ReplyDelete
  5. അപ്പോൾ ഒരില വന്നു
    നിങ്ങളുടെ മുന്നിൽ വീഴും
    നെഞ്ചിടിപ്പ് പോലെ

    ചലിക്കാതിരിക്കുക

    അത് പോയി നിങ്ങളുടെ
    നടന്ന കാലൊച്ചകൾ പോലും പെറുക്കിക്കളയും
    ഒച്ചിനെ പോലെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.