Skip to main content

കുറച്ചു കവിതകൾ ആറ് മുറിച്ചു കടക്കുന്നു

1. ഒരു യാത്രയുടെ പാതി
 _______________________

വാതിലുകൾ കൊട്ടിയടച്ച്
ജനാലയിൽ കൂടി ഒരു വീട്
പുറത്തേയ്ക്കിറങ്ങുന്നു..

വിശക്കുന്ന വയറിന്റെ
ഒരറ്റം, പകുതി വിലയ്ക്ക്
തൂക്കിവിറ്റ്;
അകലെ പെയ്യുന്ന
ചാറ്റൽമഴയുടെ
ഒച്ച കീറി, ഒരു പകുതി
വിലപേശി വാങ്ങുന്നു..

പതിരാവടുപ്പിച്ചു;
ഇരിക്കാൻ ഇരിപ്പിടം ഇല്ലാത്ത,
മുത്തുകൾ കളഞ്ഞു പോയ,
ഒരു കൊലുസ്സിന്റെ-
കിലുക്കത്തിൽ തൂങ്ങിനിന്ന്,
യാത്ര ചെയ്തു.
ഇല്ലാത്ത വീട്ടിലേയ്ക്കുള്ള
വഴിയിൽ
നനഞ്ഞിറങ്ങുന്നു..

*************************



2.  കവിതയെ കുറിച്ച് ഒരു നാടകം
_____________________________
കവിതയെ കുറിച്ച്
ഒരു നാടകം നടക്കുന്നു

അരങ്ങിൽ മരങ്ങൾ

കസേര എന്ന അടയാളപ്പെടുത്തിയ വേരുകളിൽ
കാണികൾ

അവ മരങ്ങൾ അല്ല എന്ന് തിരിച്ചറിയുവാൻ
മനുഷ്യരെ പോലെ ചലിക്കുന്നു

തിരശ്ശീല കരിയില കൊണ്ട് തുന്നിയതാവും

കാറ്റിനേക്കാൾ നേർത്തതാവും

അതുയർത്തുവാൻ മറന്ന;
ഉറക്കം തൂങ്ങി-
 മുഖങ്ങളുണ്ടാവും

അഴിഞ്ഞു വീണ തിരശീലക്കിപ്പുറം,
ഉറക്കത്തിനിടയിൽ;
എല്ലാം കാണുന്നതായി കാണികൾ
അതിലും ഭംഗിയായി
അഭിനയിക്കുന്നുണ്ടാവും...
***************************



3.ആന ഒളിക്കുന്നു എഴുന്നെള്ളിക്കുന്ന  ഉത്സവത്തിന്‌ ഒരു സാറ്റ് വെയ്ക്കുന്നു
------------------------------------------------------------------------------------------------

ഓരോരുത്തരും സ്വയം എഴുന്നള്ളിക്കുന്ന
ഒരുത്സവത്തിന്റെ ഇടയിൽ നിന്നും
തിരക്കിൽ പ്പെട്ട്
നെറ്റിപ്പട്ടം കെട്ടിയ ഒരാന തിടമ്പിന്റെ പാട് ഉൾപ്പടെ
കാണാതെ പോകുന്നു..
പിന്നെ ഇരുട്ട് പോലും നെറ്റിപ്പട്ടം കെട്ടി
തിരയാനിറങ്ങുമ്പോൾ,
രണ്ടു കൊമ്പിന്റെ ഇടയിൽ, നാലു കാലിന്റെ അടിയിൽ;
ഒളിച്ചിരുന്നോരാന പയ്യെ ചങ്ങല അഴിച്ചുമാറ്റി
ഇറങ്ങി വരുന്നു..
നാളെ തെളിഞ്ഞേക്കാവുന്ന-
സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിന് ഇന്ന് രാത്രി,
ഒളിച്ചേ കണ്ടേ എന്നൊരു സാറ്റ് വെയ്ക്കുന്നു

****************************

4.പശുവിനെ കറന്നാൽ കിട്ടുന്ന വഴി
______________________________
പശുവിനെ കറന്നാൽ മാത്രം;
പാലിന് പകരം വഴി കിട്ടുന്ന.
ഒരു സാധാരണ ഗ്രാമത്തിലെ-
കാലില്ലാത്ത കർഷകനാണ് ഞാൻ.
ഞാനെന്റെ കാലുകൾ,
പാലിന് വേണ്ടി,
ഗ്രാമത്തിലെ മറ്റു-
കർഷകരെ പോലെ,
ജന്മിക്കു; പണയം വച്ചിരിക്കുന്നു ..
കൃഷിഭൂമി; ജന്മിക്കു-
ജന്മാവകാശം ആണെന്നുള്ള;
അലിഖിത ഭരണഘടനയുള്ള,
ഗ്രാമത്തിൽ നിന്ന്;
കാലില്ലാതെ പുറത്തു കടക്കാൻ മാത്രം,
അറുക്കാൻ കൊണ്ട്പോകുന്ന-
മാടുകളുമായി,
ഇവിടുത്തെ ഓരോ കർഷകനും,
ഗത്യന്തരമില്ലാതെ, തലകൾ പരസ്പരം;
വെച്ച് മാറുന്നു!
*********************************

5. ഒരു ചോദ്യം
____________________
ഒരു മീനോട്;
ഒരിക്കലും ചോദിയ്ക്കാൻ പാടില്ലാത്ത-
ഒരു ചോദ്യം,
വെള്ളത്തിൽ;
വെള്ളത്തിൽ കിടന്നു ഞാൻ ചോദിക്കുന്നു,
കിലോയ്ക്ക് എന്താ വില?
മീൻ കവിത എഴുതുകയായിരുന്നു..
എനിക്കതറിയില്ലായിരുന്നു
മീൻ എഴുത്ത് നിർത്തി..
ഒന്ന് പിടച്ചു;
പിന്നെ മരിച്ചു!

ജീവിച്ചിരിക്കുന്ന മീനിനു;
വിലയില്ല; എന്ന്-
ലളിതമായി പഠിപ്പിച്ചു.

ഒരു മഴ പെയ്യുന്നു..
മുള്ള് പോലും വെള്ളമാക്കി,
മീൻ; മഴയായി-
പുനർജനിക്കുന്നു

കവിത പൂർത്തിയാക്കാതെ,
ഒരു കവിയ്ക്കും മരിക്കാനാവില്ല..
വില ചോദിച്ചാൽ;
ജീവിച്ചിരിക്കാനും..
എന്ന് പഠിക്കുന്നു!
*******************************



6.വീണ്ടും മറ്റൊരു മഴ
____________________
എത്ര വല്യ മഴ;
തിമിർത്തു പെയ്യുമ്പോഴും;
പരസ്പരം നനയാതെ,
ഉടഞ്ഞു പോകാതെ,
ഓരോ മഴത്തുള്ളിയും-
പിടിക്കുന്ന കുടയുണ്ട്..

പരസ്പരം പാലിക്കുന്ന,
അകലത്തിന്റെ;
നേർത്ത കുട..

ആ കുട പിടിച്ചാണ്;
ഓരോ വഴക്കത്തും,
ഒരു മഴക്കീഴിൽ,
നമ്മൾ ഉടൽ ഉണക്കുന്നത്!

Comments

  1. പടിയാറും കടന്നവിടെച്ചെന്നപ്പോൾ
    കവിയാം ഭായിയെ കണ്ടൂ ഞാൻ.....

    മനോഹരമായ ഭാവനാഗതികൾ ബൈജുഭായ്. ഇഷ്ടം.


    ശുഭാശംസകൾ.......

    ReplyDelete
  2. ജീവിച്ചിരിക്കുന്ന മീനിനു;
    വിലയില്ല; എന്ന്-
    ലളിതമായി പഠിപ്പിച്ചു.
    എല്ലാംതന്നെ മനോഹരമായി
    ആശംസകള്‍

    ReplyDelete
  3. ഇത്തിരി കടുപ്പമാണല്ലോ ബൈജൂ

    ReplyDelete
  4. തലക്കെട്ട്‌ കലക്കി.

    നന്നായിട്ടുണ്ട്‌.

    ReplyDelete
  5. മഴയത്ത് ആനയും പശുവും മീനും
    കൂടി നാടകം കളിക്കുവാൻ യാത്ര പോയപ്പോൾ
    ആറ് മുറിച്ച് കടന്ന ആറു കവിതകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...