Skip to main content

ജാലകം കൊത്തുന്നു

ഒരു അലസമായ ഉറക്കവും കഴിഞ്ഞു,
ഒരു വിരസമായ-
 പ്രഭാതത്തിലേയ്ക്കുണരുന്ന ഞാൻ

കണ്ട സ്വപ്‌നങ്ങൾ
ഓർമയിൽ, നിറങ്ങളിൽ
മഴ തന്നെ മുക്കി
 അലക്കിയിടുന്നു  

ചൂടിന്റെ നിറം പുരട്ടി
ഒരു ചായ വരയ്ക്കുന്നു
ചായ ഞാൻ കുടിക്കുന്നു
ഞാൻ ഇന്നലെ  പോലെ തണുക്കുന്നു


മറവിയിൽ നിന്നും കുറച്ചു
നിറമെടുത്ത്‌ ഞാനൊരു
പൂവ് വരയ്ക്കുന്നു

പൂവ് ഒരു ചെടിയോടു കൂടി
ഒരായിരം പൂമൊട്ടു  ഇങ്ങോട്ട്
തിരികെ വരയ്ക്കുന്നു

ഞാൻ അത് മായ്ക്കാതെ
പുതിയൊരു  പൂമ്പാറ്റ വരയ്ക്കുന്നു

പൂമ്പാറ്റ പറക്കാൻ മടിച്ചു;
അതിന്റെ ചിറകിലെ-
ഒരു നിറത്തിൽ ചെന്നിരിക്കുന്നു.

പൂവിനേയും പൂമ്പാറ്റയെയും
 അതിന്റെ പാട്ടിനു വിട്ടു
ഞാൻ ഒരു കിളിയെ വരയ്ക്കുന്നു

കിളി ഒരു പാട്ട് പാടി;
ആ പാട്ട് തന്നെ കൊത്തി തിന്നുന്നു

വരയ്ക്കുന്നതോന്നും ശരിയാവാതെ
ഞാനൊരു യാത്ര പോകുവാൻ
തീരുമാനിക്കുന്നു

ഒരു വഴി വരയ്ക്കുന്നു

അതിലൂടെ കൈ വീശി നടക്കുന്നു

വീശിയ കൈകൾ വീശലിന്റെ
ചുളിവു നിവർത്തി  ഞാനറിയാതെ
ഒരു പാളം ഒരുക്കുന്നു
വെയിലേറ്റു തിളങ്ങുമ്പോൾ
ആ പാളത്തിൽ
ജാലകം ഇല്ലാത്ത
ദൂരം കയറ്റിയ  ഒരു  തീവണ്ടി
 വന്നു നില്ക്കുന്നു

ഞാനതിൽ ധൃതി വച്ച്
ഒരു ജാലകം കൊത്തുന്നു
അവിടെ  ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു
അവൾ ജാലകം പകുതി തുറന്നു
കുറച്ചു വെളിച്ചം മുറിച്ചു വാങ്ങുന്നു
അതിൽ   പച്ച വെളിച്ചം പുരട്ടുന്നു
അവളുടെ കഴുകി ഇട്ടിരുന്ന കൊലുസ്സിന്റെ
ഒച്ച എടുത്തുടുത്തു
തീവണ്ടി ചലിച്ചു തുടങ്ങുന്നു

കയറുവാനായി
വാതിൽ കൊത്തിക്കൊണ്ടിരുന്ന
ഞാൻ
സ്തബ്ധനായി നിന്ന് പോകുന്നു

ഇപ്പോൾ   അതേ നിൽപ്പിൽ
അവിടെ തന്നെ നിന്നു ഞാൻ-
അതേ  തീവണ്ടിയുടെ
അടുത്ത സ്റ്റേഷൻ,
 കാത്തുനില്പ്പ്കൊണ്ട്;
കൊത്തിതുടങ്ങുന്നു!

Comments

  1. സ്തബ്ധനായി നിന്നുപോകുന്നു

    ReplyDelete
  2. എന്തോരം ചിന്തകളാ മാഷേ...
    അസൂയ തോന്നുന്നു.

    ReplyDelete
  3. സത്യമോ! മിഥ്യയോ!!
    ഞാനിങ്ങനെ നോക്കിയിരുപ്പാണ്!!!
    ആശംസകള്‍

    ReplyDelete
  4. യാത്ര പോകാൻ തുടങ്ങുന്നത് തൊട്ടുള്ള ഭാഗം നന്നായി ഇഷ്ടപ്പെട്ടു... അതിനു മുമ്പുള്ള ഭാഗം എനിക്ക് മെരുങ്ങാന്‍ മടിച്ച് മുഖം ചുളിക്കുന്നു... :-) :-D

    ReplyDelete
  5. ഒരു കിളി ഒരു പാട്ട് പാടി;
    ആ പാട്ട് തന്നെ കൊത്തി തിന്നുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...