Skip to main content

ജാലകം കൊത്തുന്നു

ഒരു അലസമായ ഉറക്കവും കഴിഞ്ഞു,
ഒരു വിരസമായ-
 പ്രഭാതത്തിലേയ്ക്കുണരുന്ന ഞാൻ

കണ്ട സ്വപ്‌നങ്ങൾ
ഓർമയിൽ, നിറങ്ങളിൽ
മഴ തന്നെ മുക്കി
 അലക്കിയിടുന്നു  

ചൂടിന്റെ നിറം പുരട്ടി
ഒരു ചായ വരയ്ക്കുന്നു
ചായ ഞാൻ കുടിക്കുന്നു
ഞാൻ ഇന്നലെ  പോലെ തണുക്കുന്നു


മറവിയിൽ നിന്നും കുറച്ചു
നിറമെടുത്ത്‌ ഞാനൊരു
പൂവ് വരയ്ക്കുന്നു

പൂവ് ഒരു ചെടിയോടു കൂടി
ഒരായിരം പൂമൊട്ടു  ഇങ്ങോട്ട്
തിരികെ വരയ്ക്കുന്നു

ഞാൻ അത് മായ്ക്കാതെ
പുതിയൊരു  പൂമ്പാറ്റ വരയ്ക്കുന്നു

പൂമ്പാറ്റ പറക്കാൻ മടിച്ചു;
അതിന്റെ ചിറകിലെ-
ഒരു നിറത്തിൽ ചെന്നിരിക്കുന്നു.

പൂവിനേയും പൂമ്പാറ്റയെയും
 അതിന്റെ പാട്ടിനു വിട്ടു
ഞാൻ ഒരു കിളിയെ വരയ്ക്കുന്നു

കിളി ഒരു പാട്ട് പാടി;
ആ പാട്ട് തന്നെ കൊത്തി തിന്നുന്നു

വരയ്ക്കുന്നതോന്നും ശരിയാവാതെ
ഞാനൊരു യാത്ര പോകുവാൻ
തീരുമാനിക്കുന്നു

ഒരു വഴി വരയ്ക്കുന്നു

അതിലൂടെ കൈ വീശി നടക്കുന്നു

വീശിയ കൈകൾ വീശലിന്റെ
ചുളിവു നിവർത്തി  ഞാനറിയാതെ
ഒരു പാളം ഒരുക്കുന്നു
വെയിലേറ്റു തിളങ്ങുമ്പോൾ
ആ പാളത്തിൽ
ജാലകം ഇല്ലാത്ത
ദൂരം കയറ്റിയ  ഒരു  തീവണ്ടി
 വന്നു നില്ക്കുന്നു

ഞാനതിൽ ധൃതി വച്ച്
ഒരു ജാലകം കൊത്തുന്നു
അവിടെ  ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു
അവൾ ജാലകം പകുതി തുറന്നു
കുറച്ചു വെളിച്ചം മുറിച്ചു വാങ്ങുന്നു
അതിൽ   പച്ച വെളിച്ചം പുരട്ടുന്നു
അവളുടെ കഴുകി ഇട്ടിരുന്ന കൊലുസ്സിന്റെ
ഒച്ച എടുത്തുടുത്തു
തീവണ്ടി ചലിച്ചു തുടങ്ങുന്നു

കയറുവാനായി
വാതിൽ കൊത്തിക്കൊണ്ടിരുന്ന
ഞാൻ
സ്തബ്ധനായി നിന്ന് പോകുന്നു

ഇപ്പോൾ   അതേ നിൽപ്പിൽ
അവിടെ തന്നെ നിന്നു ഞാൻ-
അതേ  തീവണ്ടിയുടെ
അടുത്ത സ്റ്റേഷൻ,
 കാത്തുനില്പ്പ്കൊണ്ട്;
കൊത്തിതുടങ്ങുന്നു!

Comments

  1. സ്തബ്ധനായി നിന്നുപോകുന്നു

    ReplyDelete
  2. എന്തോരം ചിന്തകളാ മാഷേ...
    അസൂയ തോന്നുന്നു.

    ReplyDelete
  3. സത്യമോ! മിഥ്യയോ!!
    ഞാനിങ്ങനെ നോക്കിയിരുപ്പാണ്!!!
    ആശംസകള്‍

    ReplyDelete
  4. യാത്ര പോകാൻ തുടങ്ങുന്നത് തൊട്ടുള്ള ഭാഗം നന്നായി ഇഷ്ടപ്പെട്ടു... അതിനു മുമ്പുള്ള ഭാഗം എനിക്ക് മെരുങ്ങാന്‍ മടിച്ച് മുഖം ചുളിക്കുന്നു... :-) :-D

    ReplyDelete
  5. ഒരു കിളി ഒരു പാട്ട് പാടി;
    ആ പാട്ട് തന്നെ കൊത്തി തിന്നുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...